പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവർ, അവധിക്കാല ഒത്തുചേരലുകളിൽ കോവിഡ് വ്യാപനത്തെ ഭയപ്പെടേണ്ടതില്ലെന്ന് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി അറിയിച്ചു.
വാക്സിനേഷൻ എടുത്ത അമേരിക്കക്കാർക്ക് അവധി ദിവസങ്ങളിൽ ഒത്തുകൂടാമെന്ന് അഭിപ്രായപ്പെട്ടെങ്കിലും, ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും മൂർത്തി ഓർമ്മപ്പെടുത്തി.
രാജ്യത്ത് ഇപ്പോഴും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ലക്ഷക്കണക്കിന് ആളുകൾ ഉണ്ടെന്നതാണ് വെല്ലുവിളി ഉയർത്തുന്നതെന്നും അവർക്കാണ് അപകടസാധ്യത കൂടുതൽ കാണുന്നതെന്നും സർജൻ ജനറൽ അഭിപ്രായപ്പെട്ടു. ഇത് രോഗം പകരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിനേഷനും ബൂസ്റ്ററും സ്വീകരിച്ച് വൈറസിനെ പ്രതിരോധിക്കാൻ നിർദ്ദേശിച്ച മൂർത്തി, ഒത്തുകൂടുന്നതിന് മുമ്പ് കോവിഡ് പരിശോധനകൾ നടത്തുന്നത് നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. കഴിയുമ്പോഴെല്ലാം മാസ്കുകൾ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ വേരിയന്റിനെക്കുറിച്ച് കൂടുതലറിയാൻ വിദഗ്ധർ ശ്രമിക്കുകയാണെന്നും അതുവരെ മുൻകരുതലുകൾ നിർണായകമാണെന്ന് മൂർത്തി ഊന്നിപ്പറഞ്ഞു. അമേരിക്കയിൽ ഇപ്പോഴും പ്രബലമായ വേരിയന്റായ ഡെൽറ്റയ്‌ക്കെതിരെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ, കാലിഫോർണിയ എന്നിവയുൾപ്പെടെ 15 സംസ്ഥാനങ്ങളിൽ ഒമിക്‌റോണിനെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
പുതിയ വകഭേദം വാക്സിനുകളെ പ്രതിരോധിക്കുന്നതാണോ അതോ കൂടുതൽ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് തങ്ങൾ ഇപ്പോഴും ഗവേഷണം നടത്തുന്നുണ്ടെന്ന് വിദഗ്ധർ പറഞ്ഞു.
ആവശ്യമെങ്കിൽ ഒമിക്‌റോണിനെ പ്രതിരോധിക്കുന്ന വാക്‌സിൻ വികസനം കാര്യക്ഷമമാക്കാൻ ഫെഡറൽ റെഗുലേറ്റർമാർ ഇതിനകം ചർച്ചകൾ നടത്തിവരികയാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയതോടെ രാജ്യത്ത് പുതിയ അനിശ്ചിതത്വങ്ങൾ
ന്യൂയോർക്ക്: ഉഗ്രവ്യാപനശേഷിയുള്ള ഒമിക്രോൺ, അമേരിക്കയിലെ പത്തോളം സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചതോടെ, അതിനെ നേരിടാൻ വേണ്ടി വാക്സിനുകളുടെ വിപുലമായ ഉപയോഗം ഉൾപ്പെടെയുള്ള നടപടികൾ ഊർജ്ജിതമാക്കുകയാണ് ഫെഡറൽ ഗവൺമെന്റ്.
അടുത്തിടെ ദക്ഷിണാഫ്രിക്ക സന്ദർശിച്ച് തിരികെയെത്തിയ വ്യക്തിയിലാണ് ആദ്യമായി യുഎസിൽ ഒമിക്രോൺ കണ്ടെത്തിയതെങ്കിലും,പിന്നീട് രണ്ട് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പുതിയ വേരിയന്റിന്റെ കമ്മ്യൂണിറ്റി വ്യാപനം നടന്നിട്ടുണ്ടെന്ന സൂചനയാണ് നൽകുന്നത്. ഹവായ്, കാലിഫോർണിയ, ന്യൂയോർക്ക് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങൾ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ ആശങ്കയിലാണ്.
വാക്സിനുകൾ ഒരു പരിധിവരെയെങ്കിലും സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസിലെ ആരോഗ്യ വിദഗ്ധർ പറഞ്ഞു.
420 അമേരിക്കക്കാരിൽ ഒരാൾ വീതം കോവിഡ് ബാധിച്ച് മരിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇപ്പോഴും പ്രതിദിനം ശരാശരി 1,000 കോവിഡ് മരണങ്ങൾ നടക്കുന്നുമുണ്ട്. വാക്സിനേഷൻ എടുത്തവരിൽ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്.
കൗണ്ടി, സിറ്റി തലങ്ങളിൽ വാക്സിനേഷൻ നിരക്ക് കൂടുതലായതിനാൽ മരണനിരക്ക് കുറവാണ്. വാക്സിനേഷൻ നിരക്ക് ഉയർന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സംസ്ഥാനങ്ങൾക്കാണ് വ്യാപനഭീഷണിയും അപകടസാധ്യതയും ഏറെയുള്ളത്.
റെഡ് സ്റ്റേറ്റുകളിൽ വാക്സിനേഷൻ നിരക്ക് കുറവായതിനാൽ കോവിഡ് മരണങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ട്.
കൂടുതൽ ആളുകൾ വാക്സിനേഷൻ സ്വീകരിച്ചതുകൊണ്ടുതന്നെ ബ്ലൂ സ്റ്റേറ്റുകളിൽ മരണങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
റെഡ് കൗണ്ടികളിലെ മരണങ്ങൾ ബ്ലൂ കൗണ്ടികളേക്കാൾ 50 ശതമാനത്തിലധികം കൂടുതലാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഒമിക്രോണിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് ഗവേഷകരുടെ അനുമാനം.
പൂർണ്ണമായി വാക്സിനേഷൻ എടുത്തവരിലും മുമ്പ് കോവിഡ് ബാധിച്ച ആളുകൾക്കിടയിൽ പോലും ഈ വേരിയന്റ് പടരുന്നു എന്നതാണ് ഭീഷണി ഉയർത്തുന്ന വസ്തുത. നിലവിൽ ദക്ഷിണാഫ്രിക്കയിൽ കേസുകളിൽ വൻ വർദ്ധനവാണുള്ളത്. മുപ്പതില്പരം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
കോവിഡ് കേസുകളുടെ കുതിച്ചുചാട്ടം കൊണ്ട് ന്യൂയോർക്കിലെ അപ്‌സ്‌റ്റേറ്റിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും ശേഷി കവിയുന്നതും ആരോഗ്യ പരിപാലന പ്രവർത്തകരുടെ എണ്ണം കുറയുന്നതും വെല്ലുവിളി സൃഷ്ടിക്കുകയാണ്.ഒമിക്രോൺ വേരിയന്റ് വ്യാപിച്ചതായി അറിയുന്നതിന് മുമ്പുതന്നെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബഫല്ലോ മുതൽ അൽബാനി വരെയുള്ള ആശുപത്രികളിലെ എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെട്ടു.
ഡെൽറ്റ തരംഗം സംസ്ഥാനത്തുടനീളം ആഞ്ഞടിക്കാൻ തുടങ്ങിയ ഓഗസ്റ്റ് മുതൽ ഈ മേഖലയിൽ , കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചതായും , പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ജോലി ഉപേക്ഷിച്ചതായും റിപ്പോർട്ടുണ്ട്.
വാക്സിനേഷൻ നിരസിച്ചതിനെ പേരിൽ ജോലി പോയവരുമുണ്ട്.
ഒമിക്രോൺ വേരിയന്റിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ ബിസിനസുകളെയും ബാധിക്കുന്നുണ്ട്. വർക്ക് ഫ്രം ഹോം ഉൾപ്പെടെ സുരക്ഷിത മാർഗങ്ങൾ സ്വീകരിക്കാൻ ഉന്നത കമ്പനികൾ പോലും നിർബന്ധിതരാവുകയാണ്.