Image

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

ഫ്രാൻസിസ് തടത്തിൽ  Published on 30 April, 2021
ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി 
കേസിനായി ചെലവാക്കുന്ന ഫൊക്കാനയുടെ പൊതു ഫണ്ട് വ്യവഹാരികളിൽ നിന്നു തന്നെ വസൂലാക്കാൻ നടപടി 
പരാതികൾ ഫൊക്കാന ഭരണസമിതിയെ രേഖാ മൂലം അറിയിക്കണം 
 നടപടിക്രമങ്ങൾ പാലിക്കാതെ കേസുമായി മുന്നോട്ടു പോകുന്നവരെ പുറത്താക്കാൻ നിയമഭേദഗതി 
അസോസിയേറ്റ് അംഗത്വത്തിനുള്ള സമയ പരിധി ആറുമാസമാക്കി കുറച്ചു 
അംഗത്വമില്ലാത്ത സ്റ്റേറ്റുകളിലെ സംഘടനകൾക്ക് 6 മാസത്തിനകം സമ്പൂർണ അഗത്വം 
ഒരു കൗണ്ടിയിലെ പരമാവധി അംഗസംഘടനകളുടെ എണ്ണം 3 ആയി നിജപ്പെടുത്തി 
1000 നു മുകളിൽ അംഗങ്ങളുള്ള സംഘടനകൾക്ക് 10 പ്രതിനിധികൾ 
നാഷണൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 15 ആക്കി ഉയർത്തി 
അസാധാരണ സാഹചര്യങ്ങൾ ഉടലെടുത്താൽ കൺവെൻഷൻ 5 മാസം വരെ നീട്ടി വയ്ക്കാം 
അസാധാരണ സാഹചര്യങ്ങൾ ഉടലെടുത്താൽ ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് നടത്താം 
അസാധാരണ സാഹചര്യങ്ങൾ ഉടലെടുത്താൽ വെർച്വൽ ജനറൽ കൗൺസിൽ കൂടാൻ അംഗീകാരം 
ജനറൽ കൗൺസിൽ ക്വാറം തികയാൻ 35 ശതമാനം ഔദ്യോഗിക പ്രതിനിധികൾ മതിയാകും 
ഫൊക്കാനയുടെ റീജിയണുകളുടെ എണ്ണം 16 ആയി ഉയർത്തി

 

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന നടപടിചട്ടങ്ങൾ പാലിക്കാതെ ഫൊക്കാനക്കെതിരെ വ്യവഹാരങ്ങളിൽ ഏർപ്പെടുന്ന അംഗങ്ങളായ വ്യക്തികൾക്കും സംഘടനകൾക്കും പിഴ ഈടാക്കുന്നതും അവരെ സംഘടനയിൽ നിന്നും പുറത്താക്കുന്നതുൾപ്പെടെയുള്ള  വിപുലമായ നിയഭേദഗതികൾ വരുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് ഫൊക്കാന ജനറൽ കൗൺസിൽ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം പ്രസിഡണ്ട് ജോർജി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അധ്യക്ഷനായ ഭരണഘടന ഭേദഗതി (Constitutional Amendement) സമിതിയുടെ നിർദ്ദേശങ്ങൾക്ക് ഐകണ്ടേന അംഗീകാരം നൽകിയത്.

ഭരണഘടന ഭേദഗതി സമിതി തയാറാക്കിയ നിർദ്ദേശങ്ങൾ 45 ദിവസം മുൻപ് എല്ലാ അംഗസംഘടനകൾക്കും അയച്ചുനൽകിയിരുന്നു. അംഗസംഘടനകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ച ശേഷം അന്തിമ റിപ്പോർട്ട് ഫൊക്കാന നാഷണൽ കമ്മിറ്റിയിലും ട്രസ്റ്റി ബോർഡിലും സമർപ്പിച്ച് ചർച്ച ചെയ്ത് അംഗീകാരം നേടിയ ശേഷമാണ് ജനറൽ കൗൺസിൽ മുൻപാകെ ഭരണഘടന ഭേദഗതി നിരദേശങ്ങൾ അവതരിപ്പിച്ചത്. ജനറൽ കൗൺസിൽ ഇവ പാസാക്കിയതോടെ പുതിയ നിര്ദ്ദേശങ്ങൾ ഭരണഘടനയുടെ ഭാഗമായി മാറി. ജനറൽ കൗൺസിൽ പാസാക്കിയ വിശദമായ ഭരണഘടനാ ഭേദഗതികൾ എല്ലാ അംഗസംഘടനകൾക്കും അയച്ചുനൽകിയതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

ഫൊക്കാനയിലെ അംഗങ്ങൾക്കോ അംഗസംഘടനകൾക്കോ ഉണ്ടാകുന്ന ഏതെങ്കിലും വിധത്തിലുള്ള തർക്കങ്ങൾക്കോ പരാതികൾക്കോ നേരീട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് മുൻപായി ഫൊക്കാന ഭരണ സമിതിയെ രേഖാമൂലം  അറിയിച്ച് നടപടി ക്രമങ്ങൾ പാലികേണ്ടതാണ്. 

ഏതെങ്കിലും വിധത്തിലുള്ള അവകാശങ്ങൾ, തർക്കങ്ങൾ, പരാതികൾ, വ്യവഹാരങ്ങൾ, വിവാദങ്ങൾ,  തുല്ല്യാവകാശത്തിനായുള്ള നടപടിക്രമങ്ങൾ,എന്നിവ നടപ്പിൽ വരുത്തുന്നതിനായി സ്വയം സ്വകാര്യ നിയമവക്താക്കൾ ആവുകയോ അല്ലങ്കിൽ ഫൊക്കാനയുടെ തെരെഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നത് വിലക്കികൊണ്ടും നിയമഭേദഗതി കൊണ്ടുവന്നു. കൂടാതെ  ഫൊക്കാനയുടെ ഔദ്യോഗിക പദവികൾ വഹിക്കുന്നവരുമായി മറ്റേതെങ്കിലും തരത്തിലുള്ള തർക്കങ്ങളോ അസംതൃപതകരമായ നടപടികളോ ഉണ്ടെങ്കിൽ അവ ഫൊക്കാനയുടെ ഭരണഘടനയുടെ പരിധിയിൽ വരാത്ത പരാതികളാണെങ്കിൽക്കൂടി ഫൊക്കാനയുടെ ഭരണസമിതിയെ രേഖാമൂലം അറിയിക്കുകയും താഴെപറയുന്ന  നടപടിക്രമങ്ങളിലൂടെ  അവ പ്രാവർത്തികമാക്കുകയും ചെയ്യണം.

A) ഇത്തരം പരാതികൾ രേഖാമൂലം ഫൊക്കാന സെക്രെട്ടറിക്ക് സമർപ്പിച്ചുകൊണ്ടായിരിക്കണം ഫോക്കാനയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത്. പരാതി ലഭിച്ചുകഴിഞ്ഞാൽ അടുത്ത 7 പ്രവർത്തി ദിവസത്തിനുള്ളിൽ സെക്രെട്ടറി മേൽപ്പറഞ്ഞ പരാതിയെക്കുറിച്ച്  എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിന്റെ അജണ്ടയിൽ ഉൾപ്പെടുത്തണം. പരാതി ലഭിച്ച് 10 പ്രവർത്തി ദിവസത്തിനുള്ളിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ട്രസ്റ്റി ബോർഡ് അടുത്ത 10 പ്രവർത്തി ദിവസങ്ങൾക്കകം പരാതിയിന്മേലുള്ള ഫൊക്കാനയുടെ അന്തിമ തീരുമാനം പരാതിക്കാരനെ അറിയിച്ചിരിക്കണം. തുടർന്ന് ഫൊക്കാനയുടെ നിയമാവലി അനുസരിച്ചുള്ള ചട്ടങ്ങൾ പാലിച്ചതിനു ശേഷം മാത്രമേ കോടതിയെ സമീപിക്കാൻ കഴിയുകയുള്ളു.

 

B  ) ഭരണഘടന വിരുദ്ധമായ നടപടികൾക്കെതിരെ ആര്ബിട്രേഷനോ നിയമ നടപടിക്കോ പോകേണ്ടിവന്നാൽ നിയമനടപടിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങൾക്കും വേണ്ടി ചെലവാകുന്ന തുക പരാതിക്കാരനിൽ നിന്ന് ഇടക്കുന്നതായിരിക്കും.

C ) ഫൊക്കാനയ്ക്കെതിരായി വരുന്ന ഏത് നിയമനടപടികളും  മെരിലാൻഡ് സ്റ്റേറ്റ്‌ നിയമ വ്യവസ്ഥയ്ക്ക് വിധേയമായി മെരിലാൻഡിലെ നീതിന്യായ കോടതികളിൽ മാത്രമേ പോകുവാൻ കഴിയുകയുള്ളു.

D) ഫൊക്കാനയിൽ അംഗത്വഫീസ് അടച്ച്  അംഗീകാരം നേടിയിട്ടുള്ള  അംഗസംഘടനകളുടെ  ജനറൽ ബോഡിയിൽ ചർച്ച ചെയ്ത് അംഗീകാരം ലഭ്യമാകാതെ ഒരു വ്യക്തിക്കും ഫൊക്കാനയ്‌ക്കെതിരെ നിയമ നടപടിയുമായി പോകാൻ അനുവദിക്കുന്നതല്ല.

E) മേൽപറഞ്ഞ നടപടിക്രമങ്ങൾ പാലിക്കാതെ ഏതെങ്കിലും വ്യക്തികളോ അംഗ സംഘടനകളോ ഫൊക്കാനയ്‌ക്കെതിരെ നിയമനടപടിയുമായി പോകുന്ന സാഹചര്യമുണ്ടായാൽ ഫൊക്കാന ട്രസ്റ്റി ബോർഡ് അടിയന്തിരമായി ചേർന്ന് അത്തരം  വ്യക്തികളെയും അംഗസംഘടനകളെയും ഫൊക്കാനയിൽ നിന്ന് പുറത്താക്കും.
 
ഫൊക്കാനയുടെ അസോസിയേറ്റ് അംഗത്വത്തിനുള്ള കാലതാമസം ആറുമാസമായി വെട്ടിച്ചുരുക്കികകൊണ്ട്  മറ്റൊരു നിയമ ഭേദഗതിയും  കൊണ്ട് വന്നു. നിലവിൽ ഇത് ഒരു വർഷമായിരുന്നു. ഫൊക്കാനയ്ക്ക് അംഗസംഘടനകളില്ലാത്ത സ്റ്റേറ്റുകളിൽ നിന്ന്  അംഗത്വത്തിന് അപേക്ഷിക്കുന്ന സംഘടനകൾക്ക്  അതാത് സ്റ്റേറ്റുകളിൽ രെജിസ്ട്രേഷൻ നടത്തി ആറുമാസത്തിനുള്ളിൽ സമ്പൂർണ അംഗത്വം അംഗീകരിച്ചു നൽകും. 

അതിനു പുറമെ ഒരു കൗണ്ടിയിൽ പരമാവധി  മൂന്നിൽ കൂടുതൽ അംഗസംഘടനകൾ പാടില്ലെന്ന ഭേദഗതിയും കൊണ്ടുവന്നു.  ഡിസംബർ 31 നു ശേഷം അംഗത്വത്തിനുള്ള അപേക്ഷ നൽകിയ സംഘടനയുടെ  അംഗത്വം അംഗീകരിക്കുമെങ്കിലും അവർക്ക് ആ വർഷത്തെ തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമാകാൻ കഴിയില്ല. എന്നാൽ ഫൊക്കാനയുടെ മറ്റേതു  പരിപാടികളിലും അവർക്ക് പങ്കാളികളാകാം. അഗസംഘടനകളുടെയും അംഗങ്ങളുടെയും കുടിശിക പൊതുതെരെഞ്ഞെടുപ്പിനു 60 ദിവസം മുൻപ് തന്നെ അടച്ചുതീർക്കണം.

1000 മുകളിൽ പേർ  അഗത്വമെടുത്തിട്ടുള്ള അംഗസംഘടനകൾക്ക് 10 പ്രതിനിധികളെ വരെ തെരെഞ്ഞടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്യാം. പാൻഡെമിക്ക് പോലുള്ള അത്യാഹിതങ്ങളുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളിൽ സർക്കാർ നിയന്ത്രണങ്ങൾ ഉടലെടുക്കുമ്പോൾ ജനറൽ കൗൺസിൽ നേരീട്ട് ചേരാൻ (in Person) കഴിയാതെ വരുന്ന സാഹചര്യം ഉണ്ടായാൽ ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ വെർച്വൽ ആയി ജനറൽ കൗൺസിൽ കൂടുന്നതിനുള്ള അംഗീകാരം നൽകുന്ന ഭരണഘടന ഭേദഗതിയും കൊണ്ടുവന്നു. ജനറൽ കൗൺസിൽ ക്വാറം തികയുന്നതിന്  യോഗ്യതയുള്ള അംഗങ്ങളുടെ 35 ശതമാനമായി നിജപ്പെടുത്തി. 

 നാഷണൽ കമ്മിറ്റി അംഗങ്ങളുടെ എണ്ണം അമേരിക്കയിൽ 12 ൽ നിന്ന് 15 ആയും കാനഡയിൽ ഒന്നിൽ നിന്ന് രണ്ടായും ഉയർത്തി. റീജിയണുകളുടെ എണ്ണം നിലവിലുള്ള 10 നിന്ന് 16 ആയി ഉയർത്തിക്കൊണ്ട് പുനർ ക്രമീകരണവും നടത്തി.


പാൻഡെമിക്ക് പോലുള്ള ഏതെങ്കിലും അസാധാരണ സാഹചര്യത്തിൽ ഗവണ്മെന്റ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മൂലം രണ്ടു വർഷം തികയുന്ന മുറയ്ക്ക് നടത്തേണ്ട നാഷണൽ കൺവെൻഷൻ നടക്കാതെ വന്നാൽ പരമാവധി 5 മാസത്തേക്ക് (നവംബർ 30 വരെ ) കൺവെൻഷൻ മാറ്റി വയ്ക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ  കൺവെൻഷൻ മാറ്റി വച്ചാലും അടുത്ത ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് ഇലക്ട്രോണിക്ക് മാധ്യമങ്ങൾ വഴി വെർച്ച്വൽ ആയി നടത്തി ജൂലൈ 31 മുൻപ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. തെരെഞ്ഞെടുപ്പ് പ്രക്രീയ പൂർത്തിയായി പുതിയ കമ്മിറ്റി ഔദ്യോഗികമായി ചുമതലയേൽക്കുന്നതിനുള്ള അംഗീകാരം  ട്രസ്റ്റി ബോർഡ് നൽകുന്നതുവരെ പഴയ ഭരണസമിതി തുടരുന്നതായിരിക്കും.

ഫൊക്കാനയുടെ റീജിയണുകളുടെ എണ്ണം 16 ആയി ഉയർത്തിക്കൊണ്ട് പുനർനിർണയം നടത്തി. 

ഭരണഘടന കമ്മിറ്റി അംഗങ്ങൾ: ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാമ്മൻ സി. ജേക്കബ്, ജോർജി വർഗീസ്, പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, മറിയാമ്മ പിള്ള, ജോൺ പി. ജോൺ, സജി പോത്തൻ, ബെൻ പോൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക