Image

എന്താണ് നമ്മള്‍ ആഘോഷിക്കേണ്ടത്? ചില ഓണക്കാല ചിന്തകള്‍ (കോരസണ്‍)

Published on 10 September, 2019
എന്താണ് നമ്മള്‍ ആഘോഷിക്കേണ്ടത്? ചില ഓണക്കാല ചിന്തകള്‍ (കോരസണ്‍)
ജീവിതത്തിലെ ഓരോ ഓണവും ഓരോ ഉണര്‍ത്തുപാട്ടാണ്. മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍ ഓര്‍മ്മകള്‍ ഓടിച്ചെല്ലുമ്പോള്‍, ഇല്ലായ്മകളുടെ ആ പിന്നാമ്പുറങ്ങളില്‍ അന്ന് പെറുക്കിവച്ച പൂക്കളങ്ങള്‍, സ്‌നേഹപ്പൂക്കള്‍ കൊണ്ടായിരുന്നു; ആ പൂക്കള്‍ക്ക് വര്‍ഗ്ഗിയതയുടെ നിറമില്ലായിരുന്നു, വിദ്വേഷങ്ങളുടെ ഗന്ധവുമില്ലായിരുന്നു. ഇലയില്‍ വിളമ്പിയ ചൂട് ചോറിനു മുന്നിലിരിക്കുമ്പോള്‍ അത് ഏതോ തൊടാനാകാത്ത മനുഷ്യരുടെ വിയര്‍പ്പിന്റെ മണികളായിരുന്നെന്ന് അറിയില്ലായിരുന്നു . അന്നു ആടിയ ഊഞ്ഞാലില്‍ മുഖാമുഖം കുനിഞ്ഞു നിന്ന് ചവിട്ടി ഉയര്‍ത്തുമ്പോള്‍ കാലത്തിന്റെ ഇറക്കവും ഭാവിയുടെ ഉയര്‍ച്ചയും സമാസമം ആണെന്ന തിരിച്ചറിവില്ലായിരുന്നു. പക്ഷേ, അതുവരെ കാണാത്ത ചക്രവാളസീമക്ക് ഒട്ടേറെ പ്രതീക്ഷകളുടെ നിറപ്പകിട്ടുണ്ടായിരുന്നു.

ദേഹമാസകലം വര്‍ണ്ണങ്ങളില്‍ പുരട്ടിയ പുലികള്‍ താളത്തില്‍ ചാടുമ്പോള്‍ അറിഞ്ഞില്ല; സ്വാതന്ത്ര്യത്തിന്റെ നിറഭേദങ്ങള്‍ക്കു പുലികളുടെ അരയില്‍ ചുറ്റിയ കാട്ടു ചെടികളുടെ അല്‍പ്പായുസ്സായിരിക്കുമെന്ന്. കറുത്ത കണ്ണടവച്ചു പുലിക്ക് ചുറ്റും തോക്കുമായി നൃത്തം വെച്ചു നടന്ന വേട്ടക്കാരന്‍ നന്മകളുടെ അന്തകനായിരിക്കുമെന്ന്. അവസാന വെടിയോടയോടെ പുലി ചത്തുവീഴുമ്പോള്‍ ഒരു വലിയ കുതിപ്പിന്റെ ഒടുക്കമാണിതെന്നു തിരിച്ചറിവുണ്ടായിരുന്നില്ല. അന്ന് കൂകിവിളിച്ചു കൈയ്യടിച്ചപ്പോള്‍ ഇനിയും വേട്ടക്കാരന്റെ ഇര നമ്മളൊക്കെയായിരിക്കുമെന്ന് ധരിച്ചില്ല. ചെണ്ടയുടെ താളത്തിനു കുത്തിമറിയുമ്പോള്‍ അവന്റ്റെ തോക്കിന്‍ മുനയില്‍ എപ്പോഴെങ്കിലും ഒടുങ്ങും നന്മകളുടെ പൂക്കാലമെന്ന് ഓര്‍ത്തില്ല.

ഓണത്തിന്റെ പിറകിലുള്ള ഐതിഹ്യം എന്താണെങ്കിലും നന്മ നിറഞ്ഞ സഹവര്‍ത്തിത്വം, കറയറ്റ രാജ്യഭരണം, വഞ്ചനയും ചതിയും പൊള്ളവാക്കുകളും ഇല്ലാത്ത ഒരു സാമൂഹിക പശ്ചാത്തലം ഒക്കെ നിലനിന്നിരുന്നു എങ്കില്‍, അവയെ വെറും മൂന്നു അടിയില്‍ എന്നന്നേക്കുമായി ചവിട്ടി താഴ്ത്തി. അതിനു ദിവ്യപരിവേഷം നല്‍കി എന്നതാണ് അതിവിചിത്രം. എന്താണ് നമ്മള്‍ ആഘോഷിക്കേണ്ടത്? നന്മയുടെ പുനര്‍വായനയോ അതോ ദിവ്യമായ ചതിയുടെ പിന്നാമ്പുറ നിമിത്തങ്ങളോ? ചെറിയവന്റെ നിസ്സാരമായ ഒരു ആഗ്രഹത്തിന്റെ മുന്നില്‍ സങ്കീര്‍ണ്ണമായ ഒരു വന്‍ചതി ഉണ്ടെന്ന ബോധ്യമില്ലാതെ, എല്ലാ നന്മകളും തന്നോടൊപ്പം ചവിട്ടി താഴ്ത്താന്‍, സ്വന്തം വാക്കുകള്‍ക്കു വലിയവില കല്‍പ്പിച്ച ഒരു മഹാ... ബലിയുടെ അര്‍ത്ഥരഹിതമായ പുനഃ സന്ദര്‍ശനങ്ങളോ?

നാം അറിയാതെ നമ്മുടെ തലയില്‍ വന്നു പതിച്ച കപടതയുടെ ഭീമാകാരമായ ഇരുള്‍ മനുഷ്യ സമൂഹത്തെ ആകെ വിപത്തില്‍ ആക്കിയിരിക്കുന്നു എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. മാവേലിയുടെ കേരളത്തില്‍ ഇപ്പോള്‍ പബ്ലിക് സര്‍വീസ്, പോലീസ് സംവിധാനങ്ങള്‍, കോടതി, മതം, പൊതു ഭരണം ഒക്കെ സംശയത്തിന്റെ കരിനിഴലില്‍ ആണ്. രാഷ്രീയം എന്നാല്‍, പൊള്ള വാക്കുകളുടെ സര്‍വ്വകലാശാലകളായി. ശരണം വിളിച്ചും വിമോചന മതിലുകള്‍ കെട്ടിയും സമൂഹം ബോധപൂര്‍വം വെട്ടി മുറിക്കപ്പെടുകയാണ്. ക്രൂശിലെ ത്യാഗത്തിന്റെ അവകാശികള്‍ ശവം വച്ചും തെരുവില്‍ വിലപേശുന്നു. വിശ്വാസികളെ പീഡിപ്പിച്ചു ഇരകളാകുന്ന പുരോഹിതന്മാര്‍, തുര്‍ക്കിസുല്‍ത്താനെപ്പോലെ വേഷംധരിക്കയും കവലച്ചട്ടമ്പികളെപ്പോലെ സംസാരിക്കയും ചെയ്യുന്ന ബിഷോപ്പന്‍മാര്‍. സ്വയപൂര്‍ണ്ണതയുടെ പ്രകാശത്തിന്‍ലേക്കു നടക്കേണ്ടവര്‍ ഇരുട്ടിന്റെ പര്‍ദകള്‍ക്കുള്ളില്‍ ഒളിക്കുന്നു. കന്യാവ്രതക്കാര്‍ തങ്ങളുടെ കാവല്‍ക്കാരില്‍ നിന്നും സ്വയരക്ഷക്കായി തെരുവില്‍ സമരം ചെയ്യുന്നു. മതത്തിന്റെ പേരില്‍ പൊതുമുതല്‍ ഒരു ചെറുകൂട്ടം നാണമില്ലാതെ അടിച്ചു മാറ്റുന്നു.

തീരാത്ത തീര്‍ഥാടനങ്ങളും ഒടുങ്ങാത്ത പദയാത്രകളും, വഴിയോരത്തു പാചകം ചെയ്തും, കലമുടച്ചും,പൊതു ജീവിതം അമ്മാനമാടുന്ന ഭ്രാന്തമായ മതഭ്രമങ്ങള്‍! പാലങ്ങള്‍ക്കും ബലമില്ല പാളയങ്ങള്‍ക്കും വിലയില്ല. വിദ്യ എന്ന അഭ്യാസം വെറും ആഭാസമായ ചന്തയായി. കയ്യില്‍ നിറച്ചരടുകളും കെട്ടി, മുട്ടിനു താഴെ വച്ചു തുന്നിയ കാലുറകളും ധരിച്ചു, രൂപത്തിലും ഭാവത്തിലും താനേതോ പ്രത്യേക ഗണമാണെന്നു വിളിച്ചുപറയുന്ന മനുഷ്യ കോമരങ്ങളായി നാം അധഃപതിച്ചു. ചെറുകിട വ്യവസായികള്‍ നാടുവിട്ടു ഓടുമ്പോള്‍, ഓടാനറിയാത്ത പാവം കര്‍ഷകര്‍ ചെറിയ കയറില്‍ എല്ലാം അവസാനിപ്പിക്കുന്നു. കോടതിവിധികള്‍ നടപ്പാക്കാന്‍ 'വിശ്വാസികള്‍'സമ്മതിക്കില്ല എന്ന് വാശി പിടിക്കുന്നു, നടപ്പാക്കാന്‍ പറ്റില്ല എന്നു ഭരണകര്‍ത്താക്കള്‍, ഇവിടെ എങ്ങനെയാണു നീതിയും ന്യായവും നടപ്പാക്കാനാവുക? ആധുനിക സാമൂഹിക സംവിധാനങ്ങള്‍ ഒക്കെ അപ്പാടെ മരവിച്ചു.

പൊള്ളക്കഥകള്‍ പെരുപ്പിച്ചു മാധ്യമങ്ങള്‍ അന്തിചര്‍ച്ച പൊടിപൊടിക്കുന്നു. ശരി പോലെ തോന്നുന്ന നുണകള്‍ നിറഞ്ഞു നിക്കുന്നിടത്തു ശരിയേതെന്നു ചൂണ്ടിക്കാണിക്കാന്‍, ജീവനില്‍ കൊതികൊണ്ടു മടിച്ചു നില്‍ക്കുന്ന സാംസ്‌കാരിക നായകര്‍. ആള്‍ദൈവങ്ങളുടെ മുന്നിലൊരു നാണവുമില്ലാതെ ഇഴഞ്ഞു നടക്കുന്നു നേതാക്കന്മാര്‍. കൂട്ടത്തോടെ കാലുമാറുന്ന സാക്ഷികള്‍, മദ്യപിച്ചു വണ്ടിയിടിച്ചു കൊലനടത്തിയാലും രക്ഷപെടുത്താന്‍ ശ്രമിക്കുന്ന നിയമപാലകര്‍, ദശവത്സരങ്ങള്‍ വേണ്ടിവരുന്ന വ്യവഹാരങ്ങള്‍. ക്രൂരമാണ് നമ്മുടെ അവസ്ഥ!

ദേശീയപൗര രജിസ്റ്ററും, ഞെക്കിപ്പഴുപ്പിച്ച ദേശീയതയും കൊണ്ട് ലക്ഷക്കണക്കിനു ജനങ്ങളെ, രാജ്യമില്ലാത്തവരാക്കി നാടുകടത്താന്‍ ശ്രമിക്കുന്നു. നാടുനീളെ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിച്ചു 'ചിതല്‍' എന്നപേരില്‍ മനുഷ്യക്കൂട്ടങ്ങളെ കൊല്ലാക്കൊല ചെയ്യാന്‍ ശ്രമിക്കുന്നു. പൂജിച്ചെടുത്ത ചന്ദ്രദൗത്യവും വെറുപ്പിന്റെ കൂറ്റന്‍ സ്മാരകങ്ങളും കൊണ്ട് തൊഴില്‍ ഇല്ലായ്മയും, സാമ്പത്തീക പ്രതിസന്ധികളും മൂടി വയ്ക്കുന്നു. തോക്കിനു മുന്നില്‍ കുത്തിനിര്‍ത്തി സമാധാനം പുനഃസ്ഥാപിക്കുന്നു. അഷ്ടിക്കു വകയില്ലാത്ത ദരിദ്ര നാരായണന്‍മാരുടെ മുന്നില്‍ കോടികള്‍ മുടക്കി ഏതോ യുഗത്തിലെ ക്ഷേത്രം പുനഃസൃഷ്ടിക്കുന്നു.

നാളിതുവരെ തുടര്‍ന്ന രാജ്യ-രാഷ്ട്ര ബന്ധങ്ങള്‍ ഒരു പുനര്‍വായനക്ക് വിധേയമാക്കുന്നതോടെ നിലനിര്‍ത്തിയ എല്ലാ സങ്കേതങ്ങളും അപ്രത്യക്ഷമാകുന്നു. വ്യവസ്ഥാപിതമായ മാധ്യമ പ്രസ്ഥാങ്ങളെ എല്ലാം വ്യാജമായവാര്‍ത്തകളായി മുദ്രകുത്തുന്നു. ഇന്ന് പറയുന്നതൊക്കെ നാളെ അങ്ങനേ അല്ല പറഞ്ഞെതെന്നു കൂളായി പറഞ്ഞൊഴിയുന്നു. തനിക്കു എതിരു നില്‍ക്കുന്നവരെ ഒക്കെ ദേശദ്രോഹികളായി മാറ്റുന്നു. എന്റെ സാമര്‍ഥ്യം കൊണ്ട് ഞാന്‍ നികുതി അടച്ചില്ലെങ്കിലും നിങ്ങള്‍ അടച്ചില്ലെങ്കില്‍ പിടിച്ചകത്തിടും എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്ന നേതാക്കള്‍. ആഗോള താപനം വെറും ഇല്ലാക്കഥയാണെന്നു പരിഹസിക്കുന്നവര്‍.

ഇവിടെ, പരസ്പരം നിലനില്‍ക്കേണ്ട നന്മയെക്കുറിച്ചു പറയാന്‍ ആര്‍ക്കാണ് അവകാശം? മേഘങ്ങളില്‍ ഒളിച്ചിരിക്കുന്ന ദേവനോ അതോ പാതാളത്തില്‍ നിലയുറപ്പിച്ച അസുരനോ?

എല്ലാ മാനുഷീക ഇടപാടുകളിലും വിശ്വാസത്തിന്റെ ഒരു തിരി കണ്ടേ മതിയാവുകയുള്ളൂ. വാങ്ങുമ്പോള്‍, കൊടുക്കുമ്പോള്‍, പഠിക്കുമ്പോള്‍, അംഗത്വം എടുക്കുമ്പോള്‍, ബന്ധം സ്ഥാപിക്കുമ്പോള്‍, പിറന്നു വീഴുന്നതുമുതല്‍ ഇത്തരം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പരസ്പര ബന്ധിത ശൃംഖല തീര്‍ക്കുകയാണ് നാം. ഇവിടെ ഒരു വിള്ളല്‍ വന്നാല്‍, തകരുകയാണ് സമൂഹം. നമുക്ക് മുന്നില്‍ അസുരനായ ഒരു മഹാബലിതമ്പുരാനേ പരിപൂര്‍ണമായ വൈജയന്തികനായുള്ളൂ.

ഇന്ന് മലയാളി, എല്ലാ മനുഷ്യഗുണങ്ങളുടെ സൂചികകളിലും വളരെയേറെ മുന്നിലാണെങ്കിലും, പരസ്പര സംശയത്തിന്റെ സൂചികയില്‍ എല്ലാ കാലത്തേക്കാളും മുകളിലാണ് എന്നുസമ്മതിച്ചുതന്നേ പറ്റുള്ളൂ. മുത്തും പവിഴവും കൊണ്ട് നിറഞ്ഞാലും
ഒരിക്കലും നിറയാത്ത മനസ്സുമായി ഒരു ഓണക്കകാലം കൂടി.

'മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു
പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു
നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം
മനസ്സു മാത്രം എന്റെ മനസ്സു മാത്രം'- കാവാലം 
Join WhatsApp News
കോരസൺ 2019-09-10 20:19:43
'ഇരകളാക്കുന്ന"  എന്ന് തിരുത്തി വായിക്കാൻ അപേക്ഷ.നന്ദി, വായനക്കാരാ.

Vayanakkaran 2019-09-10 19:26:24
‘വിശ്വാസികളെ പീഡിപ്പിച്ചു ഇരകളാകുന്ന പുരോഹിതന്മാർ’ എന്ന് പറഞ്ഞത് ശരിയാണോ? ഇരകൾ പാവം വിശ്വാസികൾ അല്ലേ?
Oru sadharana viswasi 2019-09-11 08:20:08
കോടതി വിധികൾ നടപ്പിലാക്കാൻ വിശ്വാസികളും സർക്കാരും സമ്മതിക്കാതെ എങ്ങനെയാണു എവിടെ നീതിയും ന്യായവും നടപ്പാക്കുക എന്ന് ലേഖകൻ മുതലക്കണ്ണീർ ഒഴുകുമ്പോൾ സ്വന്തം സഭയോടുള്ള പാർശ്വവർത്തി അനുഭാവം മുഴച്ചു നിൽക്കുന്നു. ഒരു പള്ളിയിലെ 99 % ആളുകൾക്കും വേണ്ട എന്ന് പറയുന്ന, പണ്ടെങ്ങോ അറിഞ്ഞോ അറിയാതെയോ 34 എന്ന ഭരണഘടനക്കു കീഴിൽ ആക്കപ്പെട്ടു എന്ന് പറയുന്ന ഒരു സമൂഹത്തെ പുറത്താക്കുന്നതാണോ ഈ പറയുന്ന നീതിയും ന്യായവും? പച്ച മനുഷ്യനെ സ്വാതന്ത്ര്യത്തിനു പുല്ലുവില കൽപ്പിക്കുന്ന, കാട്ടുമൃഗങ്ങൾ പോലും കാട്ടാത്ത മൃതദേഹ അനാദരവുകൾ കുടപിടിക്കുന്നതാണോ നീതിയും ന്യായവും? തിരുവോണത്തിന്റെ പേരിൽ വെറുതെ കുറെ കുത്തിക്കുറിച്ചു വായനക്കാരെ കൊല്ലാതെ ....കോടികൾ കൊടുത്താൽ കിട്ടുന്ന വെല്യ കോടതി വിധിയെക്കുറിച്ചും, സ്ത്രീത്വത്തിനു വിലകൊടുക്കാത്ത പുരോഹിത വർഗത്തെക്കുറിച്ചും ഒക്കെ എഴുതിയാൽ നന്നായിരിക്കും. ഓണാശംസകൾ !
Raju Thomas 2019-09-11 10:16:20
Very well done, Korason! This year, Emalayalee is laying out a sumptuous feast every day. And this article is one of the very best so  far, though behind Suddhir's. By the way, 'Viswaase', don't feel so hurt at one particular remark made in the course of the article; Korason hasn't spared any sect/group, which is laudably brave indeed. One last observation: the writer has taken 'pulikali' to a whole new dimension with his appreciation of it as symbolic drama.
CHERIAN GEORGE 2019-09-11 11:04:46
ഓണം എന്ന മഹത്തായ ഉത്സവത്തിന്റെ പുറകിലുള്ള ശ്രേഷ്ഠമായ ഉദ്ദേശത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള ഇന്നത്തെ മലയാളികളുടെ ജീവിതത്തിനെ പച്ചയായി അനാശ്ചാദനം ചെയ്യുന്ന ലേഖകന്റെ ഉദ്ദേശശുദ്ധിക്ക് ഒരായിരം അഭിനന്ദനങ്ങൾ. മഹാബലി തിരിച്ചുവന്നാൽ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കണ്ടു അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായാൽ തെല്ലും അദ്‌ഭുതപ്പെടേണ്ടതില്ല. ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി ?
പ്ലാസ്റ്റിക്‌ ഓണം 2019-09-11 11:48:41
 പ്രകിര്‍തിയിലെ നല്ല വിഭവങ്ങള്‍ കഴിക്കേണ്ട ദിവസം, വിഷമയമായ പ്ലാസ്ടിക് ഇലയില്‍ തമിഴ് നാട്ടില്‍നിന്നും വരുന്ന വിഷ പച്ചക്കറികള്‍ കഴിക്കുന്ന മലയാളിയുടെ ഗതികേട് അവര്‍ തന്നെ വരുത്തി വച്ച സോചനീയത തന്നെ. അതിനാല്‍  തീറ്റയും ചെണ്ട കൊട്ടലും ഒക്കെ നിറുത്തി പറമ്പില്‍ പണിയുക എല്ലാ ദിവസവും. കയ്യാലകള്‍ വെക്കുക, പറമ്പ് കിളച്ചു പച്ചക്കറികള്‍, വാഴ എന്നിങ്ങനെയുള്ള സസ്യങ്ങള്‍ വെച്ചു പിടിപ്പിക്കുക. അടുത്ത വര്‍ഷം എങ്കിലും വിഷ രഹിത ഓണം ഉണ്ണാന്‍ സാദിക്കട്ടെ!
 പുതിയ കാറിലും വീടിന്‍ മുമ്പിലും ഒക്കെ നിന്നുള്ള ഫോട്ടോകള്‍ ഇട്ടു ഞെളിഞ്ഞു നില്‍ക്കുന്നതു  സൊയം പരിഹാസം വിളിച്ചു വരുത്തുന്നു. നിങ്ങളുടെ കൃഷി തോട്ടങ്ങളുടെ പടങ്ങള്‍ പകരം ഇടുക. നിങ്ങള്‍ക്കും കാണുന്നവര്‍ക്കും ആനന്ദം ഉണ്ടാകും. 5 ഏക്കര്‍ വനം ആണ് പ്രകിര്‍തിക്ക് ഞാന്‍ തിരികെ കൊടുത്ത സമ്മാനം. നിങ്ങളും ആവുന്നത് ചെയ്യുക, ഇ ഭൂമിയെ ഹരിത പട്ടുകൊണ്ട് മൂടുക. അപ്പോള്‍ ചൂട് കുറയും വെള്ളത്തിന്‍റെ ലെവല്‍ ഉയരും. അതിന്‍റെ ഫലം അനുഭവിക്കുന്നവര്‍ നമ്മളും ഭാവി  തലമുറകളും. മുണ്ട് മടക്കികുത്തി തൂമ്പയും ആയി മണ്ണില്‍ പണിചെയ്യു. ഒരു ഈഡന്‍ തോട്ടം നിങ്ങള്‍ക്കും ഉണ്ടാക്കാന്‍ സാദിക്കും. നിങ്ങള്‍ ഉണ്ടാക്കിയ തോട്ടത്തില്‍ നിന്നും ആര്‍ക്ക് നിങ്ങളെ പുറത്തു ചാടിക്കാന്‍ കഴിയും!- andrew
Vayanakkaran 2019-09-11 12:08:06
ഒരു സാധാരണ വിശ്വാസിയുടെ വിലാപം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. കോരസന്റെ ലേഖനം കൊള്ളേണ്ടവർക്കു കൊണ്ടു. എല്ലാ ജാതിമത വിഭാഗങ്ങളുടെയും കൊള്ളരുതായ്മകളെ ലേഖകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതായാലും പേര് വെക്കാതെ എഴുതിയാൽ എന്തും എഴുതാം എന്ന് കരുതുന്നത് ബുദ്ധിമോശമാണ് കേട്ടോ. കോടികൾ കൊടുത്തു വലിയ കോടതിവിധികൾ വാങ്ങുന്നു എന്ന് പറയുമ്പോൾ വലിയകോടതിയിലെ ജഡ്ജിമാർ കൈക്കൂലി വാങ്ങിച്ചിട്ടാണ് വിധി പറയുന്നതെന്നാണ് പറഞ്ഞിരിക്കുന്നതെന്നു മനസ്സുലാക്കാൻ വക്കീലോ ജഡ്ജിയോ ഒന്നും ആകേണ്ട. കോടതിയലക്ഷ്യത്തിന് നേരിട്ട് കേസെടുക്കാവുന്നതാണ്. അമേരിക്കയിലിരുന്നു ഇമലയാളിയിൽ പേര് വെക്കാതെ എഴുതിയാലും അധികൃതർ ചോദിച്ചാൽ പത്രാധിപർ ശരിയായ ഇൻഫർമേഷൻ നൽകും. പണിയാകാതെ സൂക്ഷിക്കുക. യാഥാർഥ്യത്തെ കണ്ണ് തുറന്നു വച്ച് കാണണം. സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് എല്ലാ പള്ളികളും അവിടത്തെ ആളുകൾ കൂടി തെരഞ്ഞെടുക്കുന്ന സമിതികളാൽ ഭരിക്കപ്പെടണം എന്നാണ്. അതുതന്നെയാണ് ഭരണഘടനയിലും പറഞ്ഞിരിക്കുന്നത്. എന്നാൽ അവിടത്തെ വികാരിയച്ചൻ ഓർത്തഡോക്സ്‌ സഭ നിയമിക്കുന്ന ആളായിരിക്കണം. അഥവാ, 1934 ലെ ഭരണഘടന അംഗീകരിക്കുന്ന ആളായിരിക്കണം ഭരണച്ചുമതല നിർവഹിക്കുന്നത്. അത്രേയുള്ളൂ. നിസ്സാരമായി അംഗീകരിക്കാവുന്ന കാര്യമേയുള്ളൂ. പിന്നെയെന്താണ് പ്രശ്നം? അവിടെയാണൊരു കുഴപ്പം. സെമിനാരിയിൽ പോകാതെ അച്ഛനായവരും കാശുകൊടുത്തു യോഗ്യതയില്ലാതെ തിരുമേനിമാരായവരും വഴിയാധാരമാകും. അതുകൊണ്ട് അവർ നിലനിൽപിന് വേണ്ടി എന്തും ചെയ്യും. അതിനു ചൂട്ടുപിടിക്കാതെ സമാധാനത്തിന്റെ വഴിയിൽ നീങ്ങാൻ തയ്യാറായാൽ നമ്മുടെ മക്കൾക്കെങ്കിലും വഴക്കടിക്കാതെ ജീവിക്കാം. നല്ല ഒരു ലേഖനം എഴുതിയതിനു കോരസന് അഭിനന്ദനങ്ങൾ.
സഭാപ്രേമി 2019-09-11 18:11:15
"ഏതായാലും പേര് വെക്കാതെ എഴുതിയാൽ എന്തും എഴുതാം എന്ന് കരുതുന്നത് ബുദ്ധിമോശമാണ് കേട്ടോ. കോടികൾ കൊടുത്തു വലിയ കോടതിവിധികൾ വാങ്ങുന്നു എന്ന് പറയുമ്പോൾ വലിയകോടതിയിലെ ജഡ്ജിമാർ കൈക്കൂലി വാങ്ങിച്ചിട്ടാണ് വിധി പറയുന്നതെന്നാണ് പറഞ്ഞിരിക്കുന്നതെന്നു മനസ്സുലാക്കാൻ വക്കീലോ ജഡ്ജിയോ ഒന്നും ആകേണ്ട. കോടതിയലക്ഷ്യത്തിന് നേരിട്ട് കേസെടുക്കാവുന്നതാണ്."

ഹാലോ വായനക്കാരാ, വെറുതെ മനുഷ്യരെ പേടിപ്പിക്കാതെ! അമേരിക്ക ജനാധിപത്യ രാജ്യമാ! ഇന്ത്യയിലെ ജുഡീഷ്യൽ സിസ്റ്റത്തെ അമേരിക്കൻ മണ്ണിൽനിന്നും വിമർശിച്ചാൽ ഒരു ചുക്കും സംഭവിക്കുകയില്ല. ഒരാള്ക്ക് താമസിക്കുന്ന ആ രാജ്യത്തിന്റെ ഒരു നിയമം മാത്രമേയുള്ളൂ. സൗദി അറേബ്യയായിൽ കല്ലെറിയുന്ന നിയമം ഒന്നും അമേരിക്കയിലില്ല. ഇന്ത്യയിലുണ്ടായിരുന്ന മുത്തലാക്കും അമേരിക്കയിലില്ല.മതത്തിന്റെ പേരിലുള്ള സംവരണ നിയമങ്ങളുമില്ല. ഇന്ത്യൻ കോടതി നടത്തിയ ഓർത്തോഡോക്സ്, യാക്കോബായ കേസ് അമേരിക്കൻ കോടതിയിൽ ആയിരുന്നെങ്കിൽ പള്ളികൾ എല്ലാം എതിർപക്ഷത്ത് ലഭിക്കുമായിരുന്നു. 

ഒരു കാര്യം ഓർക്കണം. കോട്ടയം ബാവായുടെ കീഴിലുള്ള ഓർത്തോഡോക്സ് സഭ സ്ഥാപിച്ചത് ഇന്ത്യൻ സുപ്രീം കോടതിയാണ്. ക്രിസ്തുവിന്റെ പാരമ്പര്യമോ തൊമ്മശ്ലീഹായുടെ പാരമ്പര്യമോ ഓർത്തോഡോക്സുകാർക്ക് അവകാശപ്പെടാൻ സാധിക്കില്ല. മെത്രാന്മാർക്ക് തോമാശ്ലീഹായുടെ കൈവെപ്പുണ്ടാന്നുള്ള വിശ്വസവും വെറും പൊള്ള മാത്രം. ശവത്തിനു പോലും വില പേശുന്ന ഓർത്തോഡോക്സ് സഭകൾക്ക് എന്ത് മാനവികതയാണുള്ളത്.

ഒരു താടിയും വെച്ച്, കുറെ സ്വർണ്ണകുരിശുകളും തൂക്കി, നിറമുള്ള നൈറ്റികളും ധരിച്ചു നടന്നാൽ ക്രിസ്തുവിന്റെ പിൻഗാമിയാകില്ല. 

പള്ളി പിടുത്തവും അടിപിടികളും മാറ്റിനിർത്തി മനുഷ്യരായി നിങ്ങൾക്ക് ജീവിച്ചുകൂടെ? ളോഹാധാരികളോടും മെത്രാന്മാരോടും മറ്റെന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാൻ പറയൂ. കുറഞ്ഞപക്ഷം അവരുടെ ബെൻസ് കാറെങ്കിലും പിടിച്ചെടുത്ത് പാവങ്ങൾക്ക് കൊടുക്കൂ! എങ്കിൽ സഭാപ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ സാധിക്കും. സഭയിൽ സമാധാനം ഉണ്ടാകും.

മെത്രാനും പള്ളിയും അച്ഛനുമെന്നു പറഞ്ഞു ചാകാൻ നടക്കുന്ന വിഡ്ഢികൾ ഓർത്തോഡസ്‌ക് സഭകളിൽ മാത്രം. ഒരു കോടതി വിധിയുടെ പേരിൽ അന്യന്റെ സ്വത്തുക്കളെ വ്യമോഹിച്ചു നടക്കുന്ന സഭകൾ ക്രിസ്തീയമോ?   
Sudhir Panikkaveetil 2019-09-11 12:51:03
ശ്രീ ആൻഡ്രസ്സിന്റെ കമന്റ് വായിച്ചപ്പോൾ തോന്നിയത് 
സാക്ഷര കേരളത്തിന്റെ സംഭാവന 25 ഓ അതിൽ 
കൂടുതലോ ബംഗാളികളെ അവിടെ എത്തിച്ചുവെന്നാണ്.
ബംഗാളി വാമനമാർ മലയാളികളെ 
അറബിക്കടലിലേക്ക് ചവുട്ടി താഴ്ത്തുമ്പോൾ 
വരം ചോദിക്കാം "വർഷത്തിൽ ഒരു തവണ"
ഇവിടെ വരാൻ. പക്ഷെ അവർ ആ വരം 
തരുകയില്ല.  അങ്ങനെ വരും തലമുറ പാടി രസിക്കും  
കുഴിമടിയന്മാരായ, കുടിയന്മാരായ, കുറെ 
പേര് വാണ കേരളം അവരെ ബംഗാളി 
ചേട്ടന്മാർ കടലിൽ താഴ്ത്തി. കുറെയെണ്ണം 
വിഷഭക്ഷണം കഴിച്ച് കാലപുരിക്ക് പോയി.

ശ്രീ കോരസാന്റ വീക്ഷണ നിരീക്ഷണങ്ങൾ 
ആനുകാലിക സംഭവങ്ങളെ കുറിച്ച് വായനക്കാരെ
ചിന്തിപ്പിക്കുന്നു. അഭിനന്ദനങ്ങൾ. 
കൊണ്ട് ചിന്തിപ്പിക്കുന്നു. 
Vayanakkaran 2019-09-11 21:13:49
സഭാക്കേസ് ഇവിടെ ഒരു വിഷയം ആക്കണമോ എന്നറിയില്ല. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. സഭാപ്രേമി വിചാരിക്കുന്നത് ആനപ്പുറത്തിരിക്കുമ്പോൾ പട്ടി കടിക്കില്ലെന്നാണ്. അങ്ങനെതന്നെ ഇരിക്കട്ടെ. നിങ്ങളുടെ കുറിപ്പിൽ നിന്നും വളരെ കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിച്ചു. ഉദാഹരണത്തിന് “കോട്ടയം ബാവായുടെ കീഴിലുള്ള ഓർത്തോഡോക്സ് സഭ സ്ഥാപിച്ചത് ഇന്ത്യൻ സുപ്രീം കോടതിയാണ്. ക്രിസ്തുവിന്റെ പാരമ്പര്യമോ തൊമ്മശ്ലീഹായുടെ പാരമ്പര്യമോ ഓർത്തോഡോക്സുകാർക്ക് അവകാശപ്പെടാൻ സാധിക്കില്ല. മെത്രാന്മാർക്ക് തോമാശ്ലീഹായുടെ കൈവെപ്പുണ്ടാന്നുള്ള വിശ്വസവും വെറും പൊള്ള മാത്രം.” ഇതൊന്നും എനിക്കറിയില്ലായിരുന്നു. ഇങ്ങനെയൊക്കെ ആയിട്ട് ഈ ഓർത്തോഡോക്സ്കാർ എന്തുപണിയാ ഈ കാണിക്കുന്നത്? എനിക്കൊരു സംശയം. സഭാപ്രേമിയുടെ ഉൾപ്പടെ നമ്മുടെ പൂർവപിതാക്കന്മാർ പതിനേഴാം നൂറ്റാണ്ടുവരെ ആരാധിച്ചു വന്ന സഭ മാർത്തോമൻ പൈതൃകത്തിലുള്ളതായിരുന്നല്ലോ. അതു കഴിഞ്ഞാണല്ലോ അന്തിയോക്യൻ പാത്രിയര്കീസ് ഇവിടെ കയറിക്കൂടിയത്! അപ്പോൾ അതുവരെയുള്ളവർ തോമ്മാശ്ലീഹായെ അംഗീകരിക്കുകയും ക്രിസ്തുവിനെ ആരാധിക്കുകയും ചെയ്തത് തെറ്റായിരുന്നല്ലോ. പക്ഷെ, 1599 ൽ റോമാഭരണത്തിനു കീഴിൽപോയി 1653 ൽ തിരിച്ചുവന്നിട്ടു പിന്നെ പ്രത്യേക വിഭാഗമായി നിന്ന സീറോമലബാർ സഭ പത്രോസ് ശ്ലീഹായുടെ സിംഹാസനത്തിൻ കീഴിൽ നിൽക്കുന്നതാണെങ്കിലും മാർത്തോമൻ പൈതൃകമാണ് അംഗീകരിച്ചിട്ടുള്ളത്. പിന്നീട് പിരിഞ്ഞുപോയ മാർത്തോമ്മാ സഭയും മലങ്കര കത്തോലിക്കാ സഭയും മാർത്തോമൻ പൈത്യുകമാണ് പിന്തുടരുന്നത്. പാത്രിയർക്കീസ് വിഭാഗം പുത്തെൻകുരിശു പ്രസ്ഥാനമായി 2002 ൽ ആണ് പുതിയ സഭയായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമായ സത്യങ്ങളാണല്ലോ. വളച്ചൊടിക്കാൻ പറ്റിയേക്കും. മാറ്റി എഴുതുവാനാവില്ലല്ലോ. പിന്നെ തൊപ്പിയും കുപ്പായവും. ലക്ഷങ്ങളും കോടികളും കൊടുത്തു വാങ്ങി ഇട്ടു ഞെളിഞ്ഞു നടക്കുന്നതാണോ ക്രിസ്തീയത? വെറുതെ രോഷം കൊള്ളാതെ സഭാപ്രേമി സമാധാനത്തിനു വേണ്ടി പ്രാർഥിക്കുക.
കോരസൺ 2019-09-12 14:13:56
ശ്രീ രാജു തോമസ് , ശ്രീ. സുധിർസാർ  , ശ്രീ ചെറിയാൻ, വളെരെ നന്ദി. മറുപടികൾ സജ്ജീവമാക്കിയതിനു വായനക്കാരനും വിശ്വാസിക്കും പ്ലാസ്റ്റിക്കിനും നന്ദി. 
കാതലായ വിഷയം ഇന്ന് മലയാളി സമൂഹം പൊതുവായി നേരിടുന്ന കറുത്ത നിഴലാട്ടം തന്നെ ആയിരുന്നു, ഓണത്തിന്റെ പേരിൽ എന്തെങ്കിലുമൊക്കെ എഴുതുക ആയിരുന്നില്ല. സഭയുടെ പേരിൽ അതിനെ പാർശ്വവൽക്കരിക്കാൻ ശ്രമിച്ചതും  നമ്മുടേ സമൂഹത്തിലെ കുഴൽകിണർ സമീപനം തന്നെ. ഒരു ഈച്ച തൈലം മുഴുവൻ അശുദ്ധമാക്കുന്നതുപോലെ. 
കോരസൺ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക