പൂജാ അവധിക്കും ഓണാവധിക്കും മധ്യകേരളത്തിലെ മലയാളികള്‍ ഓടിക്കൂടുന്ന
ഒരിടമുണ്ട്. കോട്ടയം- ഇടുക്കി ജില്ലാതിര്‍ത്തിയില്‍ തൊട്ടുരുമ്മി കിടക്കുന്ന
വാഗമണ്‍ മലനിരകള്‍. എന്നാല്‍, ഈ ഹില്‍ സ്റ്റേഷന്റെ ഇരുപതു കിലോമീറ്റര്‍
ചുറ്റളവില്‍ മലകളും താഴ്വരകളും ജലപാതവുമൊക്കെ ഒന്നിച്ചണിനിരക്കുന്ന
മറ്റിടങ്ങളുമുണ്ട് - ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ല്, മാര്‍മല...
മറുനാട്ടില്‍നിന്ന് അവധിക്കെത്തുന്ന മലയാളികളും ഈ മലമേടുകള്‍ കണ്ട്
അവിടത്തെ കോടമഞ്ഞില്‍ കുളിരണിയുന്നു.
കൊച്ചി-കുമളിക്കും
കോട്ടയം-മൂന്നാറിനും നടുമുറ്റം തീര്‍ക്കുന്ന വാഗമണിലെത്തിയാല് മറ്റെല്ലാം
തൊട്ടടുത്ത്. കൊച്ചിയില്‍നിന്നു നൂറും കോട്ടയത്തുനിന്ന് എഴുപത്തഞ്ചും
കിലോമീറ്റര്‍ അകലെയാണ് സമുദ്രനിരപ്പില്‍നിന്നും 3500 അടി ഉയരത്തിലുള്ള
വാഗമണ്‍. എല്ലായിടത്തുനിന്നും വിരിച്ചൊരുക്കിയ ഹൈവേകള്‍ വാഗമണില്‍
സംഗമിക്കുന്നു.
കൊച്ചിയില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് തൊടുപുഴ,
മൂലമറ്റം, പുള്ളിക്കാനം വഴി വാഗമണിലെത്താം. കോട്ടയംകാര്‍ക്ക് പാലാ,
ഇരാറ്റുപേട്ട, തീക്കോയി വഴിയും, കുമളിയില്നിന്നാണെങ്കില്
വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ വഴിയും. ഈ വഴികളിലെല്ലാം
കെ.എസ്.ആര്.ടി.സി, പ്രൈവറ്റ് ബസുകള്‍ നിരന്തരം ഓടുന്നു.
എറണാകുളം
ജില്ലക്കാര്‍ മൂലമറ്റത്തെത്തിയാല് അവിടത്തെ പവര്‍ഹൗസിനു മുകളിലൂടെ
പുതുതായി വെട്ടിയൊരുക്കിയ റോഡ് വഴി എടാട് കടന്ന് പുള്ളിക്കാനത്തെത്താം.
ഇരുപത്തിരണ്ട് ഹെയര്‍പിന്‍ വളവുകളുള്ള മൂലമറ്റം-പുള്ളിക്കാനം 14
കിലോമീറ്റര്‍ റോഡിലെ യാത്ര ആരെയും ത്രില്ലടിപ്പിക്കും.
അറുന്നൂറു
വിദ്യാര്‍ത്ഥികളെ മാനേജ്മെന്റ് മുതല്‍ ആര്‍ക്കിടെക്ചര്‍ വരെ പഠിപ്പിക്കുന്ന
ഡി.സി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി പുള്ളിക്കാനത്താണ്.
യൂറോപ്യന്മാര് ആരംഭിച്ച തേയിലത്തോട്ടങ്ങള്‍ക്കു നടുവിലാണ് ഈ സ്കൂള്‍. 50
ഏക്കറുള്ള കാമ്പസ് അവധിയായതിനാല്‍ ആളൊഴിഞ്ഞു കിടന്നു. പക്ഷേ,
കാന്റീനില്‍നിന്ന് ചായ തന്നു സല്ക്കരിക്കാന് സീനിയര്‍ മാനേജര്‍ വി.ആര്.
പ്രമോദ് മുന്‍കൈയെടുത്തു. ആര്‍ക്കിടെക്ചര്‍ അധ്യാപിക ഹൈദരാബാദുകാരി
അര്‍ച്ചന സോന്തിയും കൂട്ടിനുണ്ടായിരുന്നു. കഴിവു തെളിയിച്ച ഒരു
ചിത്രകാരിയാണ് അര്‍ച്ചന.
പുള്ളിക്കാനത്തുനിന്ന്
തൊടുപുഴ-ഈരാറ്റുപേട്ട റൂട്ടിലെ കാഞ്ഞാറിലേക്ക് പുതുതായി തീര്‍ത്ത റോഡിനും 14
കിലോമീറ്റര്‍ നീളമുണ്ട്. ആ വഴി പത്തു കിലോമീറ്റര്‍ ഇറങ്ങിച്ചെന്നാല്‍
കൂവപ്പള്ളി ജംഗ്ഷന്. അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞ് എട്ടു കിലോമീറ്റര്‍
സഞ്ചരിച്ചാല്‍ ഇലവീഴാപൂഞ്ചിറയായി. സമുദ്രനിരപ്പില്‍നിന്ന് 3500 അടി
ഉയരമുള്ള ഈ മലമുകളിലെത്തിയാല്‍ ഒറ്റ നില്പില് സൂര്യോദയം കാണാം,
അസ്തമനവും - കന്യാകുമാരിയെപ്പോലെ.
ഇലവീഴാപൂഞ്ചിറ എന്നത്
മലമുകളില്‍നിന്ന് താഴേക്കു നോക്കിയാല്‍ കാണുന്ന തടാകമാണ്. ചുറ്റിനും മലകള്‍
കാവല്‍ നില്ക്കുന്ന ഈ ചിറയിലേക്ക് ഇലകള്‍ വീഴാറില്ല. കാരണം, മലമുകളില്‍
വീശിയടിക്കുന്ന കാറ്റുമൂലം മരങ്ങള്‍ അവിടെ വളരില്ല. നിറയെ ഈന്ത് ചെടികള്‍
മാത്രം. മലമുകളിലെത്താന്‍ കൂവപ്പള്ളിയില്നിന്ന് ഓട്ടോയോ ജീപ്പോ കിട്ടില്ല.
അല്പം കാത്തുനിന്നാല്‍ നാലു കിലോമീറ്റര്‍ താഴെ കാഞ്ഞാറില്നിന്നെത്തുന്ന
ഷെയര്‍ ജീപ്പുകള്‍ കിട്ടും. ആളൊന്നിന് 15-20 രൂപ..
തിരികെ വീണ്ടും
പുള്ളിക്കാനത്തെത്തിയാല് പത്തു കിലോമീറ്റര്‍ മാത്രം അകലെ വാഗമണ്‍. സ്വിസ്
ആല്‍പ്സിനെ ഓര്‍മിപ്പിക്കുന്ന മൊട്ടക്കുന്നുകളുടെ കലവറയായി. കേരളത്തിലെ
പാല് വിപ്ലവത്തിനു വഴിത്താരയിട്ട ഇന്‍ഡോ-സ്വിസ് പ്രോജക്ട് ആരംഭിച്ചത്
അവിടത്തെ കോലാഹലമേട്ടിലാണ്. അവിടെ കാര്‍ഷിക സര്‍വകലാശാലയുടെ ഡയറി
സയന്‍സ് കോളേജ് പ്രവര്‍ത്തിക്കുന്നു.
ശരിക്കു പറഞ്ഞാല്‍, ഇന്‍ഡോ-സ്വിസ്
പദ്ധതിയുടെ പൈതൃകം പേറുന്നത് വാഗമണ്‍ ടൗണില്‍നിന്ന് കോട്ടയം റൂട്ടില്‍ മൂന്നു
കിലോമീറ്റര്‍ അകലെയുള്ള സിസ്റ്റേഴ്സിയന്‍ ആശ്രമമാണ്. അര നൂറ്റാണ്ടു മുമ്പ്
ബെല്ജിയത്തുനിന്നെത്തിയ ഫാ. ഫ്രാന്‍സിസും ഇംഗ്ലീഷുകാരനായ ഫാ. ബീഡ്
ഗ്രിഫിത്സും ചേര്‍ന്നൊരുക്കിയ കുരിശുമല ആശ്രമത്തില്‍ നൂറിലേറെ ജേഴ്സി
പശുക്കളുണ്ട്. പലതും ഒരു ദിവസം 40 ലിറ്റര്‍ വരെ പാല്
ചുരത്തുന്നവ.
ആശ്രമത്തില്‍ പാസ്ചറൈസേഷന് പ്ലാന്റുണ്ട്.
അവിടെനിന്ന് പ്രതിദിനം 4000 ലിറ്റര്‍ പാല് നാടൊട്ടുക്ക് വിതരണം ചെയ്യുന്നു.
വഴിക്ക് കര്‍ഷകരില്‍നിന്ന് പാല് ശേഖരിക്കുകയും ചെയ്യുന്നു. ആശ്രമം
എല്ലാവിധത്തിലും സ്വയംപര്യാപ്തമാണ്. സ്വന്തമായി ബ്രൗണ്‍ ബ്രെഡ്
നിര്‍മിക്കുന്നു, കന്നുകാലിത്തീറ്റയും. പശുക്കള്‍ക്കു മേയാന്‍ നൂറിലേറെ
ഏക്കര്‍ പച്ചപ്പുല്മേടുകളുണ്ട്. ആശ്രമത്തിലെ ആദ്യത്തെ ആചാര്യ ഫാ.
ഫ്രാന്‍സിസ് പത്തുവര്‍ഷം മുമ്പ് കടന്നുപോയി. അദ്ദേഹത്തിന്റെ
കബറടത്തിങ്കല്‍ മനോഹരമായ ആരാധനാലയം. ആദ്യത്തെ ഇന്ത്യന്‍ ആചാര്യ
യേശുദാസന് ഞങ്ങളെ സ്വീകരിച്ചു. ഈശാനന്ദനാണ് ഇപ്പോഴത്തെ
ആചാര്യ.
വാഗമണില്‍ ഡി.ടി.പി.സി വക ഓര്‍ക്കിഡ് ഗാര്‍ഡനുണ്ട്;
ട്രക്കിംഗിനും സൗകര്യമൊരുക്കിയിരിക്കുന്നു. അടുത്തുതന്നെ
ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കുന്ന പൈന്മര കാടുകളും.
പാരാഗ്ലൈഡിംഗിന്റെ രംഗവേദികൂടിയാണ് ഈ പ്രദേശം.
കോട്ടയം റൂട്ടില്‍ 20
കിലോമീറ്റര്‍ താഴേക്കു പോയാല്‍ തീക്കോയി ആയി. തേയില, കാപ്പി, ഏലം തോട്ടങ്ങള്‍
റബറിനു വഴിമാറുന്നു. കോട്ടയത്തുനിന്നു വരുന്നവര്‍ക്ക്
ഈരാറ്റുപേട്ടയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് തീക്കോയി.
അവിടെനിന്ന് അടുക്കം വഴി എട്ടു കിലോമീറ്റര്‍ അകലെ ഇല്ലിക്കക്കല്ല് മല.
ത്രേതായുഗത്തില്‍ പിളര്‍ന്നുവീണ അംബരചുംബികളായ രണ്ടു കല്ലുകളാണ്
അവിടത്തെ പ്രധാന ആകര്‍ഷണം.
അടുത്തകാലത്ത് സൗകര്യപ്രദമായി
പണിതൊരുക്കിയ മലമ്പാതയിലൂടെയാണു യാത്ര. വഴിയോരത്ത് മെറ്റല്‍
ഗാര്‍ഡുകളും സിഗ്നലുകളുമുള്ളത് യാത്ര അപകടരഹിതമാക്കുന്നു.
ഇല്ലിക്കക്കല്ലില്‍ ചെറുകിട കച്ചവടക്കാരുടെ വന്‍ തിരക്ക്. മൊബൈല്‍
ഘടിപ്പിക്കാവുന്ന ചൈനീസ് നിര്‍മിത സെല്‍ഫി സ്റ്റിക്കിന് നല്ല വില്പന, വില 150
രൂപ.
മലയിറങ്ങി അടുക്കം പള്ളി ജംഗ്ഷനിലെത്തിയാല്‍ രണ്ടു
കിലോമീറ്റര്‍ അകലെ മാര്‍മല വെള്ളച്ചാട്ടം. മലമുകളില്‍നിന്ന് 60 മീറ്റര്‍
താഴേക്ക് നിരന്ന് പതഞ്ഞൊഴുകുന്ന ജലസ്രോതസ്. അതു പതിക്കുന്ന കയത്തിന് 12
മീറ്റര്‍ ആഴമുണ്ടത്രെ. അവിടെ കുളിക്കുന്നത് അപകടകരം. നിരവധി പേര്
മുങ്ങിമരിച്ചിട്ടുമുണ്ട്. എന്നാല്‍, അതിനും താഴ്ഭാഗത്ത് പരന്നൊഴുകുന്ന
ജലവിതാനത്തില്‍ സുഖകരമായി നീന്തിക്കുളിക്കാം,
ഇല്ലിക്കക്കല്ലിലും മാര്മലയിലുമൊക്കെ സഞ്ചാരികള്‍ക്ക് അപകട
മുന്നറിയിപ്പു കൊടുക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇല്ലിക്കക്കല്ല് മലമുകളിലെ ബോര്‍ഡ് ഇങ്ങനെ: "2016ല്‍ ഹില്‍സ് ഏബ്രഹാം (23),
ജീവന് ജയന്ത് (21) എന്നിവര്‍ ഇവിടെ മരണമടഞ്ഞു. അടുത്തത് നിങ്ങളാകരുത്,
സൂക്ഷിക്കുക.'' എന്നിട്ടും അവിടെനിന്ന് സെല്ഫിയെടുക്കുന്നവര് ധാരാളം.
(ചിത്രങ്ങള്‍: ലേഖകന്‍, സി.കെ. ലക്ഷ്മണ്, അനുരുദ്ധന്, അജിത്, പി.ടി.
ജോണി)
Very nicely done. Brought back many memories. Have been there many times. Thank you respected Kurian Pampady Sir.
-A fellow Pampadywala