ഡിസംബർ 19 സർഗ്ഗവേദിയിൽ അലക്സ് എസ്ഥപ്പാൻ നടത്തിയ പ്രഭാഷണം
ലോകത്തിലെ സകല തിന്മകളെയും മതത്തിന്റെ തലയിൽ കെട്ടിവെക്കുക എന്നുള്ളത് ഇന്നൊരു ഫാഷൻ ആയിരിക്കുകയാണ്, പ്രത്യേകിച്ച് ഇടതുപക്ഷ പുരോഗമനക്കാരിൽ. മതങ്ങൾ ലോകത്തിനു നൽകിയിരിക്കുന്ന സംഭാവനകളെ അവർ സൗകര്യ പൂർവം മറന്നു കളയുന്നു. മത വിരോധികൾ, ഈശ്വര നിഷേധികൾ ലോകത്ത് കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകളെ അവർ ന്യായീകരിക്കുകയോ നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു. അതെ സമയം ഈശ്വര നിഷേധവും മത നിഷേധവുമാണ് ഇന്ന് ലോകത്തു കാണുന്ന തിന്മകൾക്കെല്ലാം കാരണം എന്ന് മതവാദികൾ സമർത്ഥിക്കുവാൻ ശ്രമിക്കുന്നു.
എന്നാൽ യാഥാർഥ്യമെന്താണ്?
ഒരുവൻ മതവിശ്വാസി ആയതുകൊണ്ട് അവൻ മാനവികതയിൽ വിശ്വസിക്കുന്നില്ല എന്നർത്ഥമില്ല. മാനവികതയിൽ വിശ്വസിച്ചതുകൊണ്ടാണ് മതങ്ങൾ ഉണ്ടായത്. യേശു ക്രിസ്തുവും, ശ്രീബുദ്ധനും, മുഹമ്മദ് നബിയും, വിവേകാന്ദനനും, മഹാത്മാ ഗാന്ധിയും, ശ്രീനാരായണ ഗുരുവും ഒക്കെ മതവിശ്വാസികളും ഈശ്വര വിശ്വാസികളും ആയിരുന്നു. അവർ മനുഷ്യ സ്നേഹികളായിരുന്നു, സാമൂഹ്യ പരിഷ്ക്കർത്താക്കളായിരുന്നു, നവോത്ഥാന നായകന്മാരായിരിന്നു. മാനവന്റെ ഉന്നമനവും മനുഷ്യ സമത്വവും സഹോദര്യവുമായിരുന്നു അവർ പ്രഘോഷിച്ചത്. എന്നാൽ ചില മതവിരോധികളെയും ഈശ്വര നിഷേധികളെയും നമുക്കങ്ങനെ കരുതാമെന്നു തോന്നുന്നില്ല. സ്റ്റാലിനും, മാവോയും, ഹിറ്റ്ലറും, മുസ്സോലിനിയും, ഫിഡൽ കാസ്ട്രോയും, പോൾപോട്ടുമൊക്കെ മതത്തിൽ വിശ്വസിച്ചിരുന്നില്ല, ഈശ്വരനിലും വിശ്വസിച്ചിരിക്കാൻ ഇടയില്ല. എന്നാൽ അവരൊക്കെ ചെയ്ത ക്രൂരത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ആ ലിസ്റ്റിലെ ഹിറ്റ്ലറും മുസ്സോളിനിയും ഒഴികെയുള്ളവർ ഇടതുപക്ഷക്കാരുടെ ആരാധ്യ പുരുഷന്മാരാണ്. അവർ കൊന്നൊടുക്കിയ ജനങ്ങൾ കോടിക്കണക്കാണ്. സ്വന്തം സഹജീവിയെ കൊന്നൊടുക്കുന്നത് മാനവികതയാണോ? മറ്റുള്ളവരെ അടിച്ചമർത്തുന്നത് മാനവികതയാണോ? തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നത് മാനവികതയാണോ?
നാസിസവും ഫാസിസവും ചില ജനസമൂഹങ്ങളോടുള്ള വെറുപ്പിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സാത്താന്റെ സന്തതികളാണ്. അതിൽ ഒരു മാനവികതയുമില്ല. എന്നാൽ കമ്മ്യുണിസ്റ്റാശയത്തിൽ മനുഷ്യർക്ക് സാമ്പത്തിക ഉന്നമതിയും സാമ്പത്തിക സമത്വവും പ്രദാനം ചെയ്യണമെന്ന ഒരാഗ്രഹമുണ്ട്. പക്ഷേ, അത് പ്രയോഗിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം സാമ്പത്തികമായി വിപരീത ഫലമാണ് ഉണ്ടാക്കിയത്. അത് മാത്രമല്ല അവിടെ ഭരിച്ചവർ എല്ലാം ഏകാധിപതികളായിരുന്നു, അവരുടെ അധികാരം നിലനിർത്താൻ ജനങ്ങളെ അടിച്ചമർത്തി, കൊന്നൊടുക്കി. അവരുടെ പ്രത്യയ ശാസ്ത്രങ്ങളും സാമ്പത്തിക ശാസ്ത്രങ്ങളും ജങ്ങളുടെമേൽ അടിച്ചേൽപ്പിച്ചു. ഇന്നും അതൊക്കെ നടക്കുന്നു.
മതങ്ങൾ മാനവികക്കെതിരല്ലെങ്കിലും അത് പ്രാക്ടീസ് ചെയ്തിരുന്നവർ അനേകായിരങ്ങളെ കൊന്നൊടുക്കി. തങ്ങളുടെ മതമാണ് ശരി എന്ന് അവർ ഉറച്ചു വിശ്വസിച്ചു. അവരുടെ മതങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ചു. സ്വതന്ത്രമായി ചിന്തിക്കുവാൻ അവർ മനുഷ്യരെ അനുവദിച്ചില്ല. ഇന്നും അത് നടക്കുന്നു. ഇതൊക്കെ മതങ്ങളുടെ കുഴപ്പമല്ല. അതുപയോഗിച്ചവരുടെ സ്വാർത്ഥതയാണ്. പരസ്പരം സ്നേഹിക്കുക എന്ന പ്രമാണത്തിലധിഷ്ഠിതമായ ക്ര്യസ്തവ സഭ അനേകായിരങ്ങളെ കുരിശു യുദ്ധങ്ങളിലൂടെ കൊന്നൊടുക്കി. കൊളോണിയലിസത്തിലൂടെ അനേകായിരങ്ങളെ അടിച്ചമർത്തി, നിർബന്ധിച്ച് മതം മാറ്റി. അതുപോലെ മുസ്ലീം തീവ്രവാദികൾ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് മറ്റുള്ള മനുഷ്യരെ കൊന്നൊടുക്കുന്നു. എന്തിനുവേണ്ടി? പരലോകത്തു ചെല്ലുമ്പോൾ അവർക്കെന്തോ വലിയ സമ്മാനം കിട്ടുമെന്ന് തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടല്ലേ അവരങ്ങനെ ചെയ്യുന്നത്.
അപ്പോൾ എന്താണ് മാനവികത? അത് വിശ്വാസ്സത്തിലോ മത നിഷേധത്തിലോ ഈശ്വര നിഷേധത്തിലോ അടങ്ങുന്ന ഒന്നല്ല. അത് സ്വാർത്ഥത ഇല്ലാത്ത ഒരവസ്ഥ ആണെന്ന് കാണാം. സ്വാർത്ഥത ഇല്ലാത്ത മത വിശ്വാസിയും, ഈശ്വര വിശ്വാസിയും മറ്റുള്ളവർക്കുവേണ്ടി ത്യാഗം ചെയ്യുവാൻ സ്വയം തയാറാകും. നിരീശ്വര വാദിയും മതരഹിത സമൂഹ വാദിയും അങ്ങനെയാവും. മാനവികത മറ്റുള്ളവരുടെ അവകാശങ്ങളെ അംഗീകരിക്കുന്ന ഒരവസ്ഥയാണ്, മറ്റുള്ളവരോട് കാണിക്കുന്ന അനുകമ്പയാണ്, മറ്റുള്ളവരെ സമഭാവനയോടുകൂടി കാണുന്നതാണ്. മറ്റുള്ളവരെ കൈ പിടിച്ചുയർത്താൻ ശ്രമിക്കുന്നതാണ് മാനവികത. അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ സമന്വയം സ്രഷ്ട്ടിക്കുന്നതാണ് മാനവികത. തങ്ങളുടെ തെറ്റുകൾ തിരുത്തുവാൻ അവർക്കൊരു മടിയും കാണില്ല. തങ്ങളും തങ്ങളുടെ വിശ്വാസങ്ങളുമാണ് എപ്പോഴും ശരി എന്ന് അവർ ഒരിക്കലും പറയില്ല. മാനവികതയിൽ വിശ്വസിക്കുന്നവർ അധികാര കൊതിയന്മാരല്ല. സത്യമാണ് അവരെ നയിക്കുന്നത്. നീതിക്കുവേണ്ടി അവർ ദാഹിക്കും.
ഒരു മതവിരോധിയോ ഈശ്വര വിരോധിയോ അതുകൊണ്ടു തന്നെ മാനവികനോ മാനവികത ഇല്ലാത്തവനോ ആകുന്നില്ല. കഴുത്തു വെട്ടാനും കാല് വെട്ടാനും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും സാധിക്കും. അങ്ങനെ നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. ഇനിയും നടക്കും. അങ്ങനെ നടക്കുമ്പോൾ അത് തെറ്റാണെന്നു പറയുവാൻ ആർജവം കാണിക്കുന്നവനാണ് മാനവികൻ. അതല്ലാതെ സ്വന്തം പാർട്ടിക്കാരൻ, സ്വന്തം മതക്കാരൻ അക്രമം കാണിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്, സ്വാർത്ഥതയാണ്.
ISIS - കാർ തലവെട്ടിയാൽ അത് ക്രൂരതയാണ്, മാവോയിസ്റ്റുകൾ തലവെട്ടിയാൽ അതും ക്രൂരതയാണ്. ഒന്ന് വലതുപക്ഷമാണെങ്കിൽ മറ്റേത് ഇടതു പക്ഷമാണ്. ഏത് ഇസത്തിന്റെ പേരിലായാലും അവരുടെ പ്രവർത്തികൾക്ക് യാതൊരു ന്യായീകരണവുമില്ല. ഹിന്ദു തീവ്രവാദിയായാലും മുസ്ലിം തീവ്രവാദിയായാലും മാർക്സിസ്റ്റ്കാരായാലും തലവെട്ടിയാൽ അത് മാനവികതയല്ല. അക്രമ രാഷ്ട്രീയം മാനവികതയല്ല.
കുഷ്ട രോഗികളെ ആശ്ലേഷിക്കുന്ന മത വിശ്വാസികളെ നമുക്ക് കാണാം. എന്നാൽ അങ്ങനെയുള്ള മത വിരോധികളെ കാണുവാൻ ബുദ്ധിമുട്ടാണ്. ദാനധർമ്മങ്ങൾ ചെയ്യുന്ന അനേകായിരം വിശ്വാസികളെ നമുക്ക് കാണാം. അങ്ങനെ ചെയ്യുന്ന ധാരാളം അവിശ്വാസികളും കാണുമായിരിക്കുമെങ്കിലും അവരുടെ എണ്ണം കുറവാണെന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിപരമായ ദാനധർമ്മങ്ങളെക്കഴിഞ്ഞും പൊതുവായ സാമൂഹിക സാമ്പത്തിക സമത്വം ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്. പക്ഷേ വ്യക്തിജീവിതത്തിലും സമൂഹത്തിലും മാനവികത നിലനിർത്താൻ സാധിച്ചില്ലെങ്കിൽ മനുഷ്യ ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കില്ല. അതാണ് കമ്മ്യുണിസ്റ്റ് രാജ്യങ്ങളിൽ സംഭവിച്ചിരിക്കുന്നത്. കമ്യുണിസ്റ്റ് ഏകാധിപതികൾ സമത്വ സുന്ദരമായ ഒരു സമൂഹത്തെ സ്രഷ്ട്ടിക്കുവാനെന്ന പേരിൽ ജനങ്ങളെ അടിച്ചമർത്തി സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾ സംരഷിക്കുന്നു. കമ്മ്യൂണിസ്റ്റുകാർ ഇഹ ലോകത്തിൽ സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്ത് ജനങ്ങളെ ചൂഷണം ചെയ്യുമ്പോൾ മതപുരോഹിതന്മാർ പരലോകത്തിൽ സ്വർഗം വാഗ്ദാനം ചെയ്ത് ജനങ്ങളെ ചൂഷണം ചെയ്യുന്നു.
സ്വാർത്ഥമതികളായ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾ മാനവന് കൂടുതൽ ഭീഷണിയാണ്. മതവികാരം ഇളക്കിവിട്ട് അധികാരം വെട്ടിപ്പിടിക്കുവാൻ അധികാരമോഹികളായ മതവിശ്വാസികളായ നേതാക്കന്മാർ ശ്രമിക്കാറുണ്ട്. അധികാര മോഹികളായ മതവിരോധികളായ നേതാക്കന്മാർ അധികാരം വെട്ടിപ്പിടിക്കാൻ എന്തുചെയ്യുവാനും മടിക്കാത്തവരാണ്. ഇവരെയൊക്കെ ഒറ്റപ്പെടുത്തുകയാണ് മനുഷ്യ സ്നേഹികൾ ചെയ്യേണ്ടത്. സ്വതന്ത്രമായ നിലപാടാണ് നമുക്കാവശ്യം. നമ്മുടെ സ്വതന്ത്ര മനസ്സ് മതങ്ങൾക്കോ, രാഷ്ട്രീയ പാർട്ടികൾക്കോ നേതാക്കന്മാർക്കോ അടിയറവു വച്ചാൽ അവർ നമ്മളെ ചൂഷണം ചെയ്തോണ്ടേയിരിക്കും.
മാനവികതയിൽ അധിഷ്ഠിതമായ ഒരു ലോക വ്യവസ്ഥിതി സ്രഷ്ട്ടിക്കുവാൻ മതങ്ങൾ ഇല്ലാതാകേണ്ട, ഈശ്വര നിഷേധം ആവശ്യമില്ല. അത് ഇടതുപക്ഷവും വലതുപക്ഷവുമല്ല. അത് മനുഷ്യ പക്ഷമാണ്. അതുകൊണ്ടായിരിക്കണം ശ്രീനാരായണ ഗുരു ദേവൻ മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറഞ്ഞത്. അതോടുകൂടി നമുക്ക് കൂട്ടിച്ചേർക്കാം, ഏതു രാഷ്ട്രീയമാണെങ്കിലും മനുഷ്യൻ നന്നായാൽ നാട് നന്നാകും.
മനുഷ്യൻ നന്നായാൽ മതങ്ങൾ നന്നാകും, നാട് നന്നാകും, രാഷ്ട്രീയം നന്നാകും. എന്നാൽ സ്വാർത്ഥതയെ മുഴുവനായി നീക്കുവാൻ ഒരിക്കലും സാധിക്കില്ല. സ്വാർത്ഥമതികൾ മതത്തെയും രാഷ്ട്രീയത്തെയും സ്വന്തം കാര്യസാധ്യത്തിനുപയോഗിച്ച് നാട് നശിപ്പിക്കുകയാണ്. അവർക്കെതിരെ ശക്തമായ നിയമങ്ങളില്ലാത്തിടത്ത് അവർ അരാജകത്വം സ്രഷ്ട്ടിക്കും. അതുകൊണ്ട് നമ്മൾ എന്നും ജാഗ്രതയോടെ ഇരിക്കണം. സ്വാർത്ഥപരമായ ആശയങ്ങളും സ്വാർത്ഥരായ നേതാക്കളും ഉയർത്തെഴുന്നേൽക്കാൻ തുടങ്ങുമ്പോഴേ അവർക്ക് തടയിടുവാൻ നമുക്ക് സാധിക്കണം.
സ്വാർത്ഥപരമായ ആശയങ്ങളും സ്വാർത്ഥരായ നേതാക്കളും നമ്മളെ വഴി തെറ്റിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ നല്ല ഒരു ഉദാഹരണമാണ് അമേരിക്കൻ ചരിത്രം. അമേരിക്കൻ ഭരണ ഘടനയുടെ അടിസ്ഥാന തത്വം Every man is created equal എന്നുള്ളതാണ്. അതിന്റെ അർഥം എല്ലാവരും തുല്യരാണെന്നുള്ളതാണ്. എന്നാൽ എല്ലാവരും തുല്യരായിരുന്നോ? അല്ല. ഒരു വിഭാഗം വളരെ കാലം അടിമകളായിരുന്നു. സ്ത്രീകൾ പുരുഷ മേധാവിത്വത്തിനടിമകളായിരുന്നു. അവർക്ക് വോട്ടവകാശം പോലുമില്ലായിരുന്നു. വെളുത്ത വർഗക്കാരല്ലാത്തവർക്ക് തുല്യനീതിയും വോട്ടവകാശവും കിട്ടിയിട്ട് അധികം നാളായില്ല. എല്ലാവരും തുല്യരാണെന്നത് അടിസ്ഥാന തത്വമാണെങ്കിലും അത് പലർക്കും നിഷേധിക്കപ്പെടുന്നു. അത് ഉറപ്പിച്ചു നിര്ത്തുവാനുള്ള സംവിധാനങ്ങൾ ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ട് സ്വാർത്ഥമതികൾ അത് തട്ടിപ്പറിച്ചു. എന്നാൽ മാനവികതയിൽ വിശ്വസിച്ചിരുന്ന എബ്രഹാം ലിങ്കണും മാർട്ടിൻ ലൂതർ കിങ്ങും, ആ സ്വാർത്ഥതത്തെക്കെതിരെ അമേരിക്കൻ ജനതയെ ഉണർത്തി. അവരോട് അമേരിക്കൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലേക്കു തിരിച്ചു പോകുവാൻ ആഹ്വാനം ചെയ്തു. അവരെ വിമോചനത്തിലേക്ക് നയിച്ചു. സ്വാർത്ഥരായ നേതാക്കന്മാരാലും സ്വാർത്ഥമായ ആശയങ്ങളാലും വഴി തെറ്റിക്കപ്പെട്ട ജനങ്ങൾ അവർക്കെതിരെ പടപൊരുതിയെങ്കിലും അവർക്ക് ജയിക്കുവാൻ സാധിച്ചില്ല.
സ്വാർത്ഥതയാണ് ലോകത്തിലെ തിന്മകൾക്കെല്ലാം കാരണം. സ്വാർത്ഥത തലപൊക്കില്ലാത്ത രീതിയിൽ സാമൂഹിക സംവിധാനങ്ങൾ ഉണ്ടാകണം. മത സംവിധാനങ്ങളും രാഷ്ട്ര സംവിധാനങ്ങളും ഉണ്ടാകണം. അതല്ലായെങ്കിൽ സ്വാർത്ഥമതികൾ അവയൊക്കെ തട്ടിയെടുത്ത് സ്വന്തം കാര്യലാഭത്തിനായി ഉപയോഗിക്കും. സ്വാര്ഥതയില്ലാത്ത ലോകത്ത് എല്ലാവരും തുല്യരായിരിക്കും. അവിടെ വർഗ്ഗവും വർണ്ണവും പ്രശ്നമല്ല. ജാതിയും മതവും പ്രശ്നമല്ല. അവിടെ അധികാരത്തിനുള്ള വടംവലിയില്ല. വലിയവനില്ല, ചെറിയവനില്ല. ഈശ്വര വിശ്വാസിയും നിരീശ്വരവാദിയും തമ്മിൽ യാതൊരു വ്യതാസവുമില്ല. മനുഷ്യസാഹോദര്യത്തിനെതിരായി നിൽക്കുന്ന സ്വാർത്ഥതയുടെ മതിലുകളെ തച്ചുടക്കുന്ന നിയമങ്ങളുണ്ടാക്കുകയും അവ നടപ്പിൽ വരുത്തുകയും ചെയ്യണം. അതിനുള്ള ചർച്ചകളും സമിതികളും എല്ലാ തലങ്ങളിലും ഉണ്ടാകണം. അതിന് സഹായിക്കുന്ന നേതാക്കളെ എല്ലാ തലങ്ങളിലും നമുക്കാവശ്യമാണ്. അപ്പോൾ ലോകം മാനവീകതയിൽ അധിഷ്ട്ടിതമാകും, സമൂഹം സ്വർഗ്ഗതുല്യമാകും.
സ്വാർത്ഥത വെടിഞ്ഞു മാനവീകതയിൽ ജീവിക്കുന്ന ഈശ്വര വിശ്വാസിക്കും അവിശ്വസിക്കും ഈ ലോകത്തിൽ സ്വർഗാനുഭൂതി ഉണ്ടാകും. അങ്ങനെ ജീവിക്കുന്ന ഒരുവന് പരലോകത്തും സ്വർഗാനുഭുവം ഉണ്ടാകാം, അങ്ങനെ ഒരവസ്ഥയുണ്ടെങ്കിൽ. അല്ലാതുള്ളവന് ഇടതുപക്ഷമാണെങ്കിലും വലതുപക്ഷമാണെങ്കിലും, വിശ്വാസിയാണെകിലും അല്ലെങ്കിലും ഈ ലോകത്തിലും പരലോകത്തിലും നരകാനുഭവമായിരിക്കും.
അതുകൊണ്ട് സ്വാർത്ഥത വെടിഞ്ഞു സ്വർഗ്ഗ സുന്ദരമായ ഒരു സമൂഹത്തെ സ്രഷ്ട്ടിക്കുവാനും നമ്മളിൽ സ്വർഗ്ഗാനുഭൂതി നിറക്കുവാനും നമുക്ക് ശ്രമിക്കാം.
അലക്സ് കെ. എസ്തപ്പാൻ