Image

അവളെഴുത്ത് (മായ കൃഷ്ണൻ)

Published on 20 October, 2021
അവളെഴുത്ത് (മായ കൃഷ്ണൻ)
മുക്കാലോളം ഒഴിഞ്ഞ ഒരു സെന്റു കുപ്പിയാണ് നാല്പതുകൾ പിന്നിട്ടഒരു സ്ത്രീയുടെ മനസ്സ്. ബാക്കിയുള്ള ഓരോ കുഞ്ഞു തുള്ളിപോലും അവൾ സൂക്ഷിച്ചേ ഉപയോഗിക്കൂ.  അതോരോന്നും തീരുമ്പോൾ ആകട്ടെ അവളുടെ നെഞ്ചിടിക്കും. പരാക്രമ ത്തോടെ കടംകൊണ്ട ചിരികൾ അവൾ നിങ്ങൾക്ക് നേരെ നീട്ടും.....കണ്ണുകളിൽ കൃത്രിമ കറുപ്പ് നിറയ്ക്കും.... നിറങ്ങൾ കറുപ്പുവെളുപ്പിലേക്ക് വസ്ത്രം മാറുമ്പോൾ, കൈകാലുകൾക്ക് കടുപ്പം കൂടുമ്പോൾ, വായ നാറ്റം  പരിശോധിക്കാൻ ഇടക്കിടെ നിർബന്ധിതയാകുമ്പോൾ,കിടക്കപ്പായുടെ അറ്റമറിയുമ്പോൾ, അവൾ അക്ഷരങ്ങളെ ഔഷധമാക്കുന്നു.... ഭൂതകാലത്തിലേക്ക്പടം പൊഴിച്ച് ഓർമ്മകളെ തലയണയാക്കുന്നു. ഇവിടെ ഇതാ ഒരുവൾ ചനുപിനാ പെയ്യുകയാണ് നാല്പതാംനമ്പറായി..
                          
ഓർമ്മയെഴുത്തുകൾ ആത്മാഖ്യാനത്തിന്റെ ശക്തമായ പരിച്ഛദങ്ങൾ ആവുന്നുണ്ട് സമകാലത്ത്. ഇക്കൂട്ടത്തിൽ സ്ത്രീകളാണ് ഏറിയപങ്കും സ്മരണകളെ ആത്മവിരേചന മാർഗ്ഗ മാക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. അവളാകട്ടെ ഒരു പ്രത്യേക കാലഘട്ടത്തിൽ തടഞ്ഞു നിൽക്കുകയും ചെയ്യും.
                     
എഴുത്തിന്റെ ലോകത്ത് പുരുഷനോളം തുറവികൾ സ്ത്രീക്കില്ല എന്നതാവാം കാരണം. അതുകൊണ്ടാവണം "നാല്പതാംനമ്പർ ഒരോർമ്മപ്പെയ്ത്ത് " ബാല്യകാലസ്മരണകൾ ആവുന്നത്. ചെറുതെങ്കിലും 43 അധ്യായങ്ങൾ വേണ്ടിവന്നു രാജി മോൾക്ക് അവളുടെ ബാല്യത്തെ മാത്രം അടുക്കിപ്പെറുക്കുവാൻ.
                      
തുടർന്ന് കൗമാര യൗവനങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഈ പുസ്തകം മഹത്തരം ആകുമായിരുന്നോ??ഇല്ലെന്നാണ് തോന്നുന്നത്..എന്തെന്നാൽ രാജി പ്രസാദ് ആജീവനാന്തം  രാജി മോളാണ്!!
                
" ഈ ലോകത്ത് ജനിക്കുന്നവർക്കെല്ലാം ഒരു നിയോഗമുണ്ട്" എന്നു തുടങ്ങുന്ന ഈ പുസ്തകം തന്റെ നിയോഗം എന്തെന്ന് താൻ തിരിച്ചറിഞ്ഞുവോ ഇതുവരെ എന്ന് ചോദിക്കാതെ ചോദിക്കുന്നുണ്ട്. അവളാകുന്ന ഭൂമി, വേലുസാർ എന്ന അച്ചുതണ്ടിലാണ് പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇടുക്കിയിലെ കല്ലാർ പട്ടം കോളനി എന്ന ഗ്രാമത്തിൽ തന്നെയാണ് മനസ്സുകൊണ്ട് ഇപ്പോഴും അവളുടെ വാസം. വിട്ടു പോന്നതിൽ പിന്നീട് 30 വർഷങ്ങൾക്കു ശേഷം തന്റെ ബാല്യകാലഭൂമിക സന്ദർശിക്കുന്ന അവൾക്ക് നിർവചിക്കാനാവാത്ത ഒരു നൊമ്പരത്താൽ ചങ്കു കുതിരുന്നുണ്ട്. ചെറു തോട് പോലെ രൂപം മാറിയ ആറും ഏലക്കാടായി മാറിയ വീട്ടു പറമ്പും പിറന്നുവീണ വീടിന്റെ രൂപ മാറ്റവും നഷ്ട ബന്ധങ്ങളും അവൾക്കു സർപ്പദംശങ്ങൾ ആവുന്നുണ്ട്... ഈ പുസ്തകത്തെ ഏറെ ആസ്വാദ്യമാക്കുന്നത് എഴുത്തുകാരിയുടെ ആലങ്കാരിക ഭാഷാശൈലിയാണ്. വാങ്മയ ചിത്രങ്ങളുടെ ഉത്സവങ്ങളാണ് ഓരോ അധ്യായങ്ങളും. നോക്കൂ.... " സൂചിയുടെ കനമുള്ള മഴ നാമ്പ് "," മഞ്ഞ് വിരിയിട്ട മുറ്റം "," മടിച്ചുമടിച്ച് കണ്ണു തിരുമ്മി ഉറക്കമുണരുന്ന സൂര്യൻ "," എപ്പോൾ വേണമെങ്കിലും കാറ്റ് പറത്തി കൊണ്ടുപോകാൻ സാധ്യതയുള്ള കുഞ്ഞ് അമ്പലം "......
                 
ചെറുപ്രായത്തിൽ തന്നെ ഈ പെൺകുട്ടി എന്തെല്ലാം അറിവുകളാണ് നേടുന്നത്....പെൺകുട്ടികൾക്ക് വിവാഹത്തോടെ സ്വന്തം വീട് വിരുന്നുവീട് ആവുന്നു എന്നത് അവളെ ഏറെ പരിഭ്രാന്തയാക്കുന്നുണ്ട്. ഉള്ളിൽ ഇഴുകിയ പ്രണയപ്പശപ്പ് അനുരാഗിണി യെ സർവ്വാംഗ സുന്ദരിയാക്കുന്നു എന്നും നിരസിതമായ പ്രണയം അവളുടെ മനസ്സിനെ മാത്രമല്ല ശരീരത്തെയും തളർത്തും എന്നും മേരിക്കുഞ്ഞ് അവളെ പഠിപ്പിക്കുന്നു. ചില ബന്ധങ്ങൾ എക്കാലത്തും ഗോമതി ആടിനെപ്പോലെ ഇഷ്ടക്കേടിൽതുടങ്ങി ഇഷ്ടക്കേടിൽ മാത്രമേ അവസാനിക്കൂ എന്ന് അവൾ മനസ്സിൽ ഉറപ്പിക്കുന്നു. പരസ്പര സ്നേഹ ബന്ധിതരായ ആണിനും പെണ്ണിനും മരണത്തിൽ പോലും ഏറെ പിരിഞ്ഞിരിക്കാൻ ആവില്ലെന്ന ഉൾക്കാഴ്ചയാണ് അച്ഛന്റെയും അമ്മയുടെയും മരണത്തിലൂടെ അവൾ മനസ്സിലാക്കുന്നത്...
                         
വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഉറപ്പാണ്,നമ്മൾ ചോദിക്കും അനിയന് എന്തു പറ്റി ഇത്ര പെട്ടെന്ന്??? ആനിച്ചേച്ചിയെ നീ പിന്നെ കണ്ടതേയില്ല??? രാജീ... നിന്റെ വീഴ്ചയും മുറിവും നിന്നെക്കാൾ വേദനിപ്പിച്ച മോഹനനെ നീ പിന്നീട് അന്വേഷിച്ചതേയില്ലേ??? വേണ്ട...  പ്രാരാബ്ധങ്ങളുടെ  മല കയറുമ്പോഴും നമ്മുടെ അക്ഷരങ്ങൾ ഒരു പൂവിനെ പോലും നോവിക്കരുത്...അല്ലേ??? ബാല്യം എന്ന മധുരാനുഭൂതിയിലേക്ക് ഒരു തീർത്ഥയാത്ര.. ഒപ്പം മഞ്ഞും മഴയും സൂചിക്കുത്ത് പോലുള്ള തണുപ്പും വേണ്ടുവോളമുള്ള കിഴക്കൻ മലഞ്ചെരിവുകളിലെ ഗ്രാമ്യ ജീവിതത്തിലേക്ക് വായനക്കാരെ ഒപ്പം കൂട്ടിയുള്ള ഒരു നടത്തവും. തൊട്ടും തലോടിയും കടന്നുപോകുന്ന നാല്പതാംനമ്പർ എന്ന ചാറ്റൽമഴ നമ്മെ തീർച്ചയായും അത്ഭുതപ്പെടുത്തും.
                    
നിറമുള്ള ബാല്യത്തിലേക്ക് പെൺകുട്ടി തിരികെ നടക്കുന്നത് തനിച്ചല്ല, നമ്മുടെ കൈ പിടിച്ചാണ്. ഗൃഹാതുരത്വം വല്ലാതെ അനുഭവവേദ്യമാകുന്ന രചന. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാനാവുന്ന ഒരു ഓർമ്മപ്പെയ്ത്ത്. അതാണ് രാജി പ്രസാദിന്റെ "നാല്പതാംനമ്പർ ഒരു ഓർമ്മപ്പെയ്ത്ത്
അവളെഴുത്ത് (മായ കൃഷ്ണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക