ഇനിയുമുണ്ടു ദൂരം...വളഞ്ഞും പുളഞ്ഞും
നീണ്ടും റോഡ് ഇഴയുന്നതേയുളളൂ.....
പിന്നാലേയോ, എതിരേയോ, കണ്ണെത്തും ദൂരത്തോ ആരേയും കാണുന്നില്ല....
അങ്ങോട്ടുമിങ്ങോട്ടും ട്രിപ്പടിച്ചുകൊണ്ടിരുന്ന ജീപ്പുകളിൽ ഒന്നുപോലും ഇത്രനേരമായിട്ടും ഇതുവഴി കടന്നു പോയിട്ടുമില്ല...
ഒരൊറ്റ ദിവസത്തേക്ക് ഓട്ടം നിറുത്തിയോ എല്ലാരുംകൂടി..!
നാലു ദിക്കും ഇരുണ്ടുമൂടിക്കെട്ടിവരുന്നുണ്ട്...അടുത്തിടയെങ്ങും ഒരു മഴപെയ്തിട്ടില്ല....
തീ പാറ്റിയ ചൂടിൽ നീറിയ ടാറിട്ട റോഡ് തണുക്കാൻ തുടങ്ങിയിട്ടേയുളളു...
ഇരുവശങ്ങളിലും
ഇലപൊഴിച്ചു നിൽക്കുന്ന റബ്ബർമരങ്ങൾ..തണുപ്പിന്റെ
നിഴലുപോലും വീഴ്ത്താതെ....
ഒന്നുകൂടി തിരിഞ്ഞുനോക്കി...
ആരുടെയെങ്കിലും ഒരു നിഴൽ, കലുങ്കു കഴിഞ്ഞ്, വളവു കഴിഞ്ഞ്, നീന്തി വരുന്നുണ്ടോ...!
ഉണ്ട്....ജയ്സൺ..,
എന്റെ വീട്ടിൽനിന്നധികം അകലെയല്ല, ജയ്സൺന്റെ വീട്.. ടൗണിലെ മാതാ ഇലക്ട്രിക്കലിന്റെ കൊച്ചുമുതലാളി..
ഞാനെന്റെ നടത്തം മന്ദഗതിയിലാക്കി..
മഴ പൊടിയാൻ തുടങ്ങിയോ....വെയിലിന്റെ വെട്ടം തീർത്തും പിൻവാങ്ങിയിരുന്നില്ല...പൊടിച്ചാറ്റൽ നനയ്ക്കുന്ന മണ്ണിന്റെ പച്ചമണം ആസ്വദിക്കാൻ പാമ്പുകൾ മാളം വിട്ടിറങ്ങിവരുമത്രേ...
റോഡ് നല്ല വെടിപ്പായിക്കിടക്കുന്നു.
പക്ഷേ..കാനകൾ കരിയിലമൂടി കമ്യൂണിസ്റ്റുപച്ചകൾ പടർന്നേറിക്കിടക്കുന്നു..
റോഡിന്റെ നടുവിലേക്ക് കയറിനടന്നു..
വെറും ചാറൽ മാത്രമാണെങ്കിലും കുട നനഞ്ഞു..
ജയ്സൺ അടുത്തെത്തിക്കഴിഞ്ഞു..
" ജീപ്പു നോക്കിനിന്നു.. കുറേ നേരം...പിന്നിങ്ങു നടന്നു.."
"ഞാനും..."
മഴ ഉറച്ചുപെയ്യാൻ തുടങ്ങി..
ജയ്സനു കുടയില്ല..
ഇങ്ങനെയൊരു മഴ,നേരം തെറ്റിയ മഴ ആരും പ്രതീക്ഷിക്കില്ല; വാഹനം കിട്ടാതെ നടക്കേണ്ടിവരുമെന്നും..
ത്രീഫോൾഡിംഗ് കുട ബാഗിലെ സ്ഥിരനിക്ഷേപമായിരു
ന്നതുകൊണ്ടാണ്..അല്ലെങ്കിൽ ഞാനും..
കയറിനിൽക്കാൻ വീടുകളുളളത് റോഡിൽ നിന്നും അകത്തേക്കുൾവലിഞ്ഞാണുതാനും....
മഴ നനഞ്ഞു നടക്കാൻ തന്നെയാണ് ജയ്സന്റെ ഉദ്ദേശമെന്നു തോന്നിച്ചു...ഒരാണും പെണ്ണും ഒന്നിച്ചൊരു കുടക്കീഴിൽ..
സങ്കോചമാകും..
"നനയാതെ....ജയ്സ്..."
കുടയുടെ പകുതിഭാഗം പകുത്തു..
ദേഹത്ത് അറിയാതെ
പോലും ഒന്നു സ്പർശിക്കാതെ വളരെ സൂക്ഷമതയോടെ നടന്നു....
മഴ ആർത്തുപെയ്യാനും തുടങ്ങി.. എന്നേക്കാൾ പൊക്കമുണ്ടായിരുന്ന ജയ്സൺ എന്റകയ്യിൽ
നിന്ന് കുട വാങ്ങി എന്നെ
ചേർത്തുപിടിച്ചു നടന്നു.. ഇടയ്ക്കു മിന്നായം
മിന്നുന്ന മിന്നൽ. തൊട്ടുപുറകെയുളള കനത്തയിടിയും...ഒന്നുകൂടി ചേർത്തുപിടിച്ചു....
നെഞ്ചിടിപ്പിന്റെ വേഗതകൂടിയത് മഴയറിഞ്ഞുകാണും....
പുതുമുഴ..... ആദ്യ മഴ നനയുന്ന അനുഭൂതി....
പയ്യെ വീടെത്തിയാൽ മതി...
പലതും തമ്മിൽ
പറഞ്ഞു....മഴയുടെ
ഇരമ്പലിൽ അതൊന്നും വ്യക്തമായിരുന്നില്ല..
രണ്ടുപേരും വളരെയടുത്തടുത്ത താമസക്കാരായിരുന്നിട്ടും
അധികമൊന്നും കാണാനോ സംസാരിക്കാനോ അവസരമുണ്ടായിട്ടില്ല...
എതിരേ വരുമ്പോൾ ഒന്നു പുഞ്ചിരിച്ചു കടന്നുപോകും...ഞങ്ങളുടെ അമ്മമാരുതമ്മിൽ വലിയ അടുപ്പമായിരുന്നു..
ജയ്സനു കല്യാണാലോചനയൊക്കെ
നടക്കുന്നതായി കേട്ടായിരുന്നു.
ഈ വഴി ഇനിയുമൊരുപാടു
നീണ്ടു നീണ്ടു പോയിരുന്നെങ്കിൽ...!
മഴയുടെ ശക്തി പാതി ശമിച്ചു..സന്ധ്യയും ഇന്നു നേരത്തേ ചേക്കേറുകയായി.
ജംങ്ഷനിൽ
എത്താൻപോകുന്നു..
കടത്തിണ്ണകളിലും മറ്റും മഴതോരാൻ കാത്തു കയറിനില്ക്കുന്നവർ.
അല്ലെങ്കിലും നാട്ടിൻപുറത്തെ, വൈകുന്നേരങ്ങളിലാണ് കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ കൂടുതൽ തിരക്ക്..
ജയ്സന്റെ ചേർത്തുപിടിക്കൽ
അയഞ്ഞു...പക്ഷേ... പെട്ടെന്ന് . വളരെപ്പെട്ടെന്ന്
കുടയുടെ മുൻവശം
താഴ്ത്തി, കവിളിലും ചുണ്ടത്തും നെറുകിലും അമർത്തിയ ചുണ്ടുകൾ..
തികച്ചും അപ്രതീക്ഷിതം..
ആകസ്മികം....ഞെട്ടൽ..
ദേഹമാകെയൊരു വിറയൽ..
"ജെയ്സ്...എന്തായിത്...ആളുകൾ..."
"എന്നുമോർമ്മയിൽ സൂക്ഷിക്കാൻ..ഈ നിമിഷം...."
കുടക്കീഴിൽ
ഞങ്ങൾ അകന്നു നടന്നു..
വീടിന്റെ മുന്നിലെ റോഡിൽ
സന്ധ്യയുടെ ഇരുളിമയും മഴത്തോർത്തിന്റെ
തണുപ്പും ശേഷിക്കേ കയ്യിൽ ബലമായൊന്നമർത്തി ജയ്സൺ മന്നോട്ടു നടന്നു..
അടുത്ത ദിവസം ഒരു കുടക്കീഴിൽ
ഒരുമിച്ചുളള
ഞങ്ങളുടെ നടത്തം ജങ്ഷനിലെ സായാഹ്നവാർത്തയായ വിവരം അറിഞ്ഞു..
ഒരേ ദിക്കിലേക്ക്
ഒരാണും പെണ്ണും ഒന്നിച്ചു നടക്കുമ്പോൾ
പെരുമഴപെയ്താൽ
കുടയില്ലാത്തയാളിന് കുടക്കീഴിൽ ഇടം കൊടുക്കാൻ പാടില്ല..!
എന്താ തെറ്റ്...!
എന്നാലും....!
ഇന്നും വേനൽമഴ നനഞ്ഞു
മണ്ണു കുതിരുന്ന സായാഹ്നങ്ങളിൽ
ജയ്സന്റെയോർമ്മ
ഒരു മഴക്കുളിരായിവന്നു പുല്കാറുണ്ടെന്നത് സത്യമാണ്..