കായികരംഗത്തെ ജന്മവാസന പരിപോഷിപ്പിക്കുന്നതിൽ മലയാളികൾ പൊതുവെ പിന്നിലാണ്. സ്‌കൂൾ-കോളജ് തലത്തിൽ കായിക മികവ് പ്രകടിപ്പിച്ചവർ പോലും, തൊഴിലും ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതോടെ ആ വഴി പാടേ ഉപേക്ഷിക്കുകയാണ് പതിവ്.
ഇവിടെയാണ് ന്യു യോർക്കിലുള്ള സിറിൽ ജോസ്, ന്യു ജേഴ്‌സിയിലുള്ള ജെയിംസ് തടത്തിൽ എന്നീ മലയാളികളുടെ വേറിട്ട പഥം. മുഴുവൻ സമയവും തൊഴിലിൽ വ്യാപൃതരായിരിക്കെ തന്നെ മാരത്തൺ എന്ന സ്വപ്നം ഇരുവരും ഓടി വരുതിയിലാക്കി. ഒന്നും രണ്ടും തവണയല്ല- അരഡസനിൽ അധികം തവണ. സിറിൽ എട്ടും ജെയിംസ് ആറും വീതം മാരത്തണുകൾ പൂർത്തിയാക്കി. ഈ മാസം ഷിക്കാഗോയിൽ വച്ചായിരുന്നു ഇതിൽ ഒടുവിലത്തേത്.
സിറിൽ ജോസ്
ഓരോ മാരത്തോണും 26.2 മൈൽ അഥവാ 42.2 കി.മി ആണെന്നോർക്കണം.
മുഴുവൻ സമയ കായിക താരങ്ങളെക്കൊണ്ടു പോലും സാധ്യമാകാത്ത ഈ നേട്ടത്തിൽ അമേരിക്കയിലെ മലയാളിസമൂഹം ഒന്നടങ്കം ആഹ്ളാദത്തിലാണ്. ജീവിതം സാർത്ഥകമാക്കുന്ന നേട്ടങ്ങളിൽ ഒന്നാണിതെന്ന കാര്യത്തിൽ തർക്കമില്ല. പോസിറ്റീവ് മനോഭാവവും കുടുംബത്തിന്റെ പിന്തുണയുമാണ് വിജയമന്ത്രമെന്നാണ് ഇരുവരുടെയും സാക്ഷ്യം.
ജെയിംസ് തടത്തിൽ
കൈപ്പുഴയിൽ ഏലക്കാട്ട് കുടുംബാംഗമായ സിറിലിന്റെ ഭാര്യ ടെസിമോളും മകൻ ജോയലുമാണ്.
ഭാര്യ ഫിൽമോളും രണ്ടുപെൺമക്കളും അടങ്ങുന്നതാണ് ഞീഴൂർ തടത്തിൽ ജെയിംസിന്റെ കുടുംബം.
ജന്മസിദ്ധമായ കഴിവുകൾ എല്ലാവർക്കുമുണ്ട്. അവ തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചെടുക്കുന്നത് നിസ്സാരകാര്യമല്ല.
ന്യു യോര്‍ക്ക് സിറ്റി ഹൗസിംഗ് അതോറിട്ടിയില്‍ ഉദ്യോഗസ്ഥനായ സിറിലിന്റെ മാരത്തണണിലെ ഏറ്റവും മികച്ച സമയം 4 മണിക്കൂര്‍ 34 മിനിട്ട് 13 സെക്കന്‍ഡ് ആണ്.
പരിശ്രമിച്ചാല്‍ എന്തും സാധ്യമെന്നു സ്വയം ബോധ്യപ്പെടുത്തുക എന്നാതായിരുന്നു മാരത്തണ്‍ ഓടുന്നതിനു പിന്നിലെലക്ഷ്യം. ഒരിക്കലും തനിക്കു സാധ്യമല്ലെന്നു കരുതിയ കാര്യം ചെയ്യുമ്പോള്‍ കിട്ടുന്നവലിയ സംത്രുപ്തിയും മറ്റൊരു ലക്ഷ്യമായിരുന്നുവെന്നു സിറില്‍ പറയുന്നു.
എന്നും കായികവിനോദങ്ങളില്‍ എര്‍പ്പെട്ടിരുന്നതായി ജയിംസ് പറഞ്ഞു. ടെന്നിസ് ആയിരിന്നു പ്രിയം. എന്നാല്‍ 2010-ല്‍ കൈയുടെ കുഴക്കു ചില പ്രശങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടപ്പും ജോഗിംഗും ഒക്കെ ആയി കായിക വിനോദം. ഒരു നാള്‍ 5കെ (5 മൈല്‍) ഓട്ടത്തിനു തീരുമാനിച്ചു.
പിന്നീടത് 10 കെ ആയി. 2011-ല്‍ ആയിരുന്നു അത്. തുടര്‍ന്ന് ഹാഫ് മാരത്തണും 2012-ല്‍ ഫുള്‍ മരത്തണും ഓടാന്‍ പ്രേരിപ്പിച്ചു. ഒരിക്കല്‍ ചെയ്താല്‍ പിന്നെ അത് ആവര്‍ത്തിക്കാന്‍ തോന്നും. ആഴ്ചയില്‍ 3-4 തവണ ഓടാനാണു താല്പര്യം. പക്ഷെ 5 കെ മുതല്‍ മാരത്തണ്‍ വരെ ലക്ഷ്യമുണ്ടെങ്കില്‍ എന്നുംഓടണം. തുടര്‍ന്ന് ഏതെങ്കിലുമൊക്കെ ഓട്ടമല്‍സരത്തില്‍ പങ്കെടുക്കണം. 50-ല്‍ പരം ക്രോസ് കണ്ട്രി ഓട്ട മല്‍സരങ്ങളില്‍ പങ്കെടുത്തതായി ജയിംസ് പറഞ്ഞു.
ജയിംസിന്റെ മികച്ച സമയം 3 മണിക്കൂര്‍ 59 മിനിട്ട് 10 സെക്കന്‍ഡ് ആണ്.
1986-ല്‍ അമേരിക്കയിലെത്തിയ ജയിംസ് സിറ്റിബാങ്കില്‍ സീനിയര്‍ കമ്പ്‌ളയന്‍സ് ഓഫീസര്‍ ആണ്.
ഓടാൻ കഴിവുള്ള എല്ലാവർക്കും വഴങ്ങുന്ന ഒന്നല്ല മാരത്തൺ. എന്നാൽ, അതിൽ അഭിരുചി ഉള്ളവർക്ക് ഒരുപാട് അവസരങ്ങളുള്ള രാജ്യമാണ് അമേരിക്ക.
റാഗ്‌നർ റിലേ
മാരത്തൺ കൂടാതെ, 12 അംഗങ്ങൾ അടങ്ങുന്ന ടീം 200 മൈൽ ഓടുന്ന 'റാഗ്നേരിയൻ ' എന്ന റിലേ മത്സരയോട്ടത്തിലും ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ 2021 ന്യൂ ഇംഗ്ലണ്ട് റാഗ്‌നർ റിലേ ഇവർ പൂർത്തീകരിച്ചു.
സിറിൽ പങ്കെടുത്ത മാരത്തണുകൾ
ഫിലാഡൽഫിയ 2015
ന്യൂജേഴ്സി 2016
വെർമോണ്ട് സിറ്റി 2016
ഹാർട്ട്ഫോർഡ്, കണക്റ്റിക്കട്ട് 2016
ലോസ് ആഞ്ചലസ് 2017
ന്യൂയോർക്ക് 2017
വാഷിംഗ്ടൺ, ഡിസി 2018
ചിക്കാഗോ 2021
ജെയിംസ് പങ്കെടുത്ത മാരത്തണുകൾ
ഫിലാഡൽഫിയ 2012
ബക്സ് കൗണ്ടി മാരത്തൺ 2015
ന്യൂജേഴ്‌സി 2016
ക്വീൻസ് മാരത്തൺ 2017
ന്യൂയോർക്ക് മാരത്തൺ 2018
ചിക്കാഗോ 2021