Image

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

Published on 20 October, 2021
ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ന്യൂയോര്‍ക്ക്: സിറ്റി പബ്ലിക് അഡ്വക്കറ്റായി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലും നിലവിലുള്ള പബ്ലിക് അഡ്വക്കറ്റ് ജുമാനി  വില്യംസും തമ്മില്‍ നടന്ന ഇലക്ഷന്‍ ഡിബേറ്റില്‍ ഡോ. ദേവി മികച്ച പ്രകടനം കാഴ്ചവച്ചു. സജീവ രാഷ്ട്രീയക്കാരനായ വില്യംസിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയും ഉത്തരംമുട്ടിച്ചും ഡോ. ദേവി മുന്നില്‍ വന്നു. ഇനി ഇലക്ഷനില്‍ അത് എങ്ങനെ വോട്ടാകുമെന്നാണ് അറിയേണ്ടത്.

തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചാണ് ഡിബേറ്റ് തുടങ്ങിയത്. 20 വര്‍ഷമായി ഡോക്ടര്‍ എന്ന നിലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഡോ. ദേവി വിവരിച്ചു. പ്രസവത്തിനു തൊട്ടുമുമ്പുവരേയും സിസേറിയന്‍ കഴിഞ്ഞ് അധികം താമസിയാതെയും രോഗികളെ ചികിത്സിക്കുകയായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി .

മേയര്‍ സ്ഥാനമൊഴിഞ്ഞാല്‍ അടുത്ത മേയര്‍ ആകേണ്ട ആള്‍ എന്ന നിലയില്‍ എത്ര തയാറെടുപ്പുണ്ട് എന്ന മോഡറേറ്ററുടെ ചോദ്യത്തിന് വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും താന്‍ ഒരു വിജയമാണെന്നു ചൂണ്ടിക്കാട്ടിയ ഡോ. ദേവി നഗരത്തിലെ നാനാതരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി. അവയ്‌ക്കെതിരേ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന തനിക്ക് നേതൃത്വം ഏറ്റെടുക്കുക പ്രശ്‌നമല്ല.

ബജറ്റ് കാര്യം സംബന്ധിച്ചും മറ്റുമുള്ള തന്റെ അറിവാണ്  വില്യംസ് ചൂണ്ടിക്കാട്ടിയത്. അതുപോലെ ഒട്ടേറെ നിയമങ്ങള്‍ക്ക് താന്‍ തുടക്കമിട്ടു. മേയറാകാനല്ല താന്‍ മത്സരിക്കുന്നത്-അദ്ദേഹം പറഞ്ഞു.

വില്യംസ് അടങ്ങിയ ഇപ്പോഴത്തെ സിറ്റി ഭരണത്തില്‍ ജനങ്ങള്‍ക്ക് സുരക്ഷയില്ലെന്ന് ഡോ. ദേവി ചൂണ്ടിക്കാട്ടി. പോലീസിനു കൂടുതല്‍ ട്രെയിനിംഗ് വേണം. പക്ഷെ പോലീസിനു ഫണ്ടിംഗ് വെട്ടിക്കുറയ്ക്കണമെന്നാണ് വില്യംസ് പറയുന്നത്.

എന്നാല്‍ പൊതുവായ സുരക്ഷയാണ് താന്‍ ലക്ഷ്യമിടുന്നതെന്നു വില്യംസ് പറഞ്ഞു. പഴയ പോലീസ് നിയമങ്ങളിലേക്ക് തിരിച്ചുപോകാന്‍ പറ്റില്ല.

വില്യംസ് ഗവര്‍ണര്‍ സ്ഥാനം ലക്ഷ്യമിടുന്നതിനേയും ഡോ. ദേവി വിമര്‍ശിച്ചു. അടുത്ത വര്‍ഷമാണ് ഗവര്‍ണര്‍ ഇലക്ഷന്‍. അതാണ് ലക്ഷ്യമെങ്കില്‍ ഇപ്പോള്‍ ഒരു ഇലക്ഷനില്‍ മില്യനുകള്‍ ചെലവിടുന്നതില്‍ അര്‍ത്ഥമില്ല. ഇലക്ഷനുള്ള ചെലവ് ഉപയോഗിച്ചാല്‍ എത്ര വീടില്ലാത്തവര്‍ക്ക് സഹായമെത്തിക്കാനാകും. എത്ര ടാക്‌സി മെഡാലിയന്‍ ഉടമകളെ സഹായിക്കാം.

കൃത്യമായ മറുപടി വില്യംസിനു ഇല്ലായിരുന്നെങ്കിലും സുതാര്യതയ്ക്കുവേണ്ടിയും ജനങ്ങളെ അറിയിക്കാനും വേണ്ടിയാണ് ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള മത്സരത്തെപ്പറ്റി പറഞ്ഞതെന്നു വില്യംസ് വ്യക്തമാക്കി. താന്‍ മത്സരിക്കുന്നത് പബ്ലിക് അഡ്വക്കറ്റായിട്ടാണ്.

അഴിമതിക്കെതിരായ ട്രമ്പിന്റെ നടപടികള്‍ നന്നായിരുന്നുവെന്ന് ഡോ. ദേവി പറഞ്ഞു. ട്രമ്പ് അനുകൂലികളും സോഷ്യലിസ്റ്റുകളും തന്നെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ, ട്രംപിന്റെ നിലപാടിന് വിരുദ്ധമായി,  ഇലക്ഷനില്‍ പ്രസിഡന്റ് ബൈഡനാണ് വിജയിച്ചതെന്നു ഡോ. ദേവി സമ്മതിച്ചു.

റേസിസം പൊതുജനാരോഗ്യപ്രശ്‌നമല്ലെന്ന് വില്യംസ് പറഞ്ഞു. എന്നാൽ കറുത്തവര്‍ അനുഭവിക്കുന്ന വിവേചനം ഡോക്ടറെന്ന നിലയില്‍ വര്‍ഷങ്ങളായി താന്‍ കാണുന്നതാണെന്നും അതിനെതിരേ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ദേവി പറഞ്ഞു.

മെന്റല്‍ ഹെല്‍ത്തിനുവേണ്ടിയെന്നു പറഞ്ഞ് സിറ്റി ഒരു ബില്യന്‍ ഡോളര്‍ ചെലവിട്ടെന്നു പറയുന്നു. ആ പണം എവിടെ പോയി എന്ന് ആര്‍ക്കും അറിയില്ല. അതിനെതിരേ വില്യംസ് ഒന്നും ചെയ്തില്ലെന്നു ഡോ. ദേവി ആരോപിച്ചു. ആ പണം ആര്‍ക്ക് കിട്ടി?

എന്നാല്‍ അത് സംബന്ധിച്ച് താന്‍ ചെയ്തത് വെബ്‌സൈറ്റില്‍ കാണാമെന്നു വില്യംസ് പറഞ്ഞു. ഇത്രയും പണം ചെലവാക്കിയതിനെപ്പറ്റി താനും സന്തുഷ്ടനല്ല. അതേപറ്റി രേഖകള്‍ ചോദിച്ചാല്‍ സിറ്റി അധികൃതര്‍ തരില്ല. അത് നിര്‍ബന്ധപൂര്‍വ്വം വാങ്ങാനുള്ള സബ്പീന അധികാരം പബ്ലിക് അഡ്വക്കറ്റിനു ഉണ്ടാകണം.

ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നോക്കാതെ സിറ്റിയില്‍ വോട്ടിംഗ് അനുവദിക്കണോ എന്നതിന് വില്യംസ് അനുവദിക്കണമെന്നും, പാടില്ലെന്ന് ഡോ. ദേവിയും പറഞ്ഞു. തോക്ക് കൊണ്ടുനടക്കാന്‍ അനുവദിക്കണമെന്ന് ഡോ. ദേവി പറഞ്ഞപ്പോള്‍ പാടില്ലെന്ന് വില്യംസ് പറഞ്ഞു.

താന്‍ എന്നും സബ്‌വേ ട്രെയിനില്‍ യാത്ര ചെയ്യുന്നുവെന്നു ഡോ. ദേവി പറഞ്ഞപ്പോള്‍ വല്ലപ്പോഴും എന്നായിരുന്നു വില്യംസിന്റെ മറുപടി.

സിറ്റി പോലീസ് ഓഫീസര്‍മാര്‍ സിറ്റിയില്‍ തന്നെ താമസിക്കണോ എന്നതിന് അതിനു പറ്റിയ താമസ സൗകര്യം ഉണ്ടാകണമെന്ന് ഡോ. ദേവി പറഞ്ഞു. 90-95 ശതമാനം പേര്‍ സിറ്റിയില്‍ താമസിക്കുന്നുവെന്നു വില്യംസ് പറഞ്ഞു.

കാര്‍ബണ്‍ പുറത്തുവിടുന്ന വ്യവസായങ്ങളെ നിയന്ത്രിക്കണമെന്നു വില്യംസ് പറഞ്ഞപ്പോള്‍ അതിന്റെ  എല്ലാവശങ്ങളും പരിശോധിക്കണമെന്നു ഡോ. ദേവി. ആളുകള്‍ കടുത്ത തണുപ്പില്‍ ഫ്രോസ്റ്റ് ബൈറ്റ് നേരിടുന്ന സ്ഥിതി ഇപ്പോഴുണ്ട്. 

സിറ്റി ഇലക്ഷനില്‍ വോട്ട് ചെയ്തിട്ടില്ലെന്നു ഡോ. ദേവി പറഞ്ഞു.

കോവിഡ് വാക്‌സിനെ താന്‍ അനുകൂലിക്കുന്നുവെങ്കിലും അത് എടുത്തിരിക്കണമെന്ന മാന്‍ഡേറ്റിനെ താന്‍ എതിര്‍ക്കുന്നുവെന്ന് ഡോ. ദേവി പറഞ്ഞു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണത് . ജനങ്ങളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്. നിര്‍ബന്ധിക്കുകയല്ല. അത് ഒട്ടേറെ രോഷത്തിനു കാരണമായി. ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. വാക്സിനേറ്റ്  ചെയ്യാത്ത ഒരാൾ ഇപ്പോൾ സ്റ്റുഡിയോയിൽ ഉണ്ടെങ്കിലും തനിക്കു പ്രശ്നമില്ല. താൻ വാക്സിൻ എടുത്തതാണ്. വാക്സിന് താൻ  എതിരല്ലെന്നും ജനങ്ങളോട്  സംസാരിച്ച് അവരെ കാര്യം ബോധ്യപ്പെടുത്താൻ  ശ്രമിക്കുന്നതാണ് സർക്കാരിന്റെ ചുമതലയെന്നും ഒന്നും അടിച്ചേൽപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

വാക്‌സിനില്‍ രാഷ്ട്രീയം കൊണ്ടുവന്നതാണ് പ്രശ്‌നമെന്ന് വില്യംസ് പറഞ്ഞു. വാക്‌സിന്‍ എടുക്കാതെ മറ്റുള്ളവര്‍ക്ക്  ദോഷം ചെയ്യുന്നത്  ശരിയല്ല.

സിറ്റി ജയിലായ റൈക്കേഴ്‌സ് ഐലന്റില്‍ ഭീകര സ്ഥിതിയാണെന്നും വില്യംസിനു സ്ഥിതി മെച്ചപ്പെടുത്താന്‍ പലതും ചെയ്യാമായിരുന്നുവെന്നും ഡോ. ദേവി പറഞ്ഞു. എന്നാല്‍ അതിനുള്ള സംവിധാനം പബ്ലിക് അഡ്വക്കേറ്റിനില്ലെന്നു വില്യംസ് പറഞ്ഞു. പബ്ലിക് അഡ്വക്കേറ്റിന്റെ ചുമതലകൾ എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതാകാം കുറ്റപ്പെടുത്തലിന് കാരണമെന്ന് പ്രതികരിച്ച വില്യംസ്, സാധ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി  കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്ന ചാരിതാർഥ്യവും ആത്മസംതൃപ്തിയും തനിക്കുണ്ടെന്നും കൂട്ടിച്ചേർത്തു.

പോലീസിന്റെ ഫണ്ടിംഗില്‍ കുഴപ്പങ്ങളുണ്ടെന്നു വില്യംസ് പറഞ്ഞു. പൊതു സുരക്ഷ എന്നതിനു പല ഘടകങ്ങളുണ്ട്. നല്ല നേതാവിന്റെ കുറവ് വില്യംസ് ചൂണ്ടിക്കാട്ടിയപ്പോള്‍ ആ നേതാവ് താനാണെന്ന് ഡോ. ദേവി പറഞ്ഞു.

സ്‌കൂളിലെ സേഫ്റ്റി ഏജന്റുമാരെ മാറ്റണമെന്ന് വില്യംസ് പറഞ്ഞപ്പോള്‍ സ്‌കൂള്‍ സുരക്ഷയുടെ പ്രാധാന്യം ദേവി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പലരും പേടിച്ചിട്ട് കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നില്ല.

ഫേയ്‌സ്ബുക്ക് ആണ് തന്റെ പ്രധാന സോഷ്യല്‍മീഡിയ എന്നു പറഞ്ഞ ദേവി മുന്‍ പബ്ലിക് അഡ്വക്കേറ്റ് ലറ്റീഷ്യ ജയിംസ് (ഇപ്പോള്‍ അറ്റോര്‍ണി ജനറല്‍) ആണ് തന്റെ മാതൃകയെന്നു പറഞ്ഞു.

ഗിഫ്റ്റഡ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കൂള്‍ നിലനിര്‍ത്തണമെന്ന് ഡോ. ദേവി പറഞ്ഞു. എന്നാല്‍ നാലു വയസുള്ള കുട്ടികളില്‍ ചിലരെ ഗിഫ്റ്റഡ് എന്നു പറയുമ്പോള്‍ മറ്റുള്ളവരുടെ മനസീകാവസ്ഥ കാണാതെപോകരുതെന്ന് വില്യംസ് പറഞ്ഞു. ഗിഫ്റ്റഡ് പ്രോഗ്രാമുകളൊന്നും ഇല്ലാതാവില്ല.

പബ്ലിക് അഡ്വക്കേറ്റ് എന്ന സ്ഥാനം നിലവിൽ വഹിക്കുന്ന വില്യംസിന് അടുത്ത തിരഞ്ഞെടുപ്പിൽ അനുഭവപരിചയം മുതൽക്കൂട്ടാകുമെങ്കിലും കന്നിയങ്കത്തിനൊരുങ്ങുന്ന ഫിസിഷ്യൻ കൂടിയായ നമ്പിയാമ്പറമ്പിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.  

ന്യൂയോർക്ക് നഗരത്തെ ബാധിക്കുന്ന  പ്രശ്നങ്ങൾ, കുറ്റകൃത്യങ്ങൾ, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാൾക്ക് മാത്രമേ പ്രസ്തുത പദവി അലങ്കരിക്കാൻ അർഹതയുള്ളൂ എന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോ. ദേവി   ഓർമ്മപ്പെടുത്തി. ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന പക്ഷം, വില്യംസിന്റെ ശ്രദ്ധ അതിന്റെ  പ്രചരണത്തിലേക്ക് വഴിമാറുമെന്നും അവർ ചർച്ചയ്ക്കിടെ വ്യക്തമാക്കി.

പബ്ലിക് അഡ്വക്കേറ്റ് സ്ഥാനമെന്നത്  ഉയർന്ന പദവികൾ നേടിയെടുക്കാനുള്ള  ഒരു ചവിട്ടുപടിയാണ്. ബിൽ ഡി ബ്ലാസിയോ മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്   പ്രസ്തുത സ്ഥാനം വഹിച്ചിരുന്നു. ലെറ്റീഷ്യ  ജെയിംസ് സ്റ്റേറ്റ് അറ്റോർണി ജനറലാകുന്നതിന് മുൻപ് പബ്ലിക് അഡ്വക്കേറ്റായിരുന്നു.

സിറ്റിയിൽ ഏർളി വോട്ടിങ്  ഈ ശനിയാഴ്ച ആരംഭിക്കും, നവംബർ 2 -നാണ് തിരഞ്ഞെടുപ്പ് 

watch debate: https://www.ny1.com/nyc/all-boroughs/politics/2021/10/20/nyc-elections-2021-whos-running-public-advocate-debate

Join WhatsApp News
True GOP 2021-10-20 16:53:32
Trump is the mastermind behind insurrection and those who get supported by him should not be in power. Trumplicans are traitors. The true GOP is dead. Defeat her.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക