ന്യു യോർക്ക്: കോവിഡ് കാലത്തും, അതിനുമുമ്പും ഫോമാ നടത്തിയ ജനസേവന പദ്ധതികളും കാരുണ്യ പ്രവർത്തനങ്ങളും ഫോമയെ മറ്റു സംഘടനകളിൽ നിന്നും വേറിട്ട് നിർത്തുന്നുവെന്നു കേന്ദ്ര മന്ത്രി ശ്രീ വി. മുരളീധരൻ.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി ന്യു യോർക്കിൽ എത്തിയതായിരുന്നു വിദേശ സഹമന്ത്രി കൂടിയായ മുരളീധരൻ
ഹോമ ഭാരവാഹികൾ കേന്ദ്രമന്ത്രി ശ്രീ മുരളീധരനുമായി ന്യൂയോർക്കിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഫോമയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്ഡൗണിൽ പെട്ടുപോയവരെ കേരളത്തിൽ എത്തിക്കാൻ ഫോമാ നടത്തിയ ശ്രമങ്ങളുടെ ഫലമായി പ്രത്യേകളെ വിമാന സർവീസുകൾ ആരംഭിച്ചതും, ഇന്ത്യൻ കോൺസുലേറ്റുകൾ വഴി എമർജൻസി ക്വാട്ടയിൽ സീറ്റുകൾ അനുവദിച്ചതും അദ്ദേഹം ഓർമ്മിച്ചു. കേരളത്തിൽ പെട്ടുപോയവരെ അമേരിക്കയിൽ എത്തിക്കാൻ ഫോമാ കോൺസുലേറ്റുകൾ വഴി നടത്തിയ ഇടപെടലുകൾ നിരവധി പേർക്ക് നാട്ടിൽ നിന്നും അമേരിക്കയിൽ തിരിച്ചെത്താൻ കഴിഞ്ഞതും ഫോമയുടെ ശ്രമഫലമായിട്ടാണ്.
ഇന്ത്യയിലും അമേരിക്കയിലുമായി ഫോമാ നടത്തുന്ന കാരുണ്യ പദ്ധതികൾ ഇന്ത്യൻ കോൺസുലേറ്റുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഫോമയുടെ നിസ്വാർത്ഥ സേവന പാത മറ്റു സംഘടനകൾക്ക് മാതൃകയാണ്.
പ്രളയകാലത്ത് കേരളത്തിൽ വീട് വെച്ച് നൽകിയതും അദ്ദേഹം പരാമർശിച്ചു. ഈ വർഷകാലത്ത് കടൽ ക്ഷോഭം മൂലം കൂടുതൽ നാശങ്ങൾ നേരിട്ട ചെല്ലാനം, പൊഴിയൂർ, ആലപ്പുഴ തീരദേശ ഗ്രാമങ്ങളിൽ ഫോമയുടെ പ്രവർത്തനങ്ങൾ എത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അമേരിക്കയിലും കേരളത്തിലുമായി നടത്തുന്ന ഫോമയുടെ കൺവെൻഷനിൽ പങ്കെടുക്കാൻ
ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ് അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം വരാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ജിബി തോമസ്, മുൻ ട്രഷറർ, ഷിനു ജോസഫ്, ഫോമാ പി.ആർ.ഓ സലിം അയിഷ, ഡോക്ടർ ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.