Image

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

പി.പി ചെറിയാന്‍ Published on 13 May, 2021
പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ
മാഡിസണ്‍ (ചിക്കാഗോ): പതിനേഴ് വയസുള്ള മകള്‍ക്ക് പ്രമേഹ രോഗത്തിന് ചികിത്സ നല്‍കാതെ മരിക്കാനിടയായ സംഭവത്തില്‍ അമ്മയെ ഏഴു വര്‍ഷത്തേക്ക് ശിക്ഷിച്ച് കോടതി ഉത്തരവായി. ആംബര്‍ ഹാംഷെയറിനെ (41) ആണ് ജഡ്ജി കെയ്ല്‍ നാപു മെയ് 11-ന് ചൊവ്വാഴ്ച ഏഴു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇന്‍വളണ്ടറി (മനപൂര്‍വ്വമല്ലാത്ത) മാന്‍സ്ലോട്ടറിനു (നരഹത്യയ്ക്ക്) മാതാവ് കുറ്റക്കാരിയാണെന്ന് 2020 ഒക്‌ടോബറില്‍ ജൂറി കണ്ടെത്തിയിരുന്നു. എമിലി ഹാംഷെയറാണ് (14) ചികിത്സ നല്കാത്തതിനെ തുടര്‍ന്നു 2018-ല്‍ മരിച്ചത്.

മാഡിസണ്‍ കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി 14 വര്‍ഷത്തെ ശിക്ഷയ്ക്കാണ് അപേക്ഷിച്ചതെങ്കിലും, മറ്റു കുട്ടികളെ സംരക്ഷിക്കാനുള്ളതിനാല്‍ പ്രൊബേഷന്‍ നല്‍കി വീട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന് പ്രതിഭാഗം അറ്റോര്‍ണിയും കോടതിയോട് അപേക്ഷിച്ചിരുന്നു.

പ്രോസിക്യൂഷന്‍ സാക്ഷികളായ ഡിറ്റക്ടീവ് മൈക്കിള്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഇന്‍വെസ്റ്റിഗേറ്റര്‍ ലിന്‍ഡ്‌സി, ഡോ. ആന്‍ഡ്രിയ (പീഡിയാട്രിക് എന്‍ഡോക്രിനോളജിസ്റ്റ്) എന്നിവരെ കോടതി വിസ്തരിച്ചിരുന്നു.

എമിലിക്ക് ടൈപ്പ് 1 പ്രമേഹമായിരുന്നുവെന്നും, ചികിത്സ ആവശ്യമായിരുന്നുവെന്ന് അമ്മയ്ക്ക് അറിയാമായിരുന്നിട്ടും കുടുംബാംഗങ്ങളില്‍ നിന്നും, സ്കൂള്‍ അധ്യാപകരില്‍ നിന്നും, ഭര്‍ത്താവില്‍ നിന്നുപോലും ഈ രഹസ്യം അവര്‍ വെളിപ്പെടുത്തിയില്ല.

എന്തുകൊണ്ട് മാതാവ് കുട്ടിയെ ചികിത്സിച്ചില്ല എന്നതിനു പ്രതിഭാഗം വക്കീല്‍ കാരണങ്ങള്‍ നിരത്തി- കുട്ടിക്ക് പ്രമേഹ രോഗമാണെന്നറിഞ്ഞത് തന്റെ ഗ്രാന്റ് മദറിന്റെ മരണ സമയത്തായിരുന്നുവെന്നും, അത് അവരെ മാനസീകമായി തളര്‍ത്തിയെന്നും അറ്റോര്‍ണി ന്യായീകരിച്ചു. 2018 നവംബര്‍ 3-ന് ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് എമിലി മരണപ്പെടുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക