Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -15: കാരൂര്‍ സോമന്‍)

Published on 20 October, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -15: കാരൂര്‍ സോമന്‍)
രാത്രിയാമങ്ങള്‍

രാത്രിഭക്ഷണം തയ്യാറാക്കി കഴിച്ചതിനുശേഷം ജാക്കി കമ്പ്യൂട്ടര്‍ തുറന്ന് ലോകവാര്‍ത്തകള്‍ വായിച്ചിരുന്നു. ചില അറേബ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറുന്ന പൈശാചികമായ കാഴ്ചകളില്‍ കണ്ണുകള്‍ ഉടക്കി നിന്നു. മനസ്സില്‍ ഞെട്ടലുണ്ടായി. മുഖംമൂടി ധരിച്ചവര്‍ മനുഷ്യന്റെ കഴുത്തറുത്ത് കൊല്ലുന്നു. കൊച്ചുകുഞ്ഞുങ്ങളെ വെടിവെച്ചു കൊല്ലുന്നു. മനുഷ്യനെ മൃഗീയമായി കൊല്ലുന്ന ഇവര്‍ ആരാണ്? ഇതെല്ലാം വീഡിയോ ചിത്രങ്ങളാക്കി അവര്‍ ലോകത്തെ കാണിച്ചു രസിക്കുന്നു. ഇവരെ ജീവനോടെ പിടികൂടി ചുട്ടെരിച്ചു കൊല്ലുകയാണ് വേണ്ടത്. ജാക്കി കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു കിടന്നു.
ജനസേവനമെങ്കില്‍ അഞ്ച് വര്‍ഷം പോരായോ? മരണം വരെ ഇതില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ പിന്നില്‍ നിഗൂഢതകള്‍ ധാരാളമാണ്. ഈ പാത പിന്തുടരുന്നവര്‍ ഇനിയും ചെയ്യേണ്ടത് തല മൊട്ടയടിച്ചു കുടുമ കെട്ടി കയ്യിലും കഴുത്തിലും രുദ്രാക്ഷമാലയണിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി വിശുദ്ധരെന്ന് വിശ്വസിക്കുന്ന മനുഷ്യമൃഗങ്ങളുടെ ശവശരീരങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ഗംഗ നദിയില്‍ മുങ്ങിക്കുളിച്ച് നൂറ്റിയെട്ടു പുണ്യക്ഷേത്രങ്ങള്‍  സന്ദര്‍ശിച്ച് ശയനപ്രദക്ഷിണം നടത്തി ജീവിതത്തില്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ ക്ഷമിക്കാന്‍ അപേക്ഷിക്കയാണ് വേണ്ടത്.

കൊടും തപസിലിരിക്കുന്ന ശിവന്റെ മനസ്സിളക്കിയ മാദകസുന്ദരിയായ പാര്‍വ്വതി ശിവനെ കിടപ്പറയിലേക്ക് നയിച്ച് സുഖിച്ചപ്പോള്‍ സ്ത്രീസൗന്ദര്യത്തിന്റെ സംഭോഗശൃഗാരത്തില്‍ വീണുടഞ്ഞ അഴിമതിയില്‍ കോടാനുകോടികളുണ്ടാക്കിയ മണ്ണിലെ ദേവന്മാരോട് വിണ്ണിലെ ദേവന്‍ ചോദിച്ചു. നിങ്ങള്‍ക്ക് നാണമില്ലേ വേശ്യകളുമായി കിടക്ക പങ്കിടാന്‍, നിങ്ങള്‍ വഞ്ചകരല്ലേ? അറിവുള്ള ആധുനിക മനുഷ്യര്‍ അവയെ വെറുപ്പോടെ കാണുന്നു. ദേവലോകത്ത് നിന്നെത്തിയ വെള്ള വസ്ത്രധാരിയായ ദേവന്‍ മണ്ണിലെ കാവിവസ്ത്രധാരിയായ വെളുത്ത നീണ്ട താടിയും മുടിയും ജടയുമുള്ള സ്വാമീ ഞങ്ങളോട് ക്ഷമിക്കണം. ഇവിടുത്തെ യുവത്വവും അടിമകളാകുകയാണ്. സ്വര്‍ഗ്ഗലോകത്തുനിന്നെത്തിയ ദേവഭക്തര്‍ ഓരോരുത്തരെ അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിഞ്ഞു. അഗ്നികുണ്ഠമാകെ കരിക്കട്ടകാളയി മാറി. ആകാശത്തുനിന്ന് ഇടിമിന്നലുകളായി അവിടേക്ക് വന്ന് മണ്ണിനെയാകെ കത്തിച്ചു. ഉറക്കത്തില്‍ കിടന്ന ജാക്കി ഭയങ്കര ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. സ്വപ്നത്തില്‍ കണ്ട അദൃശ്യമായ വെളിപ്പെടുത്തല്‍ ഭൂമിയില്‍ സംഭവിക്കുമോ?

സിസ്റ്റര്‍ കാര്‍മേല്‍ ഫാത്തിമയ്‌ക്കൊപ്പം ബ്രസ്സില്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വേശ്യകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രതിനിധികളുമായി സംസാരിച്ചു. വേശ്യാവൃത്തി, സ്വര്‍ണ്ണക്കടത്ത് പോലുള്ള രഹസ്യവ്യാപാരമെന്ന് സിസ്റ്റര്‍ കാര്‍മേല്‍ മനസ്സിലാക്കി. ഉന്നതന്മാരും പോലീസുകാരും ഭരണത്തിലുളളവരും ഇതിനൊക്കെ കൂട്ടുനില്ക്കുന്നു.

ഫാത്തിമ ഇവിടെ വന്നിട്ടില്ലെങ്കിലും അവരെല്ലാം ഏതൊക്കെ ചുറ്റുപാടുകളിലാണെന്ന് അവര്‍ക്കറിയാം. കടല്‍ത്തീരത്ത് കാറ്റുകൊണ്ടു കിടന്ന ഒരു വേശ്യമാത്രം സിസ്റ്റര്‍ കാര്‍മേലിന്റെ പ്രബോധനത്തില്‍ ആകര്‍ഷിക്കപ്പെട്ടു. ഈ തൊഴില്‍ ചെയ്യാന്‍ മനസ്സുണ്ടായിട്ടല്ല. പണത്തിനോടും ആഡംബരജീവതത്തോടുമുള്ള ആര്‍ത്തിയാണ് അവളെ ഇതിലേക്ക് വഴിനടത്തിയത്. കാമമോഹികള്‍ തന്റെ ശരീരത്തെ കശാപ്പു ചെയ്തു.
ഒരുമാസം ലഭിക്കുന്ന ശമ്പളം ഒരു ദിവസംകൊണ്ടോ ഒരാഴ്ച കൊണ്ടോ സ്വന്തമാക്കാം. ക്രെഡിറ്റ് കാര്‍ഡുള്ള സമ്പന്നര്‍ക്ക് പണം ഒരു വിഷയമല്ല. ഇവിടെയെല്ലാം കൗണ്‍സിലിംഗ് സെന്റര്‍ ഉണ്ടെങ്കിലും അതൊന്നും ഒരു പുനരധിവാസത്തിന് ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ജെസിക്ക എന്ന ബ്രസീലിയന്‍ സുന്ദരിയെ മെക്‌സിക്കന്‍ സംഘത്തിന് വിറ്റതുകൊണ്ടാണ് അവള്‍ ഇവിടെയെത്തിയത്.  ചെറിയ മീനുകള്‍ മുതല്‍ വമ്പന്‍ സ്രാവുകള്‍ വരെ ഈ കച്ചവടത്തില്‍ പങ്കുകാരെന്ന് അവളില്‍ നിന്ന് മനസ്സിലാക്കി. അവളെ ലേലം ചെയ്‌തെടുത്തിരിക്കുന്നത് ഒരു വ്യക്തിയാണ്. ബ്രസീലിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേലം നടക്കുന്നത്. എല്ലാ മാസവും അയാളുടെ തുക താമസിക്കുന്ന വീട്ടില്‍ വന്ന് വാങ്ങും. അയാളുടെ വാടകവീട്ടിലാണ്  രണ്ടുപേരും താമസിക്കുന്നത്. എന്റെ ജോലി ഈ തീരത്ത് ഉല്ലസിക്കാന്‍ വരുന്നവരെ സ്വന്തമാക്കി ഞാന്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി കൂടെ കിടത്തുക എന്നുള്ളതാണ്. ഓരോ രാത്രിയും അവര്‍ക്കൊപ്പം ഉല്ലസിക്കണം.

മയക്കു മരുന്ന് ഇഷ്ടമുള്ളവര്‍ക്ക് അത് കുത്തിവെച്ചും അയാള്‍ക്കൊപ്പം തിന്നും കുടിച്ചും തെരുവ് വിളക്കിന്റെ പ്രകാശത്തിലൂടെ നടന്ന് വീട്ടിലെത്തി മുറിക്കുള്ളില്‍ കയറി ലൈംഗീകസുഖങ്ങള്‍ ആസ്വദിക്കുന്നു. അവളില്‍ നിന്ന് ധാരാളം വിവരങ്ങളാണ് സിസ്റ്റര്‍ കര്‍മേലിന് കിട്ടിയത്. അവളൊന്നുംതന്നെ ഉള്ളിലൊതുക്കാന്‍ തയ്യാറായില്ല. മുമ്പ് അടിമകളായി ആണുങ്ങളെ വിറ്റിരുന്നുവെങ്കില്‍ വന്‍നഗരങ്ങളില്‍ സ്ത്രീകളെയാണ് അടിമകളാക്കി വിറ്റുകൊണ്ടിരിക്കുന്നത്. തന്റെ വീട്ടുകാര്‍ വിചാരിച്ചിരിക്കുന്നത് താനീ പട്ടണത്തില്‍ അന്തസുള്ള ജോലിയായി കഴിയുകയാണെന്നാണ്. പത്രപരസ്യം കണ്ടാണ് അവള്‍ ഈ പട്ടണത്തില്‍ ജോലിക്കു വന്നത്.

ബ്രസീലിലെ വലിയ പട്ടണത്തിലെ പ്രശസ്ത്ര ബാങ്ക്. അവിടെ ഒരു ജോലി ആരും ആഗ്രഹിക്കുന്നതാണ്. പണമുണ്ടാക്കണം അതാണ് ലക്ഷ്യം. ഇന്റര്‍വ്യൂ ഹാളില്‍ പലരുമുണ്ടായിരുന്നു. അവസാനമെത്തിയത് തന്റെ പേരായിരുന്നു.

ബാങ്കിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാര്‍ലോസ് ഇന്റര്‍വ്യൂന് പകരം തന്റെ ശരീരത്തിലാണ് കണ്ണുവച്ചത്. താനൊരു ലോകസുന്ദരിയാണെന്ന് അയാള്‍ പുകഴ്ത്തി പറഞ്ഞു. തനിക്ക് ബാങ്കില്‍ ജോലി തരുമെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ പ്രത്യുപകാരമായി തന്റെ ശരീരം നല്കണം. താന്‍ പോകാനൊരുങ്ങി. തന്റെ ജോലി തനിക്ക് വേണ്ട എന്ന് തുറന്നടിച്ചു. അയാള്‍ എഴുന്നേറ്റ് സോറി പറഞ്ഞിട്ട് ആ കതകിന് കുറ്റിയിട്ടു. താനമ്പരന്നുപോയി. ഒടുവില്‍ അയാള്‍ ക്രൂരഭാവത്തില്‍ പറഞ്ഞു.

""നീ ഈ മുറിയില്‍ നിന്ന് നഗ്നയായി പുറത്തേക്ക് പോകണോ അതോ ഈ കെട്ടിടത്തില്‍ നിന്ന് നിന്നെ  താഴേയ്ക്ക് വലിച്ചെറിയണോ? നീ തന്നെ തീരുമാനിക്ക്. ആദ്യമായിട്ടാണ് നിന്നെപ്പോലൊരു സുന്ദരിയെ ഞാന്‍ കാണുന്നത്. നീ എത്ര തടസ്സം നിന്നാലും എതിര്‍ത്താലും എന്റെ ജോലി നഷ്ടപ്പെട്ടാലും എനിക്ക് നിന്നെ വേണം.''
അന്നാദ്യമായി തന്റെ ശരീരത്തെ താന്‍ ഒരുശവമായി കണ്ടു. അപ്പോഴേയ്ക്കും അയാളുടെ ബലിഷ്ഠമായ കൈകള്‍ തന്നെ കടന്നുപിടിച്ചിരുന്നു. അയാള്‍ സോഫയിലേക്ക് തന്നെ വലിച്ചെറിഞ്ഞു. തുണികള്‍ ഓരോന്നായി അയാള്‍ വലിച്ചെറിഞ്ഞു തന്നെ നഗ്നയാക്കി തന്റെ മീതേക്കയാള്‍ അമര്‍ന്നു. താന്‍ ദുര്‍ബലയായ നിമിഷങ്ങള്‍.  നനഞ്ഞ  കണ്ണുകളോടെ ജെസീക്കാ എല്ലാവിവരങ്ങളും  സിസ്റ്റര്‍ കാര്‍മലിനോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക