Image

മാത്യു പാലായുടെ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍'' മികച്ച നന്ദിധ്യാനം

(പി ഡി ജോര്‍ജ് നടവയല്‍) Published on 28 December, 2021
മാത്യു പാലായുടെ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍''  മികച്ച നന്ദിധ്യാനം

ഭൗതികവാദം, വ്യക്തിവാദം, പ്രയോജനവാദം, സുഖഭോഗവാദം എന്നീ ആർത്തികളാൽ, ഭോഗാകുലമായ സമകാലീന ആഗോള സംസ്കാരത്തിൽ മുങ്ങി മാഞ്ഞുപോയ, “നന്ദി” എന്ന മാനവീക ഗുണവിശേഷത്തെ കുറിക്കുന്നതാണ്, മാത്യു പാലായുടെ "കോവിഡ്-19ന്റെ സങ്കീർത്തനങ്ങൾ” (സാംസ് ഓഫ് കോവിഡ്-19). നമ്മുടെ അസ്തിത്വത്തോട്  കൃതജ്ഞതയുടെ മനോഭാവം പുലർത്തുമ്പോൾ, ആ മനോഭാവം നമ്മുടെ ജീവിതത്തെ ആധികാരികവും അർത്ഥപൂർണ്ണവും ജീവിക്കാൻ യോഗ്യതയുള്ളതുമാക്കും എന്ന വിചാരാധാരയിലാണ് ഈ കൃതി വിരചിതമായിരിക്കുന്നത്.

നമ്മെ വളരാൻ സഹായിച്ച, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആളുകളോട്, നന്ദിയുള്ളവരായിരിക്കുക; നമ്മുടെ ഭൂതകാലത്തിന്റെ മധുരസ്മരണകളെ ഓർമ്മിപ്പിക്കുന്ന ഗന്ധങ്ങൾക്ക് നന്ദിയുള്ളവരായിരിക്കാൻ; നമ്മുടെ മുഖത്ത് സൂര്യപ്രകാശം അനുഭവപ്പെടുന്നതിന് നന്ദിയുള്ളവരായിരിക്കാൻ; പ്രകൃതിയോടും മൃഗങ്ങളോടും വളർത്തുമൃഗങ്ങളോടും നന്ദിയുള്ളവരായിരിക്കാൻ; ചൂടുള്ള ദിവസത്തിൽ നമ്മുടെ ചർമ്മത്തിൽ വെള്ളം വീഴുന്ന അനുഭവത്തിന് നന്ദിയുള്ളവരായിരിക്കാൻ; നമ്മെ കൂടുതൽ അടുപ്പിക്കുന്ന തീൻമേശയ്ക്ക് ചുറ്റുമുള്ള ഭക്ഷണത്തിന്റെ രുചിക്ക് നന്ദിയുള്ളവരായിരിക്കാൻ; നമ്മൾ/ നമ്മെ പരിപാലിക്കുന്നവരോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരായിരിക്കാൻ; സൃഷ്ടാവ് നമുക്ക് നൽകിയ ജീവന്റെ ദാനത്തിന് നന്ദിയുള്ളവരായിരിക്കണമെന്ന് ഓർമ്മിപ്പിക്കാൻ…അങ്ങനെയെല്ലാമാണ് മാത്യൂ പാലാ, “സാംസ് ഓഫ് കോവിഡ്-19” എന്ന  ഈ പുസ്തകം എഴുതിയിരിക്കുന്നത്.

മാത്യൂ പാലാ, പൊൻ്റിഫിക്കൽ അ്ഉർബൻ യൂണിവേഴ്സിറ്റിയിൽ (റോം) അഫിലിയേറ്റഡായ ബാംഗളൂർ സെൻ്റ് പീറ്റേഴ്സ് പൊൻ്റിഫിക്കൽ  സെമിനാരിയിലും പൂനയിലെ കോളജ് ഓഫ് മിലിറ്ററി എഞ്ചിനീയറിങ്ങിലും പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ കുടിയേറി.

യൂജീനിലുള്ള (ഒറിഗോൺ) വൈപ്പ് & സ്റ്റോക്ക്, റിസോഴ്‌സ് പബ്ലിക്കേഷൻസ്സാണ്   പ്രസാധകർ. വിപണനക്ഷമതയേക്കാൾ, ഉള്ളടക്കത്തിന്റെ ഗുണങ്ങളെ അടിസ്ഥാനമാക്കി, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രസാധകരാണ്, വൈപ്പ് & സ്റ്റോക്ക് റിസോഴ്‌സ് പബ്ലിക്കേഷൻസ്സ്.

ക്ലാസിക് ദൈവശാസ്ത്രവും കവിതകളും ചരിത്രവും ഉൾപ്പെടെ വൈവിദ്ധ്യമാർന്നതും  മൂല്യമാനങ്ങളുമുള്ള കൃതികൾ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന നിർബന്ധമുള്ള പ്രസാധകരാണ്, റിസോഴ്‌സ് പബ്ലിക്കേഷൻസ്  എന്നത്, “സാം ഓഫ് കോവിഡ്-19ൻ്റെ”, മേന്മാപരമായ സ്ഥാനത്തെ വിളിച്ചോതുന്നു.

റിസോഴ്‌സ് പബ്ലിക്കേഷൻസ്  ഹൈലൈറ്റ് ചെയ്യുന്നതിപ്രകാരമാണ്: “ഞങ്ങളുടെ രചയിതാക്കൾ വിദഗ്ധരും പണ്ഡിതന്മാരും കലാകാരന്മാരുമാണ്. നൂതന സാങ്കേതികവിദ്യയും അക്കാദമിക് മികവും സംയോജിപ്പിക്കുന്നതിലൂടെ,  ശാശ്വത മൂല്യമുള്ള പുസ്തകങ്ങൾ നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയും. ഭാവന, ബുദ്ധി, ഹൃദയം എന്നിവയെ ബഹുമാനിക്കുന്ന രചനയിൽ പ്രതിജ്ഞാബദ്ധരാണ് എന്നതാണ് റിസോഴ്‌സ് പബ്ലിക്കേഷൻസ്സിനെ  ഈ ഗ്രന്ഥം തിരഞ്ഞെടുക്കുവാൻ പ്രേരിപ്പിച്ചത്.  നിലവാരമുള്ള കൃതികൾ മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന നിർബന്ധമുള്ള പരമ്പരാഗത പ്രസാധകരാണ് ഞങ്ങൾ. ബേബീബൂമർ തലമുറയിലെ ഇന്ത്യൻ പാരമ്പര്യത്തിൽ നിന്നുള്ള ഒരു അമേരിക്കക്കാരൻ്റെ, (മാത്യു പാലാ  എന്ന ഒരു സാധാരണക്കാരൻ്റെ),  ആത്മീയതയെക്കുറിച്ചുള്ള രചന സ്വീകരിച്ച്, പ്രസിദ്ധീകരിക്കുന്ന, അത്തരത്തിലുള്ള, ആദ്യത്തെ ഇംഗ്ലീഷ് പുസ്തകമാണ്, "കോവിഡ്-19ന്റെ സങ്കീർത്തനങ്ങൾ”. ഇതൊരു നാഴികക്കല്ലായ പുസ്തകമാണ്. ഏറ്റവും ആവശ്യമുള്ള സമയത്താണ് സങ്കീർത്തനങ്ങളുടെ മാതൃകയിൽ പുസ്തകം എഴുതിയിരിക്കുന്നത്. വരച്ചിട്ട കള്ളികൾക്കപ്പുറം കടന്ന്, വിശാലമായി മനനം ചെയ്യുന്നതിലൂടെ വീക്ഷിച്ചറിഞ്ഞ, “നന്ദി” എന്ന പരമവിശിഷ്ട മാനവീക മൂല്യത്തിൻ്റെ  ഗുണത്തെക്കുറിച്ചാണ്, ഗ്രന്ഥം മുഴുവനും, മാത്യു പാലാ കവിത മൊഴിയുന്നത്. ബൈബിളിലെ സങ്കീർത്തനങ്ങളുടെ ചുവടുപിടിച്ചാണ് ഇത് എഴുതിയിരിക്കുന്നത്. കോവിഡ്-19 എന്ന മഹാമാരിയിൽ, ലോകം വലയുന്ന സമയങ്ങളിൽ എഴുതിയതിനാൽ, “COVID-19 ന്റെ സങ്കീർത്തനങ്ങൾ”, ഏറ്റവും അനുയോജ്യമായ സമയത്താണ് എഴുതിയത്, അതാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത്.

ഭൗതികത, സുഖഭോഗം, അഹംഭാവം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ ജീവിതത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും കടമകളും സന്തുലിതമാക്കാൻ മിക്ക വ്യക്തികളും ഇതിനകം തന്നെ പാടുപെടുകയാണ്, സ്വയം പ്രതിഫലനത്തിനും ആത്മപരിശോധനയ്ക്കും, കുറച്ച് സമയം മാത്രമേ അവശേഷിപ്പിക്കുന്നുള്ളൂ. മുൻഗണനകളും വിശ്വാസങ്ങളും പുനഃപരിശോധിക്കാൻ സമയമോ അവസരമോ നൽകാതെ, സമയനഷ്ടവും, പ്രിയപ്പെട്ടവരുടെ വിയോഗവും സഹിക്കുന്നതിനായി, കൊവിഡ്-19 പാൻഡെമിക്, വ്യക്തികളെ ഒറ്റപ്പെടുത്തുന്ന, നഷ്ടപറുദീസ്സയുടെ കാലമാണിന്നത്തേത്. ജഗത്നിയന്താവ് നമുക്ക് നൽകിയ സമ്മാനങ്ങളെ വിലമതിക്കേണ്ടത്, പ്രധാനമാണെന്ന് നമ്മെ ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നതിനാണ്, ഈ പുസ്തകം എഴുതിയത്.

"കോവിഡ്-19ന്റെ സങ്കീർത്തനങ്ങൾ” ഒരു പനോപ്റ്റിക് (സമഗ്ര വീക്ഷണ മാനമുള്ള) പുസ്തകമാണ്. ഈ പുസ്തകത്തിന്റെ ധ്യാനാത്മകവും ആത്മപരിശോധനാത്‌മകവുമായ രീതി, വായനക്കാരന് വളരെ പ്രയോജനപ്രദമാകും.” - ബാംഗ്ലൂർ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫിലോസഫി പ്രൊഫസറായ ജോസഫ് ഏത്തക്കുഴിയ്ക്ക് വിലമതിക്കാനാവാത്ത ഒട്ടേറേ മേന്മകളാണ് ഈ രചനയെച്ചൊല്ലിപ്പറയാനുള്ളത്.

 “സാംസ് ഓഫ് കോവിഡ്-19-ന്റെ” താളുകളിലൂടെ കടന്നുപോകുമ്പോൾ, സൃഷ്ടാവിൽ നിന്നും, പ്രകൃതിയിൽ നിന്നും, മറ്റുള്ളവരിൽ നിന്നും, നമുക്ക് ലഭിച്ച എല്ലാത്തിനും നന്ദിയുടെ ബോധം നമ്മിൽ നിറയുന്നു; പരാതിപ്പെടുന്നതിനുപകരം, നമ്മൾ, അഭിനന്ദിക്കാൻ തുടങ്ങുന്നു; തള്ളിക്കളയുന്നതിനുപകരം, വിലമതിക്കുന്നതിനെ, നാം അവലംബിക്കുന്നു; ചൂഷണം ചെയ്യുന്നതിനുപകരം, നമുക്ക് നൽകപ്പെട്ടിട്ടുള്ളതിനെ സംരക്ഷിക്കാൻ, നാം തുടങ്ങുന്നു; ആത്യന്തികമായി, നമ്മൾ, സ്വാർത്ഥരേക്കാൾ കൂടുതൽ ഉദാരമതികളായിത്തീരുന്നു”- എന്നാണ് വാഗ്‌മിയായ പ്രശസ്ത നിരൂപകൻ മാർ തോമസ് തറയിൽ ഈ പുസ്തകത്തെക്കുറിച്ച്  പറഞ്ഞത്.

 “നമ്മുടെ ഇന്നത്തെ ജീവിതശൈലിയുടെ അർത്ഥവത്തായ ധ്യാനമായി ഞാൻ ഈ പുസ്തകത്തെ കണക്കാക്കുന്നു. ആധുനിക സമ്പന്ന സമൂഹങ്ങളിൽ നിലവിലുള്ള എല്ലാ സാമൂഹിക തിന്മകളെയും വിരേചിച്ച് നിഷ്ക്കാസനം ചെയ്യുന്ന പ്രത്യൗഷധമാക്കി, “നന്ദി” എന്ന അതുല്യ മൂല്യത്തെ, പുസ്തകത്തിലുടനീളം, സങ്കീർത്തന രൂപത്തിൽ, വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്രത്തിൻ്റെയും, തത്ത്വചിന്തയുടെയും, ദൈവശാസ്ത്രത്തിൻ്റെയും പിന്തുണയോടെ; നിരീക്ഷണം, ദർശനം, മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന; ആഴത്തിലുള്ള ധ്യാനത്തിന്റെ ഫലമാണ്,  “സാംസ് ഓഫ് കോവിഡ്-19” എന്നാണ്, പ്രതിഭാധനനായ മാർ റഫേൽ തട്ടിലിൻ്റെ വിലയിരുത്തൽ.

“സങ്കീർത്തനങ്ങളുടെ മാതൃകയിൽ മനോഹരമായി തയ്യാറാക്കിയ ഈ ശ്രദ്ധേയമായ കൃതിയിലെ പ്രതിഫലനങ്ങൾ, COVID-19 എന്ന മഹാമാരിയുമായി ബന്ധപ്പെട്ട, സമകാലിക സാഹചര്യത്തിന് വളരെ അനുയോജ്യമാണ്. ഈ  പുസ്തകത്തിലെ വരികൾ മനസ്സിനെ സുഖപ്പെടുത്തുന്ന സ്പർശനത്തിലൂടെ സാന്ത്വനപ്പെടുത്തുകയും, വായനക്കാരെ ദൈവിക ശക്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. മാത്യൂ പാലായുടെ "കോവിഡ്-19ൻ്റെ സംകീർത്തനം" എന്ന കാവ്യവരികളിലൂടെ കടന്നുപോകുമ്പോൾ,  ഓർമ്മിപ്പിക്കുന്നത്, സെന്റ് ഫ്രാൻസിസ് അസ്സീസിയുടെ സങ്കീർത്തനത്തെയും (Canticle of St. Francis of Assissi), ഫ്രാൻസിസ് മാർപാപ്പയുടെ "ലൗഡാത്തോ സി" (Laudato si) എന്ന വിജ്ഞാനലേഖനത്തെയുമാണ്”: - വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചിട്ടുള്ള മാർ കുര്യാക്കോസ് ഭരണികുളങ്ങര കണ്ടെത്തുന്നത് ഈവിധ വസ്തുതകളാണ്. (Laudato si', mi Signore," or "Praise be to you, my Lord." )

മൃഗങ്ങളെയും സൃഷ്ടജാലങ്ങളെയും, മനുഷ്യരാശിയുടെ സഹോദരങ്ങളും സഹോദരിമാരും എന്ന് വിളിക്കുന്നു;  ഭൗതിക സ്വത്തുശേഖരണത്തെ തിരസ്കരിക്കുന്നു എന്നീ സവിശേഷതകളാണ് ഫ്രാൻസീസ് അസ്സീസ്സി പാടിയ കാൻ്റക്കിളിൻ്റെ (കീർത്തനത്തിൻ്റെ) കാതൽ. പൊതു ഭവന സംരക്ഷണത്തിനും, സൃഷ്ടിയോടുള്ള സ്നേഹത്തിനും, ദരിദ്രരെ പരിപാലിക്കുന്നതിനുമുള്ള ഉദ്ബോധനമാണ് പോപ്പ് ഫ്രാൻസീസ്സിൻ്റെ വിജ്ഞാനലേഖന സന്ദേശം.

“സാംസ് ഓഫ് കോവിഡ്-19”, നന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും, നന്ദികേടിന്റെ ദോഷത്തെക്കുറിച്ചുമാണ് ചിന്താവിഷയമാക്കുന്നത്. മുഖവുരയും ആമുഖവും ഒഴികെ, 28 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ഇത് നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

ആദ്യ ഭാഗത്തിൽ പതിനൊന്ന് അധ്യായങ്ങളുണ്ട്; അത് നമ്മുടെ വ്യക്തിജീവിതത്തിലെ രക്ഷിതാക്കൾ, കുടുംബം, എന്നിങ്ങനെ നമ്മെ അതിജീവനത്തിന് (ജീവിക്കാൻ) സഹായിച്ച വ്യക്തികളെക്കുറിച്ചാണ്.  മാത്രവുമല്ല, ഈ അഭ്യുദയകാംക്ഷികളുടെ സുപ്രധാന പിന്തുണയില്ലാതെ നമ്മൾ എങ്ങനെ അതിജീവിക്കുമായിരുന്നില്ല എന്ന കാര്യത്തെക്കുറിച്ചും ജീവിതത്തിന്റെ ദൈനംദിന എപ്പിസോഡുകളിലൂടെ വിശദീകരിക്കുന്നു. കാഴ്ച, സംസാരം, രുചി തുടങ്ങിയ വിവിധ ഇന്ദ്രിയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നു, അവ നമുക്ക് നൽകപ്പെട്ടിട്ടുണ്ട്, അവ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം എത്ര ദുരിതപൂർണമാകുമായിരുന്നുവെന്ന് പ്രായോഗിക ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നു. മനുഷ്യരുടെ കഴിവുകൾ, കഴിവുകേടുകൾ തുടങ്ങിയവയും ചർച്ചചെയ്യുന്നു, മനുഷ്യരുടെ കഴിവുകൾ, കഴിവുകേടുകൾ തുടങ്ങിയവ, ജീവിതത്തിൽ കണ്ടുപിടിത്തങ്ങൾക്കും കണ്ടെത്തലുകൾക്കും വിനോദങ്ങൾക്കും വഴിയൊരുക്കുന്നു, അത് ജീവിതത്തെ, സഹിക്കാവുന്നതും ആസ്വാദ്യകരവുമാക്കുന്നു. അങ്ങനെ, നാം അനുദിനം അവഗണിക്കുന്ന ചെറിയ കാര്യങ്ങളെല്ലാം നമ്മുടെ ക്ഷേമത്തിലേക്ക് എങ്ങനെ കൂട്ടിച്ചേർക്കുന്നുവെന്നും, അഭ്യുദയകാംക്ഷികൾ നമുക്ക് നൽകിയ ഈ സമ്മാനങ്ങൾക്കെല്ലാം നാം നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും, ഈഭാഗം  കാണിക്കുന്നു.

പുസ്തകത്തിന്റെ രണ്ടാം ഭാഗം ലോകത്തെയും ഭൂമി, ജലം, അന്തരീക്ഷം, ഓക്സിജൻ, ഭക്ഷണം, മൃഗങ്ങൾ, മരങ്ങൾ, പർവതങ്ങൾ തുടങ്ങി, നമുക്ക് ചുറ്റുമുള്ള നിലവിലുള്ള അവസ്ഥകൾ/കാരണബന്ധം, എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇവ ഓരോന്നും; നിർജീവികളും ജീവികവികളും; എങ്ങനെ ചൈതന്യവും, ഭൂമിയിലെ നമ്മുടെ നിലനിൽപ്പിന് സംഭാവനകളും നൽകുന്നു; ഈ അസ്തിത്വങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, അല്ലെങ്കിൽ അവ ഇപ്പോൾ ചെയ്യുന്നതുപോലെ പ്രവർത്തിച്ചില്ലെങ്കിൽ, ഇവിടെ, ജീവിതം എങ്ങനെ അസാധ്യമാകുമായിരുന്നു എന്നും, പരിശോധിക്കുന്നൂ. ഓരോ അസ്തിത്വങ്ങളെയും ഓരോന്നായി അഭിസംബോധന ചെയ്യുകയും,  അവർ നമ്മെ എങ്ങനെ ജീവിക്കാൻ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും, അവർ അവിടെ ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും,  ഈ പുസ്തകം ചിന്തിപ്പിക്കുന്നു. ഭൂമിയിലെ ജീവിതം സാധ്യമാക്കുന്നതിന് നമ്മെ ചുറ്റിപ്പറ്റിയുള്ള ഈ സാഹചര്യങ്ങൾക്കെല്ലാം, നാം, എങ്ങനെ, എന്തുകൊണ്ട്, ആരോട്, നന്ദിയുള്ളവരായിരിക്കണമെന്നും അത് വിശദീകരിക്കുന്നു.

പുസ്തകത്തിന്റെ മൂന്നാം ഭാഗം ലോകത്തിലെ സൃഷ്ടിയെയും ചലനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. ലോകത്തിന്റെ പരിണാമം, അസ്തിത്വം, പ്രവർത്തനരീതി എന്നിവയുടെ ദാർശനികവും ശാസ്ത്രീയവുമായ വിവിധ വശങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുകയും, ദൈനംദിന ജീവിതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ കാണിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ലോകം സമർത്ഥമായ ഒരു രൂപകല്പനയുടെ ഫലമായിരിക്കുന്നത്, എന്തുകൊണ്ടാണ് നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും അത്തരത്തിലായിരിക്കുന്നത്, അവ അങ്ങനെയായിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു, എന്നെല്ലാം രചനയിൽ ചിന്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള എല്ലാറ്റിനും, അതിന്റെ സമർത്ഥമായ രൂപകൽപ്പനയ്ക്കും, നാം, അനന്ത സൃഷ്ടാവിനോട്, നന്ദിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നും, അത് എങ്ങനെയാണെന്നും, ഈ പുസ്തകം കാണിക്കുന്നു.

 

പുസ്തകത്തിന്റെ നാലാം ഭാഗത്തിന് രണ്ട് അധ്യായങ്ങളുണ്ട്. അധ്യായം 27, കഷ്ടപ്പാടുകൾ, മനുഷ്യരാശിയുടെ രക്ഷ എന്നിവയിലേക്ക് ഒരു നോട്ടം തൊടുക്കുന്നു. നന്മയെ അനുഗമിക്കുന്നതിനായി നാം ചുമക്കേണ്ട സഹനങ്ങൾ ഏതൊക്കെയാണെന്ന് ഇത് കാണിക്കുന്നു.

വാസ്തവത്തിൽ, ആർക്കും ഈ പുസ്തകം വായിച്ച് ആഴത്തിലുള്ള ആത്മപരിശോധനയിലും ധ്യാനത്തിലും സ്വയം കണ്ടെത്താതിരിക്കുക അസാധ്യമാണ്.

 

ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തന്റെ അവലോകനത്തിൽ പറയുന്നു, "കോവിഡ്-19 എന്ന മഹാമാരിയുമായി ബന്ധപ്പെട്ടിരിക്കുന്ന സമകാലിക സാഹചര്യത്തിന്, അതിലെ പ്രതിഫലനങ്ങൾ വളരെ അനുയോജ്യമാണ്... ഈ വരികൾ, മനസ്സിനെ, ഒരു രോഗശാന്തി സ്പർശനത്തിലൂടെ, സാന്ത്വനപ്പെടുത്തുകയും, വായനക്കാരെ, ദൈവിക ശക്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു." മാർ തോമസ് തറയിലിന്റെ അവലോകനം അനുസരിച്ച്, “...കോവിഡ്-19ന്റെ സങ്കീർത്തനങ്ങൾ”, കൂടുതൽ നന്ദിയുള്ളവരും, കൂടുതൽ പോസിറ്റീവും, ആരോഗ്യകരവുമാകാൻ നമ്മെ സഹായിക്കുന്ന, ഒരു നല്ല ഉത്തേജകമായിരിക്കും. ഇത് ലളിതവും പ്രചോദനാത്മകവും ശാന്തവുമാണ്”. ഡോ. ജോസഫ് ഏത്തക്കുഴിയുടെ അഭിപ്രായത്തിൽ, "ഈ പുസ്തകത്തിന്റെ ധ്യാനാത്മകതയും ആത്മപരിശോധനയും വായനക്കാരന് വളരെ പ്രയോജനപ്രദമാകും."

മാർ റാഫേൽ തട്ടിൽ, പുസ്തകത്തിന്റെ മുഖവുരയിൽ ഇങ്ങനെ പറയുന്നു: “ഈ പുസ്തകം നമ്മുടെ ഇന്നത്തെ ജീവിതശൈലിക്ക് അർത്ഥവത്തായ ധ്യാനമായി ഞാൻ കരുതുന്നു. ആധുനിക സമ്പന്നസമൂഹങ്ങളിൽ നിലവിലുള്ള എല്ലാ സാമൂഹിക തിന്മകളെയും വിരേചിച്ച് അകറ്റുന്നതിനുള്ള, ഔഷധക്കൂട്ടിനെ,  മധുരത്തിൽ പൊതിഞ്ഞിട്ടെന്ന പോലെ, പുസ്തകത്തിലുടനീളം ഹൃദയഗതങ്ങളുടെ രൂപത്തിൽ, വളരെ മനോഹരമായി പതിപ്പിച്ചിരിക്കുന്നു. ശാസ്ത്രം, തത്ത്വചിന്ത, ദൈവശാസ്ത്രം എന്നിവയുടെ പിന്തുണയോടെ, നിരീക്ഷണം, ദർശനം, മൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള, ആഴത്തിലുള്ള ധ്യാനത്തിന്റെ ഫലമാണ് ഈ പുസ്തകം.

വായനക്കാരെ, അവരുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനും, പ്രകൃതിയെ ചുറ്റിക്കറങ്ങാനും, എല്ലായിടത്തും ലഭിക്കുന്ന അമൂല്യമായ സമ്മാനങ്ങളിലും, എന്തിനും ഏതിലും, ജഗത്പിതാവിൻ്റെ സർവ്വവ്യാപിത്വത്തെ വിലമതിക്കാനും, ഈ പുസ്തകം പ്രേരിപ്പിക്കുന്നു.

 
പുസ്തകം വാങ്ങാം 
 
 
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക