Image

വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 15 June, 2021
വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: കോവിഡ് വാക്സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്സിനേഷന്‍ സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിന്‍ എടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ 
അറിയിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും വാക്സിന്‍ മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം. ഗ്രാമപ്രദേശങ്ങളില്‍ വാക്സിനേഷന്‍ മന്ദഗതിയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍..

അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സംസ്ഥാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് ശ്രദ്ധേയമാണ്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന. അതേ സമയം ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ ആളുകള്‍ വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരന്‍മാര്‍ക്കും വാക്സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഇതിനകം 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്നും ഒമ്പത് ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നറിയിച്ചത്. 40 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ജൂലായ് 15 ഓടെ ആദ്യ ഡോസ് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക