ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ.ആര്‍. ഗൗരിയമ്മ ഇനി ഓര്മ. വിപ്ലവ സ്മരണങ്ങളിരമ്ബുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ ഗൗരിയമ്മയ്ക്ക് പൂര്‍ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നല്കി. ഭര്‍ത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉള്‍പ്പെടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സംസ്കരിച്ച മണ്ണിലാണു ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്. കേരളരാഷ്ട്രീയത്തില്‍ പകരം വെയ്ക്കാനാവാത്ത പേരായി ഇനി ചരിത്രത്തില്‍ എഴുതപ്പെടും കെ ആര്‍ ഗൗരിയമ്മയുടെ പേര്.
തലസ്ഥാനത്ത് നിന്ന ആലപ്പുഴ വലിയ ചുടുകാട്ടിലേക്ക് കൊണ്ടും പോകും മുമ്ബ് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ എ വിജയരാഘവനും എംഎ ബേബിയും ചേര്‍ന്ന് ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ചു. 1994 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോന്നെങ്കിലും കെ.ആര്‍. ഗൗരിയമ്മ ഉള്ളില്‍ കൊണ്ടുനടന്നത് ചെങ്കൊടി തന്നെയായിരുന്നു.
പാര്‍ട്ടി വിട്ടുപോയ ഒരാളെ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുന്ന പതിവ് സി പി എമ്മിനില്ല. എന്നാല്‍ ഗൗരിയമ്മയുടെ ആഗ്രഹമായിരുന്നു തന്റെ അന്ത്യവിശ്രമം വലിയ ചുടുകാട്ടില്‍ ആയിരിക്കണമെന്നത്. രാവിലെ മരണവിവരം അറിഞ്ഞയുടന്‍ വലിയ ചുടുകാട്ടില്‍ തന്നെ സംസ്‌കാരം നടത്താന്‍ സി പി എം- സിപിഐ നേതൃത്വങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവായിരുന്ന ടി വി തോമസിനെ സംസ്‌കരിച്ചതിന് അരികെയാണ് ഗൗരിയമ്മയ്ക്കായും അന്ത്യവിശ്രമം ഒരുക്കിയത്.
ഒരുപക്ഷേ ത്രിപുര മുന്‍ മുഖ്യമന്ത്രി നൃപന്‍ ചക്രബര്‍ത്തിക്കും ഗൗരിയമ്മയ്ക്കും മാത്രമാണ് സിപിഎമ്മില്‍ ഈ അപൂര്‍വ ബഹുമതി കിട്ടുന്നത്. ഗൗരിയമ്മ അവസാന കാലത്ത് ഇടതിനോട് ചേര്‍ന്ന് നിന്നെങ്കിലും സിപിഎമ്മിലേക്ക് മടങ്ങി വന്നില്ല. അത്തരത്തിലുള്ള സ്‌നേഹപൂര്‍ണമായ നിര്‍ബന്ധങ്ങള്‍ക്ക് അവര്‍ വഴങ്ങിയില്ല. എന്നിരുന്നാലും എന്നും മനസ്സില്‍ ചെങ്കൊടി തന്നെയായിരുന്നു .
അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴ് മണിക്കായിരുന്നു അന്ത്യം. അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. കേരളരാഷ്ട്രീയത്തിലെ പല നിര്‍ണായക നീക്കങ്ങള്‍ക്കും വേദിയായ ചാത്തനാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു.