Image

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

Published on 23 October, 2021
മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)
"കുഞ്ചീര്യേ അനക്ക്ന്ന് അട് ക്കളപ്പണിയൊന്നും ഇല്ലേ ?
ജ്ജ് ഈ തൂണും ചാരി ഇരിപ്പ് പ്പദ് ന്ത്.പാവിച്ചാ ?"

"ങ്ങളോ ? ങ്ങക്ക് ഇന്ന് ഗുളിക ഉരുട്ടാനും ,മരുന്ന് കറയ്ക്കാനും ഒന്നും ല്ലേ ?:

തമ്മിത്തമ്മിൽ പറഞ്ഞ് അവർ വീണ്ടും പുളവയുടെ പെണ്ണിനെ കാണാൻ ഒളിഞ്ഞും പാത്തും നോക്കിയിരിപ്പായി

പുളവ ആടിനെ കറക്കാൻ പോകാൻ ഇറങ്ങി  .കയ്യിൽ പാത്രവുമായി ഒപ്പം സരസയും

കുഞ്ചിരി മരുമകളെ നോക്കി
 ."കാണാനൊരു ഐശ്വര്യമൊക്കെയുണ്ട് .
നല്ല വൃത്തീം"

അവർ മനസ്സിൽ പറഞ്ഞു

കാലത്ത് കുളിച്ച് ചന്ദനക്കുറി തൊട്ട് ,മുണ്ടും നേര്യേനും  ഉടുത്ത്, നല്ല വൃത്തിയിൽത്തന്നെയായിരുന്നു സരസ പുറത്തിറങ്ങിയത് .
കുഞ്ചാണൻ്റെ പുരയുടെ മുൻവശത്തുകൂടി വേണം അവർക്ക് ആടുകൾക്കടുത്തെത്താൻ
സരസ പേടിയോടെ
പുളവക്കു പിന്നിൽ പതുങ്ങിയാണ് നടന്നിരുന്നത്

 നീണ്ട മുടിയിൽ നിന്നും വെള്ളത്തുള്ളികൾ വീണ് അവളുടെ ഉടുമുണ്ടിൽ ചിത്രം വരച്ചിരുന്നു.കയ്യിൽ ഒതുക്കിയ പാലു പാത്രവുമായി ,കാലിൽ കിലുങ്ങുന്ന വെള്ളിക്കൊലുസ്സുമായി മ കൻ്റെ പിന്നിൽ നടന്നകലുന്ന മരുമകളെ രണ്ടു പേരും ചെറുചിരിയോടെ നോക്കി നിന്നു

"മോളേ" ...

കുഞ്ചിരിയുടെ നാവിൽ നിന്ന് അറിയാതെ അടർന്നുവീണ ആ വിളി കേട്ട് സരസ ഞെട്ടി പിൻതിരിഞ്ഞു

"എന്തോ"

അവളും അറിയാതെ വിളി കേട്ടു

"നിക്ക് ,ഞാം അന്നെ ഒന്നു കാണട്ടെ"

പൂമുഖപ്പടിയിറങ്ങി മുറ്റത്തിറങ്ങിയ ഭാര്യയെക്കണ്ട് കുഞ്ചാണൻ അന്തം വിട്ടു

"കുഞ്ചിരി ..
നീ എന്തായിപ്പറയുന്നത് ?
നിക്കവ് ടെ"

അയാൾ ഒച്ച താഴ്ത്തിപ്പറഞ്ഞു
അപ്പോഴേക്കും കുഞ്ചീരി മരുമകൾക്കരികിൽ എത്തിയിരുന്നു

സരസ അവരുടെ കാല് തൊട്ട് തൊഴുതു

"ന്നോട് ദേഷ്യണ്ടോ ങ്ങക്ക് ?"

അവൾ കരയാൻ തുടങ്ങിയിരുന്നു

"ഇല്ല "ന്തിനാ ഞാം അന്നെ ദേഷ്യപ്പെടണ്
ഈ കുരുപ്പല്ലേ ല്ലാം കാട്ടീത്"

അവർ പുളവയെ അടിക്കാനോങ്ങിക്കൊണ്ട് പറഞ്ഞു

"കുഞ്ചിരി "...

ഒച്ചയുർത്തിയുള്ള ഭർത്താവിൻ്റെ വിളി കാതിൽ മുഴങ്ങിയപ്പോഴാണ് കുഞ്ചിരിക്ക് പരിസരബോധം വന്നത്

"കുഞ്ചിരി ."..
വീണ്ടും വീണ്ടും കുഞ്ചാണൻ  വിളിച്ചു

പരിസരം മറന്ന് നിന്നിരുന്ന കുഞ്ചീരി ഭർത്താവിൻ്റെ ഉച്ചത്തിലുള്ള വിളിയിൽ ഞെട്ടി
അവർ തിരിച്ചു നടന്നു .ചാരുകസേരയിൽ ഇരുന്ന് ദേഷ്യത്തോടെ നോക്കുന്ന ഭർത്താവിനെ കണ്ടില്ലെന്നു ഭാവിച്ച് കുഞ്ചിരി അകത്തേക്കു കയറി

ആത്മാഭിമാനം പുകഞ്ഞ് ഇരിക്കപ്പൊറുതിയില്ലാതെ കുഞ്ചാണൻ വീട്ടിനകത്തു കയറി

"ന്താ ജ്ജ് ഈ ചെയ്തത് ?
ഓൻ്റെ പെണ്ണിനെ കാണാൻ പിന്നാലെ മണ്ടി ചെന്ന് ല്ലെ?."

"ൻ്റെ വാക്ക് ന് പ്പൊ ന്ത്  വെലെ  ?ബാക്കിള്ളോര് വെറും  വിഡ്ഢി  ."

കുഞ്ചാണൻ പരിഭവിച്ചു

"അത് ...പ്പൊ മ്മളെ പൊളവൻ്റെ പെണ്ണല്ലേ ?"

കുഞ്ചിരി പരുങ്ങിപ്പറഞ്ഞു

"ന്നാ ജ്ജ് നി ഓലൊപ്പം  കൂടിക്കാള
ഹല്ല പിന്നെ"

കുഞ്ചാണനും വിട്ടുകൊടുത്തില്ല

"ആ ... അങ്ങ് നെച്ചാ അങ്ങനെ "
കുഞ്ചീരിയും പിണങ്ങി അടുക്കളയിലേക്ക് നടന്നു

അപ്പോൾ താമരക്കായലോരത്ത് രണ്ടു യുവമിഥുനങ്ങൾ ഇതൊന്നുമറിയാതെ തോളുരുമ്മിയിരിക്കുകയായിരുന്നു .

 ഇളവെയിലിൽ താമരച്ചന്തം നിറചിത്രം വരയ്ക്കുന്ന താമരക്കായലിൽ ഒരു പറ്റം നീർക്കാക്കകൾ മുങ്ങാംകുഴിയിട്ടു കുളിച്ചു പറന്നകന്നു ..

സൂര്യൻ്റെ സിന്ദൂരച്ചെപ്പിൽ നിന്ന് കടും ചുവപ്പ് കടം വാങ്ങിക്കൊണ്ട് സന്ധ്യ മടങ്ങിപ്പോയി..

കുഞ്ചാണനും കുഞ്ചിരിയും അപരിചിതരെപ്പോലെ പതിവുകളിലേക്ക് മടങ്ങാൻ ശ്രമിച്ചു...

മുൻ ലക്കങ്ങൾ വായിക്കുവാൻ
https://emalayalee.com/vartha/241908
https://www.emalayalee.com/vartha/242417
https://emalayalee.com/vartha/242853
https://www.emalayalee.com/vartha/243144
https://www.emalayalee.com/vartha/244021
https://www.emalayalee.com/vartha/244729
https://www.emalayalee.com/vartha/245743
https://www.emalayalee.com/vartha/246358
https://www.emalayalee.com/vartha/247728

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക