Image

ഉല(കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 27 November, 2021
 ഉല(കവിത: രമ പ്രസന്ന പിഷാരടി)
നുകം താഴ്ത്തി പണി തീര്‍ത്ത്

പകല്‍ പോകും വഴിയ്ക്കുള്ളില്‍

തിരി വച്ച് വന്ന് നില്‍ക്കും-

കുങ്കുമസന്ധ്യേ

ചിരിമങ്ങി മുഖം താഴ്ത്തി

പടിക്കലീചോന്നപട്ടില്‍

തലതല്ലിപ്പിടയുന്ന

ഭീതി തന്‍ കാറ്റേ

മുടിക്കെട്ടില്‍ ജടത്തുമ്പില്‍

കറുത്ത മേഘങ്ങള്‍ കെട്ടി

മഴത്തുള്ളിക്കുടം

പൊട്ടിച്ഛിതറി വീഴെ!

തളിര്‍പൊട്ടും മരത്തിന്റെ

തണുപ്പാര്‍ന്ന കരസ്പര്‍ശം

മഴത്തുള്ളിയിലത്താളം

കേട്ടിരിക്കവേ;

രാവുറങ്ങിമാഞ്ഞുപോയ-

നെല്‍വയലിന്‍ പട്ടിനുള്ളില്‍

സൂര്യനൊരു മരതകക്കല്ല്

വച്ച് പോയ്!

കാലമെല്ലാം കണ്ട് പോയി

തേരിലെല്ലാം ചോരവാര്‍ന്നു

പൂമുഖത്ത് ഭൂമിവന്ന്

മണ്‍കുടം വച്ചു.

പുഴയുണ്ട്, കടലുണ്ട്,

നദിയുണ്ട്, നിറവുണ്ട്

മരമുണ്ട്, ഫലമുണ്ട്

പലതുമുണ്ട്

മനുഷ്യനാകുടം

പൊട്ടിച്ചുടച്ചതിന്‍

മീതെയൊരു മതില്‍

കെട്ടിച്ചുമര്‍ കെട്ടി

കിരീടം വച്ചു

കിരീടത്തിന്‍ മുള്‍മുനയില്‍

ശവക്കച്ചനെയ്തു നീങ്ങി

പടക്കോപ്പും പതിരുമായ്

ഇരുണ്ട ലോകം

ഉലയിലെ തീയിലാകെ

പുകയുന്നോരകക്കാമ്പില്‍

ജലം തൊട്ട് സ്വര്‍ണ്ണമാകെ

തിളങ്ങി നില്‍ക്കെ!

അരികിലോ ഭൂമി  നീങ്ങി

ഇരു കൈയില്‍ സൂര്യചന്ദ്ര-

വിളക്കുമായ് ഋതുക്കളെ

മുടിയില്‍ ചൂടി.. .

Join WhatsApp News
RAJU THOMAS 2021-11-27 19:24:41
ഇവിടൊക്കെയാണ് സരസ്വതിയുടെ അനുഗ്രഹം! തെറ്റിപ്പോയാലോ, കുംഭകർണ്ണനു പറ്റിയപോലാവും! ഇവിടത്തെ ബിംബകല്പന സമർത്ഥവും സുന്ദരവുമായിരിക്കുന്നു. പോരാതെ, ആ ഗുംഭനവും. 'ജലം തൊട്ട് സ്വർണ്ണമാകെ...' പിടികിട്ടിയില്ല. അതോ 'ജലംതൊട്ട്...' എന്നാണോ? My bad! പക്ഷേ, ചിലേടത്ത് word spacing തെറ്റിപ്പോയിരിക്കുന്നു. ഈ കവയിത്രിയുൾപ്പെടെ, ശരിക്കും കവിത്വമുള്ള ചിലരെ ഞാൻ emalayalee-യിൽ കണ്ടിട്ടുണ്ട്. ഇതുപോലെ ലക്ഷണമൊത്ത കവിതകൾ മനസ്സിരുത്തിവായിക്കണേ എന്ന് ഞാൻ കവിതയെഴുതുന്നവരോട് അഭ്യർത്ഥിക്കട്ടെ!
RAJU THOMAS 2021-11-28 00:01:25
Where is my comment? Please answer.
Rajesh Nambiar 2021-11-28 17:00:45
താങ്കൾ വ്യാകരണം മാത്രം നോക്കുന്നതിനിടയിൽ നല്ല കവിതകളും കാണുന്നുവെന്നതിൽ സന്തോഷം. "ജലം തൊട്ട് സ്വർണ്ണമാകെ തിളങ്ങി നിൽക്കെ." മുഴുവൻ വായിക്കു .ഉലയിലെ തീയിലാകെ പുകയുന്ന.. സ്വർണ്ണം 1948 ഡിഗ്രി ഫാരൻഹീറ്റിൽ ഉരുക്കുമ്പോൾ ജലം (വെള്ളം എന്നെഴുതിയെങ്കിൽ ലളിത സുന്ദരമാകുമായിരുന്നു) തൊട്ടാലല്ലേ തണുക്കു. അപ്പോൾ മാലിന്യങ്ങൾ (impurities) നീങ്ങി സ്വർണ്ണ പ്രഭ പൂരം നിറയുന്നു. ഇതൊരു വ്യാഖ്യാനം. അങ്ങനെ സംഭവിച്ചാൽ പ്രകൃതി പൂചൂടി വിളക്കേന്തി നിൽക്കും. ശരിയാണ് നല്ല കവിത.
pisharody rema 2021-11-30 13:19:56
Raju Thomas Sir and Rajesh Sir കവിത വായിച്ചതിനും അഭിപ്രായത്തിനും നന്ദി. ഉലയിലെ തീയിൽ നിന്ന് സ്വർണ്ണം ജലത്തിലാഴ്ത്തി പുറത്തെടുക്കുമ്പോൾ സ്വർണ്ണം തിളങ്ങുന്നു എന്ന് മനസ്സിൽ കണ്ടെഴുതിയ വ്യാഖ്യാനം വായനയിൽ തെളിഞ്ഞതിന് സന്തോഷം. നല്ല വായനയ്ക്ക് രണ്ട് സഹൃദയർക്കും പ്രത്യേകം നന്ദി.🙏🙏🙏
RAJU THOMAS 2021-11-30 18:12:27
"ജലം തൊട്ട് സ്വർണ്ണമാകെ തിളങ്ങിനിൽക്കെ" തങ്കത്തിളക്കമാർന്ന വർണ്ണന! അതു വിശദീകരിച്ചുതന്ന ശ്രീ രാജേഷ് നമ്പ്യാർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക