Image

'മൂന്നാമൂഴം' മലയാള നോവൽ ശാഖയ്ക്ക് ഒരു മുതൽക്കൂട്ട് (ആസ്വാദനക്കുറിപ്പ്:സുരേഷ് കുറുമുള്ളൂർ)

Published on 25 April, 2021
'മൂന്നാമൂഴം' മലയാള നോവൽ ശാഖയ്ക്ക് ഒരു മുതൽക്കൂട്ട് (ആസ്വാദനക്കുറിപ്പ്:സുരേഷ് കുറുമുള്ളൂർ)
ശ്രീമതി എം.പി ഷീലയുടെ മൂന്നാമൂഴം എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോൾ മനോഹരമായ ഒരു സാഹിത്യരചന എന്നതിനപ്പുറം പുരാണേതിഹാസ കഥാപാത്രങ്ങളെ പഠനവിധേയമാക്കി തയ്യാറാക്കിയ ഒരു ഉത്തമ സാഹിത്യഗവേഷണ കൃതി  എന്ന നിലയിലേയ്ക്ക് കൂടി പരിഗണിക്കേണ്ടതാണെന്ന് പറയാതെ വയ്യ.

 സ്വർഗ്ഗരോഹണപർവ്വത്തിലെ ഒരു രംഗം ഓർമ്മിപ്പിച്ച് , ബോധധാരാ രീതിയിലാണ് നോവൽ ആരംഭിക്കുന്നത്. മഹാപ്രസ്ഥാനം കഴിഞ്ഞ് സ്വർഗ്ഗലോകത്തെത്തിയ യുധിഷ്ഠിരൻ തനിക്കു മുമ്പേ എത്തിയ ധർമ്മപത്നി പാഞ്ചാലിയെ കണ്ട് വികാരാവേശത്തോടെ അടുത്തു ചെല്ലുമ്പോൾ താൻ ഇവിടെ ശ്രീകൃഷ്ണ പത്നിയാണ് എന്ന് പറഞ്ഞ് ദ്രൗപദി പിൻമാറുന്നു. തുടർന്ന്  പാഞ്ചാലി  ശ്രീകൃഷ്ണനൊപ്പവും പാണ്ഡവർക്കൊപ്പവുമുള്ള  ദ്വാപരയുഗത്തിലെ മൂന്നു ജന്മങ്ങൾ  ഓർമ്മിക്കുന്നതാണ് കഥ. ഇതുവരെ വായിച്ചിട്ടുള്ള കൃതികളിൽ നിന്നെല്ലാം വ്യത്യസ്തമായി രാധ എന്ന പുരാണ കഥാപാത്രത്തിന് മൂന്നാമൂഴത്തിൽ ഒരു വ്യക്തത പറഞ്ഞു വയ്ക്കുന്നു. മഹാഭാരതത്തിൽ ഒറ്റവരിയിൽ ബോധപൂർവ്വം വേദവ്യാസൻ ഒതുക്കി വച്ച ശ്രീകൃഷ്ണ -പാഞ്ചാലി ബന്ധത്തിൻ്റെ യഥാർത്ഥ രഹസ്യം ഇന്ത്യൻ സാഹിത്യത്തിൽ ആദ്യമായി മൂന്നാമൂഴത്തിലൂടെ വെളിച്ചം കാണുന്നു. ഈ കൃത്യം നിർവ്വഹിക്കുന്നതിനായി വേദവ്യാസൻ്റെ മറ്റു രചനകളായ  ബ്രഹ്മവെെവർത്ത പുരാണം, ആദിപുരാണം, പത്മപുരാണം എന്നീ കൃതികളിലെ ശ്രീകൃഷ്ണ കഥാസന്ദർഭങ്ങളെ നോവലിസ്റ്റ് ചേർത്തു വായിച്ചിരിക്കുന്നു. ഒരു മയിൽപ്പീലിത്തുണ്ടിലൂടെ എഴുത്തുകാരി കഥ പറഞ്ഞു പോകുമ്പോൾ ഒരു പ്രണയകാവ്യം വായിക്കുന്ന സുഖം വായനക്കാരന് ലഭിക്കുന്നുണ്ട്. പ്രമേയത്തിന് അനുയോജ്യമായ സാഹിത്യ ഭാഷ തെരഞ്ഞെടുത്തതിൽ എഴുത്തുകാരി വിജയിച്ചിരിക്കുന്നു.
മഹാഭാരതം വായിച്ചിട്ടുള്ളവർക്ക് പലപ്പോഴും സംശയം ജനിപ്പിക്കുന്ന ഒരു ബന്ധമാണ് പാഞ്ചാലിയുടേതും ശ്രീകൃഷ്ണൻ്റേതും. പാഞ്ചാലിയുടെ ഓരോ പ്രതിസന്ധി ഘട്ടത്തിലും രക്ഷയ്ക്കെത്തുന്ന കൃഷ്ണനെ മഹാഭാരതത്തിൽ പലയിടത്തും കാണാം. ഈ ആത്മബന്ധത്തിൻ്റെ ചുരുൾ അഴിക്കുക എന്ന ലക്ഷ്യമായിരുന്നു എഴുത്തുകാരിക്ക് ഈ നോവൽ രചനയ്ക്ക് പിന്നിൽ ഉണ്ടായിരുന്നതെന്ന് നോവൽ വായിച്ചു കഴിയുമ്പോൾ വായനക്കാരന് വ്യക്തമാവും.

