കര്‍ണ്ണാടകയില്‍ എന്നു തന്നെയല്ല ദക്ഷിണേന്ത്യയില്‍ പോലും ബിജെപിയുടെ പകരം വയ്ക്കാനില്ലാത്ത നേതാവാണ് ബി.എസ് യെദ്യൂരപ്പ. നാലാം തവണയും കാലാവധി പൂര്‍ത്തിയാക്കാനാവാതെ യെദ്യൂരപ്പ രാജി വയ്ക്കുമ്പോള്‍ പടിയിറങ്ങുന്നത് വിത്യസ്തങ്ങളായ തന്ത്രങ്ങളിലൂടെ പാര്‍ട്ടിയെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്ത നേതാവാണ്.
2007 ല്‍ കുമാരസ്വാമി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ. തുടര്‍ന്ന് മുഖ്യമന്ത്രിയായെങ്കിലും 7 ദിവസം മാത്രമായിരുന്നു ആയുസ്സ്. എന്നാല്‍ 2008 ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി. 2012 ല്‍ അഴിമതിയാരോപണങ്ങളുയര്ന്നതോടെ സ്ഥാനം രാജിവയ്ക്കാനന് പാര്‍ട്ടി ആവശ്യപ്പെട്ടു ഇതേ തുടര്‍ന്ന് രാജി വെച്ച യദ്യൂരപ്പ ബിജെപിയെ പിളര്‍ത്തി കെജെപി എന്ന പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ബിജെപിയുടെ അടിവേരറുക്കാന്‍ യദ്യൂരപ്പയ്ക്ക് സാധിച്ചു.
എന്നാല്‍ 2014 ല്‍ ബിജെപി മുന്‍കൈ എടുത്ത് യെദ്യൂരപ്പയെ പാര്‍ട്ടിയില്‍ തിരികെ എത്തിച്ചു. 2018 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ഒരു ദിവസം മാത്രമായിരുന്നു ആയുസ്സ്. വിശ്വാസപ്രമേയത്തില്‍ പരാജയപ്പെട്ടതോടെ വീണ്ടും പുറത്തേയ്ക്ക്.
ഇതിനുശേഷം അധികാരമേറ്റ കോണ്‍ഗ്രസ് -ജെഡിയു സര്‍ക്കാരിനെ 17 എംഎല്‍എമാരെ കൂറുമാറ്റി വീഴ്ത്തിയാണ് കുപ്രസിദ്ധമായ ഓപ്പറേഷന് കമലയിലൂടെ അവസാനമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും പാര്‍ട്ടിക്കുള്ളിലെ അവമതിപ്പും മൂലം പടിയിറങ്ങേണ്ടി വന്നിരിക്കുന്നത്.
സ്ഥാനത്ത് തുടരാന്‍ അവസാന നിമിഷം പോലും കര്‍ണ്ണാടകയിലെ പ്രബലരായ ലിംഗായത്ത് സമുദായത്തെ രംഗത്തിറക്കി യെദ്യൂരപ്പ കരുക്കള്‍ നീക്കിയെങ്കിലും ഒടുവില്‍ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങേണ്ടിവരികയായിരുന്നു.