ഓര്‍മ്മകള്‍ കണ്ണീരണിഞ്ഞ്,
കണ്ണുകള്‍ തേടുന്നതാരെ?
പുഞ്ചിരിപ്പൂക്കള്‍ പൊഴിച്ച,
പെണ്‍മണീ, പോയെങ്ങൊളിച്ചു?
സൗഹൃദം രൂപമെടുത്ത-
സൗമ്യതേ, യെന്നിനിക്കാഞ്ചൂ?
ഭൂവിന്നിരുമേഖലയില്‍,
ജന്മമെടുത്തവര്‍ നമ്മള്‍;
ഭാഷയില്‍, വേഷത്തില്‍, വര്‍ണ്ണ-
വര്‍ഗ്ഗ, സംസ്‌ക്കാരത്തില്‍, ഭിന്നര്‍;
ആദ്യമായ് നാം കണ്ടുമുട്ടീ,
ദേവാലയാങ്കണം തന്നില്‍;
കാല്‍നടക്കാരിയായ് ഞാനും,
കാറിനുടമയായ് നീയും;
സുസ്മിതമെന്‍ നേര്‍ക്ക് നോക്കി,
'സുപ്രഭാതം' മന്ദമോതി;
എന്മമൊപ്പിയെടുത്ത,
നിന്മുഖചിത്രം മനോജ്ഞം,
പൂജയ്ക്കണഞ്ഞവരെല്ലാം,
പള്ളിക്കകം പൂകി, നീയും-
അള്‍ത്താരശുശ്രൂഷയ്ക്കായി,
കുമ്പിട്ടുടന്‍ ഭക്തിയോടെ;
മാടിവിളിക്കും മരങ്ങില്‍, എത്ര സമാഗമവേള,
യാത്ര പറഞ്ഞു, തുടര്‍ന്നു;
അന്യരന്യോന്യമറിഞ്ഞു,
ഉറ്റമിത്രങ്ങളുമായി;
രണ്ടു പതിറ്റാണ്ടു നീണ്ട,
ജീവിതയാത്രയ്ക്കിടയില്‍,
രണ്ടുമക്കള്‍ക്കമ്മ 'ലീമ',
മാനസപുത്രി,യെനിക്ക്.
മഞ്ഞിന്‍ പട്ടാടയുടുത്തീ-
മന്നിടം കോള്‍മയിര്‍ക്കൊള്‍കെ,
പക്ഷിയായ് പാറിപ്പറന്നെന്‍,
ജന്മനാടിന്‍ ചൂടിലേയ്ക്ക്...
വേനല്‍ വെളിച്ചത്തില്‍ വീണ്ടും,
നീഢത്തിലേയ്ക്ക് മടക്കം;
വര്‍ണ്ണപ്പുലരികള്‍ തോറും,
തൃപ്പദം തേടി നടത്തം;
ഹൃത്തടം നിന്നെത്തിരഞ്ഞു,
പ്രത്യാശയാര്‍ന്നദിനങ്ങള്‍;
ഉത്തമേ, നീയിന്നെവിടെ?
ഉത്തരം കിട്ടാത്ത ചോദ്യം;
സത്യമൊടിവിലറിഞ്ഞു,
നിത്യവെളിച്ചമായെന്ന്.....
സ്‌നേഹമരന്ദം പകര്‍ന്ന,
നൊമ്പരപ്പൂവേ, പ്രണാമം.
പുല്ലിലെ നീര്‍ത്തുള്ളിയില്‍ നിന്‍-
നക്ഷത്രക്കണ്ണിന്‍ തിളക്കം-,
തെന്നല്‍ത്തിരയിളക്കത്തില്‍,
'സുപ്രഭാതത്തിന്‍' മുഴക്കം.