' നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. ലവണം നഷ്ട്ടപെട്ടാല്‍ അത് എന്തിനു കൊള്ളാം? നിങ്ങളുടെ മനസിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആത്മപരിശോധനയിലൂടെ, അഗ്‌നിപരീക്ഷയിലൂടെ മനസിനെ സ്ഫുടം ചെയ്‌തെടുക്കണം. മാലിന്യങ്ങള്‍ നീക്കം ചെയ്ത് നിങ്ങള്‍ സ്വര്‍ണം പോലെ പരിശോഭിക്കണം, അന്യര്‍ക്ക് മാതൃകയാവണം,' മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ സേവേറിയോസ് ആഹ്വാനം ചെയ്യുന്നു.
'നിങ്ങളാണ് പരിത്യാഗത്തിലൂടെ ലോകത്തിനു മാതൃക കാട്ടിക്കൊടുക്കേണ്ടവര്‍. ഉപവാസത്തിലൂടെ ആത്മപരിശോധന നടത്തി സ്വയം പരിത്യജിച്ചുകൊണ്ടു കൃപാവരം നേടണം, ' പരുമല സെമിനാരിയില്‍ അഖില കേരള ബസ്‌കിയോമാ അസോസിയേഷന്റയെ നാല്പത്തിയൊന്നാമതു സമ്മേളനത്തില്‍ ചെയ്ത മുഖ്യ പ്രസംഗത്തില്‍ മാര്‍ സേവേറിയോസ് (72) പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.
സഭാ സുന്നഹദോസ് ഏകകണ്ഠമായി ശുപാര്‍ശ ചെയ്യുകയും മാനേജിങ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത സ്ഥിതിക്ക് ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ 14നു പരുമലയില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒമ്പതാമത് കത്തോലിക്കയും ഇരുപതാമത് മലങ്കര മെത്രാപ്പോലീത്തയുമായി അവരോധിക്കും. മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ എന്നായിരിക്കും ഔദ്യോഗിക നാമം.
വിദേശ രാജ്യാന്തരാജ്യങ്ങളിലേതടക്കം 30 ഭദ്രാസനങ്ങളിലെ 1490 ഇടവകകളില്‍ നിന്ന് തെരഞ്ഞെടുക്കപെട്ട വൈദികരും അല്‍മായക്കാരും സഭാമാനേജിങ് കൈമ്മിറ്റി അംഗങ്ങളും മെത്രാപ്പോലീത്തമാരും ഉള്‍പ്പെടെ 4007 പേരാണ് യോഗത്തില്‍ പങ്കെടുക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു 30 ഭദ്രാസനങ്ങളിലെ അമ്പത് കേന്ദ്രങ്ങളില്‍ ഒരേസമയം സംബന്ധിച്ച് തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് ക്രമീകരണം ചെയ്തിട്ടുള്ളത്.
വൈറ്റ് ഹൗസിലെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. ഡോ. അലക്‌സാണ്ടര്‍ ജെ. കുര്യനാണ് വരണാധികാരി.
വൈദികരുടെ ജീവിത പങ്കാളികളുടെ സംഘടനയാണ് ബസ്‌കിയോമാ അസോസിയേഷന്‍. 'ബസ്‌കിയോമ' എന്ന സുറിയാനി പദത്തിന് 'ഉടമ്പടിയുടെ പുത്രി' എന്നാണ് അര്‍ത്ഥം. വൈസ് പ്രസിഡണ്ട്മാരായ ഫാ.എംടി സാമുവല്‍, ബേബിക്കുട്ടി തരകന്‍, സെക്രട്ടറി ജെസി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
പ്രഗല്‍ഭരായ നിരവധി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് വാര്‍ഷിക ക്യാംപുകള്‍ നടത്താറുള്ളതെന്നു പതിമ്മൂന്നാം വര്‍ഷവും സെക്രട്ടറിയായി തുടരുന്ന ജെസി വര്‍ഗീസ് അറിയിച്ചു. നവതിയിലെത്തിയ കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരി വൈസ് പ്രിന്‍സിപ്പല്‍ ഫാ. ടിജെ ജോഷ്വായെ അടുത്തയിടെ ആദരിക്കുകയും ചെയ്തു.
പുതിയനിയമം മര്‍ക്കോസിന്റെ സുവിശേഷം 49, 50 വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സേവേറിയോസ് മെത്രാപ്പോലീത്ത പ്രബോധനം ആരംഭിച്ചത്: 'എല്ലാവരും തീകൊണ്ടു ഉപ്പിടും. ഉപ്പു നല്ലതു തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല്‍ അതിനു രസം വരൂത്തും? നിങ്ങളില്‍ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനം ഉള്ളവരും ആയിരിപ്പിന്‍.'
ഒന്നരമണിക്കൂര്‍ നീണ്ടു നിന്ന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെ:
മത്തായിയുടെ സുവിശേഷം അധ്യായം 5 വാക്യം 13ല്‍ പറയുന്നു 'നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു'. ഉപ്പിനു പല സവിശേഷ ഗുണങ്ങളുണ്ട്. ഒന്ന്, അത് സംരക്ഷണ വസ്തുവാണ്.. അതുകൊണ്ടാണ് മാങ്ങ ഉപ്പിലിട്ടു വയ്ക്കുന്നത്. രണ്ട്, ലോകത്തില്‍ എല്ലാവരുടെയും ജീവന്‍ നില നില്കുന്നത് ഉപ്പിന്റെ അംശം ഉള്ളതുകൊണ്ടാണ്. മൂന്ന്, ഭക്ഷ്യവസ്തുക്കള്‍ക്കു രുചി തരുന്നത് ഉപ്പാണ്.
പഴയനിയമ കാലത്ത് ഉപ്പിനാല്‍ ശാശ്വതമാക്കപ്പെടുന്നു എന്ന അര്‍ഥത്തില്‍ ലവണ നിയമം ഉണ്ടായിരുന്നു. ദാവീദിന്റെ നിത്യ രാജത്വം ലവണനിയമത്തില്‍ അധിഷിതമായിരുന്നു. ഉപ്പുചേര്‍ത്ത ഭക്ഷണം കഴിക്കുക എന്ന് വച്ചാല്‍ ശാശ്വതമായ വിധേയത്വം പാലിക്കുന്നു ദൈവ നാമത്താല്‍ പ്രപഞ്ചം രുചിക്കപെടുന്നതിനു ദൈവത്തോട് പൂര്‍ണ വിധേയത്വം കാട്ടണം.
ഉപ്പിനാല്‍ രുചിക്കപെടാത്ത യാഗത്തിനു, ത്യാഗത്തിനു, ബലിക്ക് പ്രയോജനം ഉണ്ടാവില്ല. ജീര്‍ണിച്ച ബന്ധങ്ങള്‍ മൂലം നാം ലോകത്തിനുള്ള രുചി നഷ്ട്ടപ്പെടുത്തുന്നു. ജീര്‍ണിച്ച, പാപബന്ധിതമായ ചിന്തയും പ്രവര്‍ത്തനവും ഒഴിവാക്കി രുചി വീണ്ടെടുക്കണം. രുചി വീണ്ടെക്കുവാന്‍ കെല്‍പ്പുണ്ട് എന്നതാണ് മനുഷ്യന്റെ പ്രത്യേകത. തിന്മയുടെ അതിപ്രസരത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ മനുഷ്യന് സാധിക്കും. ഉപ്പിന്റെ നഷ്ട്ടപെട്ട ലവണാംശം വീണ്ടെടുക്കാന്‍ കഴിയും.
നോമ്പും ഉപവാസവുമെല്ലാം അനുഷ്ടാനങ്ങളാണ്. ആ അനുഷ്ഠാനങ്ങളിലൂടെ സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശക്തി നമുക്ക് ലഭിക്കുകയാണ്. അങ്ങിനെ ലോകത്തിനു രുചി നല്‍കുന്നതിന് വേണ്ട ഉപ്പുള്ളവരായി നാം മാറണം. ലോകത്തിനു രുചി പകരുന്ന പ്രകാശ ഗോപുരങ്ങളായി തീരണം.
അതേസമയം ഉപ്പു കൂടിപ്പോയാലും പ്രശ്‌നമാണ്.. അത് അരുചികരമാകും. ഇതിനു ഇംഗ്ലീഷില്‍ ആന്റി വിറ്റ്‌നസ് --പ്രതി വിശ്വാസം--എന്ന് പറയും.. അത് കാരമില്ലാത്ത ഉപ്പുപോലെ അര്‍ഥശൂന്യമായിത്തീരും.
നിങ്ങള്‍ ലോകത്തിന്റെ വെളിച്ചമാകുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. അഹങ്കാരം, സ്വാര്‍ത്ഥത, വിദ്വേഷം മുതലായവ വെടിഞ്ഞു അവയെ അതിജീവിക്കാനുമുള്ള കരുത്ത്--ശുഭാപ്തി വിശ്വാസം--നാം ആര്‍ജ്ജിക്കണം. കൂദാശകള്‍ രോഗം മാറാനുള്ള ടാബ്ലറ്റുകള്‍-- ഔഷധ ഗുളികകള്‍-- ആണ്. 'അഴുകിയതും ചീഞ്ഞതും വര്‍ജിക്കാനുള്ള ഔഷധമാണ്, ' അങ്ങിനെയാണ് റോമില്‍ ക്രിസ്റ്റോളജി എന്ന ക്രിസ്തുധര്‍മ്മശാസ്ത്രത്തില്‍ ഡോക്റ്ററല്‍ ബിരുദം നേടിയ മാര്‍ സേവേറിയോസ് പ്രഭാഷണം ഉപസംഹരിച്ചത് .
വാഴൂര്‍ ജനിച്ച മാര്‍ സേവേറിയോസ് കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ സ്‌പെഷ്യല്‍ ബിഎസ്സി നേടി. കോട്ടയം ഓര്‍ത്തഡോസ് സെമിനാരിയില്‍ നിന്ന് ജിഎസ്ടി,, സെറാംപൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിഡി, ലെനിന്‍ഗ്രാഡ് തിയളോജിക്കല്‍ അക്കാദമിയില്‍ നിന്ന് ഡിപ്ലോമ, എന്നിവ നേടി.
റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംടിഎച് നേടിയ അദ്ദേഹം മാബൂഗിലെ മാര്‍ പീലക്‌സിനോസിന്റെ ക്രിസ്തുശാസ്ത പഠനത്തിനു ഡോക്ട്രേട്ടും കരസ്ഥമാക്കി. 1984ല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അതേ വിഷയത്തില്‍ അദ്ധ്യാപകനായി. 37 വര്‍ഷം പഠിപ്പിച്ചു. നാഗപ്പുര്‍ സെന്റ് തോമസ് സെമിനാരി വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു.
ആറു പുസ്തകങ്ങളുടെ കര്‍ത്താവാണ്. പുതിയ ബാവയെപ്പറ്റി മൂന്ന് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്-- ബിഗോട്ടെന്‍ നോട്ട് മെയ്ഡ് : ക്രിസ്റ്റോളജി ഇന്‍ പേഴ്‌സ്‌പെക്ടിവ്‌സ്, പൗരസ്ത്യ ക്രൈസ്തവ ദര്‍ശന കര്‍മ്മയോഗി, മലങ്കരയുടെ ഒമ്പതാം കത്തോലിക്കാ. സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ ആണ് പുസ്തകങ്ങളുടെ എഡിറ്റര്‍.
ആമോസിലെ വരപ്രസാദം
കാതോലിക്കാ ബാവ തെരഞ്ഞെടുപ്പിലെ വരണാധികാരി ഹരിപ്പാടിന് സമീപം പള്ളിപ്പാട്ടുകാരനായ അലക്‌സാണ്ടര്‍ കുര്യന്‍ ആതന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രം പഠിക്കുന്ന കാലത്ത് ഗ്രീസിന്റെ വടക്കേ അറ്റത്തു ആതോസ് മലമുകളില്‍ ഏജിയന്‍ കടലിലേക്ക് മിഴി നട്ടു നില്‍ക്കുന്ന ആശ്രമത്തില്‍ മൂന്നുവര്‍ഷം തപസിരുന്ന ആളാണ്. 'ദൈവകൃപയില്‍ നടത്തണമേ' എന്നായിരുന്നു പ്രാര്‍ത്ഥന.
നാലു പതിറ്റാണ്ടു കഴിഞ്ഞു വൈറ്റ് ഹൗസില്‍ നയരൂപവല്കരണത്തിനുള്ള ഓഫീസില്‍ എക്‌സിക്യു്റ്റിവ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ദൈവത്തിന്റെ വരപ്രസാദം വേണ്ടുവോളം കിട്ടി എന്ന ആശ്വാസമുണ്ട്. അതുകൊണ്ടാണ് ജന്മനാട്ടില്‍ വീടിനടുത്ത് പരുമലയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് കാതോലിക്കാ ബാവാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക പദവി ലഭിച്ചതെന്ന് ഫാ, ഡോ. അലക്‌സാണ്ടര്‍ ജെയിംസ് കുര്യന്‍ (58) വിശ്വസിക്കുന്നു.
അമേരിക്കന്‍ ഭരണകൂടത്തിനു സ്വന്തമായ സ്ഥാവര ജംഗമ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ആളെന്ന നിലയില്‍ ലോകമാകെ സഞ്ചരിച്ച് നേടിയ അനുഭവ പരിജ്ഞാനം സഹായകമായി. അമ്പത് രാജ്യങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ചിട്ടുള്ള അദ്ദേഹം ഓര്‍ത്തഡോക്‌സ് സഭകളുടെ മിക്കവാറും എല്ലാ പാത്രിയര്‍ക്കീസുമാരുമായും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.
'ജനാധിപത്യമല്ലേ. എപ്പോഴും എന്തും സംഭവിക്കാം. ഏതിനും തയാറായിരിക്കണം,' വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഡോ. അലക്‌സാണ്ടര്‍ എന്നോട് ഫോണില്‍ പറഞ്ഞു.
പള്ളിപ്പാട്ടു കടക്കല്‍ കോശി കുര്യന്റെയും പെണ്ണമ്മയുടെയും മകനായി ജനിച്ച ജെയിംസ് മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ പ്രീഡിഗ്രി കഴിഞ്ഞു പതിനാറാം വയസില്‍ അമേരിക്കയില്‍ എത്തിയാണ്.
ബാള്‍ട്ടിമോറിലെ ഹോളിക്രോസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ ബിഎ, ബിഡി ബിരുദങ്ങള്‍ നേടി. അങ്ങിനെയാണ് ഉപരി പഠനത്തിന് ഗ്രീസില്‍ എത്തിയത്. ആതന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിലോസഫിയിലും ഡിവിനിറ്റിയിലും മാസ്റ്റേഴ്‌സ് , താമ്പാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫൈനാന്‌സില്‍ എംബിഎ, യുഎസ് ആര്‍മി വാര്‍ കോളജില്‍ നിന്ന് സ്ട്രാറ്റജിക് പ്ലാനിങ്ങില്‍ മാസ്റ്റേഴ്‌സ്എന്നിവ നേടി. വാര്‍ ഗെയിംസില്‍ ഡോക്ട്രേറ്റും.
മൂന്നു വര്‍ഷം ആതോസ് സ് മലനിരകളില്‍ കഴിച്ച് കൂട്ടിയത് ആതന്‍സില്‍, പഠിക്കുന്ന കാലത്താണ്. ആയിരക്കണക്കിന് ദ്വീപുകള്‍ കൂടിച്ചേര്‍ന്ന രാജ്യമാണ് ഗ്രീസ്. അതിന്റെ വടക്കേ അറ്റത്തുള്ള ദ്വീപാണ് ആതോസ്. 2033 മീറ്റര്‍ ഉയരെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ഇരുപതോളം ആശ്രമങ്ങളും കോണ്‍വെന്റുകളും അവിടുണ്ട്. ആകെ ജനം 1811. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിനാണ് അധികാരം.
മൂന്ന് മണിക്കൂര്‍ വിമാനത്തില്‍ പോയി രണ്ടരമണിക്കൂര്‍ ബോട്ടില്‍ യാത്രചെയ്തു വേണം ദ്വീപില്‍ അടുക്കാന്‍. ആശ്രമത്തില്‍ എത്തുന്നതിനു മലയോര പാതയിലൂടെ ബസില്‍ പിന്നെയും നാലുമണിക്കൂര്‍ പോകണം. വെറുതെയല്ല ഗ്രീസിലെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികള്‍ ആമോസും സന്ദര്‍ശിക്കാറുള്ളത്.
ഗ്രീസിലെ അധ്യയനം കഴിഞ്ഞു ബസേലിയോസ് മാത്യൂസ് ഒന്നാമനും രണ്ടാമനും ചേര്‍ന്ന് 1987ല്‍ ദേവലോകം അരമന ചാപ്പലില്‍ വച്ചു വൈദികപട്ടം നല്‍കി. താമ്പയിലെ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വികാരിയായിട്ടായിരുന്നു തുടക്കം. സഹേദരി മേഴ്‌സിയും താമ്പയില്‍ അക്കാലത്തുണ്ടായിരുന്നു. ബാള്‍ട്ടിമോര്‍, ഗ്രേറ്റര്‍ വാഷിങ്ങ്ടണ്‍ പള്ളികളിലും സേവനമനുഷ്ഠിച്ചു.
നോര്‍ത്ത് ഈസ്‌റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സജീവാംഗം എന്ന നിലയില്‍ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്തയുമായി അടുത്തു സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. വാഷിംഗ്ടണ്‍ പള്ളിക്കു നാലര ഏക്കര്‍ സ്ഥലവും അനുസാരികളും ഒരുക്കാന്‍ അവസരം ലഭിച്ചു.
പതിനഞ്ചു വര്‍ഷം പ്രൈവറ്റ് മേഖലയില്‍ ജോലിചെയ്ത ശേഷമാണ് 22 വര്‍ഷം മുമ്പ് ഗവര്‍മെന്റ് ജോലിയില്‍ പ്രവേശിക്കുന്നത്. വൈറ്റ് ഹൗസില്‍ എത്തുന്ന മലയാളി എന്ന നിലയില്‍ നാലര ലക്ഷം വരുന്ന അമേരിക്കന്‍ മലയാളിക്ക് എക്കാലവും അഭിമാനം നല്‍കുന്നു ഡോ.അലക്‌സാണ്ടര്‍ ജെ. കുര്യന്‍. ആറു പ്രസിഡന്റിമാരുടെ കൂടെ ജോലി ചെയ്തു--ജോര്‍ജ് ബുഷ് സീനിയര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബാരക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍.
ഇംഗ്ലീഷിലും മലയാളത്തിലും മാത്തിലും മാസ്റ്റേഴ്‌സുള്ള കാര്‍ത്തികപ്പള്ളി കല്ലേലില്‍ അജിതയാണ് ഭാര്യ. അലിസാ, നടാഷ, എലിജ എന്നിവര്‍ മക്കള്‍.