Image

ചൈനയെ തുറന്നു കാട്ടിയ സാഹിത്യകാരന്‍ - മോ യാന്‍ (കാരൂര്‍ സോമന്‍)

Published on 03 June, 2017
ചൈനയെ തുറന്നു കാട്ടിയ സാഹിത്യകാരന്‍ - മോ യാന്‍ (കാരൂര്‍ സോമന്‍)
2012ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരനാണ് മോ യാന്‍ എന്ന തൂലികാനാമത്തിലെഴുതുന്ന ഗുവാന്‍ മോയെ. ചൈനീസ് പൗരത്വവുമായി ചൈനയില്‍ത്തന്നെ താമസിക്കുന്ന ഒരാളെത്തേടി ചരിത്രത്തിലാദ്യമായാണ് സാഹിത്യ നൊബേലെത്തുന്നത്. ചൈനീസ് വംശജനായ ഗാവോ സിങ്ജിയാന് രണ്ടായിരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരനായിരുന്നു.

"മിണ്ടിപ്പോകരുത്' എന്നാണ് മോ യാന്‍ എന്ന തൂലിലാനാമത്തിനര്‍ഥം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പല കൃതികളും നിരോധിക്കപ്പെട്ടിട്ടുണ്ട്.

ഷാന്‍ഡോങ് പ്രവിശ്യയിലെ ഗവോമിയില്‍ കര്‍ഷക കുടുംബത്തില്‍ 1955 ഫെബ്രുവരി 17നാണ് മോ പിറന്നത്. മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് സ്കൂള്‍ പഠനം നിലച്ചു. എണ്ണക്കമ്പനിയില്‍ തൊഴിലാളിയായി. കാലിമേയ്ച്ചു. പട്ടിണിയും പരിവട്ടവുമായിരുന്നു അക്കാലം. ആ അനുഭവങ്ങളും കടുത്ത ഏകാന്തതയുമാണ് രചനയ്ക്ക് വിഭവങ്ങള്‍ തന്നതെന്ന് അനുസ്മരിച്ചിട്ടുണ്ട് അദ്ദേഹം.
നാട്ടിലെ അഴിമതിയും സാമൂഹിക അപചയവും ഗ്രാമീണ ജീവിതവും വിഷയമാകുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ലൈംഗീകതയുടെ തുറന്ന ചിത്രീകരണത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഭ്രമാത്മകതയും കറുത്ത ഹാസ്യവുമുണ്ട് മിക്ക രചനകളിലും.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ (പി.എല്‍.എ) അംഗമായിരിക്കെ എഴുത്ത് തുടങ്ങിയയാളാണ്. ആദ്യത്തേത് ചെറുകഥയായിരുന്നു. 1987ല്‍ പുറത്തുവന്ന റെഡ് സോര്‍ഗം: എ നോവല്‍ ഓഫ് ചൈന' അദ്ദേഹത്തെ അന്താരാഷ്ട്ര പ്രസിദ്ധനാക്കി. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ കര്‍ഷകര്‍ അനുഭവിച്ച ദുരന്തങ്ങളുടെ ചിത്രീകരണമായിരുന്നു നോവല്‍. ഇത് പിന്നീട് ഇതേ പേരില്‍ സിനിമയായി. 88ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ "ഗോള്‍ഡന്‍ ബെയര്‍' പുരസ്കാരം നേടി. "റിപ്പബ്ലിക് ഓഫ് വൈന്‍', "ലൈഫ് ആന്‍ഡ് ഡെത്ത് ആര്‍ വിയറിങ് മീ ഔട്ട്', "ബിഗ് ബ്രെസ്റ്റ് ആന്‍ഡ് വൈഡ് ഹിപ്‌സ്' എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. നോവലുകളും ചെറുകഥകളും നോവല്ലകളും രചിച്ചിട്ടുണ്ട്.

1995ല്‍ പുറത്തിറക്കിയ "ബിഗ് ബ്രെസ്റ്റ്‌സ് ആന്‍ഡ് വൈഡ് ഹിപ്‌സ്' ലൈംഗീക ഉള്ളടക്കത്തിന്റെ പേരിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പ്രദായിക പാതയില്‍നിന്ന് വിട്ട് വര്‍ഗസമരത്തെ ചിത്രീകരിച്ചതിന്റെ പേരിലും വിവാദമായി. പി.എല്‍.എയുടെ നിര്‍ബന്ധത്താല്‍ പുസ്തകം പിന്‍വലിക്കേണ്ടി വന്നു. പക്ഷേ ഇതിന്റെ അനധികൃത പതിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. പത്തുവര്‍ഷത്തിനുശേഷം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന് "മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ്' ലഭിച്ചു.

"റെഡി സോര്‍ഗം: എ നോവല്‍ ഓഫ് ചൈന', "റിപ്പബ്ലിക് ഓഫ് വൈന്‍', "ലൈഫ് ആന്‍ഡ് ഡെത്ത് ആര്‍ വിയറിങ് മി ഔട്ട്', "ബിഗ് ബ്രെസ്റ്റ്‌സ് ആന്‍ഡ് ഹിപ്‌സ്' എന്നിവയാണ് പ്രധാന കൃതികള്‍. ഭരണകൂടത്തിന്റെ തോഴനാണ് മോയെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, ഭരണകൂടത്തോട് കലഹിക്കാതെ അതിനെ വിമര്‍ശിക്കുകയാണ് മോയെന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം. മോ യാന്‍ എന്ന തൂലിസാനാമം തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള എതിര്‍പ്പിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടുന്നു അവര്‍. ചിലര്‍ തെരുവില്‍ ഒച്ചവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ, മുറിയിലിരുന്ന് സാഹിത്യത്തെ അഭിപ്രായപ്രകടനത്തിനുള്ള ആയുധമാക്കുകയാണ് എന്റെ രീതി എന്നാണ് വിമര്‍ശകര്‍ക്ക് മോ നല്‍കുന്ന മറുപടി.
ചൈനീസ് ഭാഷയില്‍ "മോ യാന്‍' എന്നാല്‍ സംസാരിക്കരുത് (ഡോണ്ട് സ്പീക്ക്) എന്നാണര്‍ത്ഥം എന്നു നേരത്തെ പറഞ്ഞല്ലോ. ഇങ്ങനെ പേരുള്ള ഒരാള്‍ സംസാരിക്കുകയാണ് തന്റെ എഴുത്തിലൂടെ ലോകത്തോട് മുഴുവന്‍. ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ നേടിയ ചൈനീസ് എഴുത്തുകാരനാണ് മോ യാന്‍. സ്വീഡീഷ് അക്കാദമി ഈ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ചൈനീസ് ജനത അമ്പരന്നു. ഇതാരാണ് ഈ എഴുത്തുകാരന്‍? ചൈനയിലെ ഈ മഹാനായ എഴുത്തുകാരനെകുറിച്ച് പലരും കേട്ടിട്ടില്ല. സാഹിത്യ നോബലിനെക്കുറിച്ചുള്ള വാര്‍ത്ത! പ്രചരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മോയാന്റെ പുസ്തകങ്ങള്‍ പൂര്‍ണ്ണമായും വിറ്റഴിക്കപ്പെട്ടു. പുസ്തകങ്ങള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആയി. രാജ്യത്തെ ഒരു ഉന്നത സാഹിത്യ ബഹുമതി നേരത്തെ ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. എങ്കിലും പുസ്തക വില്പനയുടെ കാര്യത്തിലോ പദവിയിലോ ഒന്നും മോ യാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒരു പക്ഷേ മോ യാനോടൊപ്പം പരിഗണനയില്‍ ഉണ്ടായിരുന്ന ഹറുക്കി മുറക്കാമി എന്ന ജാപ്പനീസ് എഴുത്തുകാരന്‍ ചൈനയില്‍പോലും അറിയപ്പെടുന്ന എഴുത്തുകാരനാണ്. അതുകൊണ്ടാണ് ഇപ്രാവശ്യത്തെ സാഹിത്യ നോബല്‍ പ്രഖ്യാപനം ചൈനക്കാരെപോലും ഞെട്ടിച്ചത്. മോ യാന്‍ 1955 ല്‍ ചൈനയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു. ചൈനീസ് വിപ്ലവം നടക്കുന്ന കാലമാണ്. അത്‌കൊണ്ടാണ് തന്റെ രക്ഷിതാക്കള്‍ തനിക്കു സംസാരിക്കരുത് എന്നര്‍ത്ഥം വരുന്ന മോ യാന്‍ എന്ന പേരിട്ടത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായതു, മനസ്സിലുള്ളത് അന്ന് പുറത്തു പറഞ്ഞാല്‍ കിട്ടുന്ന ശിക്ഷ ഭയന്നാണ് ആ രക്ഷിതാക്കള്‍ അത്തരമൊരു പേര് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് തന്റെ രചനകളിലൂടെ മോ യാന്‍ മനസ്സിലുള്ളത് തുറന്നു പറഞ്ഞു. ഏറ്റവും ഒടുവിലായി ഇറങ്ങിയ ഒരു രചനയാണ് ഫ്രോഗ്. ചൈനയില്‍ ഒരു കുട്ടി മതി എന്ന നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള രചനയാണത്. രാജ്യത്തെ ജനസംഖ്യാ വിസ്‌ഫോടനത്തെ നിയന്ത്രിക്കാന്‍ നിയമംകൊണ്ട് കഴിഞ്ഞെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ വിഷമതകള്‍ അനുഭവിക്കുന്നു എന്ന് തുറന്നു കാട്ടുന്ന പുസ്തകം. "ബിഗ് ബ്രസ്റ്റ്‌സ് ആന്‍ഡ് വൈഡ് ഹിപ്‌സ്' എന്ന നോവല്‍ ഒരമ്മയുടെ ദുരിതജീവിതത്തെക്കുറിച്ച് പറയുന്നു. ജാപ്പനീസ് സൈനീകന്റെ വെടിയേറ്റ് മുല ചിതറിപ്പോയ ഒരു സ്ത്രീയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുസ്തകവും. ഷാന്‍ടോന്ഗ് തലമുറയെ പശ്ചാത്തലമാക്കിയെഴുതിയ നോവലാണ് റെഡ് സോര്‍ഗം. ഇത് ചലച്ചിത്രമാക്കിയിട്ടുണ്ട്. ഇങ്ങനെ ചൈനയുടെ യഥാര്‍ത്ഥ ജീവിതത്തെ പുറം ലോകത്തിനു മനസ്സിലാക്കാന്‍ മോ യാന്റെ രചനകളിലൂടെ സാധിക്കും. ഇതാവാം നോബേല്‍ സമ്മാനത്തിനു അദ്ദേഹത്തെ അര്‍ഹനാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു.

Email : karoorsoman@yahoo.com.
ചൈനയെ തുറന്നു കാട്ടിയ സാഹിത്യകാരന്‍ - മോ യാന്‍ (കാരൂര്‍ സോമന്‍)ചൈനയെ തുറന്നു കാട്ടിയ സാഹിത്യകാരന്‍ - മോ യാന്‍ (കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക