കോവിഡില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പില്‍. ഇസ്രയേലും പലസ്തീനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബുധനാഴ്ച മാത്രം നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തി. 67 പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ടെല്‍ അവീവിനേയും തെക്കന്‍നഗരമായ ബീര്‍ഷെബയെയും ലക്ഷ്യമിട്ട് പലസ്തീന്‍ സായുധവിഭാഗമായ ഹമാസ് തൊടുത്ത റോക്കറ്റുകള്‍ പതിച്ച് എട്ട് ഇസ്രയേലികളും മരിച്ചു. ഇതുവരെ 90 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
130 റോക്കറ്റുകള്‍ തൊടുത്തതായി ഹമാസും അവകാശപ്പെട്ടു. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കുന്നു. ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലായിരിക്കും തിരിച്ചടിയെന്നാണ് ഇതിന് ഇസ്രയേല്‍ നല്‍കിയ മറുപടി. ഹമാസിന്റെ ഗാസ നഗരമേധാവിയെ അടക്കം വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. രൂക്ഷമായ സംഘര്‍ഷം യുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്ക യു.എന്‍ പങ്കുവെച്ചു കഴിഞ്ഞു. ആശങ്കയ്ക്ക് ആക്കം കൂട്ടി പല രാജ്യങ്ങളും ഇസ്രായേലിന്റെയും പലസ്തീനിന്റെയുമായി രണ്ട് ചേരികളിലായി അണി നിരക്കാനും തുടങ്ങി.
ഇസ്രായേലിന് അമേരിക്കന്‍ പിന്തുണ
ഹമാസിനെതിരെ ഇസ്രായേലിന്റെ വ്യോമാക്രമണത്തെ ന്യായീകരിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് രംഗത്തെത്തിയത്. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ഫോണില്‍ സംസാരിച്ച ബൈഡന്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയെ സമാധാന ദൂതനായി അയച്ചു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു.
കിഴക്കന്‍ ജെറുസലേമിലെ അല്‍ അക്‌സ പള്ളി വളപ്പില്‍ തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധത്തിന്റെ വക്കോളമെത്തിനില്‍ക്കുന്നത്. ഇസ്രായേല്‍ പാലസ്തീന്‍ അതിര്‍ത്തികളില്‍ ജീവിക്കുന്ന നിസഹായരായ മനുഷ്യരാണ് ഇതിനെല്ലാം ഇരയാകുന്നത്. റോക്കറ്റിന്റെയും ബോംബ് സ്‌ഫോടനങ്ങളുടെയും ശബ്ദങ്ങള്‍ നിത്യേന കേട്ട് ഉറങ്ങുന്ന, തീയും പുകയും കണ്ട,് ചിതറിത്തെറിക്കുന്ന കെട്ടിടങ്ങള്‍ കണ്ട് നിസഹായതയോടെ ജീവിതം തള്ളിനീക്കുന്ന ജനം