Image

കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയില്‍ വിവസ്ത്രമായ നിലയില്‍; സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍

Published on 16 June, 2021
കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയില്‍ വിവസ്ത്രമായ നിലയില്‍;   സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍
ചെന്നൈ : കോവിഡ് രോ​ഗിയുടെ മൃത​ദേഹം ആശുപത്രിയില്‍ അഴുകിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍. രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരി രതിദേവി(40) ആണ് അറസ്റ്റിലായത്. പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ കോവിഡ് രോ​ഗിയെ കൊന്ന് മൃതദേഹം ആശുപത്രിയുടെ എട്ടാംനിലയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെസ്റ്റ് താംബരം സ്വദേശിയായ സുനിത(41) ആണ് കൊല്ലപ്പെട്ടത്. കോവിഡ് ബാധിച്ച്‌ രാജീവ് ഗാന്ധി ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുനിതയെ കാണാന്‍ മേയ് 23-ന് ഭര്‍ത്താവ് മൗലി ആശുപത്രിയിലെത്തിയെങ്കിലും വാര്‍ഡില്‍ ഭാര്യയെ കണ്ടില്ല.
അദ്ദേഹം ഇക്കാര്യം ആശുപത്രിയധികൃതരെ അറിയിച്ചു. എന്നാല്‍ ഇതിനിടയില്‍ മൗലിയും കോവിഡ് ബാധിച്ച്‌ ചികിത്സയിലായി. സുനിതയുടെ ഫോണില്‍ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്ന് മൗലി പൊലീസില്‍ പരാതി നല്‍കി.

ജൂണ്‍ എട്ടിനാണ് സുനിതയുടെ മൃതദേഹം അഴുകിയനിലയില്‍ ആശുപത്രിയിലെ എട്ടാംനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ അന്വേഷണമാണ് സെക്യൂരിറ്റി ജീവനക്കാരിയിലേക്കെത്തിയത്. സുനിതയുടെ പഴ്‌സില്‍ നിന്ന് 9000 രൂപ രതിദേവി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതുകണ്ട സുനിത ഇത് എതിര്‍ക്കുകയും ആശുപത്രിയധികൃതരെ വിവരമറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

ഇതുകേട്ട് ഭയന്ന രതിദേവി ഓക്സിജന്റെ സഹായത്തോടെ ചികിത്സയില്‍ക്കഴിഞ്ഞിരുന്ന സുനിതയെ സ്ട്രച്ചറില്‍ കയറ്റി എട്ടാം നിലയിലെത്തിച്ചു. കഴുത്തില്‍ പ്ലാസ്റ്റിക് വയര്‍ ചുറ്റി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവസ്ത്രയാക്കി എട്ടാം നിലയില്‍ ഉപേക്ഷിച്ചു.

രതിദേവിയുടെ പക്കല്‍നിന്ന് സുനിതയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക