Image

മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

Published on 10 May, 2021
മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍
ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്നാണ് താരത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

നേരത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്. -

കോവിഡ് വാക്‌സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്‌സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം.


മന്‍സൂര്‍ അലി ഖാന്‍ അന്ന് പറഞ്ഞത്-

ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിര്‍ബന്ധിച്ച്‌ കോവിഡ് വാക്സിന്‍ എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സിന്‍ എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയില്‍ കാണില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാന്‍ മാസ്‌ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം ഞാന്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്‌ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.

ജോലിക്ക് പോകാന്‍ പറ്റുന്നുണ്ടോ ഇവിടെ. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കോവിഡ് വാക്സിന്‍ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കോവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച്‌ കൊടുക്ക്. അവര്‍ക്ക് ജീവിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക