Image

മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഓങ് സാന്‍ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി

Published on 10 June, 2021
മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഓങ് സാന്‍ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി
യാംഗോന്‍: അനധികൃതമായി സ്വര്‍ണവും അരലക്ഷത്തിലധികം ഡോളറും സ്വീകരിച്ചെന്ന് ആരോപിച്ച് മ്യാന്‍മറിലെ പട്ടാള ഭരണകൂടം സിവിലിയന്‍ നേതാവ് ഓങ് സാന്‍ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്റ്റഡിയിലെടുത്ത സൂചിക്കെതിരെ രാജ്യദ്രോഹവും കൊളോണിയല്‍ കാലഘട്ടത്തിലെ രഹസ്യ നിയമം ലംഘിച്ചതുമടക്കം നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

സൂചി 600,000 ഡോളര്‍ പണവും 11 കിലോഗ്രാം സ്വര്‍ണവും അനധികൃതമായി സ്വീകരിച്ചുവെന്നാണ് പുതിയ ആരോപണം. സൂചി തന്‍െറ പദവി ഉപയോഗിച്ച് അഴിമതി നടത്തിയെന്നതിന് അഴിമതി വിരുദ്ധ കമീഷന്‍ തെളിവുകള്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതി വിരുദ്ധ നിയമ വകുപ്പ് 55 പ്രകാരമാണ് അവര്‍ക്കെതിരെ കേസെടുത്തത്.

കൂടാതെ ചാരിറ്റബിള്‍ ഫൗണ്ടേഷന് വേണ്ടി രണ്ട് സ്ഥലങ്ങള്‍ വാടകക്ക് എടുക്കുന്നതിലും സ്‌റ്റേറ്റ് കൗണ്‍സലര്‍ ഓഫ് മ്യാന്‍മര്‍ എന്ന അവരുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.

സൂചിക്കെതിരെ നേരത്തെ ചുമത്തിയ കേസുകളില്‍ വിചാരണകള്‍ അടുത്തയാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നും ലൈസന്‍സില്ലാത്ത വാക്കിടോക്കികള്‍ കൈവശം വെച്ചുവെന്നുമുള്ള കേസില്‍ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. പുറത്താക്കപ്പെട്ട പ്രസിഡന്‍റ് വിന്‍ മൈന്‍റിനൊപ്പം നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന അംഗത്തോടൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്‍െറ വിചാരണ ജൂണ്‍ 15നും തുടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക