"അന്തര്‍ ചലോ...ഹമ് ഗിര്‍ ജായേങ്കെ" (ഉള്ളിലേയ്ക്ക് കയറി നില്ക്കു അല്ലെങ്കില്‍ ഞങ്ങള്‍ താഴെ വീഴും) ഉച്ചത്തിലുള്ള ഈ അപേക്ഷ കേട്ടിട്ടും ആരുടെയും മനസ്സലിയുന്നില്ല. പകരം "അന്തര്‍ കിതര്‍ ജായേങ്കെ? ജഗഹ് ഹേ ക്യാ" (എവിടേയ്ക്ക് കയറി നില്‍ക്കും സ്ഥലം ഉണ്ടോ? ) എന്ന് നിഷ്കരണം തിരസ്കരിയ്ക്കുന്ന ജനക്കൂട്ടം. ആരും മനഃപ്പൂര്‍വ്വമല്ല. നിവര്‍ത്തികേടുകൊണ്ടു തന്നെയാണ്. കയ്യോ കാലോ അനക്കാന്‍ വയ്യ. പുറമെനിന്നും തിരക്കിനിടയിലൂടെ തിക്കിത്തിരക്കി വരുന്ന വായുവിനെ ആവാഹിച്ച് ശ്വസിയ്ക്കാന്‍ കഷ്ടപ്പെട്ട് നാസിക സ്വതന്ത്രമായി വിടാന്‍ ശ്രമിയ്ക്കുന്ന യാത്രക്കാര്‍. അതിനിടയില്‍ മുന്നില്‍ നില്‍ക്കുന്നവളുടെ ഷാമ്പു ചെയ്ത, കാറ്റില്‍ പറക്കുന്ന മുടി തമാശയെന്നോണം കണ്ണിലും, കവിളിലും, ചുണ്ടിലും ഉമ്മവെച്ച് അലോസരപ്പെടുത്തുന്നു. കൈകൊണ്ട് തട്ടിമാറ്റാം എന്ന് വച്ചാല്‍ കൈ തിരക്കില്‍ നിന്നും മുകളിലേയ്‌ക്കെടുക്കാന്‍ കഴിയേണ്ടേ! വായ കൊണ്ട് അവളോട് എടുത്ത് മാറ്റാന്‍ പറയാമെന്നു വച്ചാല്‍ "ഇത്‌നാ പ്രോബ്ലം ഹേ തോ ഖുദ് കാ ഗാഡി മേം ജാനേക്കാ" (ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സ്വന്തം വണ്ടിയില്‍ യാത്രചെയ്യണം) എന്ന പുച്ഛത്തോടെയുള്ള ശാസനവും. മുംബൈ നഗരത്തില്‍ ലോക്കല്‍ ട്രെയിനില്‍ ജോലിസ്ഥലത്തേയ്ക്ക് യാത്രചെയ്യുന്ന ഓരോരുത്തര്‍ക്കും ഈ അനുഭവം രാവിലെയും വൈകീട്ടുമുള്ളതാണ്. ഇതെല്ലാം കഴിഞ്ഞു ട്രെയിനില്‍ നിന്നും താഴെ ഇറങ്ങുമ്പോള്‍ ഒരു യുദ്ധം ജയിച്ചുവരുന്ന മനോവികാരവും ക്ഷീണവുമാണ്. കേരളത്തിന് പുറത്തുനിന്നും വിദേശങ്ങളില്‍ നിന്നും ഒക്കെ പണം മുടക്കി ജനങ്ങള്‍ ഉഴിച്ചിലും പിഴിച്ചിലിനുമായി കേരളത്തിലെത്തുന്നു, ഇവിടെ മുംബയില്‍ ജോലിചെയ്യുന്നവര്‍ക്ക് ലോക്കല്‍ ട്രെയിനില്‍ ഈ ഉഴിച്ചിലും പിഴിച്ചിലും തികച്ചും സൗജന്യം എന്ന് ട്രെയിന്‍ യാത്ര കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്ത് ചിരിയ്ക്കാറുണ്ട്, ഒരുപക്ഷെ ഇത്രയും അന്തരീക്ഷ മലിനീകരണമുള്ള മുംബൈ അന്തരീക്ഷത്തില്‍ ജീവിച്ചിട്ടും ആളുകളുടെ ആരോഗ്യരഹസ്യം ഒരുപക്ഷെ ഇത് തന്നെ ആയിരിയ്ക്കാം.
ഇത്രയും തിക്കിലും തിരക്കിലും സൗഹൃദവും വിനോദവും പങ്കിടുന്ന മുംബൈ ജനതയെ കണ്ടു നോക്കൂ. ഒരു ഭാഗത്ത് കുറേപേര്‍ നിന്നും ഇരുന്നും ഭഗവാന്റെ ഭജന്‍ പാടുന്നു. മറ്റു വശത്ത് തിങ്ങി ഞെരുങ്ങി നിന്നാണെങ്കിലും കുറെ പേര്‍ കാര്‍ഡ് കളിയ്ക്കുന്നു, തമാശപറഞ്ഞു ഉറക്കെ ചിരിയ്ക്കുന്നു. വേറെ ഒരു വശത്ത് ആളുകള്‍ സഹയാത്രികന്റെ പിറന്നാള്‍ കേക്കു മുറിച്ച് ആഘോഷിയ്ക്കുന്നു. ഒരു കൂട്ടം ആളുകള്‍ അന്താക്ഷരി കളിയ്ക്കുന്നു. ഏറ്റവും കോണിലായി തിരക്കിനിടയില്‍ ശ്വാസം പിടിച്ച് നില്‍ക്കുന്ന രണ്ടാളുകള്‍ അവര്‍ പരിസരത്തില്‍ എന്ത് സംഭവിയ്ക്കുന്നു എന്നറിയാതെ ബിസിനസ്സ് ചര്‍ച്ചയിലാണ്. ഇരിയ്ക്കുന്നവരില്‍ ചിലര്‍ക്ക് ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്തുമ്പോള്‍ മാത്രമേ നേരം വെളുപ്പാകുകയുള്ളു അത്രയ്ക്കും ഗാഢ നിദ്രയിലാണവര്‍. ചില യാത്രക്കാര്‍ നിന്നുകൊണ്ട് ഉറങ്ങുന്നു. അടുത്തുനില്‍ക്കുന്നവര്‍ മൊബൈല്‍ ഫോണില്‍ തട്ടുന്നുണ്ട്, ഒന്ന് രണ്ടു തവണ കയ്യില്‍ നിന്നും വീഴാന്‍ തുടങ്ങിയതാണ് അതൊന്നും അവനൊരു പ്രശ്‌നമേ അല്ല മൊബൈല്‍ ഫോണില്‍ ചലച്ചിത്രം കണ്ടു രസിച്ച് സ്വയം ചിരിയ്ക്കുന്നതിനിടയില്‍ തിരക്കൊന്നും ഒരു പ്രശ്‌നമേ അല്ല. ഏറ്റവും അറ്റത്തിരിയ്ക്കുന്ന ആള്‍ പുസ്തകം നിവര്‍ത്തിപിടിയ്ക്കാന്‍ പോലും കഴിയാതെ കഷ്ടപ്പെട്ട് എന്തോ എഴുതുകയാണ്. തൊട്ടപ്പുറത്ത് നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി ചോദ്യപേപ്പര്‍ കയ്യില്‍ എത്തുന്നതിനു മുമ്പുള്ള അവസാന നിമിഷ ഓര്‍മ്മ പുതുക്കലിന്റെ തിരക്കിലാണവന്‍. മറ്റൊരുവന്റെ പുറത്തും മുഖത്തും കൈമുട്ടുകൊണ്ടു ഇടിയും എല്ലാ പ്രഹരവും ലഭിയ്ക്കുന്നുണ്ട് എങ്കിലും തൊട്ടടുത്ത സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുഞ്ചിരി തൂകുന്ന തന്റെ പ്രണയിനിയെ കണ്ണിമ വെട്ടാതെ നോക്കുകയാണ്. ഇതിനിടയില്‍ വയറ്റുപിഴപ്പിനു ചില്ലറ സാധനങ്ങള്‍ വില്‍ക്കാന്‍ എത്തുന്നവന്‍ തിക്കിത്തിരക്കി ഓരോരുത്തരെയും സമീപിയ്ക്കുന്നു. മറ്റൊരു വശത്ത് സ്‌നേഹം പങ്കുവയ്ക്കുന്ന കമിതാക്കള്‍ ഈ തിരക്കാണ് അനുഗ്രഹം എന്ന ലാഘവത്തോടെ അമ്പലപ്രാവുകളെപ്പോലെ കിന്നാരം പറയുന്നു. ഓരോ സ്‌റ്റേഷനെത്തുമ്പോഴും ആളുകള്‍ കയറുമ്പോഴും, ഇറങ്ങുമ്പോഴും ഉണ്ടാകുന്ന തിരക്കില്‍ പോക്കറ്റടിയ്ക്കാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്നവര്‍. ഒരു സ്‌റ്റേഷനില്‍ നിന്നും എത്തിച്ചേരേണ്ട സ്‌റ്റേഷന്‍വരെയുള്ള ഈ യാത്രയില്‍ ഏതെല്ലാം ആളുകളെ കാണാന്‍ കഴിയുന്നു, ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു! ഇത്രയും ആളുകളെ തിങ്ങിനിറച്ച് കൊണ്ടുപോകുന്ന യാത്രയില്‍ ഇടിയോ കുത്തോ എന്തുതന്നെയായാലും പരാതികളില്ല, പരിഭവങ്ങള്‍ ഇല്ല ഒരാള്‍ക്കും. പരസ്പരം ദേഷ്യമോ, അമര്ഷമോ തോന്നിയാല്‍ തന്നെ ഒരു നിമിഷം മാത്രം. മറിച്ച് ജീവിതം നയിയ്ക്കുവാനുള്ള നെട്ടോട്ടത്തില്‍ കിട്ടുന്ന ഈ ട്രെയിന്‍ യാത്രയിലെ നിമിഷങ്ങള്‍ ജാതിയോ, മതമോ, വര്‍ഗ്ഗബോധമോ, സമ്പത്തിന്റെ ഏറ്റക്കുറച്ചിലോ, വിദ്യാഭ്യാസത്തിലെ ഏറ്റക്കുറച്ചിലോ, ഭാഷാവ്യത്യാസമോ ഒന്നും വകവെയ്ക്കാതെ ആനന്ദവും, സന്തോഷവും, സൗഹൃദവും പങ്കുവയ്ക്കാന്‍ ജനങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കുന്നു എന്നത് ഈ മഹാ നഗരത്തിന്റെ അനുഗ്രഹങ്ങളില്‍, പ്രത്യേകതയില്‍ ശ്രദ്ധേയമായ ഒന്നാണ്.
എന്തൊക്കെയായാലും മുംബൈ നഗരത്തിന്റെ മുഖഛായയില്‍ എടുത്ത് കാണിയ്ക്കുന്ന ഒന്നാണ് ലോക്കല്‍ ട്രെയിനുകള്‍. മറ്റു മഹാനഗരങ്ങളില്‍ ലഭ്യമല്ലാത്ത, മുംബൈയ്ക്ക് അവകാശപ്പെടാവുന്ന, ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിച്ച പ്രത്യേകത തന്നെയാണ് ഇവിടുത്തെ ലോക്കല്‍ ട്രെയിന്‍ സംവിധാനം. മാത്രമല്ല ഏറ്റവും തിരക്കേറിയ റെയില്‍ ഗതാഗതവും മുംബൈയുടെ തന്നെയാണ്. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത നിര്‍മ്മിച്ചത് അന്നത്തെ ബോംബെയിലാണ്. 1853 ല്‍ താനെ മുതല്‍ ബോറിബന്ദര് വരെയുള്ള 34 കിലോമീറ്റര്‍ ദൂരം 400 യാത്രക്കാരെവഹിച്ചുകൊണ്ട് ഓടിയെത്തിയ തീവണ്ടി ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ ഈ സൗകര്യം ലഭ്യമാക്കാന്‍ സഹായിച്ചു. ഇത് ഇന്ത്യക്കാര്‍ക്ക് ബ്രിട്ടീഷുകാരുടെ സംഭാവനയാണ്.
1853 ല്‍ ബ്രിട്ടിഷുകാര്‍ ഇന്ത്യയില്‍ തുടക്കം കുറിച്ച ലോക്കല്‍ റെയില്‍ സൗകര്യം പിന്നീട് മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹം പോലെ മുംബയിലെ നാനാ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു. മുംബയിലെ ലോക്കല്‍ ട്രെയിന്‍ സൗകര്യം പ്രധാനമായും മൂന്ന് വിഭാഗമാണ്. വെസ്‌റ്റേണ്‍ ലൈന്‍, സെന്‍ട്രല്‍ ലൈന്‍, ഹാര്‍ബര്‍ ലൈന്‍ എന്നീ മൂന്ന് വിഭാഗമായി മുംബൈ മഹാനഗരമാകെ ബന്ധിപ്പിയ്ക്കുന്നു.
സെന്‍ട്രല്‍ ലൈന്‍ വിക്ടോറിയ ടെര്‍മിനസ് മുതല്‍ കല്യാണ്‍ സ്‌റ്റേഷന്‍ വരെയാണ് സര്‍വ്വീസ് നടത്തുന്നത്. ആദ്യകാലത്തെ ബോറിബന്ദര്‍ സ്‌റ്റേഷനാനാണ് വിക്ടോറിയ ടെര്‍മിനസ് എന്നറിയപ്പെട്ടത്. 1888 ല്‍ ബ്രിട്ടീഷ് കൊത്തുപണിക്കാര്‍ മാതൃക നല്‍കി പണിതീര്‍ത്തതാണു വിക്ടോറിയ ടെര്‍മിനസ്. പോര്‍ച്ചുഗീസ് സംസ്കാരത്തിന്റെ മാതൃകയില്‍ പണിതീര്‍ത്ത ഈ സ്‌റ്റേഷന്‍ ഇന്ത്യന്‍ പൈതൃകങ്ങളുടെ പട്ടികയില്‍ ഇന്നും സ്ഥാനം നിലനിര്‍ത്തുന്നു. ഈ സ്‌റ്റേഷന്റെ കവാടങ്ങളില്‍, ഗ്രേറ്റ് ബ്രിട്ടനെ പ്രതിനിധീകരിയ്ക്കുന്ന സിംഹത്തിന്റെ മാതൃകയും ഇന്ത്യയെ പ്രതിനിധീകരിയ്ക്കുന്ന പുലിയുടെ മാതൃകയും പണിതീര്‍ത്തിരിയ്ക്കുന്നു. പിന്നീട് 1996 റെയില്‍വേ മന്ത്രി സുരേഷ് കല്‍മാടി ഈ സ്‌റ്റേഷനെ ഛത്രപതി ശിവാജി ടെര്‍മിനസ് എന്ന് നാമകരണം ചെയ്തു. ഇന്ന് വിക്ടോറിയ ടെര്‍മിനസ് സ്‌റ്റേഷന്‍ ചക്രപതി ശിവാജി ടെര്‍മിനസ് എന്ന് അറിയപ്പെടുന്നു.
ചര്‍ച്ചുഗെയ്റ്റു സ്‌റ്റേഷന്‍ മുതല്‍ വിരാര്‍ സ്‌റ്റേഷന്‍ വരെയുള്ള സുഖമമായ യാത്രയാണ് വെസ്‌റ്റേണ്‍ ലൈന്‍ ഉറപ്പുവരുത്തുന്നത് . പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബോംബെ നഗരം സംരക്ഷിക്കാനായി ബ്രിട്ടീഷുകാര്‍ ചുറ്റും മതിലുകള്‍കെട്ടി കൂറ്റന്‍ കോട്ട കെട്ടിയിരുന്നു. ഇതിനു മൂന്ന് ഗെയിറ്റുകള്‍ അല്ലെങ്കില്‍ പ്രവേശന കവാടങ്ങള്‍ ഉണ്ടായിരുന്നു. അവ അപ്പോളോ ഗെയ്റ്റ്, ബാസാര്‍ ഗെയ്റ്റ്, ചര്‍ച്ച്‌ഗേയ്റ്റ് എന്നിവയായിരുന്നു. ചര്‍ച്ച്‌ഗേറ്റ് ആയിരുന്നു സെന്റ് തോമസ് കത്തീഡ്രലിലേക്കുള്ള പ്രവേശനമാര്ഗം. ക്രമേണ കോട്ടകളും മതിലുകളും ഇടിച്ചുകളഞ്ഞിട്ടും ചര്ചഗെയ്റ്റ് എന്ന പേര് നില നിന്നു. തന്മൂലം ഈ സ്‌റ്റേഷന്‍ ചര്ചഗെയ്റ്റ് എന്ന പേരിലറിയപ്പെടുന്നു. വളരെ പഴയ കാലത്ത് പണിതീര്‍ത്ത ഈ സ്‌റ്റേഷനും മുംബൈയിലെ സ്മാരക സൗദങ്ങളില്‍ കാണേണ്ട ഒന്നാണ്.
ഛത്രപതി ശിവാജി ടെര്‍മിനസ് മുതല്‍ രണ്ടു ലൈനുകളായാണ് ഹാര്‍ബര്‍ ലൈന്‍ സര്‍വ്വീസ് നടത്തുന്നത്. ഒരു ലൈന്‍ വഡാല സ്‌റ്റേഷനില്‍ നിന്നും ഗോരേഗാവ് വരെയും മറ്റൊരു ലൈന്‍ കുര്‍ള സ്‌റ്റേഷനില്‍ എത്തി അവിടെ നിന്നും പന്‍വേല്‍ വരേയ്ക്കും സര്‍വ്വീസ് നടത്തുന്നു പല വഴികളിലൂടെ മുബൈയിലെ പല സ്ഥലങ്ങളെയും തമ്മില്‍ അടുപ്പിയ്ക്കുന്ന ലോക്കല്‍ ട്രെയിന്‍ സംവിധാനം ഏകദേശം 400 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നു മുംബൈ വാസികളില്‍, വ്യാപാര വ്യവസായ രംഗങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍, ദിവസ വേതനത്തിനായി ജോലിചെയ്യുന്നവര്‍, ഉദ്ദ്യോഗസ്ഥര്‍, സ്കൂള്‍ കോളേജ് കുട്ടികള്‍ എന്നിങ്ങനെ എല്ലാവരും ആശ്രയിയ്ക്കുന്ന യാത്ര സംവിധാനമാണ് ലോക്കല്‍ ട്രെയിന്‍. ഏറ്റവും തിരക്കേറിയ ട്രെയിനുകളില്‍ ഏകദേശം 7.5 മില്ല്യണ്‍ ആളുകള്‍ യാത്രയ്ക്കായി ദിവസവും ആശ്രയിയ്ക്കുന്നത് ലോക്കല്‍ ട്രെയിനുകളെയാണ്. അതുകൂടാതെ മുംബൈയില്‍ പേരുകേട്ട ഭക്ഷണ വിതരണ (dubbawala) സംവിധാനവും ട്രെയിന്‍ സംവിധാനത്തെ മുഴുവനായി ആശ്രയിയ്ക്കുന്നുണ്ട് അതുകൊണ്ടു തന്നെ ലോക്കല്‍ ട്രെയിനിനെ മുംബൈയുടെ ജീവനാഡി എന്ന് വിളിയ്ക്കപ്പെടുന്നു. ലോക്കല്‍ ട്രെയിനുകള്‍ ചലിയ്ക്കാത്ത ഒരു ദിവസം മുംബൈ വാസികള്‍ക്ക് അസാധ്യമാകുന്നു. വെളുപ്പിന് 4 മണിയ്ക്ക് ആരോംഭിയ്ക്കുന്ന ട്രെയിനുകളുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്നത് അര്‍ദ്ധരാത്രി 1 മണിയോടെയാണ്. അതിനുശേഷവും അപൂര്‍വ്വമായി ചില ട്രെയിനുകള്‍ വെളുപ്പിന് 2.30 വരെ സേവനം നല്‍കുന്നു. ഓരോ 4 മിനിട്ടിലും ട്രെയിനുകള്‍ സ്‌റ്റേഷനുകളില്‍ ലഭ്യമായിട്ടും തിരക്കിനെ നിയന്ത്രിയ്ക്കാന്‍ കഴിയാത്തവിധം ഇവിടെ ആളുകള്‍ യാത്രയ്ക്കായി ട്രെയിനുകള്‍ ആശ്രയിയ്ക്കുന്നു ഒരുപക്ഷെ ഇതുകൊണ്ടു തന്നെയാകാം തീവ്രവാദികള്‍ മുംബൈ നഗരത്തെ ആക്രമിയ്ക്കുന്നതിനായി ലോക്കല്‍ ട്രെയിനുകള്‍ ഉന്നം വച്ചത്. മുംബൈ നഗരത്തിലെ പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ യാത്രയ്ക്കായി ലോക്കല്‍ ട്രെയിനുകളെ ആശ്രയിയ്ക്കുന്നു കാരണം ഏറ്റവും എളുപ്പത്തില്‍ എത്തുചേരാവുന്നതും മിതമായ ചിലവില്‍ ലക്ഷ്യത്തില്‍ എത്തിച്ചേരാവുന്നതുമായ യാത്രസംവിധാനം തന്നെയാണ് മുംബൈ ലോക്കല്‍ ട്രെയിനുകള്‍ .
കാലഘട്ടത്തിനനുസൃതമായ പല മാറ്റങ്ങളും മുബൈയിലെ റെയില്‍വേ സെര്‍വ്വിസില്‍ വരുത്തിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. കുറച്ച് കാലങ്ങള്‍ക്കുമുന്‍പ് പല കുടുംബങ്ങളിലെയും പുരുഷന്മാര്‍ മാത്രമാണ് പുറത്തുപോയി പണികളില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഓരോ കുടുംബങ്ങളിലെയും സ്ത്രീകളും പുരുഷന്മാരും ജോലിയില്‍ ഏര്‍പ്പെടുന്നു. അതിനാല്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് മാത്രമായി ലേഡീസ് സ്‌പെഷല്‍ ട്രെയിനുകളും ശ്രദ്ധേയമായ ഒന്നാണ്. അതുപോലെത്തന്നെ ഇന്ന് മനുഷ്യര്‍ കൂടുതല്‍ മാനസികമായ സംഘര്ഷങ്ങള് ഉള്ളവരും, സുഖസൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നവരുമാണ്. അതിനാല്‍ എയര്‍ കണ്ടീഷന്‍ ഉള്ള ലോക്കല്‍ ട്രെയിനുകളും പരീക്ഷണാര്‍ത്ഥം ആരംഭിച്ചിട്ടുണ്ട്.
സാധാരണയായി സീസണ്‍ ടിക്കറ്റുകള്‍ എടുക്കുന്ന ജോലിക്കാരാണ് കുടുതലും. അത് ഒരു മാസത്തെയാകാം, മൂന്ന് മാസത്തെയാകാം, ഒരു വര്ഷത്തേയ്ക്കാകാം. ഇന്ന് സ്‌റ്റേഷനുകളിലെ നീണ്ട വരികള്‍ ഒഴിവാക്കുന്നതിന് ആവശ്യത്തിനനുസരിച്ച് ഉപയോഗിയ്ക്കാന്‍ ഉതകുന്ന കൂപ്പണ്‍ ടിക്കറ്റുകളും, ഓണ്‍ലൈനില്‍ സീസണ്‍ ടിക്കറ്റുകള്‍ എടുക്കുവാനുള്ള സംവിധാനങ്ങളും, റെയിവേ ആപ്പുകളും ലഭ്യമാണ്. ലോക്കല്‍ ട്രെയിനിന്റെ ലഭ്യതയും, ഓരോ സ്‌റ്റേഷനില്‍ എത്തുന്ന സമയവും, ഉദ്ദിഷ്ട സ്‌റ്റേഷനും എല്ലാം വിരല്‍ തുമ്പില്‍ ലഭിയ്ക്കുന്ന ആപ്പുകളും ഇവിടുത്തെ തിരക്കേറിയ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇന്നൊരു ആശ്വാസമാണ്.
മറ്റെല്ലാ മഹാ നഗരങ്ങളും മെട്രോ റെയിലും, മോണോ റെയിലും ആരംഭിച്ചിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ലോക്കല്‍ ട്രെയിനിനെ ആശ്രയിച്ച് ജനജീവിതം നയിയ്ക്കുന്ന മുംബൈ അതില്‍ നിന്നും ഒട്ടും പിന്നിലല്ല. മുംബൈ മാത്രമല്ല മൊത്തം മഹാരായേഷ്ട്രയെ തമ്മില്‍ ബന്ധപ്പെടുത്തുന്ന 14 മഹത്തായ മെട്രോ റെയില്‍ പദ്ധതികള്‍ നിലവിലുണ്ട്. ഇതില്‍ 12 സ്‌റ്റേഷനുകള്‍ അടങ്ങുന്ന ഒരു ലൈന്‍ 2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഏകദേശം മുപ്പതില്‍ കൂടുതല്‍ കിലോമീറ്റര്‍ ദിര്‍ഘമുള്ളവ അടങ്ങുന്ന 7 മെട്രോ റെയിലുകളുടെ പ്രവര്‍ത്തനം ജാഗ്രതയോടെ നടന്നുകൊണ്ടിരിയ്ക്കുന്നു. 202022ഓടെ ഇവ പ്രവര്‍ത്തനം ആരംഭിയ്ക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ഇവ കൂടാതെ 5 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു പണി ആരോപിയ്ക്കാനിരിയ്ക്കുന്നു. ഒരു ലൈനിനു അനുമതി തേടാനുള്ള ഏര്‍പ്പാടിലാണ്. 125201 കോടിയില്‍ പരം ചെലവാണ് ഈ പദ്ധതികള്‍ക്കായി ഉദ്ദേശിയ്ക്കുന്നത്
ആദ്യത്തെ മോണോ റെയില്‍ 2014 വിജയകരമായി തുടങ്ങിക്കഴിഞ്ഞു. ഇന്ന് ലോകത്തിലെ നിലവിലുള്ള മോണോ റെയിലുകളില്‍ ആറാം സ്ഥാനമാണ് മുംബൈ മോണോറെയിലിനുള്ളത്. 202.69 ബില്ല്യണ്‍ ചെലവ് വരുന്ന 8 ലൈനുകളാണ് മോണോ റയിലിന്റെ വികാസത്തില്‍ പ്രതീക്ഷിയ്ക്കുന്നത് .
ചുരുക്കത്തില്‍, മുംബൈയുടെ ജനജീവിതം ഇവിടുത്തെ ലോക്കല്‍ ട്രെയിനെ ആശ്രയിച്ചിരിയ്ക്കുന്നു. എന്നാല്‍ പണ്ടുകാലങ്ങളില്‍ നിര്‍മ്മിയ്ക്കപ്പെട്ട റെയില്‍വേ പാളങ്ങളെല്ലാം താഴ്ന്ന തലത്തില്‍ ആയതിനാല്‍ മഴക്കാലങ്ങളില്‍ പലദിവസങ്ങളിലും വെള്ളപൊക്കം ഇവിടുത്തെ ജനജീവിതത്തെ വളരെ മോശമായി ബാധിയ്ക്കുന്നു. അതുപോലെത്തന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ നിരക്ക് വര്‍ദ്ദിച്ചിട്ടും, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്‌റ് ക്‌ളാസില്‍ ഇളവ് അനുവദിച്ചിട്ടും പണ്ട് കാലങ്ങളില്‍ അനുവദിച്ചിട്ടുള്ള വളരെ ചെറിയ ഒരു കമ്പാര്‍ട്ട്‌മെന്റ് മാത്രമാണ് ഇന്നും സ്ത്രീകള്‍ക്കായി അനുവദിച്ചിട്ടുള്ളത് എന്നതിനാല്‍ സ്ത്രീകളുടെ ഫസ്‌റ് ക്‌ളാസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര വളരെ ദുസ്സഹമാണ്. ഈ രണ്ടു പ്രശ്‌നങ്ങള്‍ക്ക് ഇതുവരെയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമാണ്. 2017ല്‍ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഓഫീസ് വേളയിലെ തിക്കിലും തിരക്കിലുമുണ്ടായ ഭയപ്പാടില്‍ താഴെ വീണു ഏകദേശം 23 മനുഷ്യ ജീവനുകള്‍ അപഹരിയ്ക്കുകയുണ്ടായി. ഇത് മുംബൈ ലോക്കല്‍ ട്രെയിനിന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു സംഭവമായി. ഈ സംഭവത്തിനു ശേഷം കൂടുതല്‍ തിരക്കനുഭവിയ്ക്കുന്ന സ്‌റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിയ്ക്കാന്‍ ഉതകുന്ന പല സൗകര്യങ്ങളും നടപ്പിലാക്കി. എന്നിരുന്നാലും തിരക്കില്‍ തള്ളിക്കയറുമ്പോഴും, സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴും ഉണ്ടാകുന്ന ജനപ്രവാഹത്തില്‍ ട്രെയിനില്‍ നിന്നും വീണു ഉണ്ടാകുന്ന അപകട മരണങ്ങള്‍ ഇന്നും സര്‍വ്വ സാധാരണമാണ് എന്നതും ഇവിടുത്തെ ലോക്കല്‍ ട്രെയിനിന്റെ ദൂഷ്യ വശങ്ങളില്‍ ഒന്നാണ്.
മുംബൈ എന്ന് കേട്ടവര്‍ ഇവിടുത്തെ ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസിനെക്കുറിച്ച് തീര്‍ച്ചയായും കേട്ടിരിയ്ക്കും. മുബൈ പശ്ചാത്തലമായ ജീവിതമാകട്ടെ, സിനിമയാകട്ടെ ഏതൊരു തലത്തിലും ലോക്കല്‍ ട്രെയിന്‍ സ്ഥാനം പിടിയ്ക്കുന്നു. ലോക്കല്‍ ട്രെയിന്‍ ഒഴിച്ച് നിര്‍ത്തികൊണ്ട് മുംബൈ മഹാ നഗരത്തിനൊരു നിലനില്‍പ്പില്ല എന്നുവേണം പറയാന്‍. തിക്കും തിരക്കും എന്തൊക്കെയാണെങ്കിലും ട്രെയിന്‍ യാത്രയുടെ അനുഭവം വ്യത്യസ്തമാണ്. മുംബൈ മഹാനഗരം കാണാന്‍ ആഗ്രഹിയ്ക്കുന്നവര്‍ തീര്‍ച്ചയായും ഇവിടുത്തെ ട്രെയിന്‍ യാത്രയുടെ മധുരവും നുണഞ്ഞറിയണം. ഇവിടെയാണ് സൗഹൃദം, മതേതരത്വം, തുല്യത, സഹിഷ്ണുത, മാനസിക ബന്ധങ്ങള്‍, ആനന്ദം, വിശ്രമം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എല്ലാം നിറഞ്ഞുനില്‍ക്കുന്നത്.
Hi Jyoti,
A fabulous, educative and outstanding presentation keeping in view the actual facts… proving once again that writer’s ability & commitment to distill complex thoughts and ideas into simple conversion. No matter what; must mention here … ‘Phir be Mumbai Meri Jaan’. Keep it up !
Me too was a resident of Bombay-76-77 & victim of the Railway system. I was lucky too as my morning trip was after the rush hrs and return was by the last train of the Western Railway. I was living near Ullas Nagar & the last train had a lot of Hijras. It was scary in the beginning but they were very nice to me. I used to fall asleep & they woke me up before my stop- Vitalvadi. Even after all these years the rotten smell of the Marshes still haunts me. '' yes, that is the place where i found the pain of starvation, due to unforeseen incidents i had to feed one more person and so survived on a slice of bread & a banana per day.
andrew