Image

ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ! (വിജയ് സി. എച്ച് )

വിജയ് സി. എച്ച് Published on 12 January, 2022
ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ!  (വിജയ് സി. എച്ച് )

യേശുദാസ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം, 'ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്...' എന്ന തലക്കെട്ടില്‍ ഒരു ഫേസ്ബുക്ക് ഉപഭോക്താവ് എഴുതിയ പോസ്റ്റ് തല്‍ക്ഷണം വൈറലായി മാറി. യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രപ്രവേശം അനുവദിക്കാത്തതിലെ ദുഃഖമാണ് രതി ജയകുമാര്‍ മനോഹരമായൊരു വിഡിയോ ഫൂട്ടേജിലൂടെ പങ്കുവെച്ചത്. നവമാധ്യമ ഉപഭോക്താവിന്റെ ഉദ്വേഗജനകമായ പോസ്റ്റ് പ്രമുഖ മലയാള പത്രങ്ങളെല്ലാം ഏറ്റെടുത്തിരുന്നു. 


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒന്നു പ്രവേശിക്കണമെന്ന മോഹവുമായി യേശുദാസ് കാത്തിരിപ്പു തുടങ്ങിയിട്ട് കാലമെത്രെയായെന്നും, 82 തികഞ്ഞ ഗായകന്റെ അര്‍ത്ഥനയെ ഇനിയെന്നാണ് നാം ചെവിക്കൊള്ളുകയെന്നും രതി വൈകാരികത നിറഞ്ഞ ശബ്ദത്തില്‍ ചോദിക്കുന്നുണ്ട്. 
അദ്ദേഹത്തിന് ക്ഷേത്രപ്രവേശം അനുവദിച്ചാല്‍ തകര്‍ന്നു വീഴുന്നതാണോ, കാലപ്രയാണത്തില്‍ പരശ്ശതം പരീക്ഷണങ്ങളെ അതിജീവിച്ച നമ്മുടെ സംസ്‌കൃതിയെന്നും ഗായിക ആശ്ചര്യപ്പെടുന്നു! 


'ജന്മദിനമെല്ലാം മൂകാംബികാ ദേവിയുടെ സന്നിധാനത്തില്‍ ചിലവഴിയ്ക്കുന്ന, സുപ്രഭാതമായെന്നു പാടി, ശ്രീരാമനെയും, പരമശിവനെയും, വിഘ്‌നേശ്വരനെയും നിദ്രയില്‍ നിന്ന് ഉണര്‍ത്തുന്ന, 'ഹരിവരാസനം' പാടി ധര്‍മ്മശാസ്താവിനെ ഉറക്കുന്ന, 'ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിന്റെ ദിവ്യരൂപം...' എന്നു പാടി നമ്മെ നാദബ്രഹ്‌മത്തില്‍ ആറാടിക്കുന്ന ഒരു ദേവഗായകനെ നമ്മുടെ ദേവന്മാര്‍ക്ക് സ്വീകാര്യമല്ലാതെ വരുമോ?' രതി ആരാഞ്ഞു. 


തുടര്‍ന്ന്, 'ഒതേനന്റെ മകന്‍' എന്ന സിനിമയ്ക്കു വേണ്ടി യേശുദാസ് പാടിയ, 'ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം ഞാന്‍ പോകും...' എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ഗായിക മധുരമായി ആലപിച്ചു. ഒരു സാമൂഹിക സന്ദേശമെത്തിക്കണം എന്ന ഉദ്ദേശ്യത്തോടെ, 1970-ല്‍ വയലാര്‍ എഴുതിയ വരികളാണിവ. 
'എന്നെപ്പോലെയുള്ള ഒരു സാധാരണ നവമാധ്യമ ഉപഭോക്താവിന്റെ പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്രയും പ്രാധാന്യത്തോടെ ഏറ്റെടുക്കുമെന്ന് കരുതിയതേയല്ല! പോസ്റ്റിനു ലഭിച്ച ഷേറുകളും ഹൃദയചിഹ്നങ്ങളും കണ്ട് ഞാന്‍ തന്നെ അത്ഭുതപ്പെട്ടു,' മിത സ്വരത്തില്‍ രതി പറഞ്ഞു തുടങ്ങി. 


യേശുദാസിന്റെ ആദ്യ സിനിമാ ഗാനം റിക്കാര്‍ഡ് ചെയ്തതിന്റെ അറുപതാം പിറന്നാളില്‍, സാമുദായിക പ്രമുഖരും നിരവധി ടി.വി ചാനലുകാരും ഗായകന്റെ ക്ഷേത്ര പ്രവേശന വിഷയം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും, ഇക്കാര്യം അന്ന് ഏറ്റവുമാദ്യം ഉന്നയിച്ചത് രതിയാണ്. 
സംസ്ഥാന സര്‍ക്കാറിന്റെ സോയില്‍ സര്‍വ്വേ ഏന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ സോയില്‍ സര്‍വ്വേ ഓഫീസറായി തൃശ്ശൂര്‍ യൂനിറ്റില്‍ ജോലി ചെയ്യുന്ന രതി, കൊറോണാ കാലത്ത് ജനപ്രിയ ഗാനങ്ങള്‍ ആലപിച്ച് സമൂഹ മാധ്യമങ്ങളില്‍ ഒരു സെന്‍സേഷനായി മാറിയ കലാകാരിയാണ്.  


'കോവിഡിനെ തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും, ഏകാന്തതയുമാണ് എന്നെ സമൂഹ മാധ്യമങ്ങളിലേക്ക് ആനയിച്ചത്. വാസ്തവത്തില്‍, എന്റെ ആലാപന അഭിരുചിയുടെ തിളക്കം കൂട്ടിയതും, പൊതു ഇടപെടലുകള്‍ക്ക് ധൈര്യം നല്‍കിയതും മഹാമാരിയാണ്,' രതി വ്യക്തമാക്കി. 
പ്രതിസന്ധികള്‍ നേരിടുമ്പോള്‍ കലാവാസനകള്‍ പരിപോഷിപ്പിക്കപ്പെടുന്നത് ഒരു വിപരീതസത്യം! എന്തെങ്കിലും കലാവാസനകള്‍ ഇല്ലാത്തവരായി സമൂഹത്തില്‍ ആരുമില്ല. ഏകാന്തത അവരുടെ ആവിഷ്‌കാര ചിന്തകള്‍ക്ക് ചിറകുകള്‍ നല്‍കുന്നു. പാടാന്‍ കഴിവുള്ളവര്‍ പാടുന്നു, വരയ്ക്കാന്‍ കഴിവുള്ളവര്‍ വരയ്ക്കുന്നു. ഒതുങ്ങിക്കൂടാന്‍ ഇഷ്ടപ്പെട്ടിരുന്ന വീട്ടമ്മമാര്‍പോലും അവരുടെ പാചക നൈപുണ്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുന്നു. ദുഃഖങ്ങള്‍ക്കു നടുവിലും മഹാമാരിക്കാലം സൃഷ്ടിപരം തന്നെയെന്നതിന് പ്രകടമായ സാക്ഷ്യപത്രം സമൂഹ മാധ്യമങ്ങളുമാണ്. 
ഗൗരവപൂര്‍വം ഗാനങ്ങളെ വിലയിരുത്തുന്ന തന്റെയൊരു ആസ്വാദകന്റെ അപേക്ഷ മാനിച്ച് എഫ്.ബി-യില്‍ പാടി പോസ്റ്റ് ചെയ്ത കല്യാണി രാഗത്തിലുള്ള ഒരു ഗാനം കൊള്ളാമെന്ന്, ആ ഗാനമെഴുതിയ ശ്രീകുമാരന്‍ തമ്പി തന്നെ വന്ന് കമന്റ് എഴുതിയപ്പോള്‍, തന്റെ ശ്രമങ്ങള്‍ വെറുതെയാവുന്നില്ലെന്ന് രതി തിരിച്ചറിഞ്ഞു. തന്നെപ്പോലെയുള്ള ഒരു സംഗീതോപാസകയുടെ ആലാപന മികവ് മാറ്റുരക്കുന്ന ഫൈനല്‍ പരീക്ഷയും കൂടിയാണ് തലമുറകളുടെ നാഡിമിടിപ്പായി മാറിയ തമ്പി സാറിന്റെ ആ വരികളെന്ന് ഗാനം ആവശ്യപ്പെട്ട സംഗീത നിരൂപകന്‍ മുന്നറിയിപ്പ് തന്നിരുന്നത് രതി കൃതജ്ഞതയോടെ ഓര്‍ത്തു. 
2020, മാര്‍ച്ചില്‍ രാജ്യം ആദ്യത്തെ അടച്ചുപൂട്ടലിലേക്കു നീങ്ങുന്നതുവരെ രതിക്ക് തിരക്കോടുതിരക്കായിരുന്നു. 
ഒരുമിച്ചെത്തിയ പ്രളയങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിനു വരുത്തിയ കോട്ടങ്ങള്‍ കണ്ടെത്തലും, ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനങ്ങളും, കൂടാതെ പതിവായുള്ള മണ്ണ് പര്യവേക്ഷണവും കഴിഞ്ഞാല്‍, പാഠപുസ്തകത്തിലുള്ളത് തന്റെ കുട്ടികള്‍ക്കിത്തിരി പറഞ്ഞു കൊടുക്കാന്‍ പോലും രതിക്ക് നേരം കിട്ടിയിരുന്നില്ല. 
പക്ഷെ, പത്തൊമ്പതാം നമ്പറുകാരന്‍ കീടത്തെ ഭയന്ന് പുറത്തിറങ്ങാതായപ്പോള്‍ അകത്തെ സമയത്തിന് ദൈര്‍ഘ്യം വര്‍ദ്ധിച്ചു. വിരസ യാമങ്ങളില്‍ വിഷാദം പുരളുന്നെന്ന് തിരിച്ചറിഞ്ഞതോടെ, പിന്‍തുടരാന്‍ കഴിയാതിരുന്ന സംഗീത സപര്യ രതിയുടെ ചിന്തയിലെത്തി. 
'പാട്ട് കുട്ടിക്കാലം മുതലെ ഇഷ്ടമായിരുന്നു. നാലഞ്ചുകൊല്ലം പഠിച്ചതിനുശേഷം, ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയതുമാണ്. എന്നാല്‍, ജീവിത വ്യഗ്രതകള്‍ക്കിടയില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അതുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ലോക്ക് ഡൗണ്‍ മൂലം ഓഫീസിലെ ജോലിക്കൂമ്പാരങ്ങള്‍ മേലധികാരികളുടെ ചര്‍ച്ചാവിഷയം അല്ലാതായിത്തീര്‍ന്നപ്പോള്‍, പെരിങ്ങോട്ടുകര ശിവന്‍ മാഷിന്റെ കീഴില്‍ കര്‍ണ്ണാടക സംഗീത പഠനം പുനരാരംഭിച്ചു,' രതി ഓര്‍ത്തെടുത്തു. 

പാട്ടു പരിശീലിക്കാന്‍ നാല്‍പ്പതു വയസ്സുവരെ കാത്തിരിക്കേണ്ടതുണ്ടായിരുന്നോയെന്ന് അവ്യക്ത മൊഴിയില്‍ ആരാഞ്ഞവരോടൊക്കെ, 'താല്‍പര്യമുണ്ടെങ്കില്‍ താങ്കളും വരൂ, സരിഗമ പാടാന്‍' എന്നായിരുന്നു രതിയുടെ പ്രതികരണം. എല്ലാത്തിനും ഒരു സമയമുണ്ട്, കോവിഡ് കാലമാണ് ആലാപനമൊന്ന് മിനുക്കിയെടുക്കാനുള്ള അവസരം തനിക്കു നല്‍കിയതെന്ന് അടുത്ത സുഹൃത്തുക്കളോട് രതി വിശദീകരിച്ചു. 
'കോവിഡ് കാലത്തെ സംഗീത പുനര്‍പഠനം തീക്ഷ്ണമായൊരു ആത്മവിശ്വാസമാണ് എനിക്ക് നല്‍കിയത്. തിരക്കൊഴിഞ്ഞ സമയമായതിനാല്‍ പല്ലവിക്കൊപ്പം ശ്രുതിയും ചിന്തയില്‍ ചേര്‍ന്നുനിന്നു. ബാല്യം മുതല്‍ കൂടെയുള്ള മൂളിപ്പാട്ടുകള്‍ക്ക് പെട്ടെന്നൊരു പൂര്‍ണ്ണത ലഭിച്ചതുപോലെ,' രതി ആവേശംകൊണ്ടു.  
ഒരു നാള്‍ ഭര്‍ത്താവ് ജയകുമാര്‍ വീട്ടിലില്ലാത്ത സമയം നോക്കി, ചുണ്ടത്ത് എന്നും എത്താറുണ്ടായിരുന്ന 'ഉജ്ജയിനിയിലെ ഗായിക, ഉര്‍വ്വശിയെന്നൊരു മാളവിക...' എന്ന പാട്ട് പാടി, രതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 
'കടല്‍പ്പാലം' എന്ന സൂപ്പര്‍ഹിറ്റ് പടത്തിലെ വയലാറിന്റെ വരികള്‍, ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ സംഗീതത്തില്‍ പി. ലീല പാടിയത്, അര നൂറ്റാണ്ടായി ശ്രോതാക്കള്‍ ഏറ്റുപാടാന്‍ കാരണം ആ ഗാനത്തിന്റെ സമഗ്രമായ മനോഹാരിത ഒന്നുതന്നെയാണ്.  
'ഏറെ മനം കവരുന്നതാണ് ഈ ഗാനത്തിന്റെ മോഹന രാഗം,' എന്നുപറഞ്ഞ്, വയലാറിന്റെ രചനയുടെ ഒടുവിലുള്ള 'യുവ ഗായികയുടെ ദാഹങ്ങള്‍ ഒരു പുനര്‍ജ്ജന്മത്തിന്‍ ചിറകു നല്‍കി' എന്നതിലേക്ക് രതിയുടെ ആരോഹണമെത്തുന്നത്, ഈ  പാട്ടുപാടി പിന്നണിഗായികയ്ക്കുള്ള പ്രഥമ കേരള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ പി. ലീലക്കൊരു  ശ്രദ്ധാഞ്ജലിയായിക്കൊണ്ടാണ്. രതിയുടെ മൂളിപ്പാട്ട് അത് കേട്ടവരെല്ലാം മൂളാന്‍ തുടങ്ങിയതില്‍ അതിശയമില്ല! 
'സംഗീതം പഠിക്കാന്‍ നിസ്തുലമായ പിന്തുണയാണ് പ്രിയപ്പെട്ടവന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍,   സമൂഹ മാധ്യമങ്ങള്‍ക്കു ചാര്‍ത്തപ്പെട്ട 'കാപട്യ-സാങ്കല്‍പ്പിക' പ്രതിച്ഛായ മൂലം, മുഖപുസ്തകത്തില്‍ പാട്ടുകള്‍ പോസ്റ്റ് ചെയ്യുന്നതിനോടും അതിനുവേണ്ടി സമയം നഷ്ടപ്പെടുത്തുന്നതിനോടും അദ്ദേഹത്തിന് വിയോജിപ്പായിരുന്നു. ഇക്കാരണത്താലാണ്, ഫേസ്ബുക്കിലെ പ്രഥമ സംരംഭത്തിന് അല്‍പം 'സ്വകാര്യതയുടെ' പരിവേഷമുണ്ടായത്. പക്ഷെ, 'ഉജ്ജയിനിയിലെ ഗായിക' സുഹൃത്തുക്കളില്‍നിന്ന് നേടിയ ഹാര്‍ദ്ദമായ പ്രതികരണമറിഞ്ഞപ്പോള്‍, ഭര്‍ത്താവും സംഗീതപ്രേമികളായ പുത്രി ഗായത്രിയും പുത്രന്‍ സൂര്യയും എന്റെയടുത്തേക്ക് ഓടിയെത്തിയത് 'കട്ട' സപ്പോര്‍ട്ടുമായായിരുന്നു,' രതിയുടെ വാക്കുകളില്‍ ആത്മവിശ്വാസം നിറഞ്ഞൊഴുകി. 
പ്രശസ്ത ശാസ്താംപാട്ട് ഗായകനും, ഈ അനുഷ്ഠാന കലാരൂപത്തിന്റെ സംസ്ഥാന രക്ഷാധികാരിയുമായ ശ്രീ. വേണു വെള്ളാനിക്കരയുടെ പുത്രന്, പ്രിയ പത്‌നിയുടെ സംഗീതാഭിരുചിയെ തളര്‍ത്താനാകുമോ? 
'മുഖപുസ്തകത്തില്‍ പെണ്ണുങ്ങള്‍ക്കു ലഭിക്കുന്ന അമിത സ്വീകാര്യതയും, പെരുപ്പിച്ചെഴുതുന്ന 'സുഖിപ്പിക്കല്‍' അഭിപ്രായങ്ങളും മുഖവിലക്ക് എടുക്കാതിരുന്നാല്‍ പോലും, എന്റെ കന്നിസംരംഭം 'കിടു'വായല്ലൊയെന്ന് ചേട്ടന്‍ അഭിപ്രായപ്പെട്ട് നിമിഷങ്ങള്‍ കഴിയുംമുന്നെ, തുടര്‍ന്നു പാടി പോസ്റ്റു ചെയ്യേണ്ട പാട്ടുകളുടെ പട്ടിക എന്റെ മനസ്സില്‍ തയ്യാറായിക്കഴിഞ്ഞിരുന്നു,' രതി ഉള്ള് തുറന്നു!  
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ അടച്ചുപൂട്ടല്‍ അനിശ്ചിതമായി തുടര്‍ന്നിരുന്നുവെങ്കിലും, അടിയന്തിരമായി അയക്കേണ്ടിവന്ന ഒരു സോയില്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ കാര്യത്തിനായി രതിക്ക് അന്ന്  ഓഫീസില്‍ പോകേണ്ടിവന്നു. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ ചേട്ടനെയും മക്കളെയും സമീപത്തിരുത്തി, അവര്‍ രണ്ടാം ഗാനത്തിന്റെ വിഡിയോ റിക്കോര്‍ഡ് ചെയ്തു. 


ഭൂമിയെ സ്‌നേഹിച്ച ദേവാംഗനയൊരു 
പൂവിന്റെ ജന്മം കൊതിച്ചു...  
ഒരുവരുമറിയാതെ വന്നു, 
മണ്ണില്‍ ഒരു നിശാഗന്ധിയായ് കണ്‍തുറന്നു... 
സുസ്മിതയായവള്‍ നിന്നു... 
മൂകനിഷ്പന്ദ ഗന്ധര്‍വ്വ ഗീതമുറഞ്ഞൊരു 
ശില്‍പ്പത്തിന്‍ സൗന്ദര്യമായ് വിടര്‍ന്നു...  
കൊറോണക്കെടുതിയില്‍ ഭൂമി വെറുങ്ങലിച്ചുതന്നെ നിലകൊണ്ടെങ്കിലും, രതിയുടെ ഭവനത്തില്‍ ഒഎന്‍വി സാറിന്റെ ആത്മാവുറങ്ങുന്ന വരികള്‍ നിലയ്ക്കാത്ത പ്രതിധ്വനികളുയര്‍ത്തി! 
'ഉജ്ജയിനിക്ക് ശ്രോതാക്കള്‍ നല്‍കിയ വരവേല്‍പ്പും, കൂട്ടിന് ചേട്ടനും മക്കളുമുണ്ടെന്ന തിരിച്ചറിവും ചേര്‍ന്നെത്തിയപ്പോള്‍, എന്തൊരു ആവേശമായിരുന്നെന്നോ!' ഉജ്ജ്വലമായിരുന്നു രതിയുടെ ഭാഷണം. 
പിന്നെയങ്ങോട്ട് റിക്കോര്‍ഡിങ്ങും, പോസ്റ്റിങ്ങും, തുരുതുരാ വന്നെത്താറുള്ള കമന്റുകള്‍ക്കുള്ള മറുപടി എഴുത്തുമായി കോവിഡ് അടിച്ചേല്‍പിച്ച തടവ് ദിനങ്ങള്‍ സര്‍ഗ്ഗാത്മകമാകാന്‍ തുടങ്ങി. 'നാലു മാസത്തിനകം, മുഖപുസ്തകത്തിന്റെ ചുമരിലെത്തിയ അനേകം വിഡിയോകളില്‍, 'രാരീ രാരീരം രാരോ...', 'മകളേ പാതി മലരേ...', 'ആടിവാക്കാറ്റേ...', 'നീല ജലാശയത്തില്‍...', 'രാജശില്പീ നീയെനിക്കൊരു...', 'കേശാദിപാദം തൊഴുന്നേന്‍...' മുതലായവ എന്നെ എത്തിച്ചത് തീരെ പ്രതീക്ഷിക്കാത്തൊരു ഇടത്താണ്. നിരന്തരം പെയ്തിറങ്ങിക്കൊണ്ടിരുന്ന ഫീഡ്‌ബേക്കുകള്‍ക്കു പ്രതികരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണമെന്നായി. പ്രിയ ചങ്ങാതിമാര്‍ പറയുന്നത് ശ്രദ്ധിക്കാതെ വയ്യല്ലൊ,' രതി വ്യക്തമാക്കി. 
കൊറോണക്കാലത്ത് നല്ലൊരു തുടക്കമെന്ന സന്ദേശങ്ങളും, ആവശ്യപ്പെട്ട പാട്ടുകള്‍ പാടിയതിന് നന്ദി വാക്കുകളും, തിരുത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ ആലാപനങ്ങളില്‍ വികവ് തെളിയിച്ചതിന് അനുമോദനങ്ങളും മറ്റുമായി കമന്റ് ബോക്‌സും, മെസ്സെന്‍ജറും നിറഞ്ഞു നില്‍ക്കുമ്പോഴും, പോസ്റ്റുകളില്‍ തന്റെ സംഗീതാദ്ധ്യാപകന്റെ 
അസാന്നിദ്ധ്യം രതിയെ വിഷമിപ്പിച്ചിരുന്നു. 
തൃശ്ശൂര്‍ ആര്‍. വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ രതിയുടെ ഗുരു, ശുദ്ധസംഗീതത്തി9റെ വക്താവാണ്. 
സിനിമാ ഗാനങ്ങളോട് അദ്ദേഹത്തിന് അഭിനിവേശമുണ്ടാകാന്‍ വഴിയില്ല. അതിനാല്‍, മുഖപുസ്തകത്തിലെ തന്റെ ഇടപെടലുകള്‍ ഗുരു എങ്ങിനെ വീക്ഷിക്കുമെന്ന് രതി വേവലാതിപ്പെട്ടു. 

'നാലാള് കൂടുന്നിടത്ത് ഒരു മൈക്കും, കരോക്കെ (background score) പ്‌ളേ ചെയ്യാന്‍ ഒരു മൊബൈല്‍ ഫോണും ഉണ്ടെങ്കില്‍, ആര്‍ക്കും പാട്ടുകാരനാകാന്‍ കഴിയുന്ന കാലമാണിത്,' ഗുരു ഇടക്കിടെ പറയാറുണ്ടായിരുന്നു. 
എന്നാല്‍, ഉപേക്ഷിക്കാന്‍ കഴിയാത്ത വിധം രതി ഫേസ്ബുക്കില്‍ നിമഗ്‌നയായിരുന്നു. വളര്‍ന്നുവരുന്ന ഗായികക്ക് സമൂഹമാധ്യമം സമ്മാനിച്ചത് മാസ്മരികമായൊരു പ്രചോദന സ്രോതസ്സല്ലേ! 

കരോക്കെയുടെ സഹായത്താല്‍ പാടുന്ന സിനിമാ ഗാനങ്ങള്‍ ഇനിയും കണ്ടും, കേട്ടും ഗുരുവിന് ഉണ്ടായേക്കാവുന്ന നീരസമൊഴിവാക്കാന്‍, ദുഃഖത്തിനൊപ്പം വേദനയോടെ, രതി അദ്ദേഹത്തെ  മുഖപുസ്തകത്തില്‍ അണ്‍ഫ്രണ്ട് ചെയ്തു.  
'ലളിതമായ പാട്ടുകളാണ് ഇതുവരെ ഞാന്‍ തിരഞ്ഞെടുത്തതെന്ന നിരീക്ഷണം ചില ചങ്ങാതിമാര്‍ പങ്കുവച്ചപ്പോള്‍, കൂടുതല്‍ ചലഞ്ചിങ്ങായ ഗാനങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്ന്, 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍...', 'ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍...', 'ചെമ്പകതൈകള്‍ പൂത്ത മാനത്ത്...', 'മോഹം കൊണ്ടു ഞാന്‍...', 'വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍...',  'ചന്ദന വളയിട്ട കൈകൊണ്ടു ഞാന്‍...', 'പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു...', 'രാജഹംസമേ...', 'ഋതുഭേദ കല്‍പ്പന...', 'ഏതോ വാര്‍മുകിലിന്‍...', 'ഒരു നറുപുഷ്പമായ്...', 'ഹിമശൈല സൈകത...', 'പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞു വീണു...', 'ശരദിന്ദു മലര്‍ദീപ നാളം നീട്ടി...', 'കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത...', 'കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി...', 'മരണമെത്തുന്ന നേരത്ത്...' മുതലായവ ഓരോന്നായി എന്റെ ടൈംലൈനിലെത്തി,' രതി വിശദീകരിച്ചു. 
ഹിന്ദി ഗാനങ്ങള്‍ ഇഷ്ടപ്പെടുന്നൊരു ശ്രോതാവ്, 'കഭീ കഭീ മേരെ ദില്‍ മേം...' പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍, ലതാജിയുടെ ആരാധികയായ രതി, ഉച്ചാരണ വൈകല്യങ്ങളൊന്നുമില്ലാതെ ഈ ഗാനം ആലപിക്കാന്‍ പ്രയത്‌നിക്കേണ്ടിവന്നു. 


'എന്നാല്‍, പാട്ട് പോസ്റ്റു ചെയ്ത നാള്‍ മുതല്‍ സമൃദ്ധമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന ആസ്വാദന കുറിപ്പുകള്‍ വായിക്കുമ്പോള്‍ ഉള്ളില്‍ കുളിരു കോരുന്നു,' എപ്പോഴും ചിരിച്ചുകൊണ്ട് പാടുന്ന രതി, ഇതു പറഞ്ഞപ്പോഴും ചിരിച്ചു. 
ക്ലാസ്സിക്കല്‍ അടിത്തറയുള്ള ഗാനങ്ങളുടെ ആരോഹണ-അവരോഹണ ഇടങ്ങളിലെ പിച്ച് കണ്‍ട്രോളില്‍ പിരിമുറുക്കം അനുഭവപ്പെട്ടപ്പോള്‍, സംഗീത സംവിധായകന്‍ രാജാമണിയുടെ കീബോര്‍ഡിസ്റ്റും റീറെക്കോര്‍ഡിങ് ആര്‍ട്ടിസ്റ്റുമായ ശ്രീ. ബിജു ചന്ദ്രന്‍ സഹായഹസ്തം നീട്ടി. 
'ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ശ്രീ. ബിജുവാണ് കരോക്കെ പാടുമ്പോള്‍ ശ്രദ്ധിക്കേണ്ട ബ്രീത്ത് മാനേജ്‌മെന്റും, വോയ്‌സ് കണ്‍ട്രോളും, ഓപ്പണിങ്ങ് & ലാന്‍ഡിങ്ങ് നോട്ട്‌സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളും എന്നെ അഭ്യസിപ്പിച്ചത്,' രതി ഉപകാരസ്മരണ അറിയിച്ചു. 
കോവിഡ് വ്യാപനം അല്‍പം കുറഞ്ഞപ്പോള്‍, രതിയുടെ ഓഫീസ് പകുതി ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസില്‍നിന്ന് മാറിനിന്ന ഇടവേളയില്‍ ഒട്ടേറെ പാട്ടുകള്‍ പാടി, താനൊരു എഫ്ബി സെന്‍സേഷനായി മാറിയെന്ന് ചില ഗ്രൂപ്പുകളില്‍ ചര്‍ച്ചകളുണ്ടായെന്ന വിവരം രതിയുടെ ചെവിയിലുമെത്തിയിരുന്നു. സഹപ്രവര്‍ത്തകരില്‍ പലരും മുഖപുസ്തകത്തില്‍  രതിയുടെ സുഹൃത്തുക്കളുമാണ്. 
'എന്തെങ്കിലുമാവട്ടെ, ഇടവേളക്കു ശേഷം ഉത്സാഹത്തോടുകൂടിയാണ് ഞാന്‍ ഓഫീസിലെത്തിയത്, പക്ഷെ കേട്ടത് ഡിപ്പാര്‍ട്ടുമെ9റിനകത്ത് ചുറ്റിക്കറങ്ങുന്നൊരു 'വൃത്താന്ത'മാണ്: 'ഗസറ്റഡ് ഓഫീസറാണു പോലും! നാണമില്ലേ, കൊച്ചു പിള്ളാരെപ്പോലെ എഫ്ബി-യിലൊക്കെ കുത്തിയിരുന്ന് പാടാന്‍?' 
മികച്ച സോയില്‍ സര്‍വേ ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പേരുകേട്ട പുരസ്‌കാരം രതിക്ക് നേടാനായത് മണ്ണാര്‍ക്കാട്, നെല്ലിയാമ്പതി മുതലായ മലമ്പ്രദേശങ്ങളില്‍ നടത്തിയ ദുഷ്‌കരമായ പര്യവേക്ഷണങ്ങളും, മണ്ണ് പരിപാലന ബോധവല്‍ക്കരണവും പരിഗണിച്ചാണ്. എന്നാല്‍, യശസ്സിന്റെ കൂടെപ്പിറപ്പാണ് അന്യ മനസ്സുകളില്‍ ജനിക്കുന്ന അകാരണമായ അനിഷ്ടങ്ങള്‍. 
സാരമാക്കിയില്ല, പാട്ടിലും പ്രവര്‍ത്തിയിലും രതിയുടെ ഗതി നേര്‍ദിശയില്‍ തന്നെ തുടര്‍ന്നു. 
അമ്പലപ്പുഴ ശ്രീരാഗം സംഗീത സഭ അവരുടെ എഫ്ബി പേജില്‍ ലൈവായി പാടാ9 രതിയെ ക്ഷണിച്ചു. പരിപാടി സംഗീതാര്‍ച്ചനയായതിനാല്‍, ഗുരു താല്‍പര്യം പ്രകടിപ്പിച്ചു. എഫ്ബി-യില്‍ അദ്ദേഹത്തെ ഫ്രണ്ടായി തിരിച്ചെത്തിക്കാന്‍ ഇത് ഹേതുവായി. ഗുരുവിനെ അണ്‍ഫ്രണ്ട് ചെയ്തതില്‍ ശിഷ്യക്ക് തോന്നിയുന്ന കുറ്റബോധം അങ്ങിനെ കെട്ടണഞ്ഞു. ശ്രീരാഗം പരിപാടി ഒരു സംസ്ഥാനതല സംഗീത വിരുന്നായി മാറുകയും ചെയ്തു. 
'പക്ഷെ, ഡിപ്പാര്‍ട്ടുമെന്റ് എന്നെ മുള്‍മുനയില്‍ നിര്‍ത്തി. ലൈവ് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി തേടി തിരുവനന്തപുരത്തേക്ക് അയച്ച അപേക്ഷയുടെ മറുപടി ഒരു മാസം കഴിഞ്ഞാണ് ലഭിച്ചത്. പ്രതിഫലം  കൈപ്പറ്റുന്നില്ലെങ്കിലും, മേലില്‍ മുന്‍കൂര്‍ അനുവാദമില്ലാതെ പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഡിപ്പാര്‍ട്ടുമെന്റ് എന്നെ ഉപദേശിച്ചു,' രതിയുടെ ശബ്ദം ഇടറിയിരുന്നു. 
മുന്‍കൂര്‍ അനുവാദമെന്ന നൂലാമാലയില്‍ കുടുങ്ങി നിരവധി ആല്‍ബങ്ങളും, കവിതാപാരായണങ്ങളും മഹാമാരി മിനുക്കിയെടുത്ത ഈ പാട്ടുകാരിക്ക് ഇതിനകം നഷ്ടമായി. എഫ്ബി പോസ്റ്റുകള്‍ മാത്രം നിര്‍വിഘ്‌നം തുടരുന്നു. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി നൂറിലേറെ ഗാനങ്ങള്‍ ഇതുവരെ അവര്‍ ആലപിച്ചു. 
തുടര്‍ന്നുവന്ന നാളില്‍ ഒരു പാട്ട് റിക്കോര്‍ഡ് ചെയ്യുന്നതിനിടയില്‍, രതിക്ക് തൊണ്ടയില്‍ സ്‌ക്രേച്ച് അനുഭവപ്പെട്ടു. താമസിയാതെ കലശലായ പനിയും, ശരീര വേദനയും. ടെമ്പറേച്ചര്‍ കുറയുന്നില്ല. പിറ്റേന്ന് RT-PCR ചയ്തു. കാലന്‍ കൊറോണ രതിയെയും തേടിയെത്തിയിരുന്നു. ക്വറന്റീന്‍ കാരാഗൃഹത്തിലിരുന്ന്, ഗായിക പ്രാര്‍ത്ഥിച്ചു, തന്റെ ശബ്ദത്തിന് ഒന്നും പറ്റരുതേയെന്ന്! 

ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ!  (വിജയ് സി. എച്ച് )ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ!  (വിജയ് സി. എച്ച് )ദാസേട്ടാ മാപ്പ്, മാപ്പ്, മാപ്പ്... ഒരു പാട്ടുകാരിയുടെ വൈറല്‍ വിജയ കഥ!  (വിജയ് സി. എച്ച് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക