കേരളത്തിലിപ്പോള്‍ ട്രോളര്‍മാരുടെ ഉത്സവകാലമാണ്. അവര്‍ക്ക് ആഘോഷിക്കാനുള്ള വിഷയംനല്കിയത് ഇലക്ഷനില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മന്ത്രിസഭരൂപീകരിക്കുമെന്നും കേരളം ഭരിക്കുമെന്നും വീരവാദം മുഴക്കിയിരുന്ന യുഡിഎഫ്, ബജെപി നേതാക്കന്മാരാണ്, കൂട്ടത്തില്‍ നമ്മുടെപൂഞ്ഞാര്പുലി സാക്ഷാല്‍ പി. സി.ജോര്‍ജ്ജും. ആദ്യം പിസിയെതന്നെ പരിഗണിക്കാം. അദ്ദേഹംപ്രവചിച്ചത് ആര്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷംകിട്ടത്തില്ലെന്നും അപ്പോള്‍ രണ്ടുകൂട്ടരും , യുഡിഎഫും എല്‍ഡിഎഫും ,തന്റെ പിന്തുണതേടി വരുമെന്നുമാണ്. താന്‍ വിജയിക്കുമെന്നുള്ള കാര്യത്തില്‍ അദ്ദേഹത്തിന് സംശയം അശ്ശേഷമില്ലായിരുന്നു. കഴിഞ്ഞപ്രാവശ്യം ഇരുപത്തിഎണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച പൂഞ്ഞാറുകാര് തന്നെ കൈവിടുമോ? പിന്നെ അല്പം സംശയമുള്ളത് ഈരാറ്റുപേട്ടയിലെ മുസ്ളീം വോട്ടുകളുടെ കാര്യത്തിലാണ്. ആ വിടവ് പരിഹരിക്കാനാണ് ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കണമെന്ന തുറുപ്പുചീട്ടിറക്കി ഹിന്ദുക്കളുടെ വോട്ട് മൊത്തമായി വാങ്ങാനുള്ള ഒരുകളി കളിച്ചത്്. അപകടം മണത്തതുകൊണ്ടാണ് ഇലക്ഷനുമുന്‍പ് യുഡിഎഫില്‍ കടന്നുകൂടാന്‍ ഒരുശ്രമം നടത്തിനോക്കിയത്. ഒരിക്കല്‍ ചൂടുവെള്ളത്തില്വീണ യുഡിഎഫ്പൂച്ച അപകടത്തില്‍ ചാടാതിരിക്കാനുള്ള വിവേകം കാണിച്ചതുകൊണ്ട് ജോര്‍ജ്ജിന് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.
എ കെ ജി സെന്റ്റിന്റെ ഏഴകലത്തുപോലും എല്‍ഡിഎഫുകാര്‍ അടുപ്പിക്കില്ലന്ന് നിശ്ചയമുള്ളപ്പോള്‍ അങ്ങോട്ട് പോകാതിരിക്കുകയല്ലേ നല്ലത്. കോന്നി ബൈഇലക്ഷന് സമയത്ത് ബിജെപിയുമായി കൂട്ടുകൂടാന്‍ ശ്രമിച്ചെങ്കിലും അവരും നോപറഞ്ഞതുകൊണ്ടാണ് ഒറ്റക്കുനിന്ന് ബലിയാടാകാമെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ ട്രോളര്‍മാരുടെ ഇഷ്ടകഥാപാത്രം പി സി ജോര്‍ജ്ജാണ്. ജോര്‍ജ്ജേട്ടന്‍സ് തെറിപൂരം എന്നപേരിലാണ് അവരിപ്പോള്‍ ആഘോഷിക്കുന്നത്.
മുപ്പത്തിയഞ്ച് സീറ്റുകിട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കേരളചരിത്രത്തില്‍ ആദ്യമായി രണ്ടിടത്ത് മത്സരിച്ച് ഹെലികോപ്റ്ററില്‍ പറന്ന കെ. സുരേന്ദ്രന് വീരവാദം മുഴക്കിയത്.. മുഖ്യമന്ത്രിയായി ഇ. ശ്രീധരനെ പ്രതിഷ്ഠിക്കുകയും പാലക്കാട്ട് എം എല്‍ എ ഓഫീസ് തുറക്കുകയും ചെയ്തു. ഓഫീസ് വില്‍പനക്കുവെച്ചാല്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. സുരേന്ദ്രന് പറഞ്ഞകണക്ക് ജനങ്ങള്‍ക്ക് മനസിലായില്ല. എഴുപത്തിയൊന്ന് സീറ്റ് കിട്ടിയെങ്കിലല്ലേ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുവെന്നാണ് അവര്‍ ചോദിക്കുന്നത്. പിന്നെങ്ങനെ സുരേന്ദ്രന്റെ കണക്ക് ശരിയാകും? മധ്യപ്രദേശിലെപ്പോലെ എം എല്‍ എമാരെ വിലക്കുവാങ്ങാമെന്നാണ് സുരേന്ദ്രന് ഉദ്ദേശിച്ചതെങ്കില്‍ കേരളത്തിലത് നടക്കുമെന്ന് തോന്നുന്നില്ല. ഒന്നുംരണ്ടുമൊന്നുമല്ലല്ലോ, മുപ്പത്തിയാറുപേരെ കിട്ടണ്ടെ. എല്‍ഡിഎഫില്‍നിന്ന് ഒരാളെപ്പോലും കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. അവര്‍ ആദര്ശ്ശങ്ങളില് വിശ്വസിക്കുന്നവരാണ്. പിന്നെയുള്ളത് യുഡിഎഫിലെ കോണ്‍ഗ്രസ്സ് വിഭാഗമാണ്. ധനമോഹികളും അധികാരമോഹികളുമുള്ളവര് ധാരാളമുള്ള പാര്‍ട്ടിയാണത്. കോടികള്കൊടുത്താല് അതില്‍നിന്ന് എട്ടോപത്തോപേരെ കിട്ടിയെന്നിരിക്കും. എന്നാലും എണ്ണം തികയുന്നില്ലല്ലോ, സുരേന്ദ്രാ. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താല്‍ പി സി ജോര്ജ്ജിനെക്കൂടി കിട്ടിയെന്നുവരും. അത് പിന്നീട് വലിയൊരു തലവേദന ആയിത്തീരുകയും ചെയ്യും. വേലിയേലിരുന്ന പാമ്പിനെയെടുത്ത് എവിടെയോ വച്ചതുപോലെ. എന്തായാലും സുരേന്ദ്രന്റെ സ്വപ്നം പൊലിഞ്ഞെന്ന് പറഞ്ഞാല്‍ മതിയല്ലൊ.
കേരളത്തില്‍ തോറ്റ ബിജെപി നേതാക്കന്മാരെയാണല്ലൊ മിസ്സോറം ഗവര്‍ണര്‍മാരായി കേന്ദ്ര ഗവണ്മെന്റ് നിയമിക്കുന്നത്. അതിനെ കളിയാക്കി ഒരു ട്രോളത്തി പറയുന്നത് ഇങ്ങനെയാണ്. മിസ്സോറമിലെ ജനങ്ങളെ, നിങ്ങള്‍ക്ക് ഇനി ആരെയാണ് ഞങ്ങള്‍ തരേണ്ത്. സുരേന്ദ്രനെ വേണോ, അതോ കുമ്മനത്തെ മതിയോ, സുരേഷ് ഗോപി ആയാലോ, ശോഭച്ചേച്ചി പോരെ. ആരെവേണമെങ്കിലും തരാന്‍ ഞങ്ങള്‍ തയ്യാറാണ്.
ട്രോളര്‍മാരുടെ അടുത്ത ഇര കേരളരാഷ്ട്രീയത്തിലെ കോമാളികളായ യുഡി എഫുകാരാണ്. അവരില്‍ വിവേകപൂര്‍വ്വം സംസാരിക്കുന്നവര്‍ വളരെ കുറച്ചുപേരെയുള്ളു. അധികാരമില്ലെങ്കില്‍ സമനിലതെറ്റിയ അവസ്ഥയാണ് അവര്‍ക്ക്. തോറ്റ് തുന്നപാടുമെന്ന് അവര്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. മുന്നണികള്‍ മാറിമാറി അധികാരത്തില്‍വരുന്ന കേരളത്തില്‍ അടുത്തപ്രാവശ്യം യുഡിഎഫ് അല്ലാതെ പിന്നാരാ. അപ്പോള്‍പിന്നെ മുഖ്യമന്ത്രി ആരാ? ഹോണറബിള്‍ ചെന്നിത്തല സാര്‍. യുഡിഎഫ് വിജയിച്ചാലും ഹരിപ്പാട്ട് താന്‍ തോറ്റുപോകുമോയെന്ന് ഭയമുണ്ടായിരുന്നു. കാരണം കഴിഞ്ഞപ്രാവശ്യം ഭൂരിപക്ഷം വെറും രണ്ടായിരം മാത്രമായിരുന്നു. അതുകൊണ്ടാണ് ഹരിപ്പാട് തന്റെ അമ്മയാണെന്നും അവിടുത്തെജനങ്ങള്‍ തന്റെ സഹോദരീസഹോദരന്മാരാണെന്നും പറഞ്ഞ് കരഞ്ഞത്. തോളില്‍ ചുറ്റിയിരുന്ന ഖദര്തുണികൊണ്ട് കണ്ണീര് തുടക്കുകയും ചെയ്തു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അനുഗ്രഹത്താല്‍ നല്ലഭൂരിപക്ഷത്തില്‍ ജയിച്ചുകയറി. ആലപ്പുഴ ജില്ലയിലെ യുഡിഎഫിന്റെ ഒരേയൊരു സീറ്റ്. നായരുടെ ഇടയലേഖനം ചെവിക്കൊണ്ടത് ഹരിപ്പാട്ടെ നായന്മാര് മാത്രമാണ്.
യുഡിഎഫ് ജയിക്കണമെന്നായിരുന്നു നായരുടെ ആഗ്രഹം. കാരണം അവര്‍ ജയിച്ച് മന്ത്രസഭ രൂപീകരിച്ചാല്‍ മന്ത്രിമാരെല്ലാവരും തന്റെ അനുഗ്രഹംതേടി പെരുന്നയില്‍ വരും. അപ്പോള്‍പണ്ട് സുധീരനോടും ഇപ്പോള്‍ സുരേഷ്ഗോപിയോടും ചെയ്തതുപോലുള്ള മാടമ്പിത്തരങ്ങള് കാണിക്കുകയും ചെയ്യാം. ഇടതപക്ഷക്കാര് വിജയിച്ചലോ പെരുന്നയില്കൂടി കടന്നുപോയാലും എന്‍ എസ്സ് എസ്സ് ആസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കത്തില്ല. പിണറായിയെ കാണണമെങ്കില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ചെല്ലണം, അല്ലെങ്കില്‍ പണ്ട് നാട്ടകം ഗസ്റ്റ്ഹൗസില്‍ ചെന്ന് നിവേദനം സമര്പിച്ചതുപോലെ. മുഖ്യമന്ത്രി മാന്യനായതുകൊണ്ട് സൗഹാര്‍ദപൂര്‍വ്വം സ്വീകരിക്കയും ഉച്ചയൂണിന് ക്ഷണിക്കയും ചെയ്തു.
കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് വന്നത് ഒന്നുകില്‍ മുഖ്യമന്ത്രിയാകണം അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി എന്നാഗ്രഹിച്ചാണ്. മുസ്ളീം യുവാക്കള്‍ ഇങ്ങനെ ചതിക്കുമെന്ന് അദ്ദേഹം വിചാരിച്ചോ. അവര്‍ കൂട്ടത്തോടെയല്ലേ എല്‍ഡിഎഫിന് വോട്ടുചെയ്തത്. മലപ്പുറത്തിന് തെക്ക് ഒരൊറ്റ സീറ്റുപോലും ലീഗിന് കിട്ടിയില്ല. മലപ്പുറംതന്നെ ചുരുങ്ങിപ്പോയിരിക്കുന്നു. ഹലാക്കിന്റെ ഗുലുമാല് എന്നല്ലാതെ എന്താ പറയുക. ഇപ്രാവശ്യം ഒരു ആറാംമന്ത്രിസ്ഥാനംകൂടി ചോദിക്കണമെന്ന് പാണക്കാട്ടുനിന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു.
ചെന്നിത്തല വിജയിച്ചിട്ടെന്തുകാര്യം അദ്ദേഹത്തിന്റെ മുന്നണി തകര്‍ന്നുപോയില്ലേ. ഇനി എത്രനാള്‍ കാത്തിരുന്നാലാണ് മുഖ്യമന്ത്രിക്കസേരയിലൊന്ന് ഇരിക്കാന്‍ സാധിക്കുക. പിണറായിതന്നെയാണ് മുഖ്യനെങ്കില് അടുത്തതവണയും സാധ്യത കാണുന്നില്ല. തോറ്റെങ്കിലെന്താ തുടര്പ്രതിപക്ഷമായില്ലേയെന്നാണ് ഉമ്മന്‍ ചാണ്ടി ആശ്വസിപ്പിച്ചത്. താനീ നാട്ടുകാരനല്ലെന്നുപറഞ്ഞ് എ കെ ആന്റണി ഡല്‍ഹിക്ക് വണ്ടികയറുകയും ചെയ്തു, സര്‍വ്വനാശം കാണാതിരിക്കാമല്ലോ.