Image

വിധി അമ്മയേയും തട്ടിയെടുത്തു; ഇനി അവര്‍ ഏകര്‍!

Published on 16 December, 2012
വിധി അമ്മയേയും തട്ടിയെടുത്തു; ഇനി അവര്‍ ഏകര്‍!
പത്തനംതിട്ട: പിതാവിന്‌ പുറമെ അമ്മയും അവരെ വിട്ടുപിരിഞ്ഞു. അമ്മ പോയത്‌ വേദനകളില്ലാത്ത ലോകത്തേക്ക്‌. കടുത്ത ക്ഷയരോഗത്തിന്‌ ചികില്‍സയിലായിരുന്ന ശശികല (41) ആണ്‌ മക്കളെ തനിച്ചാക്കി ഇന്നലെ മരിച്ചത്‌. മറ്റ്‌ ബന്ധുക്കള്‍ ഇല്ലാത്ത ഇവര്‍ സ്‌കൂളില്‍ നിന്ന്‌ അവധിയെടുത്ത്‌ ഊഴമിട്ട്‌ കാവലിരുന്നു പരിചരിക്കുകയായിരുന്നു. നിയമപ്രകാരം വിവാഹിതയാകാത്ത ശശികല ഒന്‍പതു വര്‍ഷത്തോളമായി മക്കളുമായി തനിച്ചാണു താമസിച്ചിരുന്നത്‌.

മൂത്ത മകന്‍ ജിത്ത്‌ (14), ഇരട്ടകളായ അജിത്‌ (12), വിജിത്‌ (12) എന്നിവരും ബിജിന്‍ (ഒന്‍പത്‌) എന്ന കുഞ്ഞനിയനും ചേര്‍ന്നാണ്‌ അമ്മയെ പരിചരിച്ചിരുന്നത്‌. രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന്‌ ഒന്‍പതു ദിവസം മുന്‍പാണ്‌ ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കൈപ്പട്ടൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ ഓരോരുത്തരായി അവധിയെടുത്താണ്‌ അമ്മയ്‌ക്കു കൂട്ടിരുന്നത്‌.

പലപ്പോഴും സ്‌കൂളില്‍ നിന്നുള്ള ഉച്ചക്കഞ്ഞിയായിരുന്നു അവരുടെ ഭക്ഷണം. ഇവര്‍ക്ക്‌ ബന്ധുക്കളും അധികമാരുമില്ല. സമീപവാസി നിര്‍മിച്ചു നല്‍കിയ കൊച്ചുവീട്ടിലാണു കഴിഞ്ഞിരുന്നത്‌. സമീപത്തെ വീടുകളില്‍ ജോലി ചെയ്‌താണ്‌ ശശികല മക്കളെ വളര്‍ത്തിയിരുന്നത്‌. കൈപ്പട്ടൂര്‍ സേവാഭാരതിയുടെ `മാധവം ട്രസ്‌റ്റും ഇവര്‍ക്കു സഹായം നല്‍കിയിരുന്നു.

ആശുപത്രിയില്‍ നിന്ന്‌ മൃതദേഹം ഏറ്റുവാങ്ങാനോ കൊണ്ടുപോകാനോ ആളില്ലാത്തതു കാരണം വാര്‍ഡിലെ മറ്റു രോഗികളും കൂട്ടിരിപ്പുകാരുമാണ്‌ അമ്മ മരിച്ച കുഞ്ഞുങ്ങള്‍ക്കു തുണയായത്‌. ഉച്ചക്കഞ്ഞി വിതരണം നടത്തിയിരുന്ന ജനശ്രീ മിഷന്‍ പ്രവര്‍ത്തകര്‍ വഴി മന്ത്രി അടൂര്‍ പ്രകാശിനെയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയെയും അവര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന്‌ ആംബുലന്‍സില്‍ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെ രോഗികളും മറ്റുള്ളവരും ചേര്‍ന്നു 4,600 രൂപയും പിരിച്ചു നല്‍കി. വൈകിട്ടോടെ സംസ്‌കാരം നടത്തി. വാര്‍ഡ്‌ അംഗം നിര്‍മല സാമിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളാണ്‌ സംസ്‌കാര ചെലവുകള്‍ വഹിച്ചത്‌. അമ്മയും നഷ്‌ടപ്പെട്ടതോടെ നാലു കുട്ടികളുടെയും പഠനവും ഭാവിയും അനിശ്‌ചിതത്വത്തിലായി. ഇവര്‍ക്കിനി ആരുണ്ട്‌?
വിധി അമ്മയേയും തട്ടിയെടുത്തു; ഇനി അവര്‍ ഏകര്‍!
Join WhatsApp News
james 2013-06-04 17:16:51
ഇവരെ എങ്ങനെ ബന്ടപെടാൻ കഴിയും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക