ന്യൂയോര്‍ക്ക്: അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ശബ്ദമില്ലാത്തവരുടെയും ശബ്ദമായി പ്രവര്‍ത്തിക്കുവാനാണ് താന്‍ ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ഡോ. ദേവി ഇമ്മാനുവേല്‍ നമ്പ്യാപറമ്പില്‍. ഡോ. ദേവിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ധനസമാഹരണത്തിനായി കേരളടൈംസ് ന്യൂസ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ഓറഞ്ച്‌ബെര്‍ഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഫണ്ട് റൈസിംഗ് ഡിന്നര്‍ നൈറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ന്യൂയോര്‍ക്ക് സിറ്റിയില്‍ പല പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്ന ഫണ്ടുകളില്‍ പലതും ചെലവഴിക്കാതെ പോകുന്നുണ്ട്. ഇത്തരം ഫണ്ടുകള്‍ വകമാറ്റി ചെലവഴിട്ടുണ്ടോ അല്ലെങ്കില്‍ ആ തുക എന്തു ചെയ്തു എന്നത് സംബന്ധിച്ച് യാതൊരു വിധ കണക്കുകളോ വിവരങ്ങളോ സിറ്റി കൗണ്‍സിലിന്റയും ഉദ്യോഗസ്ഥരുടെയും പക്കലില്ല. ഉദാഹരണത്തിന് പാര്‍പ്പിടമില്ലാത്ത (ഹോം ലെസ്) തെരുവുകളില്‍ മറ്റും കഴിയുന്ന അടിസ്ഥാനവര്‍ഗത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കാനായി എല്ലാ വര്‍ഷവും രണ്ടു മില്ല്യനില്‍ പരം ഡോളര്‍ തുക സിറ്റി കൗണ്‍സില്‍ വകയിരുത്താറുണ്ട്. എന്നാല്‍ ഹോം ലെസ് എന്നും ഹോം ലെസ് ആയി തന്നെ ഇപ്പോഴും കഴിയുകയാണ്. ഈ തുക എന്ത് ചെയ്തുവെന്നത് സംബന്ധിച്ച് ഒരു ഡാറ്റയും ആരുടെയും പക്കലില്ല. ഹോം ലെസ് ആയിട്ടുള്ളവര്‍ ശബ്ദം ഉയര്‍ത്തുകയോ അഥവാ അവരുടെ ശബ്ദം ഉയര്‍ന്നാല്‍തന്നെ അത് ആരും കേള്‍ക്കാനുമുണ്ടാകില്ല. അതുപോലെ തന്നെ പാര്‍ശ്യവല്ക്കരിക്കപ്പെട്ട നിരവധിയാളുകളുടെ ശബ്ദം അധികാര വര്‍ഗം കേള്‍ക്കാതെ പോകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി മേയറുടെയും സിറ്റി കൗണ്‍സിലിന്റെയും മുന്‍പാകെ കൊണ്ടുവരിക എന്നതാണ് പബ്ലിക്ക് അഡ്വക്കേറ്റിന്റെ കടമ. ഇത്തരം ആളുകള്‍ക്ക് നീതി ലഭിക്കാനും ഇത്തരം അനീതികള്‍ക്കതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു അടിസ്ഥാനമായ കാരണമെന്നും ഡോ. ദേവി വിശദീകരിച്ചു.
ന്യൂയോര്‍ക്കില്‍ കോവിഡ് മഹാമാരി വലിയ തോതില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായത് സിറ്റിയുടെ തെറ്റായ നയങ്ങള്‍ കൊണ്ടും പിടിപ്പുകേടുകൊണ്ടുമാണെന്നും ഡോ. ദേവി കുറ്റപ്പെടുത്തി. ടെസ്റ്റിംഗ് വ്യാപകമാക്കാന്‍ പ്രൈമറി കെയര്‍ സെന്ററുകളെയും അര്‍ജന്റ് കെയര്‍ ഫസിലിറ്റികളെയും ഫാര്‍മസികളെയും അനുവദിച്ചിരുന്നെങ്കില്‍ ടെസ്റ്റിംഗ് കൂടുതല്‍ വ്യാപകമാക്കുകയും അതുവഴി രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യാമായിരുന്നു. കോവിഡ് ടെസ്റ്റിംഗില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ചില പ്രാകൃതമായ നിയമക്കുരുക്ക് മൂലം അനാവശ്യമായ ശിക്ഷ നടപടികള്‍ക്ക് വിധേയമായി. അതുകൊണ്ട് തന്നെ അവരില്‍ പലരും ജോലിയില്‍ നിന്ന് വിട്ടു നില്ക്കാന്‍ നിര്‍ബന്ധിതരായി. ഇത് ടെസ്റ്റിംഗിനെ സാരമായി ബാധിക്കുകയും അതുവഴി ന്യൂയോര്‍ക്ക് സിറ്റി കോവിഡിന്റെ ഏറ്റവും വലിയ എപ്പിസെന്റര്‍ ആയി മാറിയെന്നും ഡോ. ദേവി ആരോപിച്ചു. വാക്‌സീന്‍ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള അവസ്ഥയായിരുന്നു ഇതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
കോവിഡ് പടര്‍ന്നു വ്യാപകമായപ്പോള്‍ വ്യക്തമായ ദിശാബോധമില്ലാതെയാണ് സിറ്റി അധികാരികള്‍ രോഗികളെ ചികില്‍സിക്കാനുള്ള പ്രോട്ടോകോള്‍ തയാറാക്കിയത്. ഒരു കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ് വന്നാല്‍ രോഗത്തിന്റെ ഗുരുതരാവസ്ഥ നോക്കിയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ചില വീടുകളില്‍ രോഗമുള്ളവരും രോഗമില്ലാത്തവരുമായ കുടുംബാംഗങ്ങള്‍ ഒരേ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. രോഗമില്ലാത്തവരെ മാറ്റിപ്പാര്‍പ്പിക്കാനോ അതല്ലെങ്കില്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റാനോ ഉള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. തനിക്കും കുടുംബത്തിനും ഉണ്ടായ ദുരനുഭവം വ്യക്തമാക്കിയ ഡോ. ദേവി താന്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ ദുരിതങ്ങള്‍ സാധരണക്കാര്‍ അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ഭര്‍ത്താവിന് കോവിഡ് ബാധിക്കുമ്പോള്‍ താന്‍ 8 മാസം ഗര്‍ഭിണിയായിരുന്നു. കഠിനമായ ശ്വാസ തടസത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആശുപത്രിയിലായി. ഈ സമയം 2 വയസുള്ള മൂത്ത മകളുടെ ഡേ കെയര്‍ കോവിഡ് മൂലം അടച്ചുപൂട്ടി. താനും കുഞ്ഞും ഒറ്റക്കായിരുന്നപ്പോള്‍ കുഞ്ഞിനും കോവിഡ് ബാധിച്ചു.
8 മാസം ഗര്‍ഭിണിയായ തനിക്ക് മൂത്ത മകളെ ശിശ്രൂഷിക്കുക എന്നത് ഏറെ വിഷമമുള്ള കാര്യമായിരുന്നു. തന്റെ മാതാപിതാക്കള്‍ക്ക് പ്രായമേറിയവര്‍ ആയതിനാല്‍ കുട്ടിയെ അവരെ ഏല്‍പ്പിക്കുക അതിലും അപകടം പിടിച്ച കാര്യമായിരുന്നു. ഒടുവില്‍ കുട്ടിയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. അഡ്മിറ്റ് ചെയ്യാന്‍ മാത്രം കുട്ടിയുടെ രോഗം ഗുരുതരമല്ലെന്നു പറഞ്ഞായിരുന്നു അവര്‍ വിസമ്മതിച്ചത്. എന്നാല്‍ ഗര്‍ഭിണിയായ താന്‍ കുട്ടിയെ പരിചരിക്കുക അപകടമാണെന്നും അത് പിറക്കാനിരിക്കുന്ന കുഞ്ഞിനും ദോഷകരമാകുമെന്നും പറഞ്ഞപ്പോള്‍ മറുപടി ഏറെ വേദനിപ്പിക്കുന്നതായിരുന്നു. കുഞ്ഞിനെ നോക്കാന്‍ പറ്റില്ലെങ്കില്‍ സ്റ്റേറ്റ് ഏറ്റെടുക്കുമെന്ന ഭീഷണിയായിരുന്നു മറുപടി. പിന്നീട് ഒരുവിധം കുഞ്ഞിനെ താന്‍ തന്നെ നോക്കി. മകളുടെ അസുഖം മാറി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തനിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. കോവിഡ് ബാധിച്ച ഭര്‍ത്താവ് തന്റെയും പിറക്കാനിരിക്കുന്ന കുഞ്ഞിന്റയെയും സുരക്ഷയെ മാനിച്ച് വേറെയായിരുന്നു താമസം. ആരും സഹായിക്കാനില്ലാത്ത അവസ്ഥ. 911 വിളിച്ചപ്പോള്‍ എപ്പോള്‍ എത്തുമെന്ന് ഉറപ്പു പറയാനാകില്ലെന്ന് മറുപടി. ന്യൂയോര്‍ക്കില്‍ കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ ആംബുലന്‍സുകള്‍ മരണാസന്നരായ രോഗികളെക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞു നടക്കുമ്പോള്‍ തന്നെ കൊണ്ടുപോകാന്‍ ആരും വരില്ലെന്ന് ഉറപ്പായിരുന്നു. മറ്റൊരു മാര്‍ഗവും കാണാതെ വന്നതിനാല്‍ സ്വയം നടന്ന് ഹോസ്പിറ്റലില്‍ എത്തി. അന്ന് അനുഭവിച്ച ദുരിതങ്ങള്‍ ജീവിതത്തിലെ ഒരു വലിയ അനുഭവം തന്നെയായിരുന്നു.
ഡെമോക്രറ്റുകള്‍ക്ക് മേല്‍ക്കോയ്മയുള്ള ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ തന്നെ തോല്‍പ്പിക്കാന്‍ അവര്‍ വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നുണ്ടെന്നും ഡോ. ദേവി വെളിപ്പെടുത്തി. തന്റെ അറിവില്ലാതെ ബാലറ്റ് പേപ്പറില്‍ തന്റെ മുഴുവന്‍ പേരും ചേര്‍ക്കാതെ ലാസ്റ്റ് നെയിം മാത്രമാണ് നല്‍കിയിരുന്നത്. ഈ നീക്കം താന്‍ അറിഞ്ഞത് ഒരു ഡെമോക്രറ്റിക്ക് പ്രതിനിധിയില്‍ നിന്നാണെന്നും അവര്‍ വെളിപ്പെടുത്തി. ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ ബാലറ്റ് പേപ്പറില്‍ 15 അക്ഷരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താനാവുകയുള്ളുവെന്നും ബാലറ്റ് പേപ്പറുകള്‍ പ്രിന്റ് ചെയ്തതിനാല്‍ തിരുത്ത് അസാധ്യമാണെന്നും അറിയിച്ചു. നമ്പ്യാപറമ്പില്‍ എന്ന തന്റെ ലാസ്റ് നൈമിന് 14 അക്ഷരങ്ങള്‍ ഉണ്ട് . അതുകൊണ്ട് 'നമ്പ്യാപറമ്പില്‍, ഡി' എന്നുമാത്രമാണ് ബാലറ്റ് പേപ്പറിയില്‍ രേഖപ്പെടുത്തിയിട്ടിട്ടുള്ളത്. താന്‍ ഒരു ഡോക്ടര്‍ ആണെന്നും ഫസ്റ്റ് നെയിം ദേവി എന്നും മിഡില്‍ നെയിം എലിസബത്ത് എന്നുമാണെന്നും എല്ലാവര്‍ക്കുമറിയാം. 'ഡി.നമ്പ്യാപറമ്പില്‍' എന്ന ബാലറ്റ് പേപ്പറിലെ പേര് ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ലെന്ന് മനസിലാക്കിയ അവര്‍ തന്ത്രപൂര്‍വം തന്നെ അറിയിക്കാതെ ബാലറ്റ് പേപ്പര്‍ അച്ചടിക്കുകയായിരുന്നുവെന്നും ദേവി ആരോപിച്ചു.
ഇതിനെതിരെ താന്‍ അറ്റോര്‍ണിയെ സമീപിച്ച് അപ്പീലിനു പോയി . ഇതേതുടര്‍ന്ന് കേസ് 10 പേരടങ്ങുന്ന ലോയേഴ്‌സ് കമ്മീഷണന്‍ മുന്‍പാകെ ഹിയറിംഗിന് വരികയും. ഒടുവില്‍ തീരുമാനം അവരുടെ വോട്ടിങ്ങിന് ഇടയുകയും ചെയ്തു. 10 പേരില്‍ ഒരാളൊഴികെ ബാക്കി 9 പേരും തനിക്കനുകൂലമായി വോട്ടുചെയ്തു. ഇതേ തുടര്‍ന്ന് ഡോ. ദേവി എന്ന് ബാലറ്റില്‍ പേരിനൊപ്പം ചേര്‍ക്കാന്‍ തീരുമാനമായി.
ഡോക്ടര്‍ എന്ന നിലയില്‍ രോഗികളെ പരിചരിക്കുന്നതിനപ്പുറം അവരുടെ സാമൂഹികമായ പ്രശനങ്ങളിലും താന്‍ ഇടപെടലുകള്‍ നടത്താറുണ്ടന്ന് ഡോ. ദേവി പറഞ്ഞു. തെരെഞ്ഞെടുപ്പ് പ്രചാരണവുമായി പലയിടത്തും പോകുമ്പോള്‍ താനുമായി വളരെയടുപ്പമുള്ള രോഗികള്‍ തെരെഞ്ഞെടുപ്പിനേക്കാളേറെ ചികിത്സയെക്കുറിച്ചും മറ്റുമാണ് സംസാരിക്കാറുള്ളത്. സാമൂഹ്യമായ വിഷയങ്ങളില്‍ താന്‍ പഠനകാലം മുതല്‍ ഇടപെട്ടിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന പാര്‍ശ്യവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങളും അവകാശങ്ങളും ആരുടെ സമക്ഷം അവതരിപ്പിക്കണമെന്ന് അറിയില്ല. പലപ്പോഴും അവര്‍ക്ക് അതിനു കഴിയുന്നില്ല. അവരുടെ ഈ നിശബ്ദത അധികാര വര്‍ഗം മുതലെടുക്കുകയാണെന്നും ഡോ. ദേവി ആരോപിച്ചു.
ഇത്തരക്കാരുടെ പല ആവശ്യങ്ങള്‍ക്കായി താന്‍ പലവട്ടം സിറ്റി കൗണ്‍സിലിനെ സമീപിച്ചെങ്കിലും പലതും നിഷ്‌കരുണം തള്ളിക്കളയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവരുടെ നിശ്ശബദ്ധത തന്നിലൂടെ ശബ്ദമായി അധികാര വര്‍ഗത്തിനു മുന്‍പില്‍ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. സിറ്റി കൗണ്‍സില്‍ എടുക്കുന്ന തീരുമാനങ്ങള്‍, അവ നടപ്പില്‍ വരുത്തുന്ന രീതി, ഓരോ കാര്യങ്ങളും ശരിയായ രീതിയില്‍ തന്നെയാണോ നടപ്പില്‍ വരുത്തുന്നത്, പല പ്രൊജെക്ടുകള്‍ക്കും വേണ്ടി വകയിരുത്തുന്ന തുക കൃത്യമായി ചെലവഴിക്കുന്നുണ്ടോ, അവ വകമാറ്റി ചെലവഴിക്കുന്നുണ്ടോ, നീതി നിഷേധിക്കപ്പെടുന്നുണ്ടോ.. തുടങ്ങിയ പല കാര്യങ്ങളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങള്‍ പബ്ലിക്ക് അഡ്വക്കേറ്റിനു ലഭ്യമാകും. ലഭ്യമാകുന്ന വിവരങ്ങള്‍ വച്ച് മേയര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളോട് വിശദീകരണം തേടാന്‍ പബ്ലിക്ക് അഡ്വക്കേറ്റിനു കഴിയുമെന്നും ഡോ. ദേവി നമ്പ്യാപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. ദേവി നമ്പ്യാപറമ്പിലിന്റെ അടുത്ത ബന്ധുകൂടിയായ ന്യൂയോര്‍ക്കിലെ സെയിന്റ് ബര്‍ണബാസ് ഹോസ്പിറ്റലിലെ ചാപ്ലിനും ഗായകനുമായ റവ.ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിന്റെ പ്രാര്‍ത്ഥനയും പ്രാര്‍ത്ഥന ഗാനത്തോടെയുമായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കേരള ടൈംസ് മാനേജിങ്ങ് ഡയറക്ടര്‍ പോള്‍ കറുകപ്പള്ളില്‍ ധനസമാഹാര ഡിന്നര്‍ നെറ്റില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. റോക്ക് ലാന്‍ഡ് കൗണ്ടി ചീഫ് എക്‌സിക്യൂട്ടീവ് എഡ് ഡേ ചടങ്ങ് ഉദാഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
തോമസ് നൈനാന്‍ എഡ് ഡേയെ പരിചയപ്പെടുത്തി. കേരള ടൈംസ് ഡെപ്യൂട്ടി എഡിറ്റര്‍ ബിജു കൊട്ടാരക്കര ഡോ.ദേവി എലിസബത്ത് നമ്പ്യാപറമ്പിലിനെ ഔദ്യോഗികമായി സദസിനു പരിചയപ്പെടുത്തി. ഫൊക്കാന ജനറല്‍ സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹ്യൂമന്‍ കമ്മിഷന്‍ മെമ്പറും ഇന്‍ഡോ-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി ചെയറുമായ തോമസ് കോശി, ന്യൂജേഴ്സിയിലെ വെസ്റ്റ്വുഡ് സിറ്റി മുന്‍ കൗണ്‍സിലര്‍ ജോര്‍ജ് ജെയിംസ്,ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജിജി ടോം, ഐ.ഒ.സി യു.എസ്.എ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് ലീല മാരേട്ട്, പി.ടി. തോമസ്, ന്യൂജേഴ്‌സിയിലെ കേരള കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ടും ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗവുമായ കോശി ഫിലിപ്പ്, ഡോ.ദേവിയുടെ കുടുംബത്തെ പ്രതിനിധീകരിച്ച് റവ.ഡോ.ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള ടൈംസ് ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍ അവതാരകനും മോഡറേറ്ററും ആയിരുന്നു. കേരള ടൈംസ് ചാനല്‍ സീനിയര്‍ ആങ്കറും ഡോ.ദേവിയുടെ കുടുംബ സുഹൃത്തുമായ മിനി ടോണി ജോസഫ് നന്ദി പറഞ്ഞു. ഡോ. ദേവിയുടെ പിതാവ് ജോസഫ് നമ്പ്യാപറമ്പിലും അമ്മ മേരി ജെ. നമ്പ്യാപറമ്പി(സുശീല) ലും മറ്റു നിരവധി ബന്ധുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡോ ദേവിയുടെ പ്രസംഗത്തിനു ശേഷം ചടങ്ങില്‍ സംബന്ധിച്ച അതിഥികളുമായി സംവാദവും നടത്തിയിരുന്നു.