അവിശ്വാസിയെ കൊന്നു കളയുക, അയൽക്കാരനെ സ്നേഹിക്കുക, ലോകാസമസ്ത സുഖിനോ ഭവന്തു എന്നൊക്കെ ഒരു മനുഷ്യൻ വളർന്നുവരുമ്പോൾ കേൾക്കുന്നുണ്ട്. അതിനൊക്കെ ഓരോ മതപരിവേഷമുള്ളതുകൊണ്ട് ആ മതക്കാർ അങ്ങനെയുള്ള ഉപദേശങ്ങളിൽ കടിച്ചുതൂങ്ങി കിടക്കുന്നു. എല്ലാവരുടെയും ലക്ഷ്യം സ്വർഗ്ഗപ്രാപ്തിയാണ്. മതങ്ങളുടെ നിലനിൽപ്പിനു ഒരു ദൈവവും, മരിച്ചുചെല്ലുമ്പോൾ ഉണ്ടെന്നുപറയുന്ന ഒരു സ്വഗ്ഗവും ആവശ്യമാണ്.
ഈ വര്ഷം സാന്റാ "ഹോ ഹോ ഹോ" എന്ന് പാടി വരികയില്ലായിരിക്കും. വാസ്തവത്തിൽ “ഹോ ഹോ ഹോ” എന്നുള്ളത് പാട്ടല്ല. അദ്ദേഹത്തിന്റെ ചിരിയാണ്. എങ്ങനെ സാന്തക്ക് ചിരിക്കാൻ കഴിയും. ലോകമെല്ലാം ഒരു മഹാമാരിയുടെ പിടിയിലാണ്. പാവം കുട്ടികൾ മാത്രം ആകാശത്തെ നക്ഷത്രങ്ങളെയും ചിമ്മിനി വഴി ഇറങ്ങിവരുന്ന സാന്തായെയുംപ്പറ്റി ചിന്തിക്കുന്നു.
അകലം പാലിച്ചുകൊണ്ട് വായ മൂടിക്കെട്ടിക്കൊണ്ട് ജീവിക്കാൻ മനുഷ്യനെ പഠിപ്പിച്ചു ഒരു രോഗാണു. വായ മൂടികെട്ടുമ്പോൾ സംസാരിക്കയില്ലല്ലോ. എന്തിനാണ് സംസാരിക്കുന്നത്? മൃഗങ്ങൾ സംസാരിക്കുന്നില്ലല്ലോ. മനുഷ്യർക്കൊപ്പം അവരും ഈ മണ്ണിൽ ഉണ്ട്. പറവകളെക്കുറിച്ച് പറയുന്നു. ആകാശത്തിലെ പറവകൾ വിതക്കുന്നില്ല, കൊയ്യുന്നില്ല. പക്ഷെ മനുഷ്യർക്ക് മൃഗങ്ങളെപ്പോലെ പക്ഷികളെപോലെ ജീവിക്കാൻ കഴിയില്ലല്ലോ. അവനു ബുദ്ധി കൊടുത്തിട്ടുണ്ട്. പക്ഷെ അവനെ ചൂഷണം ചെയ്യാൻ ആരോ പണ്ട് പറഞ്ഞുവച്ച വചനങ്ങൾ അവന്റെ ജീവിതവും ചുറ്റുമുള്ളവരുടെ ജീവിതവും നശിപ്പിക്കുന്നു. ഗുരുവായൂരപ്പന്റെ നടയിൽ നിന്നും കുറച്ച് ദൂരം നിന്നുകൊണ്ട് ഒരു അന്യമതസ്ഥൻ ശ്രീകൃഷ്ണനെ വെല്ലുവിളിക്കുന്നു. എന്തെങ്കിലു ശക്തിയുണ്ടെങ്കിൽ കാണിക്കു ഞാൻ വെല്ലുവിളിക്കുന്നു നീ വെറും കല്ലാണ്. കല്ല് അനങ്ങുന്നില്ല പക്ഷെ ചില മനുഷ്യർ അനങ്ങുന്നു. അവിടെ അടിപിടി, കൊലപാതകം നടക്കുന്നു. കല്ലിൽ നിന്ന് എണിറ്റു കൃഷ്ണനോ സത്യദൈവം എന്ന് പറയുന്നയാളോ ആ പരിസരത്തൊന്നും വരുന്നില്ല. കുറച്ച് മനുഷ്യജീവൻ അങ്ങനെ ഭൂമിയിൽ നിന്നും നഷ്ടപ്പെട്ടു. എ പ്പോഴും ഓർക്കുക നിങ്ങൾ നിങ്ങളുടെ ഓരോരുത്തരുടെയും ദൈവങ്ങളുടെ പേരിൽ കൊല്ലുമ്പോൾ, വഴക്കു കൂടുമ്പോൾ നിങ്ങൾക്ക് മാത്രമാണ് നഷ്ടം. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് പറഞ്ഞതുകൊണ്ടോ എന്തോ അറിയില്ല അന്നത്തെ കാര്യം ശരിയും ഇപ്പോൾ ശാസ്ത്രം പറയുന്നത് തെറ്റും എന്ന് പാവം മനുഷ്യൻ ചിന്തിക്കുന്നു. പാമ്പായാലും പഴയത് നല്ലത് എന്ന് ചൊല്ല്.
"നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക" എന്ന സന്ദേശം പറഞ്ഞയാളെ ദൈവപുത്രൻ എന്ന് തന്നെയാണ് വിളിക്കേണ്ടത്. വിവരംകെട്ട മനുഷ്യൻ അതു പാലിച്ചെങ്കിൽ മനുഷ്യന്റെ സിരകളിൽ ഓടേണ്ട രക്തം ഭൂമിയിൽ വീഴുകയില്ലായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ് അല്ല എന്നൊക്കെ പറഞ്ഞു കുറേപേർ സമാധാനം കളയുന്നു. സമാധാനം ആണ് കൃസ്തുമസ്സിന്റെ സന്ദേശം. വിശുദ്ധവേദപുസ്തകം ലൂക്കോസിന്റെ സുവിശേഷം ഇങ്ങനെ അറിയിക്കുന്നു. 2 :13 -14 പെട്ടെന്നു സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി.14 “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു .മാലാഖമാർ വിളിച്ചുപറഞ്ഞ ആ മഹത് സന്ദേശം മനുഷ്യർ അവന്റെ ഇഷ്ടത്തിന് വ്യാഖ്യാനിച്ച് സമാധാനം കളയുന്നു. ഇന്ന് ലോകത്തിൽ ആവശ്യമുള്ളത് സമാധാനമാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടായിട്ടും ഇന്നും സത്യമായി നിലകൊള്ളുന്നു പ്രസ്തുത വചനം. ദൈവപ്രസാദമുള്ള മനുഷ്യരാക്കാണ് സമാധാനമെന്നു മാലാഖാമാർ പാടുന്നുണ്ട്. അപ്പോൾ പിന്നെ അങ്ങനെയല്ലാത്തവരാൽ നിറഞ്ഞ ഈ ഭൂമിയിൽ സമാധാനം കാണുകയില്ല.
മനുഷ്യർ അവരുടെ വ്യത്യാസങ്ങൾ, തെറ്റിധാരണകൾ, ശത്രുത എല്ലാം മറന്നു മനുഷ്യനായി ജീവിക്കുമ്പോൾ ശാന്തിയും സമാധാനവും ഉണ്ടാകും. എന്റെ മതം നല്ലത്, ഞാൻ മാത്രം ശരി എന്ന് അഹങ്കരിച്ച് നടക്കുമ്പോൾ എന്ത് സമാധാനമാണ് ഭൂമിയിൽ ഉണ്ടാകുക. കൃസ്തുമസ് സമാധാനത്തിന്റെ പ്രാധാന്യം നമ്മെ മനസ്സിലാക്കിപ്പിക്കുന്നു. ഇന്ന് മനുഷ്യർ ആശങ്കാഭരിതരും, അശാന്തിയുള്ളവരുമാണ്. പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗത്തെ ചെറുക്കാനുള്ള പ്രതിവിധി പൂർണമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതേസമയം ദൈവം രക്ഷിക്കുമെന്ന ദുശാഠ്യത്തിൽ മുൻകരുതലുകൾ എടുക്കാൻ കൂട്ടാക്കാത്തവർ സമൂഹത്തിൽ ആപത്ത് വിളിച്ചുവരുത്തുന്നു. ദൈവത്തിൽ കണ്ണടച്ച് വിശ്വസിച്ചു തങ്ങൾക്കും സമൂഹത്തിനു അപകടം വരുത്തുന്നവർക്കായി ഒരു കഥ പറഞ്ഞു ഈ വാക്കുകൾ അവസാനിപ്പിക്കാം.
ദൈവത്തിൽ ഉറച്ച് വിശ്വസിച്ചു ജീവിക്കുന്ന ഒരാളുടെ ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായി. എല്ലാവരും വഞ്ചിയിൽ കയറി രക്ഷപ്പെട്ടുകൊണ്ടിരുന്നു. ദൈവഭക്തനെ വിളിച്ചപ്പോൾ അയാൾ ഒരു മരത്തിൽ കയറിയിരുന്നു അവരോട് പറഞ്ഞു " എന്നെ ദൈവം രക്ഷിക്കും" നിങ്ങൾ പോകു. വെള്ളത്തിന്റെ നിരപ്പ് കൂടിവന്നപ്പോൾ ജനങ്ങൾ യന്ത്രബോട്ടിൽ രക്ഷപ്പെടാൻ തുടങ്ങി. ഭക്തനെ വിളിച്ചു. അയാൾ അവരെ പുച്ഛിച്ച് പറഞ്ഞു നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസമില്ല, ദൈവം എന്നെ രക്ഷിക്കും. മൂപ്പരുടെ മരത്തിനു ഉയരമുണ്ടായിരുന്നു അതുകൊണ്ടു വെള്ളം അവിടെ വരെ എത്തിയില്ല. എന്നാൽ വെള്ളം വീണ്ടും ഉയർന്നു.
ജനങ്ങൾ പരിഭ്രാന്തരായി. ഹെലികോപ്റ്ററുകൾ വന്നു ആളുകളെ രക്ഷപ്പെടുത്തി. ഭക്തൻ അവരെയൊക്ക പുച്ഛിച്ച് മരത്തിന്റെ കൊമ്പത്തിരുന്നു. അവസാനത്തെ ആളെയും രക്ഷപ്പെടുത്തി ഹെലികോപ്റ്ററുകൾ പറന്നുപോയി. വെള്ളം മരത്തിന്റെ തുഞ്ചത്തോളം എത്തി. ഭക്തൻ ഭയന്നില്ല. അവൻ ദൈവത്തെ വിളിച്ചുകൊണ്ടിരുന്നു. വെള്ളം മരത്തെ മുക്കിക്കളഞ്ഞു. ഭക്തൻ മുങ്ങിച്ചത്തു. ഭക്തനായതുകൊണ്ട് മരിച്ചുചെന്നപ്പോൾ ദൈവത്തെ കണ്ടു. ഭക്തൻ ദൈവത്തോട് പറഞ്ഞു "എന്നാലും എന്റെ ദൈവമേ, നീ എന്നോടിത് ചെയ്താലോ" ദൈവം പുഞ്ചിരിതൂകി പറഞ്ഞു. " നിനക്ക് ഞാൻ വഞ്ചി അയച്ചു, ബോട്ട് അയച്ചു, ഹെലികോപ്റ്റർ അയച്ചു. നീ കയറിയില്ല". അന്ധമായി ദൈവത്തിൽ വിശ്വസിച്ച് ഭൂമിയിൽ അശാന്തി സൃഷ്ടിക്കുന്നവരെ മഹാമാരിക്കെതിരെയുള്ള കുത്തിവയ്പ് എടുക്കണം. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയെന്ന കർത്താവിന്റെ വചനം അനുസരിക്കുക. നിന്നെ ബാധിക്കുന്ന രോഗം അയൽക്കാരനും പകരും. അതുകൊണ്ട് സമൂഹ ജീവിയായ മനുഷ്യൻ പരസ്പരം സ്നേഹിക്കണം, സഹായിക്കണം. അല്ലെങ്കിൽ സമാധാനം തകർന്നുപോകും. ദൈവപ്രസാദമുള്ളവരാകുക, സമാധാനം കൈവരുത്തുക. സമാധാനം സന്തോഷം പകരുന്നു. മനുഷ്യന് ദൈവം കൊടുത്ത ഏറ്റവും മഹത്തായ അനുഗ്രഹം ചിരിയാണ്. അത് അവന്റെ ചുണ്ടിൽ വിരിയുന്നു. ഓരോ ചിരിയും സമാധാനത്തിന്റെ വെള്ളപ്പിറാവുകളായി ചുറ്റിലും പറന്നു നടക്കുന്നത് എത്രയോ ഹൃദ്യമായിരിക്കും.
എല്ലാ വചനങ്ങളും അതിന്റെ അക്ഷരാർത്ഥത്തിൽ അന്ധമായി പാലിച്ച് ഭൂമിയിൽ നരകം സൃഷ്ടിക്കാതിരിക്കാൻ ഈ കൃസ്തുമസ് കാലത്ത് ചിന്തിക്കാം. ദൈവം സ്നേഹമാണ്, സത്യമാണ്. പിന്നെ എന്തിനാണ് ആ പേരും പറഞ്ഞു തമ്മിൽ തല്ലി ചാകുന്നത് അല്ലെങ്കിൽ സമൂഹനന്മക്കായി ഭരണാധികാരികൾ കൊണ്ടുവരുന്ന നിയമങ്ങളെ തിരസ്കരിക്കുന്നത്. പകൽ സൂര്യപ്രകാശം പോലെ രാവിൽ നിലാവ് പോലെ സമാധാനം ഭൂമിയും പരക്കട്ടെ. ഈ കൃസ്തുമസ് കാലത്ത് പ്രകൃതിയും മഞ്ഞു വീഴ്ത്തികൊണ്ട് ഭൂമിയെ ശുഭ്ര വേഷധാരിയാക്കുന്നു. എന്ത് ഭംഗിയാണ് അത് കാണുന്നത്. മനുഷ്യരും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം കൊണ്ട് ഭൂമിയെ പ്രശാന്തസുന്ദരമാക്കട്ടെ.
എല്ലാവർക്കും അനുഗ്രഹപ്രദമായ, സന്തോഷകരമായ കൃസ്തുമസ് ആശംസകൾ!
ശുഭം