ഉദാത്തമായ ഭാവനയിൽ സഞ്ചരിക്കുന്ന എഴുത്തുകാരിയുടെ ചില പ്രയോഗങ്ങൾ ആധുനിക സമൂഹത്തോടും സംവദിക്കുന്നുണ്ട്. പുരുഷമേൽക്കോയ്മയോട് എതിരിടാത്ത കഥാകൃത്ത് ദ്രൗപദി എന്ന സ്ത്രീ അനുഭവിക്കേണ്ടി വരുന്ന  അനുഭവങ്ങൾ തുറന്ന് കാട്ടി  പുരുഷമേൽക്കോയ്മ നേരെ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുമുണ്ട്. ദ്വാപരയുഗ ജീവിതത്തെ അടുത്തു പരിചയപ്പെടാൻ മനോഹരമായ വർണ്ണനകളാലും അലങ്കാരങ്ങളിലും നോവലിൽ അവസരം ഒരുക്കിയിട്ടുണ്ട്. ഒരു മയിൽപ്പീലിത്തുണ്ടിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്. അത് കൃഷ്ണ (പാഞ്ചാലി) യുടെ മാറത്ത് ചൂടി താമര ഗന്ധമുള്ളതാകുന്നു. പാഞ്ചാലൻ്റെ യജ്ഞവേദിയിൽ അപ്രതീക്ഷിതമായി കന്യകയായി യുവത്വത്തോടെ പിറക്കുന്ന ക്യഷ്ണയെ മനോഹരമായ വർണ്ണന കൊണ്ട് അവിസ്മരണീയമാക്കിയിരിക്കുന്നു.
" കന്യകയുടെ മിഴികൾ വിടർന്നു..
നക്ഷത്രം പതിച്ച കണ്ണുകൾ..
കണങ്കാലോളം നീണ്ടു ചുരുണ്ട മുടി..
നിലാവിൻ്റെ വശ്യത...
ചെമ്പഞ്ഞിച്ചാറ് തേച്ച പോലെ മനോഹരമായ നഖങ്ങൾ..
തുടുത്ത മാറിടം..
പത്മഗന്ധി...!"
ഏതോ ശിൽപ്പി കൊത്തിമിനുക്കിയ മെയ്യഴക്
 ഇങ്ങനെ പോകുന്നു വർണ്ണനകൾ. കന്യകയായി പിറന്നവൾക്ക് തൻ്റെ ബാല്യവും കൗമാരവും അറിയാനുള്ള ആഗ്രഹം ഉണ്ടാവുക സ്വാഭാവികം തന്നെ. ഈ ആഗ്രഹത്തെ വളർത്തിയാണ് പാഞ്ചാലിയുടെ ജന്മ രഹസ്യം നോവലിൽ വെളിവാക്കുന്നത്. സ്വയംവരത്തിൽ പാഞ്ചാലിയെ നേടിയ അർജ്ജുനനെക്കൂടാതെ നാലു സഹോദരങ്ങൾക്കു കൂടി ധർമ്മപത്നിയാകേണ്ടി വന്ന കഥാനായികയുടെ സംഭവബഹുലമായ ജീവിതത്തിലെ  പ്രാധാന്യമുള്ള സംഭവം എന്ന നിലയിൽ ഏറെ പ്രാധാന്യത്തോടെ  അഞ്ചു വിവാഹങ്ങളും അഞ്ചു ആദ്യരാത്രികളും കയ്യടക്കത്തോടെ വൈകാരികമായി കഥാകാരി പറയുന്നത് ശ്രദ്ധേയമാണ്. ഇതുവരെ വായിച്ചറിഞ്ഞ കഥകളിൽ നിന്നും വളരെ വ്യത്യസ്തമാണ് മൂന്നാമൂഴത്തിലെ ഭീമൻ. ഭീമനുമായുള്ള ആദ്യരാത്രിയിലെ ചില സംഭാഷണങ്ങൾ ഇങ്ങനെയാണ്

"ഇനി നമ്മൾ ഒന്നിക്കുന്ന ദിവസം ഞാൻ ഭവതിയെ ഉറക്കില്ല. വാസനിച്ചുകൊണ്ടിരിക്കും. "
''ഞാൻ കുമാരിയെ രഹസ്യമായി സുഗന്ധി എന്നു വിളിച്ചോട്ടെ? ദേവി എന്നെ സേനൻ എന്നു വിളിച്ചാൽ മതി. എൻ്റെ ഭീമാകാര രൂപം ഭവതിയുടെ സംബോധനയിൽ   ഓർമ്മപ്പെടുത്താതിരിക്കട്ടെ "
"ഒരു വട്ടം അർജ്ജുനൻ നിങ്ങളെ പ്രാപിച്ചിരുന്നെങ്കിൽ   വികാരത്തിൻ്റെ ഈ ക്ലേശം എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു."
         
മഹാഭാരതത്തിലൂടെ പരിചിതമായ കഥകൾപ്പോലും കഥാകാരി ഭാവനയുടെ ഉത്തുംഗശൃംഗത്തിലൂടെ വരച്ചുകാട്ടുമ്പോൾ
ഇതു തന്നെയാണ് ശരി, ഇതു മാത്രമാണ് ശരി എന്ന് ഏതു വായനക്കാരനും സമ്മതിച്ചു പോകും. എഴുത്തിൻ്റെ വശ്യത കൊണ്ട് കഥാനായികയുടെ ജീവിതം പ്രണയാർദ്രമാകുമ്പോഴും സംഘർഷഭരിതമാകുമ്പോഴും അറിയാതെ തന്നെ വായനക്കാരനും ആ അനുഭവത്തിലൂടെ കടന്നു പോകും. പലയാവർത്തി കേട്ട് മനസ്സിൽ പതിഞ്ഞ രംഗങ്ങൾപ്പോലും ഏറെ പുതുമയോടെ മാത്രമെ മൂന്നാമൂഴത്തിൽ വായിക്കാനാവൂ. പാഞ്ചാലി വസ്ത്രാക്ഷേപവും തുടർന്നുള്ള സംഭവങ്ങളും ഭർത്താക്കന്മാരെ ധർമ്മവിശകലനത്തിന് വിധേയമാക്കുന്ന രംഗങ്ങളും മിഴി നിറയാതെ വായിച്ചു പോകാനാവില്ല. കൃഷ്ണനും പാഞ്ചാലിയുമാള്ള രഹസ്യ ബന്ധത്തിൻ്റെ മറ നീക്കി കഥ അവസാനിക്കുമ്പോൾ ഒരു നല്ല സാഹിത്യകൃതി വായിച്ച ആത്മസംതൃപ്തി വായനക്കാരന് ലഭിക്കും എന്ന് നിസ്സംശയം പറയാം.
 എഴുത്തുകാരിയുടെ ഭാവി എഴുത്തുകൾക്ക് എല്ലാ ആശംസകളും നേരുന്നതോടൊപ്പം വായന ഇഷ്ടപ്പെടുന്ന ഓരോരുത്തരോടും വായനയ്ക്കായി എം.പി .ഷീലയുടെ മൂന്നാമൂഴം ശുപാർശ ചെയ്യുന്നു.. പ്രസാധകർ കേരള ബുക്ക്സ്റ്റോർ .കോം , പേജ് 290 . അമേരിക്കയിൽ പുസ്തകം ലഭിക്കുന്നതിന് mpsheelawriter@gmail.com എന്ന ഇമെയിലിൽ കോൺടാക്ട് ചെയ്യുക.


'മൂന്നാമൂഴം' മലയാള നോവൽ ശാഖയ്ക്ക് ഒരു മുതൽക്കൂട്ട് (ആസ്വാദനക്കുറിപ്പ്:സുരേഷ് കുറുമുള്ളൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക