ചില സമയങ്ങളില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ആ സമയത്തും വിളിപ്പുറത്ത് ആളുണ്ടാകണം. എല്ലാം അടുത്തു കിട്ടുകയും വേണം എന്നാണ് ആഗ്രഹം. എന്നാല്‍, ലോകത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നയൊരാളെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്. അയാള്‍ ഇവിടെയെങ്ങുമല്ല, യൂറോപ്യന്‍ ഭൂഖണ്ഡത്തിലാണ്. ശരിക്കും പറഞ്ഞാല്‍ ഇറ്റലിയില്‍. ഈ പറയുന്ന മനുഷ്യന്‍ ഒറ്റയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായിരിക്കുന്നു. മൂന്നു പതിറ്റാണ്ടായി ഒരു ദ്വീപിലാണ് അദ്ദേഹം കഴിയുന്നത്. ആള്‍ത്താമസമൊന്നുമില്ലാത്ത ഒരു ദ്വീപ്. 30 വര്‍ഷത്തിലേറെയായി ഈ ദ്വീപില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ് ഈ വ്യക്തി. ഓര്‍ത്തു നോക്കുമ്പോള്‍ അതിഭയാനകം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
ഇദ്ദേഹത്തെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് കാസ്റ്റ് എവേ എന്ന ഹോളിവുഡ് ഓസ്‌ക്കാര്‍ ചിത്രമാണ്. ആ ചിത്രത്തെക്കുറിച്ച് ആദ്യം പറയാം, എന്നിട്ട് ഈ ഏകാന്തവാസിയിലേക്ക് തിരിച്ചു വരാം. അപ്പോഴാണ് തനിച്ചുള്ള താമസത്തിന്റെ ആ ഭീകരത വായനക്കാര്‍ക്ക് ശരിക്കും മനസ്സിലാവൂ. ടോം ഹാങ്ക്‌സ്, ഹെലന്‍ ഹണ്ട്, നിക്ക് സിയേഴ്‌സി എന്നിവര്‍ അഭിനയിച്ച റോബര്‍ട്ട് സെമെക്കിസ് സംവിധാനം ചെയ്ത് നിര്‍മ്മിച്ച 2000-ല്‍ റിലീസ് ചെയ്ത അമേരിക്കന്‍ അതിജീവനചിത്രമാണ് കാസ്റ്റ് എവേ. ദക്ഷിണ പസഫിക്കില്‍ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് ജനവാസമില്ലാത്ത ഒരു ദ്വീപില്‍ കുടുങ്ങിയ ഒരു ഫെഡെക്‌സ് ട്രബിള്‍ഷൂട്ടറുടെ കഥയാണിത്. ഒപ്പം അതിജീവിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ തീവ്രമായ ശ്രമങ്ങളിലാണ് ഇതിവൃത്തം കേന്ദ്രീകരിക്കുന്നത്. മലേഷ്യയിലെ ഒരു ജോലി പ്രശ്‌നം പരിഹരിക്കാന്‍ ചക്ക് എന്ന നായകനെ ഫെഡ്ക്‌സ് ഓഫീസില്‍ നിന്നും വിളിപ്പിക്കുന്നു. അക്രമാസക്തമായ കൊടുങ്കാറ്റിലൂടെ പറന്നുയരുന്ന അദ്ദേഹത്തിന്റെ ഫെഡെക്‌സ് കാര്‍ഗോ വിമാനം പസഫിക് സമുദ്രത്തില്‍ വച്ചു തകര്‍ന്നു വീഴുന്നു. റാഫ്റ്റിന്റെ എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ വലിച്ചുകീറിയെങ്കിലും ചക്ക് ഒരു ലൈഫ് റാഫ്റ്റുമായി രക്ഷപ്പെടുന്നു. അടുത്ത ദിവസം, ചക്ക് കേടായ റാഫ്റ്റില്‍, അറിയപ്പെടാത്തതും ജനവാസമില്ലാത്തതുമായ ഒരു ദ്വീപില്‍ എത്തുന്നു.
നിരവധി ഫെഡെക്‌സ് പാക്കേജുകളും കടലിലൂടെ ഒഴുകുന്നു. അതുപോലെ തന്നെ പൈലറ്റുമാരില്‍ ഒരാളായ ചക്കിന്റെ സുഹൃത്തായ ആല്‍ബര്‍ട്ട് മില്ലറുടെ മൃതദേഹവും. കടന്നുപോകുന്ന കപ്പലിനെ സൂചിപ്പിച്ച് കേടായ ലൈഫ് റാഫ്റ്റില്‍ രക്ഷപ്പെടാന്‍ അദ്ദേഹം ശ്രമിക്കുന്നു, എന്നാല്‍ തിരമാലകള്‍ ചക്കിനെ ഒരു പവിഴപ്പുറ്റിലേക്ക് വലിച്ചെറിയുന്നു, അദ്ദേഹത്തിന്റെ കാലിന് പരിക്കേല്‍ക്കുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും പാര്‍പ്പിടവും കണ്ടെത്തിയ അദ്ദേഹം തീരത്തണഞ്ഞ ഫെഡ്എക്‌സ് പാക്കേജുകള്‍ തുറക്കുന്നു, ഉപയോഗപ്രദമാകാന്‍ സാധ്യതയുള്ള നിരവധി ഇനങ്ങള്‍ കണ്ടെത്തുന്നു. ഇങ്ങനെ, നാലുവര്‍ഷത്തിലേറെയായി, ചക്ക് ദ്വീപില്‍ ഒറ്റയ്ക്ക് അതിജീവിക്കുന്നു, അതും ഒരു ഗുഹയ്ക്കുള്ളില്‍. ഒടുവില്‍ ഒരു ചരക്ക് കപ്പല്‍ ചക്കിനെ രക്ഷിക്കുന്നു. ഫിജിയിലെ മാമാനൂക്ക ദ്വീപുകളിലൊന്നായ മോണുറികിയിലാണ് കാസ്റ്റ് എവേ ചിത്രീകരിച്ചത്. ഫിജിയുടെ ഏറ്റവും വലിയ ദ്വീപായ വിറ്റി ലെവുവിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മാമാനൂക്ക ദ്വീപസമൂഹത്തിന്റെ ഒരു ഉപദ്വീപാണ് ഇത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം ദ്വീപ് ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറി.
എന്നാല്‍, ഇവിടെ പറയുന്ന മനുഷ്യന്‍ അങ്ങനെ അപകടത്തെത്തുടര്‍ന്ന് ദ്വീപില്‍ എത്തിയതല്ല, അയാളത് സ്വയം തെരഞ്ഞെടുത്തതാണ്. മറ്റൊരു മനുഷ്യജീവിയുമായി പോലും സമ്പര്‍ക്കമില്ലാതെ ജീവിക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമായി അയാള്‍ ഇരവും പകലും ഒറ്റയ്ക്ക് ജീവിക്കുന്നു. മൗറോ മൊറാണ്ടി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇറ്റലിയിലെ സാര്‍ഡിനിയ തീരത്ത് സ്ഥിതിചെയ്യുന്ന ബുഡെല്ലി എന്ന ദ്വീപിലെ ഏക താമസക്കാരനായിരുന്നു ഇദ്ദേഹം. ഇയാളുടെ തനിച്ചുള്ള ജീവിതം നിരവധി തവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിബിസി ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഈ ദ്വീപിന്റെ സംരക്ഷകനാണെന്നും താന്‍ ഇവിടെ തന്നെ ജീവിക്കുകയാണെന്നും അന്നു മൗറോ പറഞ്ഞു. ഇപ്പോള്‍ ഇവിടെ നിന്നും സ്ഥലം വിടണമെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നത്. അതിനു കാരണമുണ്ട്. ദ്വീപിനെ ദേശീയ ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു. അതു കൊണ്ട് തന്നെ മൗറോയ്ക്ക് ഇവിടെ കഴിയാനാവില്ല. എന്നാല്‍ അധികൃതര്‍ എത്ര നിര്‍ബന്ധിച്ചിട്ടും ഇവിടെ നിന്നും താമസം മാറ്റാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. പ്രകൃതിയെ വല്ലാതെ പ്രണയിക്കുന്ന, ജീവിതത്തില്‍ തനിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന, ഒന്നിനെയും പേടിയില്ലാത്ത ആളായിരുന്നു അദ്ദേഹം. ഇറ്റലിയിലെങ്ങും മൗറോ അറിയപ്പെടുന്നത് തന്നെ, റോബിന്‍സണ്‍ ക്രൂസോ എന്നാണ്. മൗറോയെ കാണാന്‍ പലരും ദ്വീപിലേക്കു വരാറുണ്ട്. എന്നാല്‍ അതൊന്നും അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. സഞ്ചാരികളുടെ വരവ് ദ്വീപിന്റെ സ്വാഭാവികതയെ നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇങ്ങനെയും ഇക്കാലത്ത് മനുഷ്യരുണ്ടോ എന്ന് അറിയാതെ ചിന്തിച്ചു പോകും.
എന്തായാലും, കുടിയൊഴിപ്പിക്കുമെന്ന് പ്രാദേശിക അധികാരികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മൗറോ മൊറാണ്ടി ബുഡെല്ലി ദ്വീപിലെ തന്റെ ചെറിയ കുടിലില്‍ നിന്നും ഒടുവില്‍ വിടവാങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ ഒറ്റയാന്റെ കുടിയൊഴിപ്പിക്കല്‍ വാര്‍ത്തയ്ക്ക് വലിയ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇങ്ങനെ അപൂര്‍വ്വമായ ജീവിതം നയിക്കുന്ന, ദ്വീപിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന മറ്റൊരു മനുഷ്യനും ഭൂമുഖത്ത് ഇല്ലെന്നതാണ് മൗറോയെ പ്രസക്തനാക്കുന്നത്. മൂന്നു പതിറ്റാണ്ടുകളോളം ദ്വീപിന്റെ സംരക്ഷകനായി നില കൊണ്ട ഇദ്ദേഹം 1989 മുതലാണത്രേ ദ്വീപില്‍ താമസിക്കാന്‍ തുടങ്ങിയത്. ഇന്നു പ്രായം 81 കഴിഞ്ഞിരിക്കുന്നു. താന്‍ ദ്വീപ് വിടുകയാണെന്നും ഇനിയെന്തു ചെയ്യുമെന്ന് അറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നു.
ഇറ്റലിയില്‍ നിന്ന് പോളിനേഷ്യയിലേക്ക് പോകാന്‍ കപ്പല്‍ കയറുന്നതിനിടെയാണ് മൗറോ എന്ന ഈ മുന്‍ അധ്യാപകന്‍ ഇത്തരമൊരു ദ്വീപിനെക്കുറിച്ച് അറിഞ്ഞത്. അന്ന് ഇവിടേക്ക് സഞ്ചാരികളെ അനുവദിച്ചിരുന്നു. ഇറ്റലിയിലെ വടക്കന്‍ സാര്‍ഡിനിയയിലെ ബോണിഫാസിയോ കടലിടുക്കിനടുത്തുള്ള മഡലീന ദ്വീപസമൂഹത്തിലെ ഒരു ദ്വീപാണിത്, പേര് ബുഡെല്ലി. ആര്‍സിപെലാഗോ ഡി ലാ മഡലേന നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടുന്ന ഏഴ് ദ്വീപുകളില്‍ ഒന്നാണിത്. റാസോളി, സാന്താ മരിയ ദ്വീപുകളില്‍ നിന്ന് നൂറുകണക്കിന് മീറ്റര്‍ തെക്കാണ് ബുഡെല്ലി. 1.6 ചതുരശ്ര കിലോമീറ്റര്‍ (0.62 ചതുരശ്ര മൈല്‍) വിസ്തീര്‍ണ്ണവും 12.3 കിലോമീറ്റര്‍ (7.6 മൈല്‍) ചുറ്റളവുമുണ്ട്. 87 മീറ്റര്‍ (285 അടി) ഉയരത്തിലുള്ള മോണ്ടെ ബുഡെല്ലോയാണ് ഏറ്റവും ഉയരമുള്ള സ്ഥലം. പുരാതന കാലത്ത് റോമാക്കാര്‍ ഈ ദ്വീപ് ഉപയോഗിച്ചിരുന്നുവത്രേ. 1964 ല്‍ പുറത്തിറങ്ങിയ റെഡ് ഡെസേര്‍ട്ട് എന്ന ചിത്രത്തിനായുള്ള ചില ചിത്രീകരണം നടത്തിയത് ഇവിടെ വച്ചായിരുന്നു. അന്നു തുടങ്ങി പതിറ്റാണ്ടുകളായി ഈ ദ്വീപില്‍ സ്വകാര്യ ഉടമസ്ഥരുണ്ടായിരുന്നു. തെക്കുകിഴക്കന്‍ തീരത്തുള്ള സ്പിയാഗിയ റോസ (പിങ്ക് ബീച്ച്) എന്ന പേരിലാണ് ബുഡെല്ലി അറിയപ്പെടുന്നത്, പവിഴങ്ങളുടെയും ഷെല്ലുകളുടെയും സൂക്ഷ്മ ശകലങ്ങളായ മിരിയാപോറ ട്രങ്കാറ്റ, മിനിയാസിന മിനിയേസിയ എന്നിവ കൊണ്ട് രാത്രി കാലങ്ങളില്‍ ഇവിടെ ജലത്തിന് പിങ്കം നിറം ലഭിക്കും. ദ്വീപാകെ പിങ്ക് വെളിച്ചം കൊണ്ട് കത്തിജ്വലിക്കും. മഡലീന ദ്വീപസമൂഹത്തിലെ ജനവാസമില്ലാത്ത നാല് ദ്വീപുകളില്‍ ഒന്നായ ബുഡെല്ലിയെ (മറ്റുള്ളവ കാപ്രെറ, സ്പാര്‍ഗി, റാസോളി എന്നിവയാണ്) 1989 മുതല്‍ മൗറോ മൊറാണ്ടി പരിപാലിക്കുന്നു.
മുന്‍ ഉടമയുടെ പാപ്പരത്തത്തെത്തുടര്‍ന്ന് 2013 ഒക്ടോബറില്‍ ദ്വീപ് 2.94 മില്യണ്‍ ഡോളറിന് ന്യൂസിലാന്റ് വ്യവസായി മൈക്കല്‍ ഹാര്‍ട്ടിന് വില്‍ക്കേണ്ടതായിരുന്നു. ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനാണ് ഹാര്‍ട്ട് ഉദ്ദേശിച്ചത്. എന്നാലിത്, സര്‍ക്കാര്‍ പ്രതിഷേധിച്ചു, മൂന്നുവര്‍ഷത്തെ കോടതി യുദ്ധത്തിനുശേഷം, സാര്‍ഡിനിയയിലെ ഒരു ജഡ്ജി ദ്വീപിനെ പരിസ്ഥിതി വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാന്‍ പദ്ധതിയിട്ടു. 1990 കളില്‍ ലാ മഡലീന എന്‍പി ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് പിങ്ക് കടല്‍ത്തീരത്ത് നടക്കാനോ കടലില്‍ നീന്താനോ അനുവദിച്ചിട്ടില്ല; എന്നിരുന്നാലും, ബോട്ടില്‍ പകല്‍ യാത്രകള്‍ക്കും കടല്‍ത്തീരത്തിന് പിന്നിലുള്ള പാതയിലൂടെ നടക്കാനും അനുവാദമുണ്ട്. എന്നാല്‍, 2015 ല്‍ ലാ മഡലീന നാഷണല്‍ പാര്‍ക്ക് ബുഡെല്ലിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോള്‍ കെയര്‍ ടേക്കര്‍ എന്ന ജോലി മൗറോയ്ക്ക് നഷ്ടമായി.
മൗറോയ്ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം നിരന്തരം വഴക്കിടുകയും തന്റെ വീടിനെ പരിസ്ഥിതി നിരീക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ക്കെതിരെ പോരാടുകയും ചെയ്തു. 32 വര്‍ഷമായി താന്‍ ഇത്ര കഠിനമായി സംരക്ഷിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മൊറാണ്ടി സമ്മതിച്ചു. മണലില്‍ നിന്ന് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നു, നുഴഞ്ഞുകയറ്റക്കാര്‍ രാത്രിയില്‍ അപകടമുണ്ടാക്കാന്‍ ഇവിടെ വരുന്നത് തടയുന്നു. ഇതുവരെയും മൗറോ മാത്രമാണ് ബുഡെല്ലിയെ പരിപാലിച്ചത്, പാര്‍ക്ക് അധികൃതര്‍ ചെയ്യേണ്ട നിരീക്ഷണ ചുമതല നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. അദ്ദേഹത്തെ നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടു പരിസ്ഥിതി പ്രേമികളായ 70,000 പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിനു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2020 ജനുവരിയില്‍ ലാ മഡലീന പാര്‍ക്ക് പ്രസിഡന്റ് ഫാബ്രിസിയോ ഫോണെസു പറഞ്ഞു, 'പാര്‍ക്കിനുള്ളിലെ എല്ലാ അനധികൃത നിര്‍മാണങ്ങള്‍ക്കും എതിരെ ഇടപെടുകയെന്നത് പ്രകൃതിപരിപാല നിയമത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള മൗറോയുടെ കുടിലുകള്‍ ഉള്‍പ്പെടെ ഇല്ലാതാക്കേണ്ടി വരും. എന്നാല്‍, അദ്ദേഹത്തെ അവിടെ നിന്നും ഓടിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല, പക്ഷേ ദ്വീപ് ഇപ്പോള്‍ സ്വകാര്യമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഇവിടെ കഴിയാനും പാടില്ല. അതാണ് പ്രശ്‌നം.' ഫോണസു പറഞ്ഞു. 'ഭാവിയില്‍ ഒരു കെയര്‍ ടേക്കര്‍ ആവശ്യമുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് അദ്ദേഹത്തെ നിലനിര്‍ത്താന്‍ കഴിയും, എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ദ്വീപ് വിട്ടു പോകണം.'
അങ്ങനെ മൗറോ മൊറാന്‍ഡി ഈ പിങ്ക് ദ്വീപില്‍ നിന്നും വിടപറയുന്നു. പ്രകൃതിചൂഷണത്തിനെതിരേ കാവല്‍ക്കാരനായി മൂന്നു പതിറ്റാണ്ട് ഏകാന്തജീവിതം നയിച്ച പ്രിയ മൗറോ നിങ്ങളാണ് യഥാര്‍ത്ഥ്യ മനുഷ്യന്‍. നിങ്ങളെ ഞങ്ങള്‍ നമിക്കുന്നു.