Image

ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)

Published on 12 September, 2021
ആശാനും, ജ്യോതിലക്ഷ്മി നമ്പ്യാരും ചില അമേരിക്കൻ മലയാളി വായനക്കാരും (പ്രതികരണം: സുധീർ പണിക്കവീട്ടിൽ)
അമേരിക്കൻ മലയാളി വായനക്കാരിൽ ഹിന്ദുവിരുദ്ധ ചിന്താഗതിക്കാർ ഉണ്ടാകാം  എന്ന  ഞെട്ടിക്കുന്ന സത്യം ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ ലേഖനത്തിനു ചുവട്ടിൽ വന്ന ചില കമന്റുകൾ കണ്ടപ്പോഴാണ് മനസിലായത്.  പക്ഷെ ഭയപ്പെടാനില്ല.  അവർക്കൊന്നും സ്വന്തം പേരുപോലും വയ്ക്കാൻ ധൈര്യമില്ലാത്തപ്പോൾ കുരയ്ക്കും പട്ടി കടിക്കില്ലെന്ന് പറഞ്ഞപോലെ ഇ-മലയാളിയുടെ തിണ്ണയിൽ മിടുക്കു   കാട്ടി പ്രച്ഛന്നവേഷരായി വീരവാദം മുഴക്കാൻ മാത്രമേ കഴിയു.  എന്നാലും ഈ അപകടം എല്ലാ അമേരിക്കൻ മലയാളികളും ഓർമ്മയിൽ വയ്ക്കുക.

ചത്തതു  കീചകനെങ്കിൽ കൊന്നത് ഭീമൻ എന്ന് പറഞ്ഞപോലെ എഴുതിയത് സവർണ്ണസ്ത്രീയാണെങ്കിൽ അവർ ബി ജെ പി തന്നെയെന്ന ചിന്താഗതി അമേരിക്കൻ മലയാളികളിൽ ചിലർക്ക് ഉണ്ടെന്നു അവരുടെ കമന്റുകളിൽ നിന്നും മനസ്സിലാക്കാം. പാവങ്ങൾ!! ഇവിടെ മാത്രമല്ല  ഇത് ഇന്ത്യ ഒട്ടുക്ക് ഇപ്പോൾ കാണാവുന്നതാണ്. മുസ്‌ലിം സമുദായക്കാരോട് ഒരു പ്രത്യേക സ്നേഹപ്രകടനവും. നമ്മളിൽ ആർക്കും (അങ്ങനെ വിശ്വസിക്കുന്നു) മുസ്‌ലിം സമുദായക്കാരോട് വെറുപ്പോ വിദ്വേഷമോ ഇല്ല. എന്നാൽ താലിബാൻ പോലുള്ള തീവ്രസംഘടനാക്കാരെ നമ്മൾ ഇഷ്ടപ്പെടുന്നില്ല. ട്രംപ് പ്രസിഡന്റായപ്പോൾ മുസ്‌ലിം സമുദായക്കാർക്ക് ചില വിലക്കുകൾ ഏർപ്പെടാൻ തുടങ്ങിയപ്പോൾ അതിനെതിരെ പ്രതിഷേധിക്കാൻ വന്നവർ ഇരട്ടസൗധങ്ങൾ തട്ടിത്തകർത്തപ്പോൾ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായിരുന്നുവെന്നത് അതിശയത്തോടെ മാധ്യമങ്ങൾ അറിയിക്കുകയുണ്ടായി. എല്ലാ മതക്കാരോടും  സൗഹൃദം വേണം. പക്ഷെ  മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള മതേതരത്വ ഗിമ്മിക്ക് കാണിക്കുന്നത് എന്തിനാണ്.?
 
ആദ്യമായി ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ എഴുതിയതിന്റെ രത്‌നച്ചുരുക്കം നോക്കാം. അവർ പറയുന്നു സ്വാതന്ത്ര്യസമരസേനാനികളയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന 387 പേരെ ഇയ്യിടെ ICHR നീക്കം ചെയ്തു. അതിൽ വാരിയംകുന്നു ഹാജിയുമുണ്ടായിരുന്നു. അദ്ദേഹം സ്വാതന്ത്രസമര സേനാനിയാണെന്നു വിശ്വസിക്കുന്നവർ അതിനുള്ള ചരിത്രരേഖകൾ തിരയുമ്പോൾ ആശാന്റെ ദുരവസ്ഥ എന്ന കാവ്യവും ചർച്ചകളിൽ വന്നു. ഈ കാവ്യത്തിൽ മുസ്‌ലിം വിരുദ്ധതയുണ്ടെന്നു അന്നത്തെ മുസ്‌ലിം പണ്ഡിതർ പറയുകയും അത് പിൻവലിക്കാൻ ആശാനോട് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും ആശാൻ വഴങ്ങിയില്ല. പിന്നെ എഴുത്തുകാരി ദുരവസ്ഥയിലെ  ചില വരികൾ ഉദ്ധരിച്ച് ഇതായിരിക്കാം അന്നത്തെ മുസ്‌ലിം പണ്ഡിതരെ കോപിപ്പിച്ചെതെന്നു എടുത്ത് കാട്ടുന്നു. പിന്നെ ആശാന്റെ ബോട്ടപകടമരണത്തിന്റെ വിവരണം തരുന്നു. അതിനുശേഷം അവർ എഴുതുന്നു.

വേദനാജനകമായ മലബാർ കലാപസംഭവം വരുത്തിയ കെടുതികൾ നേരിൽ കണ്ട് എഴുതാൻ കുമാരൻ ആശാനേ ശ്രീനാരായണഗുരു ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് ആശാൻ എഴുതിയ ദുരവസ്ഥ മാപ്പിള ലഹളയോടൊപ്പം തന്നെ അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തോച്ചാടനവും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. ജാതിവ്യസ്ഥയുടെ നിരർത്ഥക പറയാനാണ് ആശാൻ ഈ കാവ്യം ഉപയോഗിക്കുന്നെങ്കിലും അതിന്റെ പശ്ചാത്തലത്തിൽ അന്നത്തെ സാമൂഹ്യകലാപങ്ങൾ അദ്ദേഹം ഉൾപ്പെടുത്തുന്നു. നമ്പൂതിരി യുവതി പുലയയുവാവിനെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നത് സവർണ്ണർക്ക് പ്രിയമായിരുന്നില്ല.

ഈ കൃതി ഇസ്‌ലാം മതത്തെ അധിക്ഷേപിക്കുകയല്ല മറിച്ച് ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തെ വിമർശിക്കയാണ് ചെയ്യുന്നത്.  അന്നത്തെ ജാതി വ്യവസ്ഥയുടെ നേർക്കാഴ്ച്ച താഴെ കാണുന്ന വരികളിൽ സ്പഷ്ടമാണ്.

തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!
ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ,
യൊട്ടധികം പേരിവരിൽ മുമ്പേ

വീണ്ടും എഴുത്തുകാരി വിവരണം തുടരുന്നു.

കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ-
പാരങ്ങളിൽനിന്നു വൻകടലിൻ
ചീറും തിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.
ഹന്ത! നായന്മാർ തുടങ്ങിക്കീഴ്‌പോട്ടുള്ള
ഹിന്ദുക്കളായുമിരുന്നോരത്രേ,
ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടർ
സഹിച്ചു പൊറുതിമുട്ടി
 
ഒരു പക്ഷെ ആട്ടും വിലക്കും  സഹിച്ച് അവർ സവര്ണര്ക്ക് നേരെ തിരിച്ചടിച്ചതാകാമെന്നും ഈ വരികളിൽ നിന്നും ഗ്രഹിക്കാം.   അതെല്ലാം ചരിത്രപരമായി സത്യമായിരുന്നോ എന്നു ഇപ്പോൾ ചിന്തിക്കുന്നതും അതുമൂലം ഒരു കലാപമുണ്ടാക്കുന്നതും വ്യർത്ഥമാണ്. ചരിത്രം മാറ്റി എഴുതുന്നത് ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമാണ്. ദുരവസ്ഥ ഒരു ചരിത്രകാവ്യമായിട്ട് കരുതുന്നില്ലെങ്കിൽ പിന്നെ അതിലെ ഉള്ളടക്കത്തിന്റെ വാസ്തവത്തെപ്പറ്റി എന്തിനു ചിന്തിക്കണം. എന്നാൽ അത് എഴുതിയപ്പോൾ മുസ്‌ലിം സമുദായക്കാർ അതിനെ എതിർത്തുവെന്നത്  സത്യവുമാണ്. എന്നിരുന്നാലും അതെഴുതിയ കവിയെ കവിയുടെ വർഷങ്ങൾക്കുമുൻപ് നടന്ന മരണത്തെക്കുറിച്ച് വിലയിരുത്തുന്നത്  മതവികാരത്തെ കൂടുതൽ മൂർച്ചപ്പെടുത്തുന്നതല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടെന്നുതോന്നുന്നില്ല. ദുരവസ്ഥ ഒരു വിലക്ഷണ കൃതിയാണെന്നു ആശാൻ തന്റെ  മുഖവുരയിൽ പറയുന്നുണ്ട്. സാഹിത്യഗുണം കുറഞ്ഞത് എന്നതിന് അർഥം കൽപ്പിക്കുന്നത് ശരിയായിരിക്കുകയില്ല,. ചരിത്രപരമായ വസ്തുതകൾ അദ്ദേഹം മനസ്സിലാക്കിയത് മുഴുവൻ ശരിയായിരിക്കണമെന്നില്ല എന്നും ആ പ്രസ്താവനയെ  കാണാവുന്നതാണ്. അതുകൊണ്ട്  തന്റെ കൃതി ഭാവിയിൽ പലരും വായിക്കുകയും വ്യഖ്യാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ആലോചിച്ചിരിക്കാം.

എഴുത്തുകാരിയുടെ ഈ വരികൾ ശ്രദ്ധിക്കുക.

…. അതെല്ലാം ചരിത്രപരമായി സത്യമായിരുന്നോ എന്നു ഇപ്പോൾ ചിന്തിക്കുന്നതും അതുമൂലം ഒരു കലാപമുണ്ടാക്കുന്നതും വ്യർത്ഥമാണ്. ചരിത്രം മാറ്റി എഴുതുന്നത് ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമാണ്. ദുരവസ്ഥ ഒരു ചരിത്രകാവ്യമായിട്ട് കരുതുന്നില്ലെങ്കിൽ പിന്നെ അതിലെ ഉള്ളടക്കത്തിന്റെ വാസ്തവത്തെപ്പറ്റി എന്തിനു ചിന്തിക്കണം.

എഴുത്തുകാരി ലേഖനം ഉപസംഹരിക്കുന്നത് താഴെ കൊടുത്ത വരികളിലൂടെയാണ്.

എന്തായിരുന്നാലും അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കൃതിയെ വിലയിരുത്തിയാൽ അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തിലെ വ്യവസ്ഥകളെ, നെറികേടുകൾ  ധീരമായി എഴുതിയ ഒരു കൃതി എന്നാണ് വിലയിരുത്തേണ്ടത്. ഇതിന്റെ പേരിൽ ഒരു മതവിദ്വേഷം സൃഷ്ടിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.

വായിക്കാതെയും പൂർവ്വനിശ്ചിതമായ തീരുമാനങ്ങളിൽ ഉറച്ചുനിന്നും  കമന്റുകൾ എഴുതുന്നത് എഴുത്തുകാരെ അപമാനിക്കലാണ്.  എഴുത്തുകാർ ഒറ്റകെട്ടായി അത്തരം അസംബന്ധങ്ങള്ക്ക് നേരെ പ്രതികരിക്കണം. ഈ ലേഖകൻ അദ്ദേഹത്തിന്റെ അഭിപ്രായം എഴുതുകയാണ്.  ഇ-മലയാളി വായനക്കാർക്ക് പ്രിയങ്കരനും പണ്ഡിതനുമായ വിദ്യാധരന്റെ പേരിൽ ഒരു മനുഷ്യൻ എഴുതിയ കമന്റ് ലേഖനം വായിക്കാതെയാണെന്നു നിശ്ചയം. ആ പാവം ഇങ്ങനെ എഴുതുന്നു. ദുരവസ്ഥ എന്ന കവിതയുടെ ലക്‌ഷ്യം ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-ച്ചോരയിലൂടെ അവരുടെ ക്രൂരത എടുത്തു കാട്ടുകയായിരുന്നു എന്നൊക്കെ വരുത്തി തീർക്കുന്നു. വിദ്യാധരന്റെ മറവിൽ ഒളിച്ചിരിക്കുന്ന മനുഷ്യാ  ഇത് വായിക്കു: “പ്രധാനമായും താഴെപറയുന്ന വരികളാണ് അന്നത്തെ മുസ്‌ലിം പണ്ഡിതരെ അസ്വസ്ഥമാക്കിയത്. വിവരണങ്ങളിൽ നിന്നും അത് മുസ്ലിം സമുദായത്തെകുറിച്ചാണെന്ന് വളരെ സ്പഷ്ടമായി അന്നത്തെ ആളുകൾക്ക് തോന്നി.  അവരുടെ താടിയും, വേഷവിധാനങ്ങളുമെല്ലാം അതുല്യനായ കവി ചിത്രം പോലെ വരച്ചുകാണിക്കുന്നുണ്ട്.” പ്രിയ വ്യാജ വിദ്യാധരാ..ഇതിൽ കവിതയുടെ ലക്ഷ്യം  ക്രൂരത കാട്ടുകയല്ലെന്നു മനസ്സിലായോ? സന്ദർഭം മനസ്സിലാക്കി അർഥം ഗ്രഹിക്കുക.

പിന്നെ  വിദ്യാധരൻ എന്ന കള്ളപ്പേരുകാരൻ എഴുതുന്നത് രസകരം. മതനേതൃത്വങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും അനീതിക്കും ചൂഷണത്തിനും നേരെ ആവട്ടെ നിങ്ങളുടെ തൂലിക ചലിക്കുന്നത് .”.വിദ്യാധരൻ എന്ന പണ്ഡിതന്റെ പേര് ധരിച്ച മനുഷ്യാ. ഇത് വായിക്കു. “അതെല്ലാം ചരിത്രപരമായി സത്യമായിരുന്നോ എന്നു ഇപ്പോൾ ചിന്തിക്കുന്നതും അതുമൂലം ഒരു കലാപമുണ്ടാക്കുന്നതും വ്യർത്ഥമാണ്. ചരിത്രം മാറ്റി എഴുതുന്നത് ചരിത്രത്തിന്റെ തന്നെ ഒരു ഭാഗമാണ്. ദുരവസ്ഥ ഒരു ചരിത്രകാവ്യമായിട്ട് കരുതുന്നില്ലെങ്കിൽ പിന്നെ അതിലെ ഉള്ളടക്കത്തിന്റെ വാസ്തവത്തെപ്പറ്റി എന്തിനു ചിന്തിക്കണം.” ഇതല്ലേ ഒരു എഴുത്തുകാരി കൊടുക്കുന്ന സന്ദേശം. അല്ലാതെ അവർ മുസ്‌ലിം വിരുദ്ധതയാണോ എഴുതുന്നത്. ഒറിജിനൽ വിദ്യാധരൻ മറഞ്ഞിരിക്കുന്നത്കൊണ്ട് അയാളുടെ പേരിൽ ഒരു കൊടുങ്കാറ്റു ഉണ്ടാക്കാം എന്ന താങ്കളുടെ മോഹം നടക്കില്ല. വിദ്യാധരൻ മാഷ് ഇങ്ങനെ എഴുതില്ല. വിദ്യാധരൻ മാഷും ഒരു തൂലികാനാമത്തിന്റെ  മറവിൽ കഴിയുന്നതുകൊണ്ട് പുറത്തുവരില്ലെന്ന ഉറപ്പിലാണ് വ്യാജവിദ്യാധരൻ വിലസുന്നത്. അത് അനുവദിച്ചുകൂടാ.

(ഇതാണ് വിദ്യാധരന്റെ കമന്റ്. ആശാന്റെ ദുരവസ്ഥ എന്ന കവിതയുടെ ഉദ്ദേശ്യത്തോട് ശ്രീ. മതി ജ്യോതിലക്ഷ്മി നമ്പ്യാർ നീതി പുലർത്തിയില്ല നേരെ മറിച്ചു അതിനെ വളച്ചൊടിച്ചു,  ദുരവസ്ഥ എന്ന കവിതയുടെ ലക്‌ഷ്യം ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ-ച്ചോരയിലൂടെ അവരുടെ ക്രൂരത എടുത്തു കാട്ടുകായയിരുന്നു എന്നൊക്കെ വരുത്തി തീർക്കുന്നു. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളും , മഹമ്മദിയരും , ക്രൈസ്തവരും യഹൂദരും ആരും രക്തത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നവരല്ല. അവരെ അങ്ങനെയാകുന്നു മതനേതൃത്വങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും അനീതിക്കും ചൂഷണത്തിനും നേരെ ആവട്ടെ നിങ്ങളുടെ തൂലിക ചലിക്കുന്നത് . വിദ്യാധരൻ)

വിവരം അറിയാതെ വിദ്യാധരൻ മാഷ് പൊളിച്ചടുക്കി എന്നെഴുതിയ ഒരു മുസ്‌ലിം ബ്രദർ എന്ന നാമധാരിക്ക് സുകുമാർ അഴിക്കോടിന്റെ ഭാഷയിൽ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. കൽപ്പിത കഥകളിൽ എഴുത്തുകാർ അവരുടെ കഥാപാത്രങ്ങൾ സാങ്കല്പികമാണെന്നു മുൻ‌കൂർ എടുക്കുന്ന കാര്യം എഴുത്തുകാരി എഴുതിയത് ആശാൻ അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന കവിതക്ക് അങ്ങനെ ഒരു disclaimer  കൊടുത്തില്ലെന്നു കാണിക്കാനായിരിക്കും. ആശാൻ വളരെ വ്യകതമായി മാപ്പിളലഹളയും അത് പഠിപ്പിച്ച പാഠവും നിലനിര്ത്താന് വേണ്ടിയാണ് ഇതെഴുതുന്നത് എന്ന് പറഞ്ഞിട്ടുണ്ട്‌. ഈ മുസ്‌ലിം സഹോദരൻ എഴുതുന്നു. അതിന് ശേഷം ഇന്നും ഈ ലോകത്ത് നിലനിൽക്കുന്ന മതതീവ്രാവാദങ്ങളെ ആളിക്കത്തിക്കാനായി പണ്ട് ഉണ്ടായിരുന്ന പലതും വളരെ സൂത്രത്തിൽ ഈ ലേഖനത്തിൽ തിരുകി കയറ്റിയിട്ടുണ്ട്. അതാണ് നാരദനെപ്പോലെ പല്ലനയാറ്റിൽ മുസ്ലീങ്ങളാണ് കുമാരനാശാനെ കൊന്നത് എന്ന സംശയം വ്യംഗമായി അവതരിപ്പിച്ചു കൊണ്ട്  മുൻ‌കൂർ ജാമ്യത്തിന്റെ  പേരിൽ തടി തപ്പാൻ ശ്രമിക്കുന്നത്. പ്രിയ മുസ്‌ലിം സഹോദര എഴുത്തുകാരിയല്ല പല്ലനയാറ്റിൽ മുങ്ങി മരിച്ച ആശാനേ മുസ്ലീമുകൾ കൊന്നതാണെന്നു പറഞ്ഞത്.  ആരാണ് അങ്ങനെ പറഞ്ഞെതെന്നു അവർ വ്യക്തമായി എഴുതീട്ടുണ്ടല്ലോ. എഴുത്തുകാരി എഴുതുന്നു. “എന്നിരുന്നാലും അതെഴുതിയ കവിയെ കവിയുടെ വർഷങ്ങൾക്കുമുൻപ് നടന്ന മരണത്തെക്കുറിച്ച് വിലയിരുത്തുന്നത്  മതവികാരത്തെ കൂടുതൽ മൂർച്ചപ്പെടുത്തുന്നതല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടെന്നുതോന്നുന്നില്ല.” അവർക്ക് മതവികാരം ആളിക്കത്തിക്കാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അങ്ങനെയല്ലല്ലോ എഴുതുക. നിങ്ങളെപോലെയുള്ളവരാണ് എഴുത്തുകാർ ഉദേശിക്കാത്തതു ഉണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കുന്നത്. വ്യാജ വിദ്യാധരനും ഈ മുസ്‌ലിം സഹോദരൻ എന്ന നാമധാരിയും ഒരാളായിരിക്കാം.

പിന്നെ താങ്കൾ പറയുന്ന ശ്രീമാൻ മാത്തുള്ള. അദ്ദേഹം തീവ്രമായ കൃസ്തുമത വിശ്വാസത്തിൽ കഴിയുന്നയാളാണ് എന്ന് അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്നും മനസ്സിലാക്കാം. അദ്ദേഹത്തിന് തന്റെ മതമല്ലാതെ മറ്റുള്ളമതങ്ങൾ സത്യമല്ല. അദ്ദേഹം ഹിന്ദുമതത്തിലെ  എന്ത് നല്ല കാര്യം പറഞ്ഞാലും അതൊക്കെ ബി ജെ പി എന്ന് നിർണ്ണയിക്കുന്ന ഒരു തീവ്രമതമൗലികവാദിയാണ്. അദ്ദേഹത്തോട് സഹതപിക്കാം. രണ്ടായിരം വര്ഷം ഒരു സ്പര്ധയുമില്ലാതെ പരസ്പരം സ്നേഹത്തോടെ കഴിഞ്ഞ ഹിന്ദുമതം സഹിഷ്ണുതയില്ലാത്ത മതമെന്ന് കുറ്റപ്പെടുത്തുന്നവർ എന്നുമുതലാണ് സഹിഷ്ണുത ഇല്ലാണ്ടായത് എന്നും, എന്തുകൊണ്ട് അത് നഷ്ടപ്പെട്ടു എന്നും അതെങ്ങനെ വീണ്ടെടുക്കാം എന്നാലോചിക്കാതെ തന്റെ മതം സത്യം എന്ന് പറഞ്ഞു സമൂഹത്തിൽ ശാന്തി നഷ്ടപെടുത്തുന്നവരാണ്. പുസ്തകങ്ങൾ പഴയതും പുതിയതും എഴുത്തുകാർ അവലോകനം ചെയ്യുകയും അതിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യുക സാധാരണയാണ്. അതിന്റെ ആവശ്യമില്ലെന്നൊക്കെ തീരുമാനിക്കാൻ സംഘടിതമതക്കാർക്ക്  അധികാരമുണ്ടെന്നുള്ള  ചിന്ത സൗഹാർദ്ദപരമല്ല.  

(മുസ്‌ലിം സഹോദരന്റെ കമന്റ്. ഇവിടെ സമുദായത്തിന്റെ പുനഃസംഘടന എന്ന് ഉദ്ദേശ്യക്കുന്നത് ഹിന്ദു മതത്തിന്റെ എന്നാണ് . അത് ഇതുവരെയും നടന്നിട്ടില്ലാത്തത് കൊണ്ടാണ് ബഹുമാനപ്പെട്ട റവ. മാത്തുള്ള ലേഖികക്ക് ബിജെപ്പി ചായ്‌വ് ഉണ്ടെന്ന് പറയുന്നത് . അത് തള്ളികളയാനും പാടില്ല . ഈ ലേഖനത്തിന്റെ ആമുഖത്തിൽ ലേഖിക ഡിസ്ക്ലെയിമർ എന്ന പേരിൽ ഒരു പാരഗ്രാഫ് എഴുതി ഒരു മുൻ‌കൂർ ജാമ്യവും എടുത്തിട്ടുണ്ട് .. അതാണ് ബഹുമാനപ്പെട്ട വിദ്യാധരൻ മാഷ് പൊളിച്ചടുക്കിയത് . അതുകൊണ്ട് ഈ ലേഖനം പിൻവലിച്ച് ലേഖിക മതസൗഹാർദ്ദം വളർത്താൻ അവസരം സൃഷ്ടിയ്ക്കുന്നു  a muslim brother)

നല്ല ഉദ്ദേശ്യത്തോടെ ഇ-മലയാളിയിൽ എഴുതിയ ഒരു ലേഖനം മതവും വർഗീയതയും പറഞ്ഞു കള്ളപ്പേരിൽ ഒളിച്ചിരുന്നു സമൂഹദ്രോഹം ചെയ്യുന്നവരെ മലയാളി വായനക്കാർ മനസ്സിലാക്കുക. അങ്ങനെയുള്ളവരെ കണ്ടെത്തി അവരെ വെളിച്ചത്തു കൊണ്ടുവരണമെന്ന ഉദ്ദേശ്യത്തോടെയാണി കുറിപ്പ് എഴുതുന്നത്. നാളെ വേറൊരു ഹിന്ദു നാമധാരി മതസംബന്ധമായ വിവരങ്ങൾ അടങ്ങുന്ന ലേഖനങ്ങൾ എഴുതുമ്പോൾ ലേഖനം വായിച്ചുനോക്കാതെ അടിസ്ഥാനരഹിതമായി  സ്വയം തീരുമാനിക്കുന്ന അർഥങ്ങൾ ഉണ്ടാക്കി കലാപങ്ങൾ ഉണ്ടാക്കാൻ ആരെയും അനുവദി ക്കാതിരിക്കാൻ ഇ-മലയാളി ദയവായി ശ്രദ്ധിക്കുക. വിവരം കെട്ടവർക്ക്  അവരുടെ കപട മതേതരത്വവും മഠയത്തരങ്ങളും വിളിച്ചുപറയാനുള്ള വേദി ഇ-മലയാളി ഒരുക്കരുത്. ഞങ്ങൾക്ക് ഞങ്ങളുടെ മതം പറയാം നിങ്ങൾ മിണ്ടിയാൽ അത് സങ്കിയെന്ന മാടമ്പിത്തരം ഇന്ത്യയിൽ ഉള്ളത് എന്തിനു ഈ രാജ്യത്ത് നടപ്പിലാക്കണം. എല്ലാവരും ജാതിമത വിദ്വേഷങ്ങൾ ഇല്ലാതെ പരസ്പര സ്നേഹത്തോടെ കഴിയുക. നല്ലൊരു ലേഖനം സമ്മാനിച്ച ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർക്ക് അഭിനന്ദനം.

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക