Image

നഴ്സിനെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍

Published on 25 July, 2021
നഴ്സിനെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍
ചേര്‍ത്തല: ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹരികൃഷ്ണ(25)യുടെ മരണം കൊലപാതകമെന്ന് പൊലിസ്. സംഭവത്തില്‍ പ്രതിയായ സഹോദരീഭര്‍ത്താവ് കടക്കരപ്പള്ളി അഞ്ചാംവാര്‍ഡ് പുത്തന്‍കാട്ടില്‍ രതീഷ് കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.

ഹരികൃഷ്ണ മറ്റൊരാളുമായി അടുപ്പത്തിലായതു ചോദ്യം ചെയ്തപ്പോള്‍ വീട്ടിനകത്തുവച്ച്‌ തര്‍ക്കമുണ്ടായെന്നു രതീഷ് പറഞ്ഞു. തര്‍ക്കത്തിനിടയില്‍ മര്‍ദ്ദിച്ചപ്പോള്‍ ബോധരഹിതയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഹരികൃഷ്ണയുമായി കുറച്ചുകാലമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറഞ്ഞതായാണ് വിവരം. ഇതിനിടെ പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായി. ഈ ബന്ധം വിവാഹത്തിലേക്ക് പോകുന്നതിനെചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

വണ്ടാനം മെഡിക്കല്‍ കോളേജിലെ താത്കാലിക നഴ്‌സായ കടക്കരപ്പള്ളി, തളിശ്ശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണയെയാണ് ഇന്നലെ സഹോദരിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരം ആറേമുക്കാലിനു മെഡിക്കല്‍ കോളേജില്‍നിന്നു ജോലികഴിഞ്ഞിറങ്ങിയതാണു ഹരികൃഷ്ണ. രാത്രി എട്ടരയായിട്ടും വീട്ടിലെത്താഞ്ഞതോടെയാണു വീട്ടുകാര്‍ അന്വേഷണം തുടങ്ങിയത്.

ഹരികൃഷ്ണയെ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഹരികൃഷ്ണ അറിയിച്ചു. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെയായി. വൈകിയെത്തുന്ന ദിവസങ്ങളില്‍ ഹരികൃഷ്ണയെ വീട്ടിലെത്തിക്കാറുള്ള രതീഷിനെ വിളിച്ചപ്പോഴും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ നേരെ രതീഷിന്റെ വീട്ടിലെത്തി. രതീഷിന്റെ ഭാര്യയും ഹരികൃഷ്ണയുടെ സഹോദരിയുമായ നീതു നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു. അവരെത്തി വാതില്‍ ചവിട്ടത്തുറന്നപ്പോഴാണ് വീടിനുള്ളില്‍ തറയില്‍ ഹരികൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക