Image

ആഞ്ഞടിച്ച് സുധാകരന്‍ ; സിപിഎമ്മിന്റേത് ജീര്‍ണ്ണിച്ച രാഷ്ട്രീയം

ജോബിന്‍സ് Published on 25 September, 2021
ആഞ്ഞടിച്ച് സുധാകരന്‍ ;  സിപിഎമ്മിന്റേത് ജീര്‍ണ്ണിച്ച രാഷ്ട്രീയം
കോട്ടയം നഗരസഭയില്‍ സിപിഎം അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഏത് വര്‍ഗ്ഗീയ വാദികളോടും കൂട്ട് കൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സുധാകരന്‍ ഫേസ് ബുക്കില്‍ കുറ്റപ്പെടുത്തി. 

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി ഏത് വര്‍ഗ്ഗീയ വാദികളോടും കൂട്ടുകൂടാന്‍ സിപിഎമ്മിന് മടിയില്ല എന്ന് കോട്ടയം നഗരസഭയിലെ അവിശ്വാസ പ്രമേയം വ്യക്തമാക്കുന്നു.  യുഡിഎഫിന്റെ നഗരസഭാ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും  ബിജെപിയും പരസ്യസഖ്യത്തില്‍ ഏര്‍പ്പെട്ടത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ CPM - RSS രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന സത്യം കൂടുതല്‍ വെളിവാകുന്നു.  ജീര്‍ണ്ണിച്ച രാഷ്ട്രീയമാണ് സിപിഎമ്മിന്റെ അധികാര ദുര്‍മോഹത്തിലൂടെ പുറത്ത് വരുന്നത്.   ഈരാറ്റുപേട്ടയില്‍ തീവ്ര വര്‍ഗ്ഗീയവാദികളായ എസ്ഡിപിഐയ്‌ക്കൊപ്പം ചേര്‍ന്ന് അഭിമന്യുവിന്റെ ഓര്‍മ്മകളെ പരിഹസിച്ച നാണം കെട്ട പാര്‍ട്ടിയാണ് സിപിഎം. യാതൊരു വിധ നയങ്ങളും നിലപാടുകളും ഇല്ലാതെ അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി സി പി എം മാറിയിരിക്കുന്നു.
'അരിവാള്‍ താമര നക്ഷത്രം
അതാണ്  നമ്മുടെ അടയാളം ' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഴങ്ങുന്ന കാലം അതിവിദൂരമല്ല. എങ്കിലും ബി ജെ പിയുമായുള്ള അവിഹിത ബന്ധത്തിലൂടെ  കോണ്‍ഗ്രസിനെയും കേരളത്തെയും തകര്‍ക്കാമെന്ന് സി.പി.എം വ്യാമോഹിക്കേണ്ട.
ഈ അവിഹിത കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെ കൂടി ശത്രുവാണ്.ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും തോളോടുതോള്‍ നില്‍ക്കുന്ന ഈ മണ്ണില്‍  രാഷ്ട്രീയ സഖ്യത്തിനൊപ്പം വര്‍ഗ്ഗീയ വിഷവിത്ത് കൂടി  ഇവര്‍ വിതയ്ക്കുകയാണ്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത്, ഈ മഹാരാജ്യത്തെ മതേതരത്വം ഇത്രയും കാലം കാത്തു സൂക്ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ തുടര്‍ന്നും അത് സംരക്ഷിച്ചുകൊണ്ടുപോകാന്‍ ഞങ്ങള്‍ക്കറിയാം.
ഒന്നു മാത്രം ഉറപ്പിച്ചു പറയാം,
ദുര്‍ഗന്ധം വമിപ്പിക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയവുമായി കേരളത്തെ തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും ഒന്നു ചേര്‍ന്നാലും ഈ നാടിന് കാവലായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇവിടെയുണ്ടാകും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക