Image

അമ്മയും കുഞ്ഞും മരിച്ച സംഭവം; ആത്മഹത്യയെന്ന് സംശയം

Published on 18 April, 2021
അമ്മയും കുഞ്ഞും മരിച്ച സംഭവം; ആത്മഹത്യയെന്ന് സംശയം
കണ്ണൂര്‍: കിടപ്പുമുറിയില്‍ ദേഹത്ത് തീപടര്‍ന്ന നിലയില്‍ കണ്ട അമ്മയും കുഞ്ഞും ആശുപത്രിയില്‍ മരിച്ചു. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ. ജിജിന (24), മകള്‍ അന്‍വിക (നാല്) എന്നിവരാണ് മരിച്ചത്. നിഷാദ് സൗദി അറേബ്യയിലാണ്.ആത്മഹത്യയെന്നാണ് പോലീസിന്റെ ആദ്യനിഗമനം.

ഇന്നലെ രാവിലെ 6.30 ഓടെ കുഞ്ഞിന്റെ നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കിടപ്പുമുറിയുടെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. അകത്തു നിന്ന് പൂട്ടിയ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അയല്‍വാസികള്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയില്‍ നിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.

കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കട്ടിലില്‍ കൂട്ടിയിട്ട നിലയിലാണ്. കിടക്കയും വസ്ത്രങ്ങളും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. പൊള്ളലേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച നിഷാദിന്റെ അച്ഛന്‍ പുരുഷോത്തമന് കാലില്‍ പൊള്ളലേറ്റു. സൗദിയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന നിഷാദ് രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്.

ആറു വര്‍ഷം മുമ്പാണ് വിവാഹിതരായത്. കുമ്മാനത്തെ രാജീവന്റെയും കേളമ്പേത്ത് പ്രസന്നയുടെയും മകളാണ് മരിച്ച ജിജിന. രണ്ടു സഹോദരിമാരുണ്ട്. മട്ടന്നൂര്‍ സി.ഐ. കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടില്‍ പരിശോധന നടത്തി. ഫൊറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക