Image

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)

Published on 08 June, 2021
നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)
ഭാരതത്തിലെ പ്രാചീന ചികിത്സാ സമ്പ്രദായമായ ആയുർവേദത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച് അതുവഴി കോട്ടക്കലിന്റെ പ്രശസ്തി വാനോളം ഉയർത്തിയ, കോട്ടക്കൽക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയായ പത്മഭൂഷൺ പി.കെ വാര്യർ ഇന്ന് ശതപൂർണ്ണിമയിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്.

ചരിത്രത്തിലെ ഇതിഹാസമായി വേറിട്ടു നിൽക്കുന്ന കോട്ടക്കൽ ആര്യ വൈദ്യശാല എന്ന സ്ഥാപനത്തിന്റെ പതിറ്റാണ്ടുകളായി മാനേജിങ് ട്രസ്റ്റി എന്ന പദവിയിൽ ആയുർവേദത്തെ ഇന്ത്യക്കകത്തും പുറത്തും ലോകമാസകലം എത്തിച്ചതിന്റെ ഖ്യാതി പി.കെ വാര്യർക്ക് സ്വന്തമാണ്. പണ്ഡിത ശ്രേഷ്ടനായ വാര്യറെ ഒരു നോക്ക് കാണാൻ, ചികിത്സാ രീതികളെ കുറിച്ച് ചോദിച്ചറിയാൻ ലോകത്തിലെ ഭരണാധികാരികൾ തൊട്ട് വിവിധ രാജ്യങ്ങളിലെ  പ്രശസ്തരും അപ്രശസ്തരുമായിട്ടുള്ള ആളുകൾ വന്ന് ക്യൂ നിൽക്കുന്ന സമയത്തും ഈ മഹാപണ്ഡിതൻ വിനയത്തിന്റെയും ലാളിത്തത്തിന്റേയും എളിമയുടേയും, ചിട്ടയായ ജീവിത ക്രമത്തിന്റെയും പര്യായമായി നിറഞ്ഞ് നിൽക്കുകയുണ്. ജീവിതചിട്ടയും , ഭക്ഷണക്രമവും തന്നെയാണ് തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്ന് സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് മുമ്പിൽ സാക്ഷ്യം വഹിച്ച് നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ ഈ അവസരം ആയുർവേദത്തേയും കോട്ടക്കലിനെയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സന്തോഷിക്കാൻ വകയുള്ള നിമിഷമാണ്. 

മഹാനായ വൈദ്യരത്നം പി.എസ് വാര്യർ സ്ഥാപിച്ച കോട്ടക്കൽ ആര്യ വൈദ്യശാല ഏറെ സവിശേഷതകളും പ്രത്യേകതകളും ഉള്ള ഈ കാലഘട്ടത്തിൽ ഏതൊരു സ്ഥാപനത്തിനും മാതൃകയായ രീതിയിലുള വസ്തുനിഷ്ഠമായ ബോധ്യത്തോട് കൂടി സാമൂഹ്യസേവനവും ഒപ്പം ആയുർവേദത്തിന്റെയും, കലകളുടെയും , ആചാരങ്ങളുടെയും ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മഹൽ സ്ഥാപനമാണ്. 

അതുകൊണ്ട് തന്നെയാണ് ജാതി-മത ലിംഗഭേദ വർഗ്ഗ വ്യത്യാസങ്ങളില്ലാതെ ലോകമാസകലമുള്ള ആളുകൾ അവസാന കൈ എന്ന നിലക്ക് ആയുർവേദത്തെ പുൽക്കാൻ വന്നുകൊണ്ടിരിക്കുന്ന അപൂർവമായ കാഴ്ച. 1921-ലെ മലബാർ സമരത്തിൽ ചില സ്ഥലങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായപ്പോൾ കോട്ടക്കലിന്റെ പേരും പ്രശസ്തിയും കാത്തുസൂക്ഷിക്കുന്നതിൽ അന്നത്തെ നായകൻ പി.എസ് വാര്യർക്കുള്ള സാമർത്ഥ്യം ഇന്നും ചരിത്രത്തിന്റെ തങ്കലിപികളിൽ മങ്ങാതെ കിടക്കുകയാണ്. 

അതുപോലെ ഒട്ടനേകം സവിശേഷതകളും പ്രാധാന്യങ്ങളുമാള്ള ഈ മഹൽ സ്ഥാപനം ആധുനിക രീതിയിൽ പരിവർത്തിച്ചെടുക്കുന്നതിലും പരിപാലിക്കുന്നതിലും പി.കെ വാര്യർക്കു കഴിവ് അപാരം തന്നെ. അതുകൊണ്ടുതന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീയും തുടർന്ന് പത്മഭൂഷനും നൽകി ആദരിച്ചിട്ടുള്ളത്. 

എന്നെ സംബന്ധിച്ച് അദ്ദേഹം എന്റെ പിതാവ് യു.എ ബീരാൻ സാഹിബുമായി ജേഷ്ടസഹോദര തുല്യമായുള്ള സ്നേഹബന്ധം ചെറുപ്പംമുതലേ അനുഭവിച്ചറിഞ്ഞതുകൊണ്ടുതന്നെ കൈലാസ മന്ദിരത്തിലെ മറ്റു കുട്ടികൾ വിളിക്കുന്നതുപോലെ കുട്ടിമ്മാൻ എന്ന ഓമനപ്പേരിലാണ് പൊതു വേദികളിലൊഴികെ വിളിച്ചിരുത്.

പൊതുപ്രവർത്തനത്തിന്റെ തുടക്കകാലമാണ്. 80കളിലാണെന്നാണോർമ്മ. കോട്ടക്കൽ രാജാസ് ഹൈസ്കൂളിലാണ് അത്തവണ ജില്ലാ യുവജനോത്സവം നടക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തവും സാമ്പത്തിക ചിലവും ഏറെ വേണ്ടിവരുന്ന പ്രോഗ്രാമിന്റെ പ്രമുഖ ഭാരവാഹിയായി പി.കെ വാര്യർ സദസിൽ വെച്ച് എന്റെ പേര് നിർദേശിച്ചപ്പോൾ തെല്ല് ജാള്യതയോടെ എഴുന്നേറ്റ് നിന്ന് വേറെ ആരെയെങ്കിലും ഏൽപിക്കാൻ അപേക്ഷിച്ചപ്പോൾ ഉചിതമായ ആളെ തന്നെയാണത് ഏൽപിച്ചിട്ടുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഒരിക്കൽ പി.കെ വാര്യർക്ക് ഒരു അവാർഡ് ലഭിച്ചപ്പോൾ  കോട്ടക്കൽ പൂരം നടക്കുന്ന പാടത്ത് വെച്ച് നടന്ന അനുമോദന യോഗത്തിൽ മുഖ്യ സംഘാടകനായി പ്രവർത്തിക്കാൻ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ഇന്നും കാത്ത് സൂക്ഷിക്കുകയാണ്. 

1978ൽ സി.എച്ച് മുഹമ്മദ് കോയ ഒരു തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് രാജിവെച്ചപ്പോൾ പകരക്കാരനായി എന്റെ പിതാവ് യു.എ ബീരാൻ സാഹിബിനെയായിരുന്നു വിദ്യാഭ്യാസ ടൂറിസം മന്ത്രിയായി നിയമിച്ചത്. അന്ന് വലിയ ആഘോഷസമേതം കോട്ടക്കൽ പുതിയ ബസ്‌സ്റ്റാന്റ് ഉദ്ഘാടനം തീരുമാനിച്ച ദിവസം രാവിലെ ബീരാൻ സാഹിബിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. പകരം അധ്യക്ഷ പദവി മഹാനായ സി.എച്ച് തന്നെ ഏറ്റെടുക്കുകയും സി.എച്ചും പി.കെ വാര്യറും എല്ലാം ഒരു ജേഷ്ട സഹോദരനെപ്പോലെ സ്വന്തം ആരോഗ്യം നോക്കാതെ പൊതുപ്രവർത്തനം നടത്തിയാലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പൊതുയോഗത്തിൽ ഉൽഘാടക ഗവർണ്ണർ ജ്യോതി വെങ്കടചലക്കിന്റെ സാന്നിദ്ധ്യത്തിൽപിതാവിന്റെ അഭാവത്തിൽ ശാസനാരൂപത്തിൽ പറഞ്ഞത് ഇന്നും കാതുകളിൽ മുഴങ്ങുകയാണ്.
ഇതുപോലെ എത്രയെത്ര അനുഭവങ്ങൾ ഓർമ്മിക്കാനുണ്ട്. 

ചെറുപ്പകാലത്ത് ഒരു അബദ്ധം പറ്റിയപ്പോൾ സ്നേഹരൂപത്തിൽ വിളിച്ച് ഉപദേശിച്ചത് ഇപ്പോഴും മറന്നിട്ടില്ല. ഏറ്റവും അവസാനമായി കോവിഡിന് തൊട്ട് മുമ്പ് പോയി കണ്ടപ്പോൾ എന്റെ ഓപ്പറേഷൻ കഴിഞ്ഞുള്ള തുടർചികിത്സയെ കുറിച്ചും അമേരിക്കയിലെ ചില വിശേഷങ്ങളെക്കുറിച്ചുമെല്ലാം താൽപര്യപൂർവ്വം ചോദിച്ചറിഞ്ഞു. കൂടെ കുറെ ഉപദേശ-നിർദേശങ്ങൾ നൽകിക്കൊണ്ട് പറഞ്ഞു നിങ്ങളൊന്നും ദീനം പിടിച്ചു കിടക്കേണ്ട കുട്ടികളല്ല എന്ന്. പി.കെ വാര്യറുമായി സംസാരിച്ച് പിരിയുമ്പോൾ പതിവില്ലാത്ത വിധം ഒരു ഊർജ്ജവും ആത്മവിശ്വാസവും പകർന്ന് കിട്ടിയിരുന്നു. രോഗികൾക്ക് മാത്രമല്ല ആർക്കും എപ്പോഴും അദ്ദേഹത്തോട് സംസാരിച്ച് കഴിഞ്ഞാൽ ആത്മവിശ്വാസവും ഉണർവും ലഭിക്കുന്നത് ഈ വൃക്തിയുടെ സവിശേഷതയാണ്‌. 

ഇപ്പോൾ ഏഴാം കടലിനപ്പുറത്തിരുന്നു കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടിമാന്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
" സർവ്വേ സന്തു നിരാമയാ" -

യു.എ നസീർ
ന്യൂയോർക്ക്

നൂറിന്റെ നിറവിൽ പത്മഭൂഷൻ പി.കെ വാര്യർ (യു.എ നസീർ, ന്യൂയോർക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക