Image

ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ താലിചാര്‍ത്തി യുവാവ്; വിവാഹം വൈറലായതോടെ കുടുങ്ങി, പിന്നാലെ അറസ്റ്റും

Published on 17 May, 2021
ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ താലിചാര്‍ത്തി യുവാവ്; വിവാഹം വൈറലായതോടെ കുടുങ്ങി, പിന്നാലെ അറസ്റ്റും



ബെംഗളൂരു: സഹോദരിമാരായ പെണ്‍കുട്ടികളെ ഒരേ പന്തലില്‍ വിവാഹം കഴിച്ച യുവാവ് പോലീസിന്റെ പിടിയില്‍. വധുവിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് വരനെ പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വെഗമഡഗു സ്വദേശിയായ ഉമാപതിയെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. 

സഹോദരിമാരായ പെണ്‍കുട്ടികളെ മെയ് ഏഴിനാണ് കോലാറിലെ കുരുഡുമലെ ക്ഷേത്രത്തില്‍വെച്ച് ഉമാപതി വിവാഹം ചെയ്തത്. ഇവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ അവരുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു വിവാഹചടങ്ങ്. യുവാവ് രണ്ട് പേരെ ഒരേസമയം വിവാഹംചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് പോലീസ് 
അന്വേഷണം നടത്തിയത്. തുടര്‍ന്ന് വധുവിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതോടെ നവവരനെ പോലീസ് പിടികൂടുകയായിരുന്നു.

സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടിയുമായാണ് ഉമാപതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ സംസാരശേഷിയില്ലാത്ത ഇളയ സഹോദരിയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. എല്ലാ സമയത്തും തന്നോടൊപ്പമുള്ള സഹോദരിയെ ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നും സഹോദരിയെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചാലേ താനും വിവാഹത്തിന് 
സമ്മതിക്കുകയുള്ളൂവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് ഉമാപതി ഒരേ പന്തലില്‍വെച്ച് രണ്ടു പേരെയും താലി ചാര്‍ത്തിയത്. പെണ്‍കുട്ടിയുടെ നിര്‍ബന്ധപ്രകാരമാണ് താനും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചതെന്നാണ് ഉമാപതി പോലീസിന് നല്‍കിയ മൊഴി. ഇക്കാര്യം കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്താണ് തീരുമാനത്തിലെത്തിയതെന്നും 
യുവാവ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടികളുടെ പിതാവും സമാനരീതിയില്‍ സഹോദരിമാരായ രണ്ടു പേരെയാണ് വിവാഹം കഴിച്ചിട്ടുള്ളതെന്ന് പോലീസും അറിയിച്ചു. ഒരേ പന്തലില്‍വെച്ചാണ് ഇയാള്‍ രണ്ടു പേരെയും താലിചാര്‍ത്തിയത്. ഇതിലൊരാള്‍ സംസാരശേഷിയില്ലാത്ത സ്ത്രീയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക