Image

പി.ചിദംബരത്തിന്‌ തിരിച്ചടി; അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ വേണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല

Published on 21 August, 2019
പി.ചിദംബരത്തിന്‌ തിരിച്ചടി; അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ വേണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്‌ മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്‌ തിരിച്ചടി. അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ വേണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല. ഉച്ചക്ക്‌ ചീഫ്‌ ജസ്റ്റിസിന്റെ ബെഞ്ചില്‍ വിഷയം ഉന്നയിക്കും. 

എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്ടറേറ്റ്‌ ചിദംബരത്തിനെതിരെ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കി. ചിദംബരത്തെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന്‌ രാഹുല്‍ പ്രതികരിച്ചു.

ഐ.എന്‍.എക്‌സ്‌ മീഡിയ കേസിലെ മുന്‍കൂര്‍ ജാമ്യഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ്‌ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം തേടി ചിദംബരം സുപ്രിം കോടതിയെ സമീപിച്ചത്‌. 

ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയി അയോധ്യ കേസിന്റെ വാദം കേള്‍ക്കലിലായതിനാല്‍ ജസ്റ്റിസ്‌ എന്‍.വി രമണക്ക്‌ മുന്‍പാകെ ആവശ്യം ഉന്നയിച്ചു. പെട്ടെന്നു തീരുമാനിക്കാവുന്ന കേസല്ല ഇതെന്നും ചീഫ്‌ ജസ്റ്റിസിനെ സമീപിക്കുന്നു എന്നുമായിരുന്നു നിര്‍ദേശം. ഫയല്‍ സി.ജെ.ഐക്ക്‌ കൈമാറുന്നു എന്നും ജസ്റ്റിസ്‌ എന്‍.വി രമണ അറിയിച്ചു.

തങ്ങളെ കേള്‍ക്കാതെ തീരുമാനങ്ങളെടുക്കരുതെന്ന്‌ കാണിച്ച്‌ സി.ബി.ഐ കേവിയറ്റ്‌ ഹരജി ഫയല്‍ ചെയ്‌തിട്ടുണ്ട്‌. അതേസമയം ചിദംബരത്തെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുകയാണ്‌ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയക്ടറേറ്റും. ഇഡി ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ ഇറക്കി. 

സി.ബി.ഐ മൂന്ന്‌ തവണയും ഇഡി ഒരു തവണയും പി.ചിദംബരത്തിന്റെ ജോര്‍ബാഗ്‌ വസതിയില്‍ എത്തി. രണ്ട്‌ മണിക്കൂറിനകം ഹാജരാകണം എന്ന്‌ കാണിച്ച്‌ സി.ബി.ഐ രാത്രി 12 മണിക്ക്‌ വസതിക്ക്‌ മുന്നില്‍ നോട്ടീസ്‌ പതിച്ചിരുന്നു. 

ഏത്‌ വ്യവസ്ഥ പ്രകാരമാണ്‌ ഹാജരാകാന്‍ ആവശ്യപ്പെടുന്നത്‌ എന്ന്‌ വ്യക്തമല്ലെന്നും കോടതിയുടെ പ്രതികരണം വരുവരെ അറസ്റ്റ്‌ അടക്കമുള്ള നടപടികളിലേക്ക്‌ കടക്കരുതെന്നും ചിദംബരത്തിന്റെ അഭിഭാഷകന്‍ മറുപടി നല്‍കിയിരുന്നു. ചിദംബരത്തിനെതിരെ നടക്കുന്നത്‌ രാഷ്ട്രീയ വേട്ടയാടലാണെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ്‌ പ്രതികരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക