Image

പൊന്നാമറ്റത്തെ രണ്ടു മരണങ്ങള്‍ കൂടി ദുരൂഹമെന്ന് ബന്ധുക്കള്‍; ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധം

Published on 09 October, 2019
പൊന്നാമറ്റത്തെ രണ്ടു മരണങ്ങള്‍ കൂടി ദുരൂഹമെന്ന് ബന്ധുക്കള്‍; ഇരുവര്‍ക്കും ജോളിയുമായി അടുത്ത ബന്ധം


കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലുണ്ടായ മറ്റ് രണ്ട് മരണങ്ങളില്‍ കൂടി ജോളിക്ക് പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍. ജോളിക്ക് അടുപ്പമുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ഇതില്‍ ഒരാളുടെ ഡയറിക്കുറിപ്പില്‍ തന്നെ കുടുക്കിയതാണെന്ന പരാമര്‍ശവുമുണ്ട്. 

ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളായ സുനീഷ്, വിന്‍സെന്റ് എന്നിവരാണ് മരിച്ചത്. ഇതില്‍ സുനീഷ് ബൈക്ക് അപകടത്തില്‍ കൊല്ലപ്പെടുകയും വിന്‍സെന്റിനെ ആത്മത്യ ചെയ്ത നിലയില്‍ കാണപ്പെടുകയുമായിരുന്നു. സുനീഷിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ എല്‍സമ്മയാണ് രംഗത്തെത്തിയത്.

പുലിക്കയത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സുനീഷ് മരിച്ചത്. സുനീഷിന് ജോളിയുമായും മരിച്ച റോയിയുമായും അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാനടക്കം ഇരുവരും ഒന്നിച്ചാണ് പോയതെന്നും എല്‍സമ്മ പറയുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തന്നെ കുടുക്കിയതാണെന്ന സുനീഷിന്റെ ഡയറിക്കുറിപ്പാണ് ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചത്. 

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യമരണം അന്നമ്മയുടേതായിരുന്നു. 2002ല്‍ നടന്ന ഈ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു സഹോദര പുത്രനായ വിന്‍സന്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്നമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞെത്തിയപ്പോഴാണ് ബന്ധുക്കള്‍ ഈ വിവരം അറിഞ്ഞത്. 

കഴുത്തില്‍ കുരുക്കിട്ട് കട്ടിലില്‍ മുട്ടുകുത്തിയ നിലയിലായിരുന്നു വിന്‍സെന്റിന്റെ മൃതദേഹം. ഇതില്‍ സംശയം തോന്നിയിരുന്നെന്നും പോലീസ് അന്ന് അന്വേഷണം നടത്തിയിരുന്നുവെന്നും എല്‍സമ്മ പറഞ്ഞു. ഈ രണ്ടു മരണങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്നും എല്‍സമ്മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക