ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ്സ് പ്രായമുള്ള തന്റെ ഏക മകന് .ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റര്‍ ഉണ്ടെങ്കിലും ശ്വസിക്കുവാന്‍ പാടുപെടുന്ന മകനെ മാതാവ് .വേദനിക്കുന്ന ഹ്രദയത്തോടെ ഐ സി യു ഡോറിലുള്ള ചെറിയ ഗ്ലാസ്സിനുള്ളിലൂടെ നോക്കികൊണ്ടിരുന്നു.പെട്ടെന്നു കിടന്നിരുന്ന ബെഡില്‍ നിന്നും ശരീരം അല്പം മുകളിലേക്കു ഉയര്‍ന്നു പിന്നീട് സാവകാശം നിശ്ചലമാകുകയും ചെയ്തു .പൊന്നുപോലെ മുപ്പതു വയസ്സുവരെ വളര്‍ത്തിയ അസുഖം എന്തെന്നുപോലും അറിയാത്ത ആരോഗ്യ ദൃഡഗാത്രനായ മകന്റെ ജീവന് കോവിഡ് മഹാമാരി കവര്‍ന്നെടുക്കുന്നതു കണ്ടുനില്കാനാകാതെ എഴുപതു വയസ്സുള്ള മാതാവ് വാവിട്ടു നിലവിളിച്ചു.സമീപത്തു നിന്നിരുന്നവര്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ആ രോദനം നിയന്ത്രിക്കാനായില്ല. ഭാര്യയും മക്കളും അല്പം അകലെ മാറി നിന്ന് വിങ്ങി കരയുന്നു .ഉദാത്തമായ മാതൃസ്നേഹത്തെ വര്‍ണിക്കാന്‍ ഇതിലും വലിയ സംഭവം ചൂണ്ടികാണിക്കാനാകുമോ ?
ലേബര്‍ റൂമില്‍ ഭാര്യയുടെ പ്രസവത്തിനു ദ്രക്സാക്ഷിയാകേണ്ടി വന്ന ഭര്‍ത്താവ് ആ സംഭവത്തെ കുറിച്ചു പിന്നീട് പറഞ്ഞതു ഇപ്രകാരമായിരുന്നു .പ്രസവവേദനകൊണ്ട് ടേബിളില്‍ കിടന്ന നിലവിളിക്കുകയാണ് ഭാര്യ.ഉദരത്തില്‍ ഒന്‍പതു മാസത്തിലധികം ചുമന്ന കുഞ്ഞിനെ ഡോക്ടര്‍ സര്‍വ ശക്തിയും സമാഹരിച്ചു സൂക്ഷ്മതയോടെ പുറത്തെടുക്കുവാന്‍ ശ്രമികുന്നു .പിറന്നുവീണ പൊന്നോമനയുടെ മുഖം ഒരുനോക്കു കണ്ടതേയുള്ളൂ അതുവരെ അനുഭവിച്ച തീവ്ര വേദന ഒരു നിമിഷം അപ്രത്യക്ഷമായി. ഭാര്യയുടെ മുഖത്തു ദ്രശ്യമായ പ്രകാശവും സന്തോഷവും വര്ണിക്കുവാന് വാക്കുകളില്ലെന്നാണ് അദ്ദേഹം പറഞ്ഞത് .
ഒരിക്കല്‍ ഒരു യുവാവും യുവതിയും പ്രേമ ബദ്ധരായി .വിവാഹത്തിനുള്ള അപേക്ഷ യുവാവ് മുന്നോട്ട് വെച്ചു. യുവതി ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചുവെങ്കിലും യുവാവിന്റെ ശല്യ്ം സഹിക്കവയാതായപ്പോള്‍ യുവതി അസ്സാധ്യമെന്നു വിശ്വസിച്ച ഒരു നിബന്ധന മുന്നോട്ടു വെച്ചു .യുവാവിന്റെ അമ്മയുടെ ഹ്രദയം കൈകുമ്പിളിലെടുത്തു എന്റെ മുന്പില് കൊണ്ടുവന്നു തരണം എന്നാല്‍ വിവാഹത്തിന് സമ്മതിക്കാം എന്നതായിരുന്നുവത് .കാമുകിയെ സ്വന്തമാകുന്നതിനു ഏതറ്റം വരെ പോകാന്‍ തയാറായി മകന് ഓടി വീട്ടിലെത്തി .വാടി തളര്‍ന്ന നിരാശ പ്രതിഫലിക്കുന്ന മുഖവുമായി വീട്ടിലെത്തിയ മകനെ എന്താണ് കാരണം എന്ന് തിരക്കി ആശ്വസിപ്പിക്കാന്‍ 'അമ്മ ശ്രമിച്ചു ..കാമുകിയെ അന്ധമായി സ്നേഹിച്ച മകന് അമ്മയുടെ സ്നേഹത്തിന്റെ ആഴം മനസിലാക്കാന്‍ കഴിഞ്ഞില്ല . അമ്മയെ അതിക്രൂരമായി വധിച്ചു ഹ്രദയം മുറിച്ചെടുത്തു കൈകുമ്പിളിലാക്കി കാമുകിയുടെ സമീപത്തേക്കു അതിവേഗം ഓടി .കാറ്റു പാതയിലൂടെയുള്ള ഓട്ടത്തിനിടയില്‍ പെട്ടെന്ന് കാല്‍തെറ്റി നിലത്തു വീണു ..കാട്ടുചെടികള്‍ നിറഞ്ഞു നില്ക്കുന്ന സ്ഥലമായിരുന്നതിനാല്‍ .കൈയിലുണ്ടായിരുന്ന ഹ്രദയം തെറിച്ചു പോയതെവിടെയെന്നു കണ്ടെത്താനായില്ല .
കാല് മുട്ടില്‍ നിന്നും രക്തം വാര്‍ന്നൊഴുകുകയാണ് .വേദനകൊണ്ടു എഴുനേല്‍ക്കാന്‍ വയ്യ.,ഹ്രദയം എവിടെയാണെന്ന് കണ്ടുപിടിക്കണം .പെട്ടെന്ന് എവിടെനിന്നോ അശ്ശരീരി പോലെയൊരു ശബ്ദം.'എന്തെങ്കിലും പറ്റിയോ മോനെ ,ഇനിയും സൂക്ഷിച്ചു നടക്കണം' ഞാന്‍ ഇവിടെയുണ്ട് .ശബ്ദം കേട്ട സ്ഥലത്തേക്കു നോക്കിയപ്പോള്‍ അതാ കിടക്കുന്നു അമ്മയുടെ തുടിക്കുന്ന ഹ്രദയം.മരണത്തിലും മകനെക്കുറിച്ചുള്ള മാതാവിന്റെ കരുതലും സ്നേഹവും.. ഇത്രയും എഴുതിയത് നൊന്തു പ്രസവിച്ച മക്കളോടു മാതാവിനുള്ള അതിരറ്റ സ്നേഹത്തിന്റെ അപ്രമേയത്വം എത്രമാത്രമാണെന്നു ചൂണ്ടി കാണിക്കുന്നതിനാണ്.
വര്‍ഷം തോറും ആഘോഷിച്ചു വരുന്ന മാതൃദിനം മെയ് 9 ഞായറാഴ്ച കോവിഡ് എന്ന മഹാമാരിക്കിടയിലും അമേരിക്കയില്‍ നാം ആഘോഷിക്കുകയാണ്.അമ്മയാകാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും അമ്മയാകാന്‍ മനസു തുടിച്ച ,അമ്മ എന്ന വികാരത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞ , അമ്മമാര്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ എന്നും സ്മരിക്കപ്പെടണമെന്നു നിര്‍ബന്ധമുണ്ടായിരുന്ന അമേരിക്കയിലെ അന്നാ ജാര്‍വിസില്‍ നിന്നാണ് 'അമ്മ ദിനാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത് .1908 ല്‍ വെര്‍ജീനിയ ഫിലാഡല്‍ഫിയ സംസ്ഥാനങ്ങളില്‍ ആദ്യമായി അമ്മമാര്‍ക് സമ്മാനങ്ങള്‍ കൈമാറിയും സദ്യയൊരുക്കിയും മാതൃദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കുന്ന ചടങ്ങു ആരംഭിച്ചു .ജാര്‍വിസിന്റ മരണശേഷം അവരെ ആദരിക്കണമെന്ന മുറവിളി ഉയര്‍ന്നതോടെ 1914 ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വൂഡ്രോ വില്സന് അമ്മദിനം ഔദ്യോഗീക നിയമമായി അംഗീകരിക്കുന്ന ഉത്തരവില്‍ ഒപ്പുവെച്ചു.വിവിധ രാജ്യങ്ങളില്‍ വിവിധ തിയ്യതികളില്‍ ഇന്നും മാതൃ ദിനം ആഘോഷിച്ചുവരുന്നു
.മാതൃ ദിനം ജന്മം നല്കിയ മാതാവിനേയും മാതൃത്വത്തെയും ആദരിക്കുവാന്‍ ലഭിക്കുന്ന അസുലഭ സന്ദര്‍ഭമാണ്. മാതാവിനോടുള്ള നമ്മുടെ നന്ദിയും സ്നേഹവും കടപ്പാടും ഒരൊറ്റ ദിനം കൊണ്ട് അവസാനിപ്പിക്കുവാനുള്ളതല്ല അവസാന ശ്വാസം വരെ അമ്മ എന്ന നാമം നമ്മുടെ മനസുകളില്‍ സ്ഥായിയായി നില്‍ക്കേണ്ട ഒന്നാണ്.നമ്മളെ നാം ഇന്ന് ആയിരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിന് സഹിച്ച സഹനവും ,ത്യാഗവും,അതിരുകളില്ലാതെ പകര്‍ന്നുതന്ന സ്നേഹവും വിസ്സ്മരിക്കാവുന്നതല്ല.
തിരക്കുപിടിച്ച ജീവിത ചര്യകള്‍ക്കിടയില്‍ വ്രദ്ധ സദനങ്ങളിലേക്കു മാറ്റപ്പെടുന്ന,ആശുപത്രി വരാന്തയില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന ,തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അമ്മമാരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരുന്നു . നൊന്തു പ്രസവിച്ച അമ്മമാരുടെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉയരുന്ന ദീന രോദനത്തിനും ,കണ്ണില്‍ നിന്നും പൊടിയുന്ന ഓരോ തുള്ളി കണ്ണുനീരിനും നാം വലിയ വില കൊടുക്കേണ്ടി വരുമെന്ന് വിസ്മരിക്കരുത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്ര തിരക്കുണ്ടായിരുന്നാലും എവിടെയായിരുന്നാലും ഈ പ്രത്യേക ദിനത്തില്‍ മക്കള്‍ ഓടിയെത്തി അമ്മമാര്‍ക്ക് പൂക്കളും സമ്മാനങ്ങളും ചുംബനവും നല്‍കുക എന്ന പതിവ് പോലും ആവര്‍ത്തിക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്നു നാം എത്തി നില്കുന്നത് . ഭീകരമായ കോവിഡ് എന്ന മഹാമാരിയുടെ വ്യാപനം ഒരു പരിധി വരെ നമ്മെ തടസപ്പെടുത്തിയിരിക്കുന്നു . നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സില്‍ ആഘോഷിക്കപ്പെടേണ്ട ,ആചരിക്കപ്പെടേണ്ട ദിനങ്ങള്‍ നിരവധിയാണ് .എന്നാല്‍ അമ്മയെന്ന സത്യത്തെ ആദരരിക്കുവാന്‍ സ്നേഹം പകരാന്‍ ഒരു പൂര്‍ണ ആ യുസ്സു പോലും മതിയാകില്ല നിനക്ക് ദീര്‍ഘായുസ്സ് ലഭിക്കുന്നതിനും ജീവിതത്തില്‍ നന്മയുണ്ടാകുന്നതിനും നിന്റെ അമ്മയെയും അപ്പനെയും ബഹുമാനിക്ക എന്ന ആപ്ത വാക്യ്ം ഇത്തരുണത്തില്‍ ചിന്തനീയമാണ് .ഭാവിയെക്കുറിച്ചു അനിശ്ചിതത്വം നിലനില്ക്കുമ്പോള് തന്നെ പ്രത്യാശയുടെ കിരണങ്ങള്‍ ദര്‍ശിക്കുവാന്‍ നമുക്ക് കഴിയണം .അമ്മദിനത്തിന്റെ സ്നേഹം ഉള്‍കൊള്ളുന്നതിനും , ആവാത്സല്യത്തെ അനശ്വരമാകുന്നതിനും ഈ വര്‍ഷത്തെ മാതൃ ദിനം ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.