Image

തട്ടിപ്പിനിരയായ ആളെ സഹായിക്കാന്‍ ഡിറ്റക്ടീവ് ചമഞ്ഞെത്തി തട്ടിയെടുത്തത് 25 ലക്ഷം, പ്രതി പിടിയില്‍

Published on 25 July, 2021
തട്ടിപ്പിനിരയായ ആളെ സഹായിക്കാന്‍ ഡിറ്റക്ടീവ് ചമഞ്ഞെത്തി തട്ടിയെടുത്തത് 25 ലക്ഷം,  പ്രതി പിടിയില്‍


മൂവാറ്റുപുഴ:  ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ അശമന്നൂര്‍ സ്വദേശി സുദര്‍ശനെ(24)യാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.  ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ ആരക്കുഴ സ്വദേശിക്ക് പണം തിരികെവാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈനിലെ സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പിലൂടെ എട്ടുലക്ഷം രൂപയാണ് ആരക്കുഴ സ്വദേശിക്ക് നഷ്ടമായത്. ഇദ്ദേഹത്തെ സ്വകാര്യ ഡിറ്റക്ടീവാണെന്ന് പറഞ്ഞ് സമീപിച്ച പ്രതി, പലതവണകളായി 25 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. .

രണ്ടുവര്‍ഷം മുമ്പാണ് അരക്കുഴ സ്വദേശിക്ക് സ്‌ക്രാച്ച് കാര്‍ഡ് തട്ടിപ്പിലൂടെ എട്ടുലക്ഷം രൂപ നഷ്ടമായത്. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പായതിനാല്‍ കാര്യമായ അന്വേഷണം നടത്താനായില്ല. ഇതിനിടെയാണ് സുഹൃത്തുക്കളിലൊരാള്‍ സ്വകാര്യ ഡിറ്റക്ടീവുകള്‍ ഇത്തരം കേസുകള്‍ കണ്ടുപിടിക്കുമെന്ന് പറഞ്ഞത്. തുടര്‍ന്നാണ് സുദര്‍ശനെ സമീപിക്കുന്നത്. 

സ്വകാര്യ ഡിറ്റക്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി അതിവിദഗ്ധമായാണ് പണം തട്ടിയെടുത്തത്. അന്വേഷണത്തിന്റെ ഭാഗമെന്ന് പറഞ്ഞും അല്ലാതെയും പലഘട്ടങ്ങളിലായി പണം കൈക്കലാക്കുകയായിരുന്നു. പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ആര്‍.ബി.ഐ. ഉദ്യോഗസ്ഥനായും എസ്.ബി.ഐ. ഉദ്യോഗസ്ഥനായും പ്രതി ഫോണില്‍ വിളിച്ചിരുന്നു. വ്യത്യസ്ത സിംകാര്‍ഡുകളില്‍നിന്ന് ശബ്ദം മാറ്റിയാണ് പ്രതി സംസാരിച്ചത്. മാത്രമല്ല, ആര്‍.ബി.ഐ.യിലും ആദായനികുതി വകുപ്പിലും ഫീസ് അടക്കാനുണ്ടെന്ന് പറഞ്ഞും പണം 
തട്ടി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് തുടര്‍ന്നതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പരാതിക്കാരന് ബോധ്യമായത്. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. 

തട്ടിയെടുത്ത പണംകൊണ്ട് തമിഴ്നാട് അതിര്‍ത്തിയിലെ രഹസ്യകേന്ദ്രത്തില്‍ ആര്‍ഭാട ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതും പ്രതിയുടെ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിച്ചുവരികയാണ്. മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ സി.ജെ. മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആര്‍ അനില്‍കുമാര്‍,എ.എസ്.
ഐ. പി.സി. ജയകുമാര്‍, സീനിയര്‍ സി.പി.ഓമാരായ ടി.എന്‍.സ്വരാജ്, ബിബില്‍ മോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക