Image

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )

Published on 23 July, 2021
ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ - 6 )
ഉച്ചകഴിഞ്ഞ് ഒന്നിനും ഒരു ഉന്മേഷം തോന്നിയില്ല.
സ്റ്റാഫ് മീറ്റിംഗ് മാത്രം നടത്തി , വിശദമായി എല്ലാവരെയും പരിചയപ്പെട്ടു .
ഭാവി പരിപാടികളുടെ ഒരു കരടുരേഖ തയ്യാറാക്കാൻ പറഞ്ഞു . കോർപ്പറേറ്റ് /കൊമേർഷ്യൽ  ബാങ്കിങ് കാര്യങ്ങൾ നോക്കുന്നത് അമേലിയ ബ്ലോസ്സം ആണ് .
വെളുത്തു നല്ല പൊക്കമുള്ള , കാഴ്ചയിൽ തന്നെ അടിമുടി സ്മാർട്ടായ കോർപ്പറേറ്റ് ലോകത്തിനു വേണ്ടി ട്രെയിനിങ് എടുക്കുന്ന സുന്ദരി . കാര്യപ്രാപ്തിയുള്ളവൾ ആണെന്ന് കണ്ടാൽ തന്നെ അറിയാം . ബിസിനസ് ലോൺ ആയിരുന്നു ചർച്ചാവിഷയം .
മീറ്റിംഗ് തീർന്നിട്ടും  അമേലിയ അവിടെത്തന്നെ നിന്നു .അവൾക്കു എന്തോ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞു. സത്യത്തിൽ അതിനുള്ള  മാനസികാവസ്ഥയിൽ ആയിരുന്നില്ല താൻ . എന്നാലും കുറച്ചു സമയം അതിനായി ചിലവഴിച്ചു . അൺസെക്യുവേഡ് ക്രെഡിറ്റ് വക കൊടുത്ത  ബിസിനസ് ലോണിന്റെ ഈ ബാങ്കിലെ കുടിശ്ശികക്കാരുടെ ലിസ്റ്റ് തയ്യാറാക്കിയത് അവൾ മെയിൽ അയച്ചിരുന്നു . തുടർനടപടി രണ്ടു ദിവസത്തിനകം ചർച്ച ചെയ്യാം എന്നു പറഞ്ഞു .
എല്ലാം കഴിഞ്ഞപ്പോൾ അഞ്ചു മണി . വീട്ടിൽ പോകാൻ തയ്യാറായി. 
വിവരം  ഇന്റർകോമിലൂടെ ആദിനാഥനോടു പറഞ്ഞു . ലിഫ്റ്റിൽ താഴെ എത്തിയപ്പോൾ വാഹനം തന്നെയും കാത്തു വാതിൽക്കൽ ഉണ്ടായിരുന്നു .
കാറിലിരുന്ന് നോക്കുമ്പോൾ മറികടന്നു പോയ വണ്ടിയിൽ അനിരുദ്ധ് .. ചെവിയുടെ വശത്തുള്ള നരച്ച മുടി . 
ശരീരം തടിച്ചിരിക്കുന്നു. നിറത്തിനു കുറച്ചു മങ്ങൽ ഉണ്ടോ എന്ന് സംശയം . ആള് തന്നെ കണ്ടില്ല .
ഒരു നിശ്വാസം തനിയെ പുറത്തേക്കു വന്നു .

നേരെ വീട്ടിലേക്കല്ലേ ..? ഡ്രൈവർ ചോദിച്ചു .
ഉം ..
മറക്കാൻ ശ്രമിക്കുന്ന ചില  നോവുകളുണ്ട് മിക്കവർക്കും. തൻ്റെ ആദ്യ പ്രണയം .. അനിരുദ്ധ് ജയകാന്തൻ. പതിമൂന്നു വയസ്സിൽ തുടങ്ങി  ഇരുപത്തിമൂന്നിൽ തീർന്ന ഒരു നീണ്ട ഏട്.
യാത്ര പറയാതെ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയ ഒരേ ഒരാൾ .
പരസ്പരം തർക്കിച്ച് വിമർശിച്ച് 
പിണങ്ങിയും ഇണങ്ങിയും പത്തു വർഷം. കണ്ടുമുട്ടിയത് ഓർമയില്ല , എന്നാണ് അവസാനമായി കണ്ടതെന്നും . കാരണം , പിന്നെയും കാണും എന്ന പ്രതീക്ഷയിലായിരുന്നതു കൊണ്ട് അവസാന കൂടിക്കാഴ്ച ഓർത്തു വെച്ചില്ല .
അവനില്ലാത്ത തന്റെ ജീവിതത്തെ എങ്ങനെ അടയാളപ്പെടുത്തണം എന്നറിയാതെ പകച്ചു നിന്ന ദിനരാത്രങ്ങൾ .
അവസാനം, അയാൾ ഭാഷയെയും താണ്ടി പകർത്തിയെഴുതാൻ 
കഴിയാതെപോയൊരു പ്രണയകവിതയായ് വിസ്മൃതിയിലാണ്ടു പോയി .

വീട്ടിൽ എത്തിയതും മൗസൂ  ഓടിവന്നു . ബാങ്കിലെ ആദ്യ ദിനം എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു . രാത്രിക്കുള്ള വെജിറ്റബിൾ കുറുമ തയാറാക്കി , പിന്നെ ചപ്പാത്തിക്കുള്ള മാവ് കുഴച്ചു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അൻപുവല്ലി വീട്ടിലേക്ക് പോയി. 

തൻ്റെ ജീവിതം എന്താ ഇങ്ങനെ ? മാധവിൽ നിന്നും രക്ഷപ്പെടാനും ആ ഓർമ്മകൾ തന്നെ വിട്ടു പോകാനും വേണ്ടിയാണ് ഇങ്ങോട്ടു വന്നത് . വന്നു പെട്ടതോ അടുത്ത വൈതരണിയിൽ . ഉറപ്പായിട്ടും 
നേരിൽ കാണേണ്ടി വരും അനിരുദ്ധിനെ .
കുറെ വർഷങ്ങൾക്കു മുൻപായിരുന്നെങ്കിൽ അയാളോട് ചോദിയ്ക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു . ഇന്ന് അതിനൊന്നും പ്രസക്തിയില്ല . സത്യത്തിൽ ചോദ്യങ്ങളെല്ലാം മറന്നു പോയിരിക്കുന്നു .

ഫോൺ ബെല്ലടിക്കുന്നു . അപർണയാണ്. സമയം ഉണ്ടെങ്കിൽ അങ്ങോട്ടു ചെല്ലാൻ .
മൗസുവിന്റെ  ഉത്സാഹം കണ്ടപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല .

വെയിലാറിയിരുന്നു.വീട് പൂട്ടി പതുക്കെ നടന്നു അങ്ങോട്ടേക്ക് .
അപർണയോട് പറയാത്തതായി ഒന്നുമില്ല.
പക്ഷെ എന്തോ അതിനു പോലും കഴിഞ്ഞില്ല . എന്നാൽ തൻ്റെ മുഖം വിളിച്ചോതി എന്തോ വിഷമം  അലട്ടുന്നുണ്ടെന്ന് . അപർണ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു.
അവസാനം പറഞ്ഞു .
അനിരുദ്ധിനെ കണ്ടു .
എവിടെ വെച്ച് ?
അയാൾ എന്നെ കണ്ടില്ല , ഞാൻ കണ്ടു .എന്റെ ഓഫീസ് ബിൽഡിങ്ങിൽ  തന്നെ . അവിടെയാണ് അയാളുടെയും ഓഫീസ്.

രണ്ടു വർഷം മുൻപ് മ്യൂസിക് അക്കാഡമിയിൽ ഒരു കച്ചേരിക്ക് അയാളെയും കുടുംബത്തെയും കണ്ടിരുന്നു .
എന്റെ കച്ചേരി കഴിഞ്ഞപ്പോൾ അടുത്തു വന്നു . നിന്റെ വിശേഷം ഒക്കെ ചോദിച്ചു .
എന്താ അപർണ നീ അത് എന്നോട് പറയാഞ്ഞത് ?
എന്തിനു വെറുതെ , നിന്നെ വിഷമിപ്പിക്കുന്നത് എന്ന് കരുതി .
സത്യത്തിൽ അനിരുദ്ധ് ഇവിടെ തിരികെ വന്നു  എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ പ്രൊമോഷനും  ട്രാൻസ്ഫറും സ്വീകരിക്കില്ലായിരുന്നു .
അയാൾ ഇവിടെ ഉണ്ടെന്നു വെച്ച് നിനെക്കെന്താ ? 
യു ഹാവ് മൂവ്ഡ് ഓൺ .
എന്നോ നടന്ന സംഭവം .
ഇത് സാധാരണയാണ് . അല്ലെങ്കിലും നിന്റെ ജീവിതത്തിൽ അയാൾക്കെന്തു പ്രസക്തി ഇനി ?
തൻ്റെ ഹൃദയതാളം ഒരു നിമിഷം നിന്നു പോയി എന്ന് അപർണയോട് എങ്ങനെ പറയും ...!
വിഷണ്ണയായ് നിന്ന
ആമോദിനിയെ അപർണ ആശ്വസിപ്പിച്ചു 
അതൊന്നും ഇനി ആലോചിക്കേണ്ട . അല്ല ഇനി സംസാരിക്കാൻ വന്നാൽ കൂടി , ബി കാഷ്വൽ .
അയാളുടെ കുടുംബം ..? ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല 
ഭാര്യ അത്തൈ   പൊണ്ണു  , രണ്ടു കുട്ടികൾ .
ഒരാണും പെണ്ണും ..
അന്ന് അയാളുടെ ഭാര്യ കൂടെ ഉണ്ടായിരുന്നോ ?
അവർ ദൂരെ നിൽപ്പുണ്ടായിരുന്നു.കോഫി കൗണ്ടറിൽ . സംസാരിച്ചില്ല .

എത്ര മറന്നു , മറക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞാലും  വിവരങ്ങൾ ഒക്കെ അറിയാൻ മനസ്സിന് ജിജ്ഞാസ ഉണ്ടാകും .

തിരികെ വീട്ടിലേക്കു നടക്കുമ്പോൾ മൗസൂ  ചോദിച്ചു ആരാ അമ്മേ ഈ അനിരുദ്ധ ?
നീ എന്താ ചോദിച്ചേ ?
'അമ്മ മേമയോടു പറഞ്ഞില്ലേ അനിരുദ്ധിനെ കണ്ടെന്ന് ,
അത് ആരാണെന്ന് ? 
ശബ്ദത്തിൽ ഒട്ടും മാറ്റം വരുത്താതെ പറഞ്ഞു .
പണ്ട് നമ്മൾ ഇവിടെ താമസിച്ചുകൊണ്ടിരുന്നപ്പോൾ അവർ നമ്മുടെ അടുത്ത വീട്ടിൽ ആയിരുന്നു . ചൈൽഡ്ഹുഡ് ഫ്രണ്ട് എന്ന് പറയാം .
യു ഹാഡ് എ ക്രഷ് ഓൺ ഹിം ..ഒരു ചെറു പുഞ്ചിരിയോടെ അവൾ .
ഈ പെണ്ണിന് എന്തൊക്കെ അറിയണം.
അമ്മയെ എനിക്ക് അങ്ങനെ ഇമാജിൻ ചെയ്യാൻകൂടെ വയ്യാ ..

ആ സംഭാഷണം അവിടെ ഒന്ന് നിർത്തിക്കിട്ടാൻ ആമോദിനി ആഗ്രഹിച്ചു .

വീട്ടിൽ എത്തിയതും ചപ്പാത്തി ഉണ്ടാക്കി.  കുളിച്ചിട്ടു വന്നു കുറച്ചു നേരം ന്യൂസ് ചാനൽ നോക്കിയിട്ടു കിടക്കാൻ പോയി . എന്തോ അന്ന് മാധവിന്റെ മെസ്സേജിന് മറുപടി കൊടുക്കാൻ  തോന്നിയില്ല . അനിരുദ്ധ് ആയിരുന്നു മനസ്സ് നിറയെ ...
പോയ വഴികളിൽ വീണ്ടും സഞ്ചരിക്കുന്ന പ്രതീതി .
മനസ്സ് കൈവിട്ടു  പറന്നു പോയി . വേനൽചൂടിൽ, അറിയാത്ത ഒരു ഇടനാഴി . വരുണ്ടുണങ്ങിയ മണ്ണിൽ ഒരു ചുംബനത്തിന്റെ നനവ് ..
ചേർത്ത് പുണരുമ്പോൾ  ശ്വാസം കിട്ടാതെ പിടയുന്ന പ്രതീതി . സ്നേഹത്തിന്റെ വഴികളിൽ ആർത്തി പൂണ്ട രണ്ടു കണ്ണുകൾ പിൻതുടരുന്നു... അത് അനിരുദ്ധിന്റെ കണ്ണുകൾ ആയിരുന്നു.
അത് തന്നെ വിവസ്ത്രയാക്കും പോലെ ..
തനിക്കു തന്നെ നഷ്ടമാകുമോ ? മനസ്സിൽ ചില ഓർമ്മകളെ കൊല്ലാൻ ആഗ്രഹം തോന്നും . ചുമ്മാതെ അങ്ങ് കൊല്ലുകയല്ല,കഴുത്തു ഞെരിച്ചു , ശ്വാസം മുട്ടിച്ചു കൊല്ലണം... 
പക്ഷേ, ആ മോദിനിയുടെ ഉള്ളിൽ നിറഞ്ഞുവന്ന തോന്നൽ , പഴയപോലെ അനിരുദ്ധിനൊപ്പം മഴ നനയണമെന്നും വീണ്ടും അവനെ പ്രണയത്തിൽ മുക്കി തന്നോട് അടുപ്പിക്കണം എന്നുമാണ്.
തങ്ങൾക്കിടയിൽ ഇനിയും ഒരു പ്രണയത്തിനു സാധ്യത ഇല്ലായെന്ന് അറിഞ്ഞിട്ടും ആമോദിനിയുടെ ഉള്ളിൽ എന്തൊക്കെയോ ആശകളും മോഹങ്ങളും പൊട്ടിമുളച്ചു കൊണ്ടിരുന്നു..
                               തുടരും..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക