അദ്ധ്യായം അഞ്ച്
ദേവകി മീനുവിനെ സ്‌നേഹത്തോട് വിളിച്ചു. അവള്‍ക്കിഷ്ടമുള്ള ദോശയും ചമ്മത്തിയും ഉണ്ടാക്കി. മീനുവിന് വല്ലാത്ത മനംപുരട്ടല്‍. വീട്ടിലാകെ ആനച്ചൂര്. ഉള്ളിലേക്കാ മണം ഇരമ്പിക്കേറുന്നു. അവള്‍ ഛര്‍ദിച്ചു. കുടല്‍ പുറത്തുവêവോളം. എന്നിട്ടും ഉള്ളില്‍ ആ മണം തങ്ങി നില്‍ക്കുന്നപോലെ. അവള്‍ ആരോടും ഒന്നം പറയാതെ മുറിയില്‍ കതകടച്ചു കിടന്നു. അവളില്‍ എന്തെല്ലാമോ മാറ്റങ്ങളുടെ തുടക്കമായിരുന്നു അത്. കുഞ്ഞപ്പിയും ആനയും പടിയിറങ്ങുകയാണ്. ആന അവന്റെ കൂച്ചുവിലങ്ങില്‍ നിന്നും മോചിതനായി. ഇനി ഒരു മദപ്പാടുവരെ അവന്‍ അനുസരണയുള്ള ഒരു ജോലിക്കാരനാണ്. ഒരു വടിയും ആനത്തോട്ടിയും അവനെ നിയന്ത്രിക്കുന്നു. വെട്ടിയ തടി ഉരുപ്പടികളായി ദേവകിയുടെ പുരയുടെ പുറകില്‍ വെയിലും മഴയും കൊള്ളാതെ അടുക്കി. അതു ദേവകിയുടെ മിടുക്ക്. പടിയിറങ്ങുന്നവരില്‍ ചിലരെങ്കിലും മടങ്ങിവരുമെന്നു ദേവകിക്കറിയാം. എന്നാലും അവള്‍ കുഞ്ഞപ്പി മുതലാളിയോടായി പറഞ്ഞു. “” ഈ വഴി മറന്നു പോകരുത്’’. കുഞ്ഞപ്പി ഒന്നു ചിരിച്ചതെയുള്ളു.
പടിയിറങ്ങിയവര്‍ എന്നാണാവോ തിരിച്ചു വരിക. അങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടോ. പണ്ടൊരു വാസവദത്ത കാത്തിരുന്നതായി കേട്ടിട്ടുണ്ട്. അവള്‍ക്കെന്തു കിട്ടി. സമയമായില്ല പോലും.... ആര്‍ക്ക് സമയമായില്ല. ജീവിതം ആരുേെടയും സമയത്തിനുവേണ്ടി കാത്തിരിക്കുന്നില്ല. ഇന്ന്; ഇന്നാണ് ജീവിതം. ദേവകി പഠിച്ച ചില പാഠങ്ങള്‍. അവള്‍ ആര്‍ക്കുവേണ്ടിയും കാത്തിരുന്നില്ല. കാലത്തിന്റെ ഊടുവഴികളിലൂടെ അവള്‍ യാത്ര തുടര്‍ന്നു. ഗ്രാമത്തിലും അയല്‍ പ്രദേശങ്ങളിലും അവള്‍ അറിയപ്പെട്ടു.
കൃഷ്ണക്കുറുപ്പിന്റെ വീട്ടില്‍ ചില ഉരസലുകള്‍. നൂറുപറ വിതയ്ക്കാനുള്ള കൃഷ്ണക്കുറുപ്പ് രാവിലെ കുളിച്ച് വിസ്തരിച്ച് കാപ്പിയും കുടിച്ച്, പുളിയിലക്കര മുണ്ടും ഉടുത്ത്, കസവു നേര്യതും തോളിലിട്ട്, സ്വര്‍ണ്ണമാലയും കഴുത്തില്‍ അണിഞ്ഞ് കുടയും പിടിച്ച് പടിയിറങ്ങും. ഏലാ ഒക്കെ ഒന്നു നോക്കി വêമ്പോഴേക്കും ഒരു സമയം ആകും. അവസാനം ദേവകിയുടെ പറമ്പിനോടു ചേര്‍ന്ന നിലത്ത് എത്തും. ദേവകി ഒരു ചായയ്ക്കു ക്ഷണിക്കും. കൃഷ്ണക്കുറുപ്പിന് നിരസിക്കാന്‍ കഴിയില്ല. ദേവകിയുടെ ചായ അപ്പോള്‍ അയാള്‍ക്ക് അത്രമാത്രം ആവശ്യമായിരുന്നു. ചായയും മുറുക്കാനുമായി കൃഷ്ണക്കുറുപ്പ് ഏറനേരം ഇരുന്ന് നാട്ടുകാര്യങ്ങള്‍ പറയും. ഒരു ദിവസം കൃഷ്ണക്കുറുപ്പിന്റെ കഴുത്തിലെ മാല കാണാതായി. വയലിലോ കുളത്തിലോ എവിടയോ കളഞ്ഞുവെന്ന് കൃഷ്ണക്കുറുപ്പ് ഭാര്യയെ സമാധാനിപ്പിച്ചു. കളഞ്ഞുപോയ മാല ദേവകിയുടെ കഴുത്തില്‍ കണ്ട് ഭഗവാനെത്തൊഴാതെ കലിയിളകി കൃഷ്ണക്കുറുപ്പിന്റെ ഭാര്യ വീട്ടിലെത്തി. മുഖവുരയൊന്നുമില്ലാതെ പറഞ്ഞു. “”മാല ഏതു കുളത്തിലാ കളഞ്ഞെതെന്നെനിക്കറിയാം...ഞാനതിന്നവളുടെ കഴുത്തേല്‍ കണ്ടു. ആര്‍ക്കും ഒന്നും അറിയില്ലന്നാ വിചാരം””. പ്രായമായ മൂന്നു മക്കളുടെ മുന്നില്‍വെച്ചുള്ള ആ വിചാരണ, ഒരു ചോദ്യം ചെയ്യലായിട്ടാണ് തോന്നിയത്. അയാള്‍ ഭാര്യയെ ഒന്നിരുത്തി നോക്കി. അപ്പോഴും അവര്‍ ഏറെനാളായി ഉള്ളില്‍ ഒതിക്കയതിനെ ഒക്കെ പുറത്തേക്കു തള്ളിക്കൊണ്ടിരുന്നു. കുറുപ്പിന്റെ നിയന്ത്രണം വിട്ടു. നൂറു പറ വിതയ്ക്കാനുള്ള എന്നെ ചോദ്യം ചെയ്യാന്‍ നീ ആരാണെടി എന്ന ഭാവത്തില്‍, വലത്തെ കാലൊന്ന് പൊങ്ങിത്താന്നു. അതെവിടെയാണ് കൊണ്ടതെന്നറിയില്ല. പക്ഷേ തുറു പോലെയുള്ള അയാളുടെ ഭാര്യ നിലം പതിച്ചു. കണ്ണുകളെ അടച്ചു. നാവും പൊന്തിയില്ല. കൃഷ്ണക്കുറുപ്പ് ആണ്‍മക്കളെ നോക്കി. ആരും ഒന്നും പറഞ്ഞില്ല.
അമ്പലത്തില്‍ പോയിവന്ന അമ്മ പെട്ടന്നു തലചുറ്റിവീണ് മരിച്ചു. അവര്‍ ഒരേ കഥതന്നെ എല്ലവരോടും പറഞ്ഞു. ആണ്‍ മക്കള്‍ കരഞ്ഞില്ല. പക്ഷേ കൃഷ്ണക്കുറുപ്പ് ആകെ ആടിയുലഞ്ഞുപോയി. അയാള്‍ക്ക് രാവിലെ കുളിയില്ല. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ എന്തെങ്കിലും കഴിക്കും. ഉടുത്തിരിക്കുന്ന മുണ്ടും, കയ്യില്‍ കിട്ടിയ തുണി തോളിലും ഇട്ട് കുടയും നിവര്‍ത്തി എങ്ങോട്ടെന്നില്ലാതെ നടക്കും. പരസ്പര ബന്ധമില്ലാത്തതെന്തെല്ലാമോ പുലമ്പിക്കൊണ്ടിരിക്കും. അയാള്‍ ആരെയോ അന്വേഷിക്കയാണ്. ആരെന്തു ചോദിച്ചാലും ഒരേ ഉത്തരം. ‘’ദാ.. ഇപ്പോ അങ്ങോട്ടു പോയതേയുള്ളു.”” എന്നിട്ട് പോയ ആളോടൊപ്പം എത്താനെന്നവണ്ണം ധൃതിയില്‍ നടക്കും. ദിവസം രണ്ടു നേരമെങ്കിലും ദേവകിയുടെ വീടിëമുന്നില്‍ എത്തി വെറുതെ അങ്ങോട്ട് നോക്കി നില്‍ക്കും. ഒരിക്കല്‍ ദേവകി ചോദിച്ചു “”കൊച്ചാട്ടാ...കേറുന്നില്ലെ’’. ചോദ്യം കേട്ടതായി തോന്നിയില്ല. ഒരപരിചിതയെ നോക്കുന്നപോലെ അന്നേരം നോക്കി അയാള്‍ നടക്കും.
നടന്നകലുന്ന കുറുപ്പിനെ നോക്കി, കഴുത്തിലെ മാലയും തിരുമ്മി, ദേവകി നെടുവീര്‍പ്പിട്ടു. അവള്‍ ഓര്‍ത്തു, ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരാണെല്ലാവരും. അതാണ് നല്ലത്. ഒന്നും ഓര്‍ക്കാതിരിക്കുക. ഓര്‍മ്മകള്‍ വേദനകള്‍മാത്രമേ തരുന്നുള്ളു. ഏതൊ വഴിയമ്പലങ്ങളില്‍ കണ്ടുമുട്ടിയവര്‍ യാത്രയുടെ ഇടവേളയില്‍ പരസ്പരം പരിചയപ്പെടുന്നവര്‍. ഓര്‍മ്മകള്‍ അവശേഷിപ്പിക്കാതെ വഴി പിരിയുന്നവര്‍. എല്ലാ ബന്ധങ്ങളും അങ്ങനെ തന്നെ. എല്ലാം അങ്ങനെയാണോ..? ദേവകി സ്വയം ചോദിച്ചു. ആ കണ്ണുകളിലെ പ്രകാശം മറക്കാന്‍ കഴിയുമോ. എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടോ...ആവോ. തന്റെ ജീവിതം എന്തെ ഇങ്ങനെ. എന്തിന് ഈ വഴി തെരഞ്ഞെടുത്തു. ആരും തെരഞ്ഞെടുത്തതല്ലല്ലോ... വന്നു പെട്ടതല്ലെ. അന്ന് മൂന്നു വയസുള്ള മീനുവിന്റെ പനിയാണോ തന്റെ ജീവിതത്തിന്റെ വഴിത്തിരിവ്. തുടക്കം അങ്ങനെയാണന്നു പറയാം. ഇനി എങ്ങെനെ എന്ന അനേക രാത്രികളിലെ ഉറക്കമില്ലാത്ത ആലോചനകളില്‍, ഇങ്ങനെ ഒരു വഴിയെക്കുറിച്ച് ചിന്തിച്ചിരുന്നുവോ. മീനുവിനെ എങ്ങനെ വളര്‍ത്തും. ഇരുപതു സെന്റിലെ വരുമാനം... ഒരത്താണി കുറുപ്പു ഡോക്ടറുടെ അത്താഴത്തില്‍ പങ്കുകാരിയാകുമ്പോള്‍ മനസ്സില്‍ എവിടെയോ ഒരു പിടിവള്ളി കിട്ടിയതിന്റെ ആശ്വാസമായിരുന്നു. പക്ഷേ...
അമ്മേ... മീനു നീട്ടി വിളിക്കുന്നു. ദേ...വരുന്നു. ദേവകി തന്റെ ചിന്തകളില്‍ മറ്റൊരഗ്നിയുമായി നടന്നു. മീനു തന്റെ ജീവിതത്തിലെ ഒê തെറ്റായിരുന്നു. പക്ഷേ അതു സ്‌നേഹത്തിന്റെ വിലയായിരുന്നു. ആ സ്‌നേഹത്തെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയുന്നില്ല. അയാള്‍ തന്നെ ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല. സ്‌നേഹിച്ചവര്‍ രണ്ടു æലത്തില്‍ പിറന്നവര്‍ എന്നത് ഒരു വലിയ തെറ്റാണോ..? അയാളുടെ അമ്മാവന്റെ വീട്ടിലേക്ക് ഒളിച്ചോടാന്‍ തീരുമാനിച്ച് അടുത്ത പകലിനുവേണ്ടി കാത്തിരിക്കുമ്പോഴാണല്ലോ എല്ലാം തകിടം മറിഞ്ഞത്. ആ രാത്രിയില്‍ പിടിക്കപ്പെട്ടപ്പോള്‍ ആര്‍ക്കൊക്കയോ തോന്നിയ ദുരഭിമാനം മൂന്നു ജീവിതങ്ങളെ താറുമാറാക്കി. ഇനി...സ്വയം വിചാരണ ഒന്നിനും പരിഹാരമാകുന്നില്ല. നേരിടുക സധൈര്യം നേരിടുക. മീനു ഗര്‍ഭിണിയാണന്നറിഞ്ഞപ്പോഴേക്കും ഏറെ വൈകി. കുറെ പച്ചമരുന്നുകളീല്‍ അതു കഴുകിക്കളയാന്‍ നോക്കിയവരെ പരിഹസിച്ച് അത് വളരുന്നു. അതും വിധിയായിരിക്കാം. അവളുടെ വിധി. സുന്ദരിയായ അവളെ അത്രവേഗം കുഞ്ഞപ്പി വിട്ടുപോകുമെന്നു കരുതിയില്ല. അയാള്‍ തിരിച്ചു വരുമെന്നവര്‍ കരുതി. എവിടെയോ ലേലത്തില്‍ പിടിച്ച കൂപ്പിലേക്ക് ആനകളുമായി പോയ അയാള്‍ എന്നു തിരിച്ചു വരുമെന്ന് അറിയില്ല. കാട്ടുതേന്‍ ധാരാളമായി നുകരാന്‍ കിട്ടുന്ന കാട്ടില്‍ നിന്നും അയാളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്, കടലില്‍ നഷ്ടപ്പെട്ട തിരയെ നോക്കിയിരിക്കുമ്പോലെ ആണെന്നു ദേവകി തിരിച്ചറിഞ്ഞു.
മീനു ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ആനച്ചെവിയുള്ള പതകരി പിടിച്ച ഒരു കുഞ്ഞ്. മീനു ഒരിഴജെന്തുവിനെ എന്നപോലെ അതിനെ വെറുത്തു. അതിനെ കാണുമ്പോഴൊക്കെ ആനച്ചൂരിന്റെ മനം പുരട്ടുന്ന ഗന്ധം. അവള്‍ക്ക് ഛര്‍ദിക്കണമെന്നു തോന്നും. അവള്‍ ഉമ്മറത്ത് വന്ന് കാലും നീട്ടിയിരുന്ന് വിസ്തരിച്ചു മുറുക്കും. എന്നിട്ട് മുറ്റത്തേക്ക് നീട്ടിത്തുപ്പും. അപ്പോള്‍ അവളുടെ മനമൊന്നടങ്ങും. ദേവകി ഒന്നും പറയില്ല. എന്തെങ്കിലും പറഞ്ഞാല്‍ മീനുവിന്റെ തീ പാറുന്ന നോട്ടം താങ്ങാന്‍ വയ്യാതെ അവര്‍ കുഞ്ഞിനേയും എടുത്തെങ്ങോട്ടെങ്കിലും മാറും. മീനു സ്വന്തം വഴികള്‍ കണ്ടെത്തി. ഒരു പകപോക്കല്‍ എന്നപോലെ അവള്‍ ആരോടും വിവേചനം കാണിച്ചില്ല. പ്രതിഫലത്തിനായി വാശിപിടിച്ചില്ല. മീനു അറിയാതെ തന്നെ ദേവകി ഇടപാടുകാരെ പിന്നാപ്പുറത്തേക്ക് വരുത്തി തീര്‍പ്പാക്കുന്നു. ജീവിക്കണ്ടെ ദേവകി സ്വയം ന്യായികരിക്കുന്നു.
ഗ്രാമം പെട്ടന്ന് കലഹങ്ങളില്ലാത്ത കുടുംബങ്ങളായി. വണ്ടിക്കാരന്‍ പാപ്പി ഇപ്പോള്‍ വീട്ടില്‍ ഭാര്യയെ കുനിച്ചുനിര്‍ത്തി ഇടിക്കാറില്ല. എìം രാത്രിയില്‍ അതൊരു പ്രാര്‍ത്ഥനപോലെ ചിട്ടയോട് അനുഷ്ടിക്കപ്പെട്ടിരുന്ന കര്‍മ്മമായിരുന്നു. ഒരോ ഇടികൊള്ളുമ്പോഴും അവര്‍ പ്രാര്‍ത്ഥിച്ചിരുന്നു. :ഈ കാലമാടന്റെ വായില്‍ മണ്ണിട്ടുപോകേണേ എന്ന്. എന്നാല്‍ ഇപ്പോള്‍ പാപ്പി ഭാര്യയോടൊപ്പം ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ഉറക്കെ വായിക്കുന്നു. “പച്ചയായ പുല്‍പ്പുറങ്ങളില്‍ അവനെന്നെ കിടത്തുന്നു. എന്റെ പ്രാണനെ അവന്‍ തéപ്പിക്കുന്നു’. ഭാര്യ പിന്നെ രഹസ്യങ്ങളുടെ പ്രാര്‍ത്ഥനയില്‍ മറിയാമിനോടപേക്ഷിക്കുന്നു. എന്റെ പിഴ, എന്റെ പിഴ...അതിയാന് ദീര്‍ഘായിസു കൊടുക്കണേ. അരുവിയിലെ ജലത്തെ വറുതിയാല്‍ വറ്റിക്കല്ലെ... അവര്‍ പറയുന്ന അരുവി മീനുവിന്റെ പറമ്പിന്റെ അടിവാരത്തിലുടെ ഒഴുകുന്ന കൈത്തോടാണ്. പാപ്പി കാളകളെ കുളിപ്പിക്കുന്നതിപ്പോള്‍ അവിടെയാണ്.
ഗ്രാമത്തിലെ ചെറുപ്പക്കാര്‍ അവരുടെ വീടുകളെ സ്‌നേഹിച്ചു. വയലുകളില്‍ നൂറുമേനി വിളഞ്ഞു. സ്ത്രികള്‍ രഹസ്യത്തില്‍ മീനുവിന് നന്ദി പറഞ്ഞു. എന്നാല്‍ പരസ്യത്തില്‍ അവളെ അവഹേളിച്ചു. മീനുവിന്റെ മനസ്സില്‍ കെടാത്ത തീ ആയിരുന്നു. എല്ലാത്തിനേയും വെണ്ണീറക്കാനുള്ള തീ. (തുടരും......)