ന്യു യോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോള്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ, യു.എന്നിന് മുന്നില്‍ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി.
ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും തുല്യനീതിക്കും വേണ്ടി വാദിക്കുന്ന ഐ.ഓ.സി.യുടെ ബാനറില്‍ നിരവധി പേര്‍ പ്രതിഷേധവുമായെത്തി.
'ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയും ഐക്യരാഷ്ട്ര സഭയും സന്ദര്‍ശിക്കുന്നതിലും മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അല്ലെങ്കില്‍ ലോക സമാധാനം മെച്ചപ്പെടുത്തുന്നതിലും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്ത കെടുകാര്യസ്ഥതയും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന അധികാര ദുര്‍വിനിയോഗത്തെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹത്തെ അറിയിക്കേണ്ടതുണ്ട്,' ഐ ഒ സി.യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം പറഞ്ഞു.
'ഇന്ത്യയില്‍ യഥാര്‍ത്ഥ സാമ്പത്തിക പുരോഗതിയും സാമൂഹിക വികസനവും ഉണ്ടാകണമെങ്കില്‍, രാഷ്ട്രീയ സമാധാനവും സമൂഹത്തിൽ ശാന്തിയും ഉണ്ടാവണം. അത് ഇല്ലെങ്കില്‍ ഭാവിയെപറ്റി വലിയ പ്രതീക്ഷ ഒന്നും വേണ്ട. അതിനാല്‍ കുറഞ്ഞത് നമുക്ക് നമ്മുടെ വിയോജിപ്പ് ഉറക്കെ പ്രഖ്യാപിക്കാം. ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും ഇന്ത്യ തിരിയുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന് ഒരു ദിവസം നമ്മുടെ അടുത്ത തലമുറ ചോദിക്കനിട വരരുത്,' അദ്ദേഹം പറഞ്ഞു.
'ഐ.ഒസി. യു എസ്. എ.ഇന്ത്യയിലെ കര്‍ഷകരുടെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍ പറഞ്ഞു. കര്‍ഷകരുടെ ശബ്ദവും ആശങ്കകളും പരിഗണിക്കാതെ മോദി സര്‍ക്കാര്‍ തങ്ങളുടെ ശിങ്കിടി മുതലാളിമാര്‍ക്കു വേണ്ടി ഒരു പറ്റം നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തു. ഞങ്ങളുടെ കര്‍ഷക സഹോദരരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ അവരുടെ പ്രതിഷേധത്തെ പിന്തുണച്ച് പ്രവാസി ശബ്ദം ഉയരുമെന്ന് മോദി അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ഗില്‍സിയാന്‍ കൂട്ടിച്ചേര്‍ത്തു.
ന്യായമായ ആവശ്യങ്ങൾക്ക് സമരം ചെയ്യുന്ന കര്‍ഷക ശബ്ദം കേള്‍ക്കാതെ അവരെ അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്യരുതെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറരുതെന്നും സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് ആവശ്യപ്പെട്ടു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ സമാധാനപരമായ പ്രതിഷേധമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉയർന്നു. ബാനറുകളില്‍ മോഡിയുടെ പരാജയങ്ങളുടെ ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി.'നരേന്ദ്ര മോദിയെ എതിര്‍ക്കുന്നത് ദേശ വിരുദ്ധതയല്ല,' 'നമ്മള്‍ എല്ലാവരും ഇന്ത്യക്കാര്‍, മതം, ജാതി, ഭാഷ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കുക, 'ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുക,' ഐ.എന്‍.ഒ.സി പിന്തുണ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍ എന്നിവക്ക്,' ഐ.എന്‍.ഒ.സി ഇന്ത്യയിലെ കര്‍ഷകരെ പിന്തുണയ്ക്കുന്നു,' ഐ.എന്‍.ഒ.സി ബഹുസ്വര ഇന്ത്യയുടെ അഭിമാനകരമായ പിന്തുണക്കാര്‍,' തുടങ്ങിയവ.
പ്രസിഡന്റ് ശ്രീ. മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍, സെക്രട്ടറി ജനറല്‍ ശ്രീ. ഹര്‍ബച്ചന്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ശ്രീ. ജോര്‍ജ് ഏബ്രഹാം, ജോണ്‍ തോമസ്, കേരള ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീമതി ലീലാ മാരേട്ട് , അമര്‍ സിംഗ് ഗുല്‍ഷന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.