വയനാടിന്റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമായമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ചിത്രം സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വാർഷിക മത്സരത്തിലേയ്ക്ക് തിരഞ്ഞെടുത്തു. അടുത്ത മാസം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 7 വരെ അമേരിക്കൻ ഒ. ടി. ടി. പ്ലാറ്റ്‌ഫോമായ മൂവി സെയിന്റ്സ് വഴി ഓൺലൈനായിട്ടാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഓരോ മാസവും സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ വിജയികളെയാണ് സെവൻത്ത് ആർട്ടിന്റെ വാർഷിക മത്സരത്തിലേയ്ക്ക് (ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഓഫ് ഈച്ച് കാറ്റഗറി ഓഫ് 2020-2021) സെലക്ട് ചെയ്യുന്നത്. 2020 ഡിസംബർ മാസത്തിൽ മത്സരിച്ച ‘തരിയോട്’ മേളയിലെ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു
ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി, റീൽസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം മൂന്നോളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കോണ്ടിനെന്റെൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇതേ പശ്ചാത്തലത്തിൽ നിർമലിന്റെ തന്നെ സംവിധാനത്തിൽ വരാനിരിക്കുന്ന 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയിൽ ഭാഗമാകാൻ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ട് വന്നത് മുമ്പേ വാർത്തയായിരുന്നു. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയായ 'വഴിയെ'യാണ് നിർമലിന്റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ.