ന്യൂയോർക്ക് സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചും പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ന്യൂയോർക്കിൽ അണിനിരന്നത് ആയിരങ്ങൾ. ''പലസ്തീനിനെതിരെ നടക്കുന്നത് ഭീകരാക്രമണമാണ്. ഇസ്രയേൽ വർണവെറിയൻ രാജ്യമാണ്''. പ്രതിഷേധത്തിനെത്തിയവർ വിളിച്ചു പറഞ്ഞു.
ഗാസയിൽ കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 കുട്ടികളുൾപെടെ 42 പേരാണ് മരിച്ചത്. 250 പേർക്ക് പരിക്കേറ്റു. 2014ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗാസയിലെ ബഹുനില ജനവാസ കെട്ടിടം തകർന്നു. അപ്പാർട്ട്മെന്റുകൾക്ക് പുറമെ മെഡിക്കൽ ഉൽപാദന സ്ഥാപനങ്ങളും ഡെന്‍റൽ ക്ലിനിക്കും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർത്തത്.
ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ഇസ്രയേൽ ബോംബിട്ടുതകർത്തു. നിരവധി മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ജറൂസലമിൽ ദിവസങ്ങളായി ഇസ്രയേൽ പൊലീസ് തുടരുന്ന ഭീകരതയിൽ ഇതുവരെ 700ലേറെ പലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്.
മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്ത് ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ് ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്."
അതിനിടെ, ഗാസയിൽ നിന്ന് ഇസ്രയേലിലേക്കു പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് റോക്കറ്റാക്രമണം നടത്തി. അൽ അഖ്സയിൽനിന്ന് ഇസ്രയേൽ സേനയുടെ പിന്മാറ്റത്തിനു ഹമാസ് നൽകിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണു റോക്കറ്റാക്രമണം. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
പള്ളിക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് ബലപ്രയോഗങ്ങളിൽ നൂറുകണക്കിനു പലസ്തീൻ യുവാക്കൾക്കാണു പരുക്കേറ്റത്.
കിഴക്കൻ ജറുസലമിലെ ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കമാണു ആഴ്ചകളായി തുടരുന്ന സംഘർഷത്തിനു കാരണം