Image

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

Published on 16 July, 2021
കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി


കുവൈറ്റ് സിറ്റി : വിദേശത്തു നിന്ന് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവാസികള്‍ക്ക് യാത്രാനുമതി നല്‍കിയതിനെത്തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങി വരുന്ന വിദേശികള്‍ക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പ്രമുഖ ആരോഗ്യ വിദഗ്ധര്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്.

അതിനിടെ ആരോഗ്യ പോര്‍ട്ടലില്‍ ഇതുവരെയായി അമ്പതിനായിരത്തോളം റജിസ്‌ട്രേഷന്‍ വന്നതായും അതില്‍ 12,000 ത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ സാങ്കേതിക സംഘം പരിശോധിച്ചതായും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് മന്ത്രിസഭാ തീരുമാനമനുസരിച്ച് ഫൈസര്‍, അസ്ട്രസെന്‍ക, മോഡേണ വാക്‌സിനകളുടെ രണ്ട് ഡോസും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒരു ഡോസും വാക്സിനുകള്‍ സ്വീകരിച്ചവരെയാണ് രാജ്യത്ത് പ്രവേശിപ്പിക്കുക. വിദേശികള്‍ നല്‍കിയ വിവരങ്ങള്‍ വിശദമായി പരിശോധന നടത്തിയതിനുശേഷമേ വക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ ചില രാജ്യങ്ങളിലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് കൂടുതല്‍ സമയം എടുക്കുമെന്ന് ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷാ ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താത്തതോ ബാര്‍കോഡ് കൈവശം വയ്ക്കാത്തതോ വ്യാജരേഖ ചമച്ചതായി സംശയിക്കുന്നതുമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും വാക്‌സിന്‍ പരിശോധന സമിതി നിരസിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക