ന്യൂയോര്‍ക്ക്: രാഷ്ട്രീയം പറയുമ്പോള്‍ മലയാളി ആവേശം കൊള്ളും, പുലഭ്യം പറയും, കയ്യാങ്കളി വരെ എത്തും. ഇതു നാട്ടിലെ സ്ഥിതി. ഇവിടെയും ആ സ്വഭാവത്തിനു വലിയ മാറ്റമില്ലെന്നാണു കൈരളി ടിവി, കേരള സെന്ററില്‍ അമേരിക്കന്‍ ഇലക്ഷനെപറ്റി സംഘടിപ്പിച്ച ഡിബേറ്റില്‍ വ്യക്തമായത്. വിവാദങ്ങളോ നെഗറ്റിവ് ആയ കാര്യങ്ങളോ ഒന്നും ട്രമ്പ് ഭക്തരിലും ഹിലരി ഭക്തരിലും അണുവിട മാറ്റം ഉണ്ടാക്കിയിട്ടില്ല. മാധ്യമങ്ങളും എഫ്.ബി.ഐ ഡറക്ടര്‍ ജെയിംസ് കോമിയുമൊന്നും വിചാരിച്ചാല്‍ ഈ വിധി ഇനി മാറാന്‍ പോകുന്നില്ല.
അമേരിക്ക രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും ഒബാമ ഭരണത്തിലുള്ള അതൃപ്തി പൂണ്ട ജനം ട്രമ്പിന്റെ പിന്നില്‍ അണി നിരന്നത് തരംഗമായി മാറിയെന്നും ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ന്യു യോര്‍ക്ക് സ്റ്റേറ്റ് ചെയര്‍ തോമസ് കോശി ചൂണ്ടിക്കാട്ടി. ഇന്നു വരെ ഒരു സ്ഥാനാര്‍ഥിക്കും ഇത്രയേറെ െ്രെപമറി വോട്ട് കിട്ടിയിട്ടില്ല. ട്രമ്പ് തോല്പിച്ചത് നിസാരക്കാരെയല്ല. രാഷ്ട്രീയത്തില്‍ അടി തടവ് പഠിച്ച 17 മല്ലന്മാരാണൂ ട്രമ്പിനു പിന്നില്‍ മലക്കം മറിഞ്ഞത്. അതിനാല്‍ തന്നെ ട്രമ്പ് നിസാരക്കാരനല്ല.
എങ്കിലും ഇലക്ഷന്‍ രണ്ടു വ്യക്തികളെ മാത്രം അധികരിച്ചുള്ളതല്ല. എങ്ങനെയുള്ള അമേരിക്കയാണു ഇനി ഉണ്ടാകേണ്ടതെന്ന രണ്ടൂ കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാണിത്. ധനകാര്യ രംഗത്ത് കമ്മി കൂടി. ഇല്ലീഗല്‍ ആയിട്ടുള്ളവര്‍ അമേരിക്കയെ മാറ്റി മറിക്കുന്നു. അതിനാലാണു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ വേണമെന്നു ട്രമ്പ് പറഞ്ഞത്. റെയ്ഗന്റെ കാലത്ത് രണ്ടു മില്യന്‍ ഇല്ലീഗത്സിനു അംനസ്റ്റി കൊടുത്തു. അന്നു ഒരു മതില്‍ കെട്ടുന്ന കാര്യം നിഷ്‌കര്‍ഷിച്ചതാണു. അത് നടന്നില്ല. അമേരിക്കന്‍ ജന്‍സംഖ്യയില്‍ 17 ശതമാനം മെക്‌സിക്കന്‍സാണ്. 115 ബില്യനാണു ഇല്ലീഗത്സിനു വേണ്ടി ചെലവിടുന്നത്. അമേരിക്കന്‍ സംസ്‌കാരവും ഭാഷയും മാറ്റാനാണവര്‍ ശ്രമിക്കുന്നത്. സ്പാനിഷ് പഠിക്കാനാണവര്‍ പറയുന്നത്. ഒരു രാജ്യത്തു നിന്നു കൂടുതല്‍ ആള്‍ വരുന്നതിു പകരം ലോകത്തെ എല്ലാ രാജ്യത്തു നിന്നും കുടിയേറ്റക്കാര്‍ വരണം.
ട്രമ്പ് രാഷ്ട്രീയക്കാരനല്ല. അതിനാല്‍ മധുരത്തില്‍ പൊതിഞ്ഞ വര്‍ത്തമാനമൊന്നും അദ്ദേഹത്തിനു വശമില്ല. ടെലിപ്രോമ്പ്ടറില്‍ നോക്കി ചിലക്കുന്ന തത്തയുമല്ല അദ്ദേഹം, തോമസ് കോശി തന്റെ വാദ മുഖങ്ങള്‍ നിരത്തി.
അതിനെ എതിര്‍ത്ത ഡെമോക്രറ്റിക് നേതാവും റോക്ക് ലാന്‍ഡ് കൂാണ്ടി ലെജിസ്ലേറ്ററുമായ ഡോ. ആനി പോള്‍, ട്രമ്പിന്റെ സംസാരം കുട്ടികളുമൊരുമിച്ചിരുന്നു കേള്‍ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി. ഭരണ രംഗത്തു ഒരു പരിചയവുല്ലാത്ത വ്യക്തിയണു ട്രമ്പ്. ഹിലരിക്കു പരിചയമുണ്ട്. വ്യക്തമായ കാഴ്ചപ്പാടുണ്ട്. വങ്കിടക്കാര്‍ക്ക് ആനുകൂല്യം നല്‍കണമെന്നു ട്രമ്പ് പറയുമ്പോള്‍ സാധാരണക്കാരനു വേണ്ടിയാണ് ഹിലരി വാദിക്കുന്നത്. കെല്പുള്ള നേതാണു അവര്‍. അവര്‍ വിജയിക്കുക തന്നെ ചെയ്യും.
26 വയസ് വരെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ ഹെല്‍ത് ഇന്‍ഷുറന്‍സില്‍ തുടരാമെന്നതു ഒബാമ കെയറിന്റെ മികവാണു കാട്ടുന്നത് അവര്‍ ചൂണ്ടിക്കാട്ടി.
ഇത്രയും എക്‌സ്പീരിയന്‍സ് ഉള്ള ഹിലരി ഈമെയില്‍ വിവാദത്തില്‍ കുടുങ്ങിയത് തോമസ് കോശി ചൂണ്ടിക്കാട്ടി. എക്‌സ്പീരിയന്‍സ് ഇല്ലാത്ത മികച്ച പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ട്. വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണു ട്രമ്പ്, തോമസ് കോശി പറഞ്ഞു.
എന്നാല്‍ ഒബാമ സ്ഥാനമേല്‍കുമ്പോള്‍ രാജ്യം പൂര്‍ണമായ തകര്‍ച്ചയുടെ വക്കത്തായിരുന്നുവെന്നു ആനി പോള്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സ്ഥിതി മാറി. സമ്പദ് രംഗം മെച്ചപ്പെട്ടു. ജോലികള്‍ ഉണ്ടായി. ഹിലരി കരുത്തയായ വനിതയാണ്.
ഹിലരി വന്നതു കൊണ്ടു ഇന്ത്യക്കോ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കോ ഒന്നും കിട്ടില്ലെന്നു റിപ്പബ്ലിക്കനായ തോമസ് കൂവല്ലൂര്‍ പര്‍ഞ്ഞു. ട്രമ്പ് വന്നാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാസമിതി അംഗത്വം ലഭിക്കും.
ഇന്ത്യയുമായും ഇന്ത്യന്‍ സമൂഹവുമായും മികച്ച ബന്ധമാണ് ഒബാമ പുലര്‍ത്തുന്നതെന്നു ഡെമോക്രാറ്റിക് പക്ഷത്തു നിന്നു സംസാരിച്ച ഡോ. രാജു ഫിലിപ്പ് ചൂണ്ടിക്കാട്ടി.
ട്രമ്പിന്റെ വരവ് കുടിയേറ്റക്കാര്‍ക്ക് ദോഷകരമായിരിക്കുമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി നാസോ കൗണ്ടി വൈസ് ചെയര്‍ കളത്തില്‍ വര്‍ഗീസ് ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ സീനിയര്‍ നേതാക്കള്‍ ട്രമ്പിനെതിരെ രംഗത്തു വന്നതാണ്.
ഇല്ലീഗലായി താമസിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ട്രമ്പിനെ കഴിയൂ എന്നു ഫിലിപ്പ് ജോണ്‍ ചൂണ്ടിക്കാട്ടി. ട്രമ്പ് ടാക്‌സ് കൊടുക്കാതിരുന്നിട്ടില്ല. നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ചുവെന്നൂ മാത്രം.
ഹിലരിയെ തങ്ങളുടെ യൂണിയന്‍ പിന്തൂണക്കുന്നതായി ലീല മാരേട്ട് പറഞ്ഞു. ഹിലരി ജയിച്ചാല്‍ ഇന്ത്യക്കു ഗുണമാകും. ഒബാമ രണ്ടു വട്ടം ഇന്ത്യ സന്ദര്‍ശിച്ചത് അവര്‍ ചൂണ്ടിക്കാട്ടി. ഔട്ട്‌സൊഴ്‌സിംഗ് തുടരുമെന്നും അവര്‍ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണു ഇന്ത്യാക്കാര്‍ക്ക് ഗുണം ചെയ്തിട്ടുള്ളതെന്നു തോമസ് കോശി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തെപറ്റി വ്യക്തമായ കഴ്ചപ്പാടുണ്ടെങ്കിലും ആധ്യാത്മിക രംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല എന്നു പാസ്റ്റര്‍ വിത്സണ്‍ ജോസ് പറഞ്ഞു. നമ്മുടെ ഭാവി തലമുറകള്‍ക്കു ഗുണമാകുന്ന നേത്രുത്വത്തെയാണു ജയിപ്പിക്കേണ്ടത്. രണ്ടു കൂട്ടരുടെയും പ്രകടന പത്രിക വായിച്ചാല്‍ നിലപാട് വ്യക്തമാകും. ലേറ്റ് ടേം അബോര്‍ഷനെ അനുകൂലിക്കുന്നതും മറ്റും അംഗീകരിക്കാനാവില്ല.
ഇലക്ഷനിലെ ഏറ്റവും വലിയ കാര്യം സുപ്രീം കോടതി ജസ്റ്റീസ്മാരുടെ നിയമനമാണ്. അവരാണൂ നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. സ്വവര്‍ഗ വിവാഹത്തെയും ലേയ്റ്റ് ടേം അബോര്‍ഷനെയുമൊന്നും മനസാക്ഷിയുള്ള മലയാളി അംഗീകരിക്കരുത്.
സിറിയയിലും മറ്റും 2000 വര്‍ഷം പഴക്കമുള്ളക്രെസ്തവ ദേവാലയങ്ങള്‍ തകര്‍ക്കുകയും ക്രൈസ്തവരെ വേട്ടയാടുകയും ചെയ്തിട്ടും അമേരിക്കക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു ജോര്‍ജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. ഫാമിലി വാല്യൂസ് നിലനിര്‍ത്തുന്ന നേത്രുത്വമാണു വരേണ്ടത്. അതു പോലെ വിദേശ നയവും പ്രധാനമാണ്.
ട്രമ്പ് പ്രസിഡന്റാകാന്‍ യോഗ്യനല്ല എന്നു പ്രസിഡന്റു സ്ഥനത്തിരുന്നു കോണ്ട് ഒബാമ പറഞ്ഞതു ശരിയായില്ലെന്നു തമ്പി തലപ്പിള്ളി ചൂണ്ടിക്കാട്ടി.
ഒബാമ യുിദ്ധം ഒഴിവാക്കിയെന്നു പറയുന്നവര്‍ മിഡില്‍ ഈസ്റ്റ് തിളച്ചു മറിയുകയണെന്നതു മറക്കുന്നതായി തോമസ് കോശി ചൂണ്ടിക്കാട്ടി. ഈമെയില്‍ കാമുകിയുമായി പങ്കു വച്ചു എന്നതിന്റെ പേരിലാണു ജനറല്‍ പെട്രയസിനു ജോലി പോയത്. അതു പോലെ ലേറ്റ് ടേം അബോര്‍ഷന്‍ സ്ത്രീയുടെ സ്വാതന്ത്ര്യം മാത്രമല്ല. ട്രമ്പിനൊപ്പമുള്ളവര്‍ ഡിപ്ലോറബിള്‍സ് അല്ല അഡോറബിള്‍സ് ആണ്.
ഇറാഖിനെ ആക്രമിച്ചത് റിപ്പബ്ലിക്കനായ ബുഷ് ആയിരുന്നുവെന്നു കളത്തില്‍ വര്‍ഗീസ് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ എക്കോണമിയും തകര്‍ത്തു. ട്രമ്പ് വന്നാല്‍ അമേരിക്ക ഒരു മൂന്നാം ലോക രാജ്യമാകും.
കൈരളി ടി.വി. ഡയറക്ടര്‍ ജോസ് കാടാപ്പുറം
ആയിരുന്നു മോഡറേറ്റര്‍. ബിനു തോമസ് ചിത്രീകരണം നടത്തി. ജോര്‍ജ് ജോസഫ് സമാപന
വിലയിരുത്തല്‍ നടത്തി. ഇ.എം. സ്റ്റീഫന്‍ നന്ദി പറഞ്ഞു.
ഡോ. നാണു കണ്ടിയില്‍, ജോണ്‍ പോള്‍, അലക്‌സ് ഏബ്രഹാം, ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, ഡോ. ഫിലിപ്പ് ജോര്‍ജ്, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു
ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അമേരിക്കൻ തിരഞ്ഞെടുപ്പ്. മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഭൗതിക തലത്തിൽ സ്വപ്നം കാണുന്ന പലതിന്റെയും സാക്ഷാൽക്കാരത്തിന്റെ ഭൂമിയാണ് അമേരിക്ക. അമേരിക്കൻ കുടിയേറ്റത്തിനു ആവേശം നൽകുന്ന പ്രധാന ഘടകവും. ലോക സമ്പത്ത് വ്യവസ്ഥയിൽ അമേരിക്കയുടെ സ്വാധിനത്തെ ആർക്കും മാറ്റി നിറുത്താനാവില്ല. അമേരിക്കയ്ക്ക് തന്റെ അധീശത്വത്തെ നില നിറുത്തുന്നതിൽ പ്രത്യേക താത്പര്യം ഉണ്ട്. അതിനായി മറ്റുപല സിദ്ധാന്തങ്ങളേയും തല്ലി തകർക്കണ്ടത് ആവശ്യമാണ്. അതിൽ നിന്നും അവൾക്ക് ഒരിക്കലും മാറി നിൽക്കാനാവില്ല. റിപ്പബ്ലിക്കാനായാലും ഡെമോക്രാറ്റായാലും.
ട്രംപിന് പണം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല പണമുള്ള പല വ്യക്തികളും അമേരിക്കയിൽ ഉണ്ടെങ്കിലും അവർക്കറിയാം ലോക രാഷ്ട്രങ്ങളെ ഒന്നിച്ചു നിറുത്തി യുദ്ധ്ത്തിലും വ്യവസായത്തിലും സുരക്ഷയിലും സമതുലനാവസ്ഥ സൃഷിട്ടിക്കണം എങ്കിൽ രാഷ്ട്രീയ കൗശലങ്ങൾ അറിഞ്ഞിരിക്കണം എന്ന്. അതുകൊണ്ടു അവർ മാറി നിൽക്കുന്നു.. നെറ്റോയെ പൊളിച്ചുമാറ്റണം എന്ന് അവശ്യപെടുമ്പോൾ അയാൾ മറക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മറ്റൊരു യുദ്ധം ഒഴിവാക്കാൻ നെറ്റോ കൂട്ടുകെട്ടിന് കഴിഞ്ഞു എന്നാണ്. 'എനിക്ക് യുദ്ധം ഇഷ്ടമാണ്, ഏകാധിപതികളായ വാൽഡിമീർ പൂറ്റിനേം, കിം ജോംഗ് അൺനേയും ഇഷ്ടമാണെന്നു പറയുമ്പോൾ. ഇയാളുടെ ആത്മ സംയമനത്തെക്കുറിച്ച് സമ്മതിധായകർ ജാഗ്രതയുള്ളവരായിരിക്കുന്നത് നല്ലതായിരിക്കും.
ട്രംപ് വ്യവസായത്തിൽ വിജയം വരിച്ചു എന്ന് അവകാശപ്പെടുന്നെങ്കിലും അദ്ദേഹത്തിൻറെ വിജയം പല വെട്ടിപ്പ് തട്ടിപ്പ്കളാൽ വൈകല്യം ഉള്ളതാണ്. ആറു പ്രാവശ്യം പാപ്പരായി, പലരെയും പാപ്പരാക്കി, നികുതി നിയമങ്ങളിലെ പോംവഴികൾ ഉപയോഗിച്ച് പണം സംമ്പാദിച്ചു എന്നൊക്കെ പറയുമ്പോൾ അമേരിക്ക എന്ന രാജ്യത്തിനു എന്ത് ഫലം ഉണ്ടായി എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഈ രാജ്യത്തിനു നികുതി നിയമം ഉണ്ട് ജനം നല്കുന്ന നികുതികളാണ് ഇവിടുത്തെ സൈന്യത്തെയും രാജ്യസുരക്ഷയേയും നിലനിര്ത്തുന്നതിൽ സഹായിക്കുന്നത്. റോഡുകളും പാലങ്ങളും അതിലൂടെ അനേകായിരം ജോലികളും സൃഷിട്ടിക്കുന്നത്. രാഷ്ട്ര നിർമാണത്തിൽ നികുതി കൊടുക്കാത്ത ഒരുത്തനെ എങ്ങനെ ജനങ്ങൾക്ക് പ്രസിഡാക്കാൻ കഴിയും? നികുതി നിയമത്തിലെ പോംവഴികളെ അടച്ചു ഇത്തരക്കാരെപ്പോലുള്ളവരെ കയ്യ്കാര്യം ചെയ്യേണ്ടതാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും വലിയപണം മുടക്കുന്നവരായ കോക്ക് സഹോദരന്മാർപോലും നികുതി കൊടുക്കുന്നവരാണ്. നികുതി കൊടുക്കുന്ന വാറൻ ബഫറ്റ്, ബ്ലൂം ബർഗ് തുടങ്ങിയവർ മിടുക്കന്മാർ അല്ലെന്നു ധരിക്കുന്നത് മൂടത്തരമാണ്
അമേരിക്ക എന്ന് പറയുന്നത് കുടിയേറ്റത്തിൽ അധിഷ്ടിധമായ ഒരു രാജ്യമാണ്. ഇവിടെ മലയാളിയും കറുത്തവരും ഹിന്ദുവും മഹമദിയർക്കും തുല്യമായ അവകാശമാണ്. അവരെ മാറ്റി നിറുത്തി ഒരു രാജ്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഒരിക്കലും വിജയിക്കില്ല. കഴിഞ്ഞ ഇരുന്നൂറു വര്ഷങ്ങളായിട്ട് പലരും അത് ശ്രമിക്കുന്നതാണ്. പക്ഷെ നടന്നിട്ടില്ല. കുടിയേറ്റത്തിലെ പോരായ്മകളെ നിയമ നിര്മാണത്തിലൂടെ പരിഹരിക്കേണ്ടതാണ്
ഒരു നേതാവെന്ന നിലയിൽ പ്രസിഡന്റ ഒരു മാതൃകാ വ്യക്തിയായിരിക്കണം. നവരസങ്ങളെയും മിതമായി കയ്യ്കാര്യം ചെയ്യാൻ കഴിയണം. അവരുടെ രഹസ്യവും പരസ്യവുമായ ജീവിതത്തിലേക്ക് ജനം ആകാംഷയോടെ നോക്കിയെന്നിരിക്കും. അവരുടെ രഹസ്യ സംഭാഷണങ്ങളും പരസ്യപെരുമാറ്റങ്ങളും ജനം വിലയിരുത്തി എന്നിരിക്കും. ട്രംപിന്റെ ജീവിതത്തിൽ അവ രണ്ടും രണ്ടു ധ്രൂവങ്ങളിലാണ് സ്വന്തം തെറ്റിനെ ന്യായികരിക്കാൻ മറ്റൊരാൾ അങ്ങനെ ചെയ്യിതിട്ടുണ്ട് എന്ന് പറയുന്ന വ്യക്തി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഒരിക്കലും പ്രാപ്തനല്ല. സ്ത്രീകൾ സൃഷിട്ടിയിലെ അനിവാര്യമായ ഘടകമാണ് അവരെ ചവുട്ടി മെതിച്ചും തരം താഴ്ത്തിയും സംസാരിക്കുന്നതും പെരുമാറുന്നതും പുരുക്ഷത്വത്തിന് യോചിച്ചതല്ല അവരെ ഏറ്റവും കൂടുതൽ അധിക്ഷേപിച്ച വ്യക്തിയാണ് ട്രംപ് എന്നതിന് ധാരാളം സ്ത്രീകൾ സാക്ഷ്യം വഹിക്കുന്നു. ഇവിടെ ശ്രീമതി ആനി പോൾ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്.
. പുരുഷന്റെ ശക്തിയുടെ മാനദണ്ഡത്തെക്കുറിച്ചു വളരെ തെറ്റായ ധാരണകളും നിലനിൽക്കുന്നു. യുദ്ധം, മർദ്ദനം, ഇവയൊന്നും ശക്തി തെളിയിക്കുന്നതിനുള്ള മാർഗ്ഗമല്ല. അതാണ് ഒബാമയും മറ്റു പല പ്രസിഡന്റുമാരുമായുള്ള വ്യത്യാസം. സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെയാണ് എബ്രഹാം ലിംങ്കണ് അടിമകൾക്ക് സ്വാതന്ത്ര്യം വാങ്ങിയത്. സമാധാനത്തിന്റെ മാർഗ്ഗത്തിലൂടെയാണ് ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിയത്, സാമാധാനത്തിന്റെ മാർഗ്ഗത്തിലാണ് മാർട്ടിൻ ലൂഥർ കിംഗ് പൗരന്‍മാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങള്‍ നേടിയത്. അക്രമത്തിന്റെ മാർഗ്ഗം വെടിഞ്ഞു സമാദധാനത്തിന്റെ മാർഗ്ഗം സ്വീകരിച്ചപ്പോളാണ് നെൽസൺ മണ്ടേലക്ക് അപ്പാർത്തയിഡിൽ നിന്നും മോചനം ലഭിച്ചത്.
ഹില്ലരി ക്ലിന്റനു കുറവുകൾ കാണാമായിരിക്കും. എങ്കിൽ ഒരു ഭരണം ഏറ്റെടുക്കാൻ കഴിവുള്ളവളാണ്. അവൾ ഭരണതന്ത്രങ്ങളിൽ ഒരു നേതാവിനു ആവശ്യമായ ചാണക്യ സൂത്രം വശമുള്ളവളാണ്. ഈ രാജ്യത്തിന്റെ സുരക്ഷയെ അപകടമാക്കിയിട്ടില്ലയ്ങ്കിൽ അവളുടെ ഈ മെയിൽ പ്രശനം ക്ഷന്തവ്യമാണ്. ഹില്ലരി ക്ലിന്റന്റെ ഭരണകൂടമായിരിക്കും ഈ രാജ്യത്തിനും ലോകത്തിനും നല്ലത്. കാരണം ജാതിമത വിദ്വേഷിയും വിവേചന ചിന്തകൾ വച്ച് പുറത്തുന്ന ട്രംപിന്റെ ഉള്ളിൽ കാളകൂടവിഷം ഉണ്ട